Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേരം വെളുക്കും മുമ്പേ ദേശീയ നേതാക്കൾ വെളുക്കെ ചിരിച്ച് തിരുമേനിയുടെ മുറിക്ക് മുമ്പിൽ കാവലിരിക്കും; ഉമ്മൻ ചാണ്ടിയും ഹസനും ചെന്നിത്തലയും ഇറങ്ങിയാലുടൻ കുമ്മനവും അൽഫോൻസും എത്തും; കോടിയേരിയും കുമ്മനവും ഉമ്മൻ ചാണ്ടിയും എൻഎസ്എസ് താലൂക്ക് സെക്രട്ടറിയുടെ വീട്ടിലും നിത്യസന്ദർശകർ; നേതാക്കന്മാരെ പേടിച്ചു മുറിയുടെ വാതിൽ തുറക്കാൻ ഭയന്ന് ചെങ്ങന്നൂരിലെ ഓർത്തഡോക്സ് തിരുമേനിയും എൻഎസ്എസ് നേതാക്കളും

നേരം വെളുക്കും മുമ്പേ ദേശീയ നേതാക്കൾ വെളുക്കെ ചിരിച്ച് തിരുമേനിയുടെ മുറിക്ക് മുമ്പിൽ കാവലിരിക്കും; ഉമ്മൻ ചാണ്ടിയും ഹസനും ചെന്നിത്തലയും ഇറങ്ങിയാലുടൻ കുമ്മനവും അൽഫോൻസും എത്തും; കോടിയേരിയും കുമ്മനവും ഉമ്മൻ ചാണ്ടിയും എൻഎസ്എസ് താലൂക്ക് സെക്രട്ടറിയുടെ വീട്ടിലും നിത്യസന്ദർശകർ; നേതാക്കന്മാരെ പേടിച്ചു മുറിയുടെ വാതിൽ തുറക്കാൻ ഭയന്ന് ചെങ്ങന്നൂരിലെ ഓർത്തഡോക്സ് തിരുമേനിയും എൻഎസ്എസ് നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സമുദായ രാഷ്ട്രീയം കൊഴുക്കുന്നതോടെ പണികിട്ടിയത് മതനേതാക്കൾക്കാണ്. നേതാക്കളെ കണ്ടാൽ വോട്ടു പെട്ടിയിലാക്കാമെന്ന് മോഹിച്ച് രാഷ്ട്രീയക്കാർ അരമനകളും കരയോഗം ഓഫീസുകളും കയറിയിറങ്ങുകയാണ്. അതുകൊണ്ട് വാതിൽ അടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് മണ്ഡലത്തിലെ സമുദായ നേതാക്കൾ. നേരം വെളുക്കും മുമ്പ് തന്നെ വെളുക്കെ ചിരിച്ചു കൊണ്ട് രംഗത്തിറങ്ങുകയാണ് നേതാക്കൾ. സഭാ-സമുദായനേതാക്കളെ കാണാനുള്ള നെട്ടോട്ടത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ നേതാക്കൾ. ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ബിഷപ്പ് തോമസ് മാർ അത്താനാസിയോസിനെ കെപിസിസി. അധ്യക്ഷൻ എം.എം.ഹസൻ നേരത്തെ അരമനയിലെത്തി പിന്തുണ തേടിയിരുന്നു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഓതറ ദയറായിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ബിഷപ്പിനെ അരമനയിൽ എത്തി കാണാൻ സമയം ചോദിച്ചിരിക്കുകയാണ്. നേരത്തെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അരമനയിൽ ബിഷപ്പിനെ കണ്ട് ബിജെപി.ക്ക് പിന്തുണ തേടിയിരുന്നു. എൻ.എസ്.എസ്., എസ്.എൻ.ഡി.പി. ഓഫീസുകളിലേക്കും നേതാക്കളുടെ പ്രവാഹമാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, ബിജെപി. അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടങ്ങിയവർ ചെങ്ങന്നൂർ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഓഫീസിലെത്തി പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കരുമായി കൂടിക്കാഴ്ച നടത്തി.

സംഘടനയുടെ സമദൂരനിലപാട് അദ്ദേഹം ആവർത്തിച്ചു. എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിലും കോടിയേരി ബാലകൃഷ്ണനും, എം.എം. ഹസനും, കുമ്മനം രാജശേഖരനും എത്തിയിരുന്നു. അവരുടെ നിലപാട് ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് ചെയർമാൻ അനിൽ പി.ശ്രീരംഗം അറിയിച്ചത്. മാർത്തോമ്മാ സഭയുടെ പിന്തുണ തേടി നേതാക്കൾ തിരുവല്ലയിലുള്ള പുലാത്തീനിലും സന്ദർശനം നടത്തി. വിശ്വകർമ സഭകൾ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിനാൽ അവരുടെ പിന്നാലെ മറ്റ് മുന്നണിനേതാക്കൾ പായുന്നില്ല. പെന്തക്കോസ്തു സഭകൾ ഉള്ളിലിരിപ്പ് പുറത്തുപറയാത്തതിനാൽ അവരുടെ പിന്നാലെയും നേതാക്കളുടെ പടയുണ്ട്. സംസ്ഥാന നേതാക്കളല്ലെന്നു മാത്രം.

അതേസമയം ചെങ്ങന്നൂരിലെ വോട്ട് ഇടതു പക്ഷത്തിന് നൽകണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷന്റെ നിശബ്ദസന്ദേശം ഓർത്തഡോക്‌സ് ഭദ്രാസനം അവഗണിച്ചതായാണ് പുറത്തുവരുന്ന വിവരം. സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കാൻ സഹായിച്ചതിനോടുള്ള നന്ദി പ്രകടനം വോട്ടിലൂടെ നടത്തണം എന്നതായിരുന്നു സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിതീയന്റെ നിലപാട്. എന്നാൽ, ബാവയുടെ നിശബ്ദ സന്ദേശത്തെ ചെങ്ങന്നൂർ ഭദ്രാസനം പരസ്യമായി തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ചെങ്ങന്നൂർ ഭദ്രാസനിധിപൻ തോമസ് മാർ അത്താനാസിയോസ് നിഷേധിച്ചത് സഭാംഗങ്ങൾക്ക് നിലപാട് വ്യക്തമാക്കാൻ തന്നെയാണ്. മുഖ്യമന്ത്രി ചെങ്ങന്നൂരിൽ താമസിക്കുന്നിടത്ത് ചെന്നു കാണാനായിരുന്നു ക്ഷണം വേണമെങ്കിൽ ഭദ്രാസനത്തിൽ വന്ന് പിണറായിക്ക് കാണാം എന്ന നിലപാട് സഭ അറിയിച്ചു.

ഉമ്മൻ ചാണ്ടിയാവട്ടെ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. സഭാംഗങ്ങളുടെ വീടുകളിൽ നേരിട്ട് എത്തുന്നില്ലെങ്കിലും പ്രധാനപ്പെട്ട എല്ലാ കുടുംബങ്ങളിലും ഫോൺ വഴി പലതവണ അദ്ദേഹം ബന്ധപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസനത്തിന് ബാവയെ തള്ളി ഉമ്മൻ ചാണ്ടിയുടെ നിലപാടെടുക്കാൻ ഏറെ ആലോചിക്കേണ്ടിയും വന്നില്ല. നിലവിൽ ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി പിണറായിയുമായി ബാവ നീക്കം നടത്തി എന്ന നിലയ്ക്കുള്ള ആരോപണം വരുന്ന ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ കലാപമുയർത്തും.

എൽഡിഎഫ് സ്ഥാനാർത്ഥി ഓർത്തഡോക്സ് സഭാംഗമല്ലാത്തത് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ജാതി തിരിഞ്ഞുള്ള ധ്രുവീകരണത്തിൽ പ്രതിസന്ധിയുണ്ടാക്കും എന്ന സംശയം ഉയർന്നിരുന്നതാണ്. വിജയകുമാറിനല്ല, ഓർത്തഡോക്സ് സഭാംഗങ്ങൾ അവരിലൊരാളായ ഉമ്മൻ ചാണ്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്ന വൈകാരികതയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. അതേസമയം കെ.എം മാണിയെ മുന്നണിയിലേയ്ക്ക് മടക്കി കൊണ്ടുവരുവാൻ സാധിച്ചതും ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങളുടെ മിടുക്കായി. ഒപ്പം, പി.സി വിഷ്ണുനാഥ് ശക്തമായാണ് രംഗത്തുള്ളത്. അദ്ദേഹം ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ രംഗത്തുണ്ട്. ഓർത്തഡോക്സ് സഭാംഗവും മുൻഎംഎൽഎയുമായ ശോഭനാ ജോർജ്ജ് സജി ചെറിയാനായി വോട്ട് പിടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സ്വതന്ത്രയായി മത്സരിച്ചപ്പോൾ ചില്ലറ വോട്ട് നേടിയ വ്യക്തിയാണ് ശോഭന. ശോഭനായണ് ഇടതുപക്ഷത്തിന്റെ ഓർത്തഡോക്‌സ് തുറപ്പുചീട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP