Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും

തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് പുലിവാലാകുമെന്ന് വ്യക്തമായതോടെ റിപ്പോർട്ടർ ചാനൽ വിൽക്കാനുള്ള നീക്കത്തിലേക്ക് എംവി നികേഷ് കുമാർ കടന്നുവെന്ന് സൂചന. ചാനലിന്റെ ഉടമസ്ഥാവകാശം നഷ്ടമാകുമെന്ന ഭയമാണ് ഇതിന് കാരണം. അതിനിടെ നികേഷിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. വഞ്ചനാക്കേസിൽ നിയമോപദേശം തേടി നികേഷിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതകൾ മുഖ്യമന്ത്രിയുടെ ഓഫീസ് തേടുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വഞ്ചനാ കേസ് നിലനിൽക്കില്ലെന്ന നികേഷിന്റെ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. നികേഷിനെതിരായ കേസ് നിലനിൽക്കുമെന്ന പിണറായി സർക്കാരിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ഈ നടപടി. സിപിഎം സ്ഥാനാർത്ഥിയായ അഴിക്കോട് മത്സരിച്ച് തോറ്റ് നികേഷിനെതിരായ കേസിൽ നിയമം നോക്കി മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതാണ് റിപ്പോർട്ട്.

ഇത് മനസ്സിലാക്കിയാണ് ചാനൽ വിൽക്കാനുള്ള ശ്രമം. പ്രവാസി വ്യവസായികളായ സുന്ദർ മേനോനാണ് ചാനൽ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച ഒരാൾ. തൃശൂരിൽ ഏറെ വിവാദങ്ങളിൽ ചെന്ന് പെട്ട സുന്ദർ മേനോൻ പല തട്ടുകളിലുള്ള ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഭൂമി ഇടപെടിൽ സംശയ നിഴലിലുള്ള സിസി തമ്പിയും റിപ്പോർട്ടർ സ്വന്തമാക്കാൻ മോഹിക്കുന്നുണ്ട്. ഇവരിലൊരാൾക്ക് ചാനൽ നൽകി ഉടമസ്ഥാവകാശ കേസ് അവരുടെ തലയിലേക്ക് വച്ചുകൊടുക്കാനാണ് നീകേഷിന്റെ നീക്കം. നിലവിൽ നികേഷിന്റെ ബന്ധുവായ ഒകെ നാരായണനാണ് ചാനൽ ചെയമർമാൻ. രാഘവന്റെ ബന്ധുവായ ഇദ്ദേഹം ഇൻകാം ടാക്‌സ് ട്രിബ്യൂണലിലെ മുൻ ജഡ്ജിയാണ്. സാമ്പത്തിക കേസുകൾ വന്നതോടെ ആരോരുമറിയാതെയാണ് ചാനലിന്റെ ചെയർമാനായി നാരായണനെ നിയമിച്ചത്. ഇതും നികേഷിന് രക്ഷയാകുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന.

തൊടുപുഴയിലെ വഞ്ചനാക്കേസ് ഇടത് സർക്കാരിന്റെ പിന്തുണയോടെ അട്ടിമറിക്കാമെന്ന കണക്ക് കൂട്ടൽ പൊളിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാർക്ക് ശമ്പളം കണ്ടെത്തി നൽകാൻ നികേഷ് ശ്രമിക്കാത്തതും ഈ കേസ് കാരണമാണ്. ഉടമസ്ഥാവകാശം പരാതിക്കാരിയായ ലാലിയാ ജോസഫിന് കോടതി കൈമാറുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് വെളിപ്പെടുത്തൽ. പിണറായി സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ വന്നതോടെ വഞ്ചനാക്കുറ്റവും ചുമത്തപ്പെട്ടു. ഈ കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന. ഇതിനൊപ്പം ഉടമസ്ഥാവകാശ തർക്കവും നികേഷിനെ കുടുക്കുകയാണ്. ഇതോടെയാണ് വൻ വ്യവസായികളെ കൊണ്ടുവന്ന് റിപ്പോർട്ടർ വിൽക്കാനുള്ള നീക്കം. കേസിൽ സാക്ഷികളേയും മറ്റും സ്വാധിനിക്കാൻ നികേഷ് ശ്രമിച്ചതിന്റെ തെളിവും ലാലിയാ ജോസഫിന് ലഭിച്ചു കഴിഞ്ഞു. ഇതും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നടപടികൾ പ്രോസിക്യൂഷന് സ്വീകരിക്കേണ്ടിവരും.

12 കോടിരൂപ തട്ടിയെടുത്തു എന്ന ആരോപണവമാണ് നികേഷിനെതിരെ ഉയർന്നിരിക്കുന്നത്. നയാപൈയ കൈയിൽ ഇല്ലാതെ ഇന്ത്യാവിഷൻ ചാനൽ വിട്ടിറങ്ങിയ ശേഷമാണ് നികേഷ് റിപ്പോർട്ടർ ടിവി തുടങ്ങാൻ പുറപ്പെട്ടത്. ഇതിനായി പലരിൽ നിന്നുമായി പണം സ്വരൂപിക്കുകയായിരുന്നു നികേഷ്. ഇങ്ങനെ പലരോടും ഓഹരി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെങ്കിലും ഓഹരി നൽകാതെയും ഓഹരി തട്ടിപ്പിലൂടെ സ്വന്തം പേരിലാക്കുകയും ചെയ്തുവെന്നാണ് നികേഷിനെതിരായാ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുൻ വൈസ് ചെയർമാനായിരുന്ന ലാലിയ ജോസഫ് നൽകി പരാതിയാണ് നികേഷിനെ കുടുക്കിലാക്കുന്നത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തൊടുപുഴ കോടതി ആദ്യം തള്ളി. പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് കേസിനെതിരെ സ്‌റ്റേ വാങ്ങി. ഇത് ഡിവിഷൻ ബഞ്ച് തള്ളിയതോടെയാണ് സുപ്രീംകോടതിയിൽ കേസുമായെത്തിയത്. ആദ്യം സ്‌റ്റേ അനുവദിച്ച കോടതി നികേഷിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളി.

ഇത് വെറും സിവിൽ കേസാണെന്നും ക്രിമിനൽ സ്വഭാവം കേസിനില്ലെന്നുമായിരുന്നു നികേഷിന്റെ നിലപാട്. എന്നാൽ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. ക്രിമിനൽ കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കില്ലെന്ന ഉപാധിയോടെ കേസിൽ നികേഷ് ജാമ്യം നേടിയിട്ടുണ്ട്. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച തെളിവുകളടക്കം നികേഷിനെതിരെ മുഖ്യമന്ത്രിക്ക് ലാലിയ ജോസഫ് പരാതി നൽകിയിട്ടുണ്ട്. ഇത് ഗൗരവത്തോടെ മുഖ്യമന്ത്രിയും നോക്കി കാണുന്നു. ഈ സാഹചര്യത്തിൽ ജാമ്യം റദ്ദ് ചെയ്യാൻ ഏത് നിമിഷവും പൊലീസ് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. പ്രോസിക്യൂഷന്റെ ഈ അപേക്ഷ കോടതി അംഗീകരിച്ചാൽ നികേഷിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടാകും. നികേഷിന്റെ ഭാര്യയും അവതാരകയുമായ റാണി ജോർജ്ജും കേസിൽ പ്രതിയാണ്. അവരേയും പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്.ലാലിയ ജോസഫ് ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തൊടുപുഴ ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായിരുന്നു. ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് എം വിനികേഷ് കുമാറിനെയും ഭാര്യ റാണി വർഗീസിനെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്‌പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പണം തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടർമാർ എന്നാണ് തുടക്കത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് നികേഷ് കുമാറും ഭാര്യയും ചേർന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അർഹതപ്പെട്ട ഓഹരി നൽകാതിരിക്കുകയും പിന്നീട്, നൽകിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായ വേളയിലാണ് നികേഷ് അഴീക്കോട് മത്സരിക്കാൻ വേണ്ടി ഇറങ്ങിയത്. ഈ വേളയിൽ പൊലീസ് കാര്യമായ നടപടി എടുത്തില്ല. പിന്നീട് തോറ്റതോടെ നികേഷിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നൽകിയ 1.5 കോടി രൂപയിൽ നിന്നാണ് ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടക്കത്തിലെ ചെലവുകൾക്ക് ഉള്ളതായിരുന്നു ഈ തുക. ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേൽ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോർട്ടർ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ലോൺ എടുക്കുന്നത്. അത് കൂടാതെ പലപ്പോഴായി കോടികൾ പിന്നെയും ലാലിയ നിക്ഷേപിച്ചിട്ടുണ്ട്.

55 ശതമാനം ഓഹരികൾ സി പി മാത്യുവിനും ലാലിയക്കും കൂടി നൽകാമെന്ന വ്യവസ്ഥയിലാണ് അവർ നിക്ഷേപത്തിന് തയ്യാറായത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ അത് 27 ശതമാനമായി പിന്നീട് നിജപ്പെടുത്തിയതായും പറയുന്നു. ലാലിയ സി പി ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കർ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കർ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്‌ളാറ്റുകൾ എന്നിവ 15 വർഷത്തേക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എറണാകുളം ബാനർജി റോഡ് ശാഖയിൽ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങൾക്കാണ് റിപ്പോർട്ടർ ടിവിയുടെ 27 ശതമാനം ഓഹരി നല്കാൻ കരാർ ഉണ്ടാക്കിയത്.

റിപ്പോർട്ടർ ടിവി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 2011 ഏപ്രിലിൽ 26 % ഓഹരികൾ ലാലിയ ജോസെഫിനു നൽകി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയിൽ റിപ്പോർട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയിൽ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയിൽ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അവർ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു. ഈ ഇടപാട് തീർക്കാനായി ലണ്ടനിലെ ബിസിനസുകാരനായ ജോബി ജോർജിൽ നിന്നും മൂന്ന് കോടി രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ഒന്നരക്കോടി നൽകിയപ്പോൾ തന്നെ ജോബിയും നികേഷുമായി പ്രശ്‌നം ഉണ്ടാവുകയും മറ്റൊരു നിക്ഷേപകനോട് പണം വാങ്ങി ജോബിയെ ഒഴിവാക്കുകയും ആയിരുന്നു.

പിന്നീടാണ് ചിക്കിങ്ങ് ഉടമയായ ദുബായിലെ ബിസിനസുകാരൻ മൻസൂർ 25 ശതമാനം ഓഹരി വാങ്ങി നിക്ഷേപം നടത്തുന്നത്. ആര് നിക്ഷേപിച്ചാലും അവരുടെ തുകയുടെ അത്രയും ശതമാനം നികേഷിന്റെ പേരിലും കൊടുക്കുക എന്തായിരുന്നു രീതി. ഉദാഹരണത്തിന് ഒരാൾ ഒന്നരക്കോടി നിക്ഷേപിച്ച് പത്ത് ശതമാനം ഷെയർ എടുത്താൽ പത്ത് ശതമാനം ഷെയർ നികേഷിനാവും.

രണ്ട് ശതമാനം ഷെയർ ഭാര്യ റാണി ജോർജിന്റെ പേരിൽ ഇട്ട ശേഷമാണ് ഇത് ചെയ്തത്. 52 ശതമാനം തന്റെ പേരിൽ നിലനിൽക്കാൻ ആയിരുന്നു ഈ തന്ത്രം. എന്നാൽ പണം ആവശ്യമുള്ളപ്പോൾ എല്ലാ നിക്ഷേപകരും എത്തിയതോടെ ആദ്യം നിക്ഷേപിച്ചവരുടെ ഉടമസ്ഥാവകാശം കുറഞ്ഞു കുറഞ്ഞുവന്നു. അവിടെയാണ് തർക്കം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP