Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴുമണിക്ക് മുമ്പേ ജനങ്ങൾ ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി; വൈകിട്ടത്തെ മഴ പേടിച്ച് മിക്ക വോട്ടുകളും ഉച്ചക്ക് മുമ്പ് തീർന്നേക്കും; ഉറക്കിളച്ചു സ്ഥാനാർത്ഥികളും നേതാക്കളും ഇന്നലെ വീടുകൾ കയറി; അവസാന നിമിഷം കൈമാറിയത് ഊഹാപോഹങ്ങളും ആരോപണങ്ങളും; ഒമ്പത് മണിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും; പ്രതീക്ഷയോടെ മുന്നണികളും; ആരു ജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയെന്ന് റിപ്പോർട്ടുകൾ

ഏഴുമണിക്ക് മുമ്പേ ജനങ്ങൾ ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി; വൈകിട്ടത്തെ മഴ പേടിച്ച് മിക്ക വോട്ടുകളും ഉച്ചക്ക് മുമ്പ് തീർന്നേക്കും; ഉറക്കിളച്ചു സ്ഥാനാർത്ഥികളും നേതാക്കളും ഇന്നലെ വീടുകൾ കയറി; അവസാന നിമിഷം കൈമാറിയത് ഊഹാപോഹങ്ങളും ആരോപണങ്ങളും; ഒമ്പത് മണിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും; പ്രതീക്ഷയോടെ മുന്നണികളും; ആരു ജയിച്ചാലും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: പരമ്പരാഗത യുഡിഎഫ് മണ്ഡലം ഡി വിജയകുമാറിലൂടെ കോൺഗ്രസ് തിരിച്ചു പിടിക്കുമോ? അതോ കഴിഞ്ഞ തവണ കെ കെ രാമചന്ദ്രൻ തിരിച്ചു പിടിച്ച മണ്ഡലം നിലനിർത്താൻ സജി ചെറിയാന് സാധിക്കുമോ? ഇരുമുന്നണികളെയും അട്ടിമറിച്ച്് വിജയം കൊയ്യാൻ ബിജെപിയിലെ ശ്രീധരൻ പിള്ളയ്ക്ക് സാധിക്കുമോ? കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് തുടങ്ങി. രാവിലെ മുതൽ വോട്ടു രേഖപ്പെടുത്തി മടങ്ങാൻ വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് വനന്നു തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെ 17 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. പുറമേ നോട്ടയും. 164 വോട്ടെടുപ്പു കേന്ദ്രങ്ങളുണ്ട്. 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി ജനങ്ങൾ ബൂത്തിലെത്തിയിട്ടുണ്ട്. പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. മഴയുള്ളതിനാൽ രാവിലെ തന്നെ വോട്ടു ചെയ്തു മടങ്ങാനാണ് വോട്ടർമാരുടെ ലക്ഷ്യം. ഇതു കൂടാതെ രാവിലെ വോട്ടു ചെയ്തു ജോലിക്കു പോകാനായി എത്തുന്നവരും കൂടുതലാണ്. അതുകൊണ്ടു തന്നെ ഭൂരിപക്ഷം വോട്ടുകളും ഉച്ചക്ക് മുമ്പു തന്നെ ചെയ്തു തീരുമെന്നാണ് റിപ്പോർട്ടുകൾ. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങൾ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,99,340 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. മഴ പെയ്താൽ വോട്ടർമാർ നനയാതിരിക്കാനുള്ള സൗകര്യങ്ങൾ ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്.

കുടിവെള്ള വിതരണം, ഭിന്നശേഷിക്കാർക്കു പ്രത്യേക സൗകര്യം, പ്രായമായവർക്കു വിശ്രമ സൗകര്യം തുടങ്ങിയവയും ബൂത്തുകളിലുണ്ടാകും. റമസാൻകാലമായതിനാൽ ഉദ്യോഗസ്ഥർക്കു പ്രാർത്ഥിക്കാനും നോമ്പ് തുറക്കാനും സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) സംസ്ഥാനത്ത് ആദ്യം ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പാണിത്. വിവി പാറ്റ് ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

ചെങ്ങന്നൂരിൽ രാവിലെ ആറിനു മോക് പോൾ നടത്തി ശേഷമാണ് വോട്ടിങ് തുടങ്ങിയത്. പ്രിസൈഡിങ് ഓഫിസർമാർ ഇതു പരിശോധിച്ചു തൃപ്തികരമാണെന്നു സർട്ടിഫിക്കറ്റ് തയാറാക്കും. മണ്ഡലത്തിൽ 17 സഹായക ബൂത്തുകൾ ഉൾപ്പെടെ 181 ബൂത്തുകളുണ്ട്. പ്രശ്‌നസാധ്യതയുള്ള 22 ബൂത്തുകളിലും വെബ് ക്യാമറ സംവിധാനത്തിലൂടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ഥാനാർത്ഥിയുടെ ഏജന്റ്മാർ നിശ്ചിതസമയത്തു ഹാജരായില്ലെങ്കിൽ പ്രിസൈഡിങ് ഓഫിസർ ബന്ധപ്പെട്ട വരണാധികാരിയെ വിവരമറിയിക്കണം. വോട്ടെടുപ്പു നിരീക്ഷിക്കാൻ എല്ലാ ബൂത്തിലും മൈക്രോ നിരീക്ഷകരുണ്ട്. വോട്ടിങ് യന്ത്രം തകരാറിലായാൽ വോട്ടെടുപ്പു തടസ്സപ്പെടാതിരിക്കാൻ സെക്ടർ ഓഫിസർമാർ ശ്രദ്ധിക്കണം. അര മണിക്കൂറിനുള്ളിൽ വോട്ടെടുപ്പു യന്ത്രം മാറ്റിവയ്ക്കണം. പരാതിയുണ്ടായാൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കി പരാതി പരിഹരിക്കാൻ നടപടിയെടുക്കണം.

ആകെ വോട്ടർമാർ: 1,99,340
പുരുഷന്മാർ: 92,919
സ്ത്രീകൾ: 1,06,421
പോളിങ് ബൂത്തുകൾ: 164
സഹായക ബൂത്തുകൾ: 17

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ കെ രാമചന്ദ്രൻനായർ 52,880, കോൺഗ്രസിലെ പി സി വിഷ്ണുനാഥ് 44,897, ബിജെപിയിലെ പി എസ് ശ്രീധരൻപിള്ള 42682 വോട്ടും നേടി. മറ്റ് കക്ഷികൾ നേടിയത് 5,059 വോട്ട് ആയിരുന്നു. 7983 വോട്ടിനാണ് കെകെ രാമചന്ദ്രൻ നായർ ചെങ്ങന്നൂരിൽ വിജയക്കൊടി പാറിച്ചത്.ഇത്തവണയും പോളിങ് ശതമാനം ഉയരുമെന്നും അത് തങ്ങൾക്ക് ഗുണകരമാകുമെന്നുമാണ് മുന്നണികൾ പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ മറുനാടൻ മലയാളി നടത്തിയ സർവ്വേയിൽ സജി ചെറിയാന് നേരിയ മുൻതൂക്കമുള്ളതായാണ് സർവ്വേ ഫലം പുറത്ത് വന്നത്. എന്നാൽ പ്രചരണത്തിന്റെ അവസാന നിമിഷം ചിത്രം മാറിമറിഞ്ഞെന്നാണ് വിലയിരുത്തൽ.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയടക്കം 1500 പേരെ നിയോഗിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവർ അറിയിച്ചു. ഏഴ് ഡിവൈ.എസ്‌പിമാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. സ്ട്രൈക്കിങ് ഫോഴ്സ്, വാഹന പട്രോളിങ്, പിങ്ക് പട്രോളിങ് എന്നിവരടങ്ങുന്ന 150ഓളം ഉദ്യോഗസ്ഥരെ വേറെ നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശപ്രകാരമാണ് ഒരു കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ തീരുമാനിച്ചത്. ഇവരുടെ പ്രവർത്തനങ്ങൾ ജില്ല പൊലീസ് മേധാവി തത്സമയം വിലയിരുത്തും.

മേഖലയിലെ 22 ബൂത്ത് പ്രശ്നബാധിതമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്. സുരേന്ദ്രൻ വ്യക്തമാക്കി. ഇവിടങ്ങളിൽ അധികം സേനകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സി.സി.ടി.വി കാമറകളും സ്ഥാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ദിവസങ്ങളിൽ മണ്ഡലത്തിൽ വാഹന ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കാൻ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് വന്ന കേസുകളുടെ ഹിയറിങ് ഉടൻ പൂർത്തിയാകും. അതിനുശേഷം ഉചിത നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. നേരിയെ വോട്ട് വ്യത്യാസം പോലും നിർണ്ണായകമാകുന്ന സാഹചര്യത്തിലാണ് കെഎം മാണി യുഡിഎഫിന് പിന്തുണയുമായി രംഗത്ത വരുന്നത്. നേരത്തെ മലപ്പുറം വേങ്ങര തെരഞ്ഞെടുപ്പുകളിൽ ലീഗിനാണ് പിന്തുണയെന്ന വ്യക്തമാക്കിയിരുന്ന മാണി ഇത്തവണ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് യുഡിഎഫിന് പിന്തുണയുമായി രംഗതെത്തിയത്. നേരത്തെ എൽഡിഎഫും ബിജെപിയും മാണിയുടെ പിന്തുണയുറപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അവസാന ഘട്ടത്തിലാണ് യുഡഎഫ് പാളയത്തിലേക്ക് മാണി പിന്തുണയുമായി എത്തിയത്.

ആരു ജയിച്ചാലും ഭൂരിപക്ഷം അയ്യായിരം കടക്കില്ല

നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മുന്നണി സ്ഥാനാർത്ഥികൾ രാത്രി വൈകിയും വീടുകൾ കയറി വോട്ടുപിടിച്ചു. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൾ വർധിക്കുമെന്നും മണ്ഡലം നിലനിർത്താനാകുമെന്നും സിപിഎം പ്രതീക്ഷിക്കുമ്പോൾ മണ്ഡലം തിരികെ പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. കഴിഞ്ഞ തവണ ഭൂരിപക്ഷം വർധിപ്പിച്ച് ഇരുമുന്നണികളേയും ഞെട്ടിച്ച ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതേസമയം ആരും ജയിച്ചാലും ഭൂരിപക്ഷം അയ്യായിരം കടക്കില്ലെന്നാണ് വിലയിരുത്തൽ.

ചെങ്ങന്നൂരിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ആയിരുന്നു മുന്നിൽ വന്നത്. ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പുലിയൂർ, വെൺമണി, ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തുകൾ. പാണ്ടനാട് ഗ്രാമപഞ്ചായത്തിലും ചെങ്ങന്നൂർ നഗരസഭയിലും യുഡിഎഫ് മുന്നിലെത്തി. തിരുവൻവണ്ടൂരിൽ ബിജെപിയാണ് മുന്നിലെത്തിയത്.

ചെങ്ങന്നൂർ നഗരസഭയിലും പാണ്ടനാടും എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. മാന്നാർ, തിരുവൻവണ്ടൂർ, മുളക്കുഴ, ആല, ചെന്നിത്തല, തൃപ്പെരുന്തുറ എന്നിവിടങ്ങളിൽ യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തി. പുലിയൂർ, ബുധനൂർ, ചെറിയനാട്, വെൺമണി എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആകെ 154 ബൂത്തുകളിൽ 76 ബൂത്തുകളിൽ എൽഡിഎഫ് മുന്നിലായിരുന്നു. ബിജെപി: 44, യുഡിഎഫ്: 34. 65 ബൂത്തുകളിൽ യുഡിഎഫ് രണ്ടാം സ്ഥാനത്ത്. എൽഡിഎഫ്: 48, ബിജെപി: 42.

5039 പുതിയ വോട്ടർമാരിൽ ഭൂരിപക്ഷത്തിന്റെയും വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും, കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വർധിക്കുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻനായർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിജയത്തിൽ നിർണായക ഘടകമാകും. എല്ലാ ജാതീയ ഘടകങ്ങളും അനുകൂലമാകുമെന്നാണ് അവസാനവട്ട പ്രതീക്ഷ.

കർണാടക തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സഖ്യവും സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ചെങ്ങന്നൂരിലെ വോട്ടിലും പ്രതിഫലിക്കുമെന്നും വിശ്വസിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടാനാകുമെന്നാണു ചെങ്ങന്നൂർ എൽഡിഎഫ് മണ്ഡലം കമ്മറ്റിയുടെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ 8000- 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ചെങ്ങന്നൂർ നഗരസഭയിലെ വോട്ടിനെക്കുറിച്ചാണ് ആശങ്ക. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി ജയിച്ചപ്പോഴും 4491 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. യുഡിഎഫിന് 4992 വോട്ടുകൾ ലഭിച്ചു.

കഴിഞ്ഞ തവണ യുഡിഎഫ് വോട്ടു ബാങ്കിൽ ചോർച്ചയുണ്ടാകുകയും അതു ബിജെപിക്ക് അനുകൂലമാകുകയും ചെയ്ത സാഹചര്യത്തെ ഇത്തവണ മറികടക്കാനാകുമെന്നു പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ തവണ കുറഞ്ഞ 20,000 വോട്ടുകളിൽ പകുതി തിരിച്ചെത്തുമെന്നും വിജയം ഉറപ്പിക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ബിജെപിയുടെ പ്രചാരണങ്ങളിൽ ബിഡിജെഎസ് പങ്കെടുക്കാത്തതു തിരിച്ചടിയാണെന്ന് പാർട്ടി കണക്കു കൂട്ടുന്നു.

സഹായിക്കുന്നവർക്ക് വോട്ടു കൊടുക്കുമെന്ന എസ്എൻഡിപിയുടെ നിലപാട് യുഡിഎഫിന് ഗുണം ചെയ്യും. ഒരു വിഭാഗം എസ്എൻഡിപി യൂണിയനുകളുടെ പിന്തുണ ലഭിക്കും. ഇതോടൊപ്പം യുഡിഎഫിന് അനുകൂലമായി ഹൈന്ദവവോട്ടുകൾ ഏകീകരിക്കാൻ സാധ്യതയുണ്ടെന്നും പാർട്ടി വിശ്വസിക്കുന്നു. മാന്നാർ അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ പറയുന്നു. ബൂത്തിന്റെ ചുമതല ഡിസിസി ജനറൽ സെക്രട്ടറിമാർക്കു നൽകിയത് ഗുണം ചെയ്യും. എൻഎസ്എസ് പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥി ഡി.വിജയകുമാറിനു ലഭിക്കും. കാര്യങ്ങൾ അനുകൂലമായാൽ 3000-5000 വോട്ടിന്റെ ഭൂരിപക്ഷം. ഏഴു പഞ്ചായത്തുകളിൽ മുന്നിൽ വരും.

കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനം ഒന്നാം സ്ഥാനമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോൺഗ്രസ്-സിപിഎം അവിശുദ്ധ ബന്ധം ജനങ്ങൾക്ക് ബോധ്യപ്പെട്ടെന്നും അതു ഗുണകരമാകുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. മോദി പ്രഭാവത്തിലാണ് ഇത്തവണയും പ്രതീക്ഷ. എസ്എൻഡിപി പിന്തുണ സംബന്ധിച്ച പ്രചാരണങ്ങളിൽ വാസ്തവമില്ലെന്നും ബിഡിജെഎസ് ബിജെപിയോട് അകന്നിട്ടില്ലെന്നും നേതൃത്വം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP