Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎസ് ജയിലുകളിൽ വെച്ച് പ്രതിവർഷം മുപ്പത്തിഅയ്യായിരം തടവുപുള്ളികൾ ഇസ്ലാമിലേക്ക് മാറുന്നു; 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായ മതപഠനങ്ങൾ ജിഹാദികളെ സൃഷ്ടിക്കുന്നോ? സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ്' എന്ന പുസ്തകം പറയുന്നത് മതതീവ്രവാദത്തിന്റെ ഭയാനക വേർഷൻ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ അനുഭവം ഓർക്കണം; രജീഷ് പാലവിള എഴുതുന്നു

യുഎസ് ജയിലുകളിൽ വെച്ച് പ്രതിവർഷം മുപ്പത്തിഅയ്യായിരം തടവുപുള്ളികൾ ഇസ്ലാമിലേക്ക് മാറുന്നു; 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായ മതപഠനങ്ങൾ ജിഹാദികളെ സൃഷ്ടിക്കുന്നോ? സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ്' എന്ന പുസ്തകം പറയുന്നത് മതതീവ്രവാദത്തിന്റെ ഭയാനക വേർഷൻ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഈ അനുഭവം ഓർക്കണം; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

ലോകത്തെ സാമ്പത്തികവും സാമൂഹികവും നൈതികവുമായ പ്രവർത്തനത്തിനും നിയന്ത്രണത്തിനും ഇസ്ലാം മാത്രമാണ് ഒരേയൊരു വ്യവസ്ഥയെന്നും ശരീഅത്ത് മാത്രമാണ് പരിഹാരമെന്നും അടിയുറച്ചു വിശ്വസിക്കുന്നവരാണ് ഇസ്ലാമിക മതമൗലികവാദികൾ. അതിനുവേണ്ടി ജിഹാദ് അനിവാര്യമാണ് എന്ന കാര്യത്തിൽ അവർക്ക് സംശയലേശമില്ല. ഇസ്ലാമിലെ മിതവാദിക്കും തീവ്രവാദിക്കും ഒക്കെ പ്രചോദനം അടിസ്ഥാനപരമായി അതിന്റെ പ്രമാണങ്ങൾ തന്നെയാണ്. ദൈവത്തിന്റെ മാർഗ്ഗത്തിൽ കുറ്റബോധമില്ലാതെ കൊല്ലാനും മരിക്കാനും ആളുകളെ ഈ പ്രമാണങ്ങൾ ഉദ്ധരിച്ച് തന്നെ പരുവപ്പെടുത്തിയെടുക്കാം എന്നത് ഒരപ്രിയ സത്യമാണ്. അത്തരത്തിൽ, മുസ്ലിം മതതീവ്രസംഘടനകളുടെ പിറവിക്ക് പിന്നിൽ, രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങളും കാരണങ്ങളും കൂടിയുണ്ടെങ്കിലും ഇസ്ലാമിക പ്രമാണങ്ങളെക്കൂടാതെ ഇസ്ലാമിക തീവ്രവാദത്തിന് വളരാൻ കഴിയില്ല എന്നത് പഠനവിഷയമാണ്.

അവിശ്വാസികൾക്ക് നേർക്ക് നടപ്പാക്കാൻ ഇസ്ലാമിന്റെ ആത്യന്തിക പ്രമാണമായ ഖുറാനിൽ തന്നെയുള്ള ശിക്ഷകൾ തീവ്ര ഇസ്ലാംരാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾക്ക് നൽകുന്ന 'ദൈവിക'പിന്തുണ ചെറുതല്ല. നിരപരാധികളും അജ്ഞരുമായ ആളുകളെ അതുപയോഗിച്ച് മസ്തിഷ്‌കപ്രക്ഷാളനം ചെയ്ത് കലാപകാരികളും മനുഷ്യബോംബുകളുമാക്കാമെന്ന് എത്രയോ കാലംമുൻപേ തിരിച്ചറിഞ്ഞവരാണ് അവർ. എന്നാൽ ഭൂരിപക്ഷം വരുന്ന മിതവാദികളായ വിശ്വാസികൾക്ക് അമുസ്ലിംകൾക്ക് നേർക്കുള്ള 'ദൈവത്തിന്റെ' യുദ്ധാഹ്വാനങ്ങളെല്ലാം അക്കാലത്തെ 'യുദ്ധസന്ദർഭങ്ങളാണ്'. എങ്കിൽ പോലും ദൈവപ്രമാണത്തിൽ 'മാനവിക വിരുദ്ധമായ' യാതൊന്നുമില്ലെന്നും വള്ളിയും പുള്ളിയുംപോലും തിരുത്താനില്ലെന്നുമാണ് അവരുടേയും വിശ്വാസം!

അന്നത്തെ കേവലം 'യുദ്ധസന്ദർഭത്തിലെ ഹിംസാത്മകമായ ആഹ്വാനങ്ങൾക്ക്, എക്കാലത്തേക്കും എല്ലാ മനുഷ്യർക്കുംവേണ്ടി' എന്ന് സ്വയംപ്രഖ്യാപിക്കുന്ന ഒരു തിരുവെഴുത്തിലെ ന്യായമെന്താണ് എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരുത്തരം ആർക്കും നൽകാനുമില്ല. ചോദ്യങ്ങളേതുമില്ലാതെ വിശ്വസിക്കുക എന്നത് മാത്രമാണല്ലോ ഓരോ മതത്തിന്റെയും കല്പന! തീവ്രമതവികാരം കൊണ്ടുനടക്കുന്നവരെ ആകർഷിക്കാനും തങ്ങളിലേക്ക് ചേർക്കാനും തീവ്രവാദഗ്രൂപ്പുകൾ ഉപയോഗിക്കുന്നതും അതിന്റെ മതപ്രമാണങ്ങളാണ്! ഇസ്ലാമികതീവ്രവാദം ചോദ്യംചെയ്യപ്പെടുമ്പോഴെല്ലാം അതിന്റെ ആധികാരികഗ്രന്ഥങ്ങളും വിമർശിക്കപ്പെടുന്നത് അതുകൊണ്ടാണ്. എന്നാലിതൊന്നും ഇസ്ലാമിക തീവ്രവാദികൾ മാത്രം തിരിച്ചറിഞ്ഞ കാര്യമല്ല എന്നതാണ് സത്യം!

ഇറാൻ അഫ്ഗാൻ അവസാനം അമേരിക്കയിലേക്കും

ഇന്ന് നാം അറിയുന്ന പോലെയുള്ള ഇസ്ലാമികരാഷ്ട്രീയത്തിലൂന്നിയ മതഭീകരവാദം അത്ര പഴക്കമുള്ളതല്ല. 1979കളിൽ ഇറാനിലെ ഷാ ചക്രവർത്തിക്കുമേൽ വിജയക്കൊടി പാറിപ്പിച്ച 'ഇസ്ലാമികവിപ്ലവം' ലോകത്തെ ഇസ്ലാമിസ്റ്റുകളെ ഇസ്ലാമികരാഷ്ട്രീയത്തിന്റെയും തീവ്രമതമൗലികവാദത്തിന്റെയും വഴിയിൽ നീങ്ങുവാൻ കൂടുതൽ പ്രചോദനമേകുകയായിരുന്നു. ലോകത്തേക്കെങ്ങും പുതിയൊരു ശക്തിയോടെ ഇസ്ലാമികമതമൗലികവാദം ഉണർന്നുവന്നതിൽ ഇറാനിലെ ഷിയാവിപ്ലവത്തിന്റെ പങ്ക് ചെറുതല്ലെന്ന് ചരിത്രം പറയുന്നു.

അഫ്ഗാനിസ്ഥാനിലൂടെ കൊമ്പുകുലുക്കിയെത്തിയതാകട്ടെ തീവ്രവാദത്തിന്റെ പുതിയൊരു മുഖമായിരുന്നു! എഴുപത്തിയൊമ്പതുകളുടെ ഒടുക്കത്തിൽ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് അനുകൂല സർക്കാരിനെ എങ്ങനെയും തുരത്തുക എന്ന അമേരിക്കയുടെ ആവശ്യം ഒരു ഭാഗത്ത്. ഇസ്ലാമിന്റെ ആത്മീയസാമ്രാജ്യങ്ങൾക്ക് അന്തകനായി 'കമ്മ്യൂണിസ്റ്റ് അഫ്ഗാനിസ്ഥാൻ' മാറുമെന്ന ആശങ്ക അറബ് രാജ്യങ്ങൾക്ക്. മതപ്രമാണങ്ങളാൽ തയ്യാറായി നിന്ന വിശുദ്ധ പോരാളികൾ വേറൊരു ഭാഗത്ത്. ഫലത്തിൽ മതഭീകരവാദത്തിന്റെ തന്ത്രങ്ങൾ 'ഉപ്പും മുളകും' ചേർത്ത് ഓരോരുത്തരും അവരുടെ ആവിശ്യങ്ങൾക്ക് വേണ്ടി പയറ്റി. ചുരുക്കത്തിൽ, 'ദൈവികപ്രമാണങ്ങളും' മതമൗലികവാദികളും മതരാഷ്ട്രങ്ങളും സാമ്രാജ്യത്വശക്തികളും സംയുക്തമായി അവതരിപ്പിച്ച ഒന്നാണ് ലോകമിന്നേറെ ഭയത്തോടെ നോക്കുന്ന ഇസ്ലാമികതീവ്രവാദം! ഇന്ന് നാം കേൾക്കുന്ന തരത്തിൽ തീവ്രവാദം അതിന്റെ മുഴുവൻ ഭീകരതയോടും വളരുകയാണ്. ലോകത്തിന്റെ മാറിയ സാഹചര്യങ്ങളിൽ അത് പുതുവഴികൾ തേടിക്കൊണ്ടിരിക്കുന്നു.

റാഡിക്കൽ ഇസ്ലാമികഗ്രൂപ്പുകളുടെ പ്രവർത്തനം അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽ പോലും അത്രമേൽ പ്രബലമാണ്. കുപ്രസിദ്ധരായ തീവ്രവാദികളോടും സംഘടനകളോടും തങ്ങളുടെ താൽപര്യങ്ങളെ മുൻനിർത്തി ഇണങ്ങിയും പിണങ്ങിയും നിലപാടുകൾ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. ലോക പൊലീസ് വേഷംകെട്ടി തീവ്രവാദത്തിനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ച അമേരിക്ക റാഡിക്കൽ ഇസ്ലാമിന്റെ വിളഭൂമിയായി കൊണ്ടിരിക്കുകയാണ് എന്നത് മറ്റൊരു വിരോധാഭാസം.

അമേരിക്കൻ ജയിലുകൾ ജിഹാദ് അക്കാദമികളോ?

വിഖ്യാത എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ അയാൻ ഹിർസിഅലി കുറച്ചുനാൾ മുൻപ് പ്രശസ്തമായ 'വാൾ സ്ട്രീറ്റ് ജേർണലിൽ ' ഒരു ലേഖനം എഴുതി. അമേരിക്കയിൽ അപകടകരമായി വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളെകുറിച്ചായിരുന്നു അത്.

അമേരിക്കയിൽ ഇസ്ലാമികതീവ്രവാദം ഏറ്റവും ശക്തമായും ക്രിയാത്മകമായും പ്രചരിക്കുന്നതും വളരുന്നതും അവിടുത്തെ ജയിലുകളിലാണ് എന്നതായിരുന്നു അതിലെ ഉള്ളടക്കം. അമേരിക്കൻ ജയിലുകളെ 'ജിഹാദിന്റെ അക്കാഡമികൾ ' എന്നാണ് അയാൻ വിവരിക്കുന്നത് .ഡന്മാർക്കിൽനിന്നും അമേരിക്കയിൽ കുടിയേറിയ കാലത്ത് പിറ്റ്സ്ബർഗ് കോളേജിൽ ഒരു പ്രഭാഷണത്തിനായ് ക്ഷണിക്കപ്പെട്ട തന്നെ അവിടുത്തെ ഇസ്ലാമിക സെന്ററലെ ഒരു ഇമാം (ഈജിപ്റ്റിൽ ജനിച്ച ഇദ്ദേഹം1976 മുതൽ അമേരിക്കയിൽ ജീവിക്കുന്ന ആളാണ് ) ഭീഷണിപ്പെടുത്തിയ സംഭവം അയാൻ വിവരിക്കുന്നു. ഇസ്ലാമികപ്രമാണങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ മരണമാണ് എന്നയാൾ ആ പരിപാടിയിൽ പരസ്യമായിപ്പറഞ്ഞു. ഒരു പ്രാദേശികപത്രത്തിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അദ്ദേഹം അവിടെ നിന്നും രാജിവയ്ക്കാൻ നിർബന്ധിതനായി. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആ മനുഷ്യനെ കുറിച്ച് താൻ പിന്നീട് കേൾക്കുന്നത് അമേരിക്കൻ ജയിലുകളിൽ സർക്കാർ ചെലവിൽ ഇസ്ലാമിക വിദ്യാഭ്യാസം നൽകാൻ അയാൾ നിയമിക്കപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വാർത്തയാണ് എന്ന് അയാൻ കുറിക്കുന്നു .

കുറ്റവാളികളുടെ എണ്ണംകൊണ്ട് ലോകത്തെ തന്നെ വലിയ ജയിലുകളാണ് അമേരിക്കയിൽ ഉള്ളത്. അവിടെ കുറ്റവാളികളുടെ മതസ്വാതന്ത്ര്യത്തിന്റെയും 'നന്നാക്കിയെടുക്കലിന്റെയും' ഭാഗമായാണ് ഇത്തരം മതപഠനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്! രണ്ടുദശാബ്ദങ്ങളോളം ന്യൂയോർക്കിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ഇസ്ലാമിക് ജയിൽ പരിപാടികൾ നയിച്ച മറ്റൊരു ഇമാമിനെക്കുറിച്ചും അവർ സൂചിപ്പിക്കുന്നു. 2003ലെ 9/11അക്രമത്തിനു വിമാനറാഞ്ചികളെ 'സ്തുതിച്ചുകൊണ്ട്' അയാൾ ഒരു ന്യൂസ്പേപ്പറിൽ നൽകിയ അഭിമുഖവും പരാമർശിക്കുന്നു. അത്തരം അനേകം പട്ടികകൾ നിരത്തിവയ്ക്കുന്നു. ഏകാന്തതടവറകളിൽ ഇത്തരം ഇമാംമാരാണ് മതംപഠിപ്പിക്കാൻ വരുന്നത് എന്നത് കെടുകാര്യസ്ഥതയായി അവർ ഉറക്കെപ്പറയുന്നുണ്ട്.

അവർ ജയിലുകളിൽനിന്ന് ഇസ്ലാം ആശ്ലേഷിക്കുന്നു!

2003ൽ ലോസ് എയ്ഞ്ചലസ് പൊലീസ് പുറത്തുവിട്ട കണക്കിൽ അമേരിക്കൻ ജയിലുകളിലെ ഇരുപത് ശതമാനത്തോളം വരുന്ന ജനസംഖ്യയിൽ മൂന്നുലക്ഷത്തി അൻപതിനായിരത്തോളം പേർ മുസ്ലീങ്ങളാണ്.അതിൽ നല്ലൊരുശതമാനത്തോളംപേർ ജയിലുകളിൽവച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ്. പ്രതിവർഷം മുപ്പത്തിയയ്യായിരം തടവുപുള്ളികൾ ഇത്തരത്തിൽ മതം മാറുന്നു എന്നാണ് കണക്ക്. ഇതിലെ ദുരന്തം എന്താണെന്നാൽ കടുത്തമതമൗലികവാദികളാൽ ഇവരിലേറെപ്പേരും തീവ്രവാദത്തിന്റെ പ്രഥമപാഠങ്ങൾ പഠിക്കുകയും ജയിൽ മോചിതരായി തുടർപഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉത്സുകരാവുകയും ചെയ്യുന്നു .

ഇത്തരത്തിൽ അമേരിക്കൻ ജയിലുകളിൽ നിന്നും ജിഹാദപ്രവർത്തനങ്ങളിലേക്ക് പോകുന്നവരുടെ ഞെട്ടിക്കുന്ന കണക്കുകളുണ്ട്. അമേരിക്കയിൽ നടന്ന തീവ്രവാദ സ്ഫോടനങ്ങളിലും അക്രമങ്ങളിലും അവിടുത്തെ ജയിലുകളിൽ മുട്ടയിട്ടു വിരിഞ്ഞ ഇത്തരം ജിഹാദികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട് ! അമേരിക്കയിലെ ഇസ്ലാമിക സംഘടനകളിൽ പലതിന്റെയും നേതൃത്വം റാഡിക്കൽ ഇസ്ലാമിസ്റ്റ്കളിലേക്ക് ചെന്നെത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ജയിലുകളിലെ സർക്കാർ സ്പോൺസർ മതപഠനം സലഫികളെപ്പോലെയുള്ള കടുത്ത മതചിന്തകരാൽ നയിക്കപ്പെടുന്നത് ഇതിനകം ചർച്ചചെയ്യപ്പെടുകയും വാർത്തയാകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഐഎസ് അടക്കമുള്ള അനേകം തീവ്രസംഘടനകളിലേക്ക് പോയവരിൽ ഇങ്ങനെ 'ജയിലിൽ ജനിച്ച ജിഹാദികൾ' ധാരാളമുണ്ട്.

അതീവ ഗൗരവമുള്ള സുരക്ഷാപാളിച്ചയാണ് ഇത്. റാഡിക്കൽ ഇസ്ലാം പഠനം അവസാനിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള അനേകം നടപടികളും നിയന്ത്രണങ്ങളും ഇതിനോടകം ജയിലുകളിൽ ആരംഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ആരൊക്കെയാണ് മതം പഠിക്കുന്നത് എന്നതിനേക്കാൾ ആരാണ് മതം പഠിപ്പിക്കുന്നത് എന്നതാണ് പ്രധാനചോദ്യം. തീവ്രചിന്തകരാൽ പഠിപ്പിക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതുമായ ഏതൊന്നും ആത്യന്തികമായി സൃഷ്ടിക്കുക അപകടകാരികളായ മനുഷ്യരെയായിരിക്കും.

അമേരിക്കയുടെ ഉള്ളിൽ വളരുന്ന ജിഹാദി ഗ്രൂപ്പുകളെകുറിച്ചുള്ള ശ്രദ്ധേയമായ ഏറെ നിരീക്ഷണങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. പ്രമുഖ അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ സ്റ്റീവൻ എമേഴ്സൺ എഴുതിയ 'അമേരിക്കൻ ജിഹാദ് ' എന്ന ബെസ്റ്റ് സെല്ലർ പുസ്തകം ഈ വിഷയത്തിൽ വസ്തുനിഷ്ഠമായ ഒട്ടേറെ നിരീക്ഷണങ്ങളും പഠനങ്ങളുമടങ്ങുന്നതാണ്. ലോകം മുഴുവൻ തീവ്രവാദികളെ തേടിയിറങ്ങിയിരിക്കുന്ന അമേരിക്ക അതിന്റെ ഉള്ളിൽ വളരുന്ന തീവ്രവാദത്തെക്കുറിച്ച് അതീവജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ കൃതി ബോധ്യപ്പെടുത്തുന്നു!

വാൽകഷ്ണം:

ഇനി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വന്നുനോക്കുക. ഇവിടെയും ജയിലുകളിൽ മത സംഘടനകളുടെ വിളയാട്ടമാണ്. കൗൺസിലിങ്ങും ക്ലാസുമൊക്കെയായി വിവധി മതസംഘങ്ങളെ ജയിലുകളിലും കാണാം. അമേരിക്കൻ മോഡൽ അപകടം നമുക്ക് ഉണ്ടാവാതിരിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP