Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്ന് ഓർത്തഡോക്‌സ് വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; വൈദികരുടെ പേരിൽ തെളിവുണ്ടെന്ന് കോടതി; നാലു പേരെയും ഉടൻ അറസ്റ്റു ചെയ്യാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്; കോടതി വിധി വന്നയുടൻ അറസ്റ്റു ചെയ്യാൻ പൊലീസ് എത്തും മുമ്പ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് സൂചന; കുമ്പസാരിക്കാൻ പോയ വീട്ടമ്മയെ വൈദികർ കൈമാറി പീഡിപ്പിച്ച കേസിൽ ഒടുവിൽ നീതിയുടെ വഴി തുറന്നു

മൂന്ന് ഓർത്തഡോക്‌സ് വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; വൈദികരുടെ പേരിൽ തെളിവുണ്ടെന്ന് കോടതി; നാലു പേരെയും ഉടൻ അറസ്റ്റു ചെയ്യാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്; കോടതി വിധി വന്നയുടൻ അറസ്റ്റു ചെയ്യാൻ പൊലീസ് എത്തും മുമ്പ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് സൂചന; കുമ്പസാരിക്കാൻ പോയ വീട്ടമ്മയെ വൈദികർ കൈമാറി പീഡിപ്പിച്ച കേസിൽ ഒടുവിൽ നീതിയുടെ വഴി തുറന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ഓർത്തഡോക്‌സ് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്ന് മൂന്ന് വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഒരു വൈദികൻ നൽകിയ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയലാണ്. കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യുവിന്റെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്. ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം വൈദികർ ഇന്ന് കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ വിധി പ്രതികൂലമായാൽ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയോ ആവും കീഴടങ്ങിയേക്കുമെന്നാണ് വിവരം. ഈ മൂന്ന് വൈദികർക്കുമെതിരെയാണ് ബലാത്‌സംഗക്കുറ്റമാണ് ചുമത്തിയിരുന്നത്.

പരാതിക്കാരിയായ യുവതി സഭാ സമിതിക്ക് നൽകിയ സത്യവാങ് മൂലത്തിൽ പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് എഴുതി നൽകിയിരുന്നത്. എന്നാൽ സഭാസമിതിയിൽ നിന്നും ലഭിച്ച യുവതിയുടെ സത്യവാങ് മൂലം അടക്കം സമർപ്പിച്ചാണ് വൈദികർ രക്ഷാ പഴുത് കണ്ടെത്തിയത്. ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചെങ്കിലും അതൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല. അതേസമയം വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കർശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.

വൈദികർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി പറഞ്ഞു. തുടർന്ന് ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. വീട്ടമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മൊഴിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസ് ഒതുക്കി തീർക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടയാണ് വൈദികർ കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്.

വൈദികർ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ മതപരമായ വിശ്വാസം ചൂഷണം ചെയ്യുകയായിരുന്നുവെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആരോപിച്ചു. കുമ്പസാരത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ദുരുപയോഗിച്ചു. മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിശ്വാസം ചൂഷണം ചെയ്തുള്ള പീഡനമെന്ന വാദത്തിൽ ക്രൈംബ്രാഞ്ച് ഉറച്ച് നിൽക്കുന്നത് സഭയ്ക്കും പേരു ദോഷമാണ്. അതിനിടെ യുവതിയുടെ മൊഴിയും സർക്കാരിന്റെ വിശദീകരണ പത്രികയും കോടതി പരിശോധിച്ചു.

ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക്മെയിൽ ചെയ്തെന്നും ആരോപണങ്ങളുണ്ടെന്നും മജിസ്ട്രേട്ടിനു കൊടുത്ത മൊഴിയും ഉപോത്ബലകമായ തെളിവുകളും പരിശോധിച്ചാൽ സംശയിക്കാവുന്ന ചില കാര്യങ്ങളുണ്ടെന്നും വാദത്തിനിടെ കോടതി പരാമർശിച്ചു. യുവതി വിദ്യാസമ്പന്നയാണെന്നും പതിനഞ്ചിലേറെ വർഷങ്ങൾക്കു മുൻപു നടന്ന സംഭവത്തിൽ പരാതി വൈകിയതിനു ന്യായീകരണമില്ലെന്നും ഹർജിഭാഗം വാദിച്ചു. ഏതോ ദുരൂഹശക്തികൾ പരാതിക്കു പിന്നിലുണ്ട്. രഹസ്യമൊഴി വിശ്വസനീയമല്ലെന്നും വാദിച്ചു. യുവതിയുടെ ഭർത്താവ് പരാതിക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിന്റെ പകർപ്പ് പ്രതികൾക്ക് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കേണ്ടതാണെന്നു സർക്കാർ വാദിച്ചു.

അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഈ ഘട്ടത്തിൽ മുൻകൂർജാമ്യം അനുവദിക്കരുതെന്നും യുവതിക്കുവേണ്ടി കക്ഷിചേരാൻ ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. മജിസ്ട്രേറ്റിനു മുന്നിലെ മൊഴി വിശ്വസനീയമല്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു. എന്നാൽ മൊഴിയുടെ വിശ്വാസ്യത ഇവിടെ വിലയിരുത്താനാവില്ലെന്ന് ഹൈക്കോടതി വാദം കേൾക്കവേ വ്യക്തമാക്കുകയാണ് ഉണ്ടായത്.

അതിനിടെ ഓർത്തഡോക്സ് സഭയിലെ വൈദികരുടെ പേരിലുള്ള ലൈംഗികപീഡന ആരോപണത്തിൽ സഭയ്ക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറാത്തത് നിയമ ലംഘനമാണെന്ന വാദവും സജീവമായിരുന്നു. മെയ് ഒൻപതിനാണ് തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതി നിരണം ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന് കിട്ടിയത്. തുമ്പമൺ, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്തമാർക്ക് പകർപ്പും നൽകി. പീഡിപ്പിക്കപ്പെട്ട യുവതി എഴുതിയ സത്യപ്രസ്താവനയും ഒപ്പമുണ്ടായിരുന്നു. ഈ സത്യപ്രസ്താവന പ്രതികൾക്ക് കിട്ടുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനാ മെത്രോപ്പൊലീത്തമാർക്കെതിരേയും കേസെടുത്തേക്കും,

62 ദിവസമായിട്ടും പൊലീസിന് കൈമാറാതെ സ്വന്തംനിലയിൽ അന്വേഷണം നടത്താനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. പരാതിക്കാരന് ആവശ്യമെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് സഭയുടെ നിലപാട്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) 202ാം വകുപ്പനുസരിച്ച് ലൈംഗികപീഡന പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ പൊലീസിന് കൈമാറണം. ഇത് പാലിക്കാതെയാണ് സഭ സ്വതന്ത്രാന്വേഷണവുമായി മുന്നോട്ടു പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP