Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിയറിന്റെ 9ാംവർഷത്തിൽ 29ാം വയസ്സിൽ മോഹൻലാൽ വേഷമിട്ട ചിത്രം; കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും മികവ് പുലർത്തിയ ചിത്രം; ക്ലൈമാക്സിലെ സംഘട്ടന രംഗത്തിൽപോലും പിറന്ന അത്യുജ്ജല അഭിനയ മുഹൂർത്തങ്ങൾ; പ്രേക്ഷകരുടെ നൊമ്പരമായ മലയാള സിനിമ കിരീടം 30ാം വർഷത്തിലേക്ക്

കരിയറിന്റെ 9ാംവർഷത്തിൽ 29ാം വയസ്സിൽ മോഹൻലാൽ വേഷമിട്ട ചിത്രം; കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും മികവ് പുലർത്തിയ ചിത്രം; ക്ലൈമാക്സിലെ സംഘട്ടന രംഗത്തിൽപോലും പിറന്ന അത്യുജ്ജല അഭിനയ മുഹൂർത്തങ്ങൾ;  പ്രേക്ഷകരുടെ നൊമ്പരമായ  മലയാള സിനിമ കിരീടം 30ാം വർഷത്തിലേക്ക്

സഫീർ അഹമ്മദ്

അഭിനയ മികവിന്റെ 'കിരീടം' ചൂടിയ മൂന്ന് പതിറ്റാണ്ടുകൾ''...

1989 ജൂലൈ 7...

സേതുമാധവനും അച്യുതൻ നായരും മലയാളി മനസിന്റെ വിങ്ങലായിട്ടു ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പുർത്തിയാവുന്നു. അതെ, കിരീടം, മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ മലയാളികൾക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ.ടൈറ്റിൽ കാർഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തിൽ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ കീഴ്പെടുത്തി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല... കാരണം അത്രമാത്രം ഹൃദ്യം ആയിരുന്നു പൊലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇൻസ്‌പെക്ടർ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന അച്യുതൻ നായരും പിന്നെ തൊപ്പി ഊരിയ ശേഷം 'സബ് ഇൻസ്‌പെക്ടർ സേതു, അച്ഛന്റെ തെമ്മാടി' എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും.

ഒരു ക്ലൈമാക്സിലെ സംഘട്ടന രംഗത്തിൽ പിറന്ന അത്യുജ്ജല അഭിനയ മുഹൂർത്തങ്ങൾ

കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലർത്തിയ സിനിമകൾ അപൂർവമാണ്, അത് തന്നെ ആണ് കിരീടം എന്ന സിനിമയെ ക്ലാസിക് ആക്കുന്നതും, 29 വർഷങ്ങൾക്കിപ്പുറവും നമ്മൾ ഈ സിനിമയുടെ മികവിനെ പറ്റി വാചാലരാകുന്നതും.സേതുമാധവൻ എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്യുതൻ നായർ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങൾ തകർന്നു വീഴുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുതിയതിനേക്കാൾ എത്രയോ മനോഹരമായിട്ടാണ് സിബി മലയിൽ അത് അഭ്രപാളികളിലേക്ക് പകർത്തിയിരിക്കുന്നതു. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെതാണെന്ന് മഹാനടൻ തിലകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്ന കുറച്ച് പ്രത്യേകതകൾ ഉണ്ട്.കിരീടം അവസാനിക്കുന്നതും മറ്റു സിനിമകളെ പോലെ തന്നെ വില്ലന് മേൽ നായകൻ വിജയം നേടി തന്നെ ആണ്.കീരീക്കാടൻ ജോസിനെ കുത്തി മലർത്തിയിട്ടു 'ഇനി ആർക്കാടാ എന്റെ ജീവൻ വേണ്ടത്'' എന്നും പറഞ്ഞ് സേതുമാധവൻ ആക്രോശിക്കുമ്പോൾ, അതിനു ശേഷം തന്റെ ജീവിതം നഷ്ട്ടപ്പെട്ട വേദനയിൽ പരിസരം മറന്ന് സേതുമാധവൻ പൊട്ടിക്കരയുമ്പോൾ, വില്ലന് മേൽ വിജയം നേടിയ നായകനെയല്ല മറിച്ചു ജീവിതം തകർന്ന, പരാജയപ്പെട്ട നായകനെ ആണ് ലോഹിതദാസും സിബി മലയിലും കൂടി നമുക്ക് കാണിച്ചു തന്നത്, വിങ്ങുന്ന ഒരു നൊമ്പരമാണ് പ്രേക്ഷകന്റെ മനസിലേക്ക് ആഴ്ന്നിറക്കിയത്.തിരക്കഥാകൃത്തിനും സംവിധായകനും വേണമെങ്കിൽ ശുഭപര്യവസാനിപ്പിക്കാമായിരുന്നു കിരീടം..പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കീരിടം ഇത്രയും ചർച്ച ചെയ്യപ്പെടില്ലായിരുന്നു.

കിരീടത്തിനു മുമ്പും എണ്ണിയാൽ തീരാത്തത്ര സിനിമകളിൽ സംഘട്ടന രംഗത്തിനു ശേഷം നായകന്റെ വിജയം കാണിച്ചുള്ള ക്ലൈമാക്സ് ഉണ്ടായിട്ടുണ്ട്.പക്ഷെ ഒരു ക്ലൈമാക്സ് സംഘട്ടന രംഗത്തിൽ അല്ലെങ്കിൽ അതിനോട് അനുബന്ധിച്ചുള്ള രംഗങ്ങളിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉണ്ടാകുക, അത് കണ്ടു വിങ്ങുന്ന മനസോടെ ഒരു തുള്ളി കണ്ണീർ പൊഴിച്ച് പ്രേക്ഷകൻ തിയേറ്ററിൽ നിന്നും ഇറങ്ങുക, അത് കിരീടം സിനിമയുടെ മാത്രം പ്രത്യേകതയാണ്.കിരീടത്തിലെ ക്ലൈമാക്സ് സീനിലെ അഭിനയ മുഹൂർത്തങ്ങളെ വെല്ലുന്ന വേറെ ഒരു സിനിമ ഉണ്ടൊ?എന്റെ പരിമിതമായ അറിവ് വെച്ച് ഇല്ല എന്ന് തന്നെ പറയും...


സിനിമ തീർന്നിട്ടും ഒരു ദിവസംകൂടി കണ്ണീർപ്പൂവിന് കൊടുത്ത് ലാൽ

കീരീടത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് കണ്ണീർപൂവ് എന്ന പാട്ടും അതിലെ രംഗങ്ങളും.താൻ സ്നേഹിച്ച പെൺകുട്ടി മറ്റൊരാളുടെ കൈ പിടിച്ച് പോകുന്നത് ദൂരെ ഒരു മരത്തിന്റെ പിന്നിൽ നിന്ന് നിസഹായതയോടെ സേതു നോക്കി നില്ക്കുന്നതും, വിജനമായ റോഡിലൂടെ സേതു ഒറ്റയ്ക്ക് നടന്ന് പോകുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് സിബി മലയിൽ ചിത്രീകരിച്ചിരിക്കുന്നത്, എത്ര ആഴ്‌ത്തിലാണ് സേതുവിന്റെ വേദന അദ്ദേഹം പ്രേക്ഷകന്റെ വേദനയാക്കി മാറ്റിയിരിക്കുന്നത്.

കിരീടത്തിന്റെ എല്ലാ വർക്കുകളും കഴിഞ്ഞ് റിലീസ് തയ്യാറായി നിൽക്കുമ്പോഴാണ് സിബിമലയിൽ നിർമ്മാതാക്കളോട് മോഹൻലാലിന്റെ ഒരു ദിവസത്തെ കൂടി ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്. നടക്കുന്ന കാര്യമല്ല എന്ന് നിർമ്മാതാക്കൾ പറഞ്ഞു.മോഹൻലാലിനെ വെച്ച് ഒരു സീൻ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാൻ പറ്റു എന്ന് സിബിമലയിൽ തറപ്പിച്ച് പറഞ്ഞു.ഇത് എങ്ങനെയൊ മോഹൻലാൽ അറിത്തു, സിബിമലയിലിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു, ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റു എന്ന് സിബിമലയിൽ പറഞ്ഞു, അങ്ങനെ മോഹൻലാൽ വന്ന് അഭിനയിച്ചു. കണ്ണീർപൂവിന്റെ പാട്ട് രംഗത്തിൽ സേതുമാധവൻ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയിൽ അങ്ങനെ ഷൂട്ട് ചെയ്തത്.
മുമ്പൊരിക്കൽ ഒരു സിനിമ സുഹൃത്ത് വഴി അറിഞ്ഞ കാര്യമാണിത്...
കണ്ണീർപൂവ് എന്ന പാട്ട് പ്രേക്ഷകനെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെങ്കിൽ, വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ സേതുമാധവൻ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗത്തിന് നിർണായക പങ്ക് ഉണ്ടെന്ന് നിസംശയം പറയാം.

വിമർശകരയുടെ വായടപ്പിച്ച് മോഹൻലാൽ

ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്. പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, പിന്നെ കോമഡിയും ആക്ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് കിരീടം വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ. കിരീടത്തിന് മുമ്പ് അമൃതംഗമയ, പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്‌ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു..
പക്ഷെ കിരീടത്തിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചു.കിരീടത്തിലെ ക്ലൈമാക്സ് പെർഫോമൻസിനെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് എന്ന് തന്നെ പറയാം, അത്രയ്ക്ക് മനോഹരം ആണത്....
കരിയറിന്റെ 9ാംവർഷത്തിൽ, കേവലം 29 ാംവയസിലാണ് മോഹൻലാൽ എന്ന നടൻ വിസ്മയിപ്പിക്കുന്ന ആ പ്രകടനം നടത്തിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. പാദമുദ്രയിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് മോഹൻലാൽ എന്ന നടൻ ഒരു കസേര വലിച്ചിട്ട് ഇരുന്നുവെങ്കിൽ ആ കസേരയിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് മോഹൻലാൽ ഇരുന്നത് കിരീടത്തിലൂടെയാണ്.

ചാലക്കുടിയിലെ പച്ചയായ ജീവിതങ്ങളിൽനിന്ന് ലോഹി കണ്ടെത്തിയ കഥ

ലോഹിതദാസ് കിരീടത്തിന്റെ കഥ കണ്ടെത്തിയത് എങ്ങനെയെന്ന് പണ്ടൊരിക്കൽ ഏതൊ മാഗസിനിൽ പറഞ്ഞത് ചുവടെ ചേർക്കുന്നു.
'ചാലക്കുടിയിൽ ഒരിക്കൽ ഒരു ആശാരി വന്നു.അയാൾ ജോലി ചെയ്തു വൈകുന്നേരം ഷാപ്പിൽ പോയി മദ്യപിക്കുമായിരുന്നു..
ആ ഏരിയ യിൽ ഒരു പേടി പ്പെടുത്തുന്ന ഗുണ്ട ഉണ്ടായിരുന്നു. അയാൾ ഷാപ്പിലേക്കു വരുമ്പോൾ ഷാപ്പിൽ ഉള്ളവർ എഴുന്നേൽക്കണം എന്ന് അയാൾ ഒരു അലിഖിത നിയമം ഉണ്ടായിരുന്നു, പക്ഷെആശാരിക്ക് ഇത് അറിയില്ലായിരുന്നു.. ഗുണ്ട വന്നപ്പോൾ ഷാപ്പിലെ എല്ലാവരും എഴുന്നേറ്റു... എഴുന്നേൽക്കാത്ത ആശാരിയെ അയാൾ മർദിച്ചു.
ഒരു കാരണവും കൂടാതെ തന്നെ വേദനിപ്പിച്ചതുകൊണ്ടു ആശാരി തന്റെ പണി സഞ്ചിയിൽ നിന്ന, വീതുളി എടുത്തു ഗുണ്ടയെ കുത്തി.വലിയ ഒരു ഗുണ്ടയാണ് പിടഞ്ഞു വീണത് എന്ന് ആ പാവം ആശാരി അറിഞ്ഞത് പിന്നീട് ആണ്. ആശാരി എവിടേക്കോ ഓടി പോയി''..
ഈ നടന്ന സംഭവത്തിൽ നിന്നാണ് ലോഹിദാസ് ഇത്രയും മനോഹരമായ ഒരു സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്...

1989 ജൂലൈ 7 ന് കൊടുങ്ങല്ലൂർ ശ്രീ കാളീശ്വരി തിയേറ്ററിൽ നിന്ന് ഫസ്റ്റ് ഷോ കണ്ടതാണ് ഞാൻ കിരീടം... തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ എന്ന റിലീസ് സെന്ററിൽ മാത്രമേ കിരീടം റിലീസ് ഉണ്ടായിരുന്നുള്ളു, ഒരുപക്ഷെ ഇങ്ങനെ റിലീസ് ചെയ്ത ആദ്യ സിനിമ കൂടിയായിരിക്കാം കിരീടം.. സേതുമാധവന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പതനം കണ്ട് വിങ്ങുന്ന മനസോടെയാണ് അന്ന് 9ാം ക്ലാസ്‌ക്കാരനായ ഞാൻ തിയേറ്റർ നിന്ന് ഇറങ്ങിയത്..

ലാലിൽനിന്ന് വഴുതിപ്പോയ ദേശീയ അവാർഡ്

1989 ലെ നാഷണൽ അവാർഡ് കമ്മിറ്റി ജൂറി ചെയർമാന്റെ വ്യക്തിതാൽപ്പര്യവും പിടിവാശിയും കാസ്റ്റിങ്ങ് വോട്ടും ഒക്കെ കാരണം മികച്ച നടനുള്ള അവാർഡ് അക്കൊല്ലവും മോഹൻലാലിൽ നിന്ന് വഴുതി പോയി.പകരം സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തു കിരീടത്തിലെ പെർഫോമൻസിന്.. കൂടാതെ വരവേൽപ്പ്, ദശരഥം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനം ഉൾപ്പെടുത്തിയതുമില്ല അവാർഡ് ജൂറി.1988 ലും 1989 ലും കപ്പിനും ചുണ്ടിനും ഇടയിലാണ് മോഹൻലാലിന് നാഷണൽ അവാർഡ് നഷ്ടമായത്....

മോഹൻലാൽ,തിലകൻ എന്നിവരുടെ വിസ്മപ്പിക്കുന്ന പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ടതാണ് കവിയൂർ പൊന്നമ്മ, മോഹൻരാജ്, ജഗതി, ശ്രീനാഥ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരുടെ പ്രകടനങ്ങളും..ഇതിൽ മോഹൻരാജ്, സ്വന്തം പേരിന് പകരം കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന അപൂർവ്വം നടന്മാരിൽ ഒരാളായി മാറി.
എസ് കുമാറിന്റെ ഛായാഗ്രഹണവും ജോൺസൺ മാഷിന്റെ സംഗീതവും, ബാഷയുടെ സംഘട്ടനവും കീരീടം എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു... ഇന്നും കണ്ണീർപൂവിന്റെ എന്ന പാട്ടും അതിലെ രംഗങ്ങളും ഒരു നൊമ്പരമാണ്. കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയും അഭിനയം ക്യാമറ കണ്ണിലൂടെ ആദ്യം കണ്ട, അവയെല്ലാം ഒപ്പിയെടുത്ത


എസ് കുമാർ ഒക്കെയാണ് ശരിക്കും ഭാഗ്യമുള്ള ക്യാമറമാൻ.

മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച സിനിമയും ഏറ്റവും മികച്ച പെർഫോമൻസും ഏതെന്ന് ചോദിച്ചാൽ അതിൽ ആദ്യത്തെ 5 ൽ കിരീടം ഉണ്ടാകും.സേതുവിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം.29 വർഷങ്ങൾക്കിപ്പുറവും സേതു മാധവനും അച്ചുതൻനായരും ദേവിയും പിന്നെ സേതുവിന്റെ സ്വപ്നങ്ങൾ തല്ലി തകർത്ത ആ തെരുവും മനസിന്റെ ഒരു വിങ്ങലായി നിലനില്ക്കുന്നു.കിരീടം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ലോഹിതദാസ്, സംവിധായകൻ സിബി മലയിൽ, നിർമ്മാതാക്കളായ ഉണ്ണി, ദിനേശ് പണിക്കർ പിന്നെ സേതുമാധവനായി നിറഞ്ഞാടിയ മോഹൻലാൽ എന്നിവരാട് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP