Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഷീര്‍ എന്ന ഈ എംഎല്‍എ ഭീകരനെ പിടിച്ച് ഇടിച്ച് കൂട്ടി ഇരുമ്പഴിക്കുള്ളില്‍ ഇടാന്‍ എന്തേ തിരുവഞ്ചൂരിന്റെ പോലീസിന് നട്ടെല്ലില്ലേ?

ബഷീര്‍ എന്ന ഈ എംഎല്‍എ ഭീകരനെ പിടിച്ച് ഇടിച്ച് കൂട്ടി ഇരുമ്പഴിക്കുള്ളില്‍ ഇടാന്‍ എന്തേ തിരുവഞ്ചൂരിന്റെ പോലീസിന് നട്ടെല്ലില്ലേ?

എഡിറ്റോറിയൽ

എംഎം മണി, പിണറായി വിജയന്‍'ശങ്കര പണിക്കര്‍ കോടതിയില്‍ പോയാല്‍ കാലുവെട്ടുമെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. ആലിഞ്ചുവട്ടില്‍ താമസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്കാരന് പ്രതികളുടെ പേര് നിശ്ചയിക്കുന്നതെന്നും അങ്ങനെ പോലീസ് വന്നാല്‍ ആദ്യം ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യും. ഈ കേസിലെ പ്രതികളായ ലീഗ് പ്രവര്‍ത്തകരെ തിരിച്ചറയാന്‍ വിജയന്‍ എന്നൊരാള്‍ കൂടി പേര് കൊടുത്തിട്ടുണ്ട്.

ആ വിജയനോട് ഞാന്‍ പറയുകയാണ്, തിരിച്ച് നിങ്ങള്‍ ഇങ്ങോട്ട് മര്യാദയ്ക്ക് എത്തുകയില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരികയാണെങ്കില്‍ ഇതിന് സാക്ഷി പറയാന്‍ ഏതവനെങ്കിലും കോടതിയില്‍ എത്തുക ആണെങ്കില്‍ അവന്‍ ജീവനോടെ തിരിച്ച് വരികയില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിങ്ങള്‍ ചെയ്‌തോളൂ ബാക്കി ഞാന്‍ ഏറ്റു. നിങ്ങള്‍ യാതൊരു ബേജാറും ആകേണ്ട. ഇനി പോലീസുകാരോട് ഒരു കാര്യം പറയാം, റെയ്ഡ് എന്ന് പറഞ്ഞ് ഞങ്ങളുടെ വീട്ടില്‍ കേറിയാല്‍ ഞങ്ങള്‍ നിങ്ങളെ കൈകാര്യം ചെയ്യും. അതിന് യാതൊരു സംശയവും വേണ്ട''

ഇത് 21ാംനൂറ്റാണ്ടില്‍ ഇന്ത്യ എന്ന മഹാരാജ്യത്ത് ജനാധിപത്യ വ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമ നിര്‍മാണ സഭാംഗം ആറേഴ് മാസം മുമ്പ് ഒരു പൊതുയോഗത്തില്‍ മൈക്ക് വച്ച് പ്രസംഗിച്ചതാണ്. ഈ മാന്യന്‍ കൈ വെട്ടുമെന്നും തല്ലിക്കൊല്ലുമെന്നും പറഞ്ഞ രണ്ട് പാവങ്ങളെ അദ്ദേഹത്തിന്റെ അനുയായികള്‍ നേതാവ് പറഞ്ഞത് പോലെ കുത്തിയും വെട്ടിയും കൊന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഇക്കാര്യം ചൂണ്ടി പരാതി കൊടുത്തപ്പോള്‍ ഒരു നിവര്‍ത്തിയുമില്ലാതെ പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഈ മാന്യന്‍ ഇപ്പോഴും ജനപ്രിതനിധിയായി പാലം ഉദ്ഘാടനവും കള്ള പ്രസംഗവുമായി അരങ്ങ് വാഴുന്നു.

ഇന്ത്യന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സംശുദ്ധിയുടെ മേല്‍ കാര്‍ക്കിച്ചു തുപ്പിയ ഈ ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ അടയ്ക്കാന്‍ ആദര്‍ശധീരനായ ആഭ്യന്തര മന്ത്രിക്കും ബഹുദൂരം ഓടുന്ന മുഖ്യമന്ത്രിക്കും കഴിയുന്നില്ല. റോഡരികില്‍ ജാഥ നടത്തിയതിനെതിരെ മാസങ്ങളോളം കവല പ്രസംഗം നടത്തിയ ബഹുമാനപ്പെട്ട കോടതി ഈ പ്രസംഗം കേട്ടതായി നടിക്കുന്നില്ല. ഇടുക്കിക്കാരന്‍ എംഎം മണിയുടെ വായില്‍ നിന്ന് നിന്ന് ഒരു അബദ്ധം വീണപ്പോള്‍ ഈ ലോകത്തെ ഏറ്റവും വലിയ പാതകം എന്ന നിലയില്‍ ചര്‍ച്ചകളും വിലയിരുത്തുകളും പ്രസിദ്ധീകരിച്ച മുഖ്യധാര മാധ്യമങ്ങള്‍ ഇങ്ങനൊരു കാര്യം അറിഞ്ഞേയില്ല. മണിയേയും സിപിഎമ്മിനെയും കൊന്ന് തിന്നാനുള്ള വിശപ്പോടെ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌സൈറ്റുകളില്‍ വിരാജിച്ച ഫേസ്ബുക്ക് ഗുണ്ടകള്‍ ചെകിടന്‍മാരെപോലെ വെട്ടിക്കിളി ശല്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നു. നാണമില്ലേ നമുക്ക് ഇത്തരം നേരും നെറിയും ഇല്ലാത്ത ക്രിമിനലുകളെ മുതുകില്‍ ഏറ്റി നടത്താന്‍. നാഴികയ്ക്ക് നാല്‍പത് വട്ടം ജനാധിപത്യത്തിന്റെ അന്തസ് പ്രസംഗിക്കുന്ന ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് എന്തുകൊണ്ട് ഇയാളുടെ പ്രസംഗം നിയമ നിര്‍മ്മാണ സഭയുടെ അന്തസ്സിനെതിരെയുള്ള വെല്ലുവിളിയായി കരുതി നടപടി എടുക്കാന്‍ കഴിയുന്നില്ല? പരസ്യമായി പോലീസിനെ ആക്രമിക്കാനും കോടതിയെ ധിക്കരിക്കാനും കോടതിയില്‍ സ്വമനസാല്‍ മൊഴി പറയുന്നവരെ വെട്ടി നുറുക്കാനും പറഞ്ഞ ഒരു പരമ ദരിദ്രവാസി ആ പ്രസംഗം കഴിഞ്ഞ് ആറ് മാസമായിട്ടും സുഖ ശീതളമയില്‍ തന്നെ കഴിയുകയാണ് എന്നോര്‍ക്കുമ്പോള്‍ ആരുടെ നെഞ്ചാണ് പിടക്കാത്തത്.

ആ കൊടും ഭീകരന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് രണ്ട് പേരുടെ ജീവന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ മാത്രമാണ് ഈ അതിഭീകരമായ പ്രസംഗം പോലും നാട്ടുകാര്‍ അറിയുന്നത്. എന്നിട്ടും കൂസല്‍ ഇല്ലാതെ അയാള്‍ എംഎല്‍എ കുപ്പായം ഇട്ട് നടക്കുന്നു. അതുകണ്ട് വിഡ്ഢി വേഷം കെട്ടി ന്യായീകരണം നടത്തുകയാണ് ഇവിടെ ഭരണ വൃത്തങ്ങള്‍. എന്നാല്‍ വിടുവായനായ മണി എന്നൊരു കമ്മ്യൂണിസ്റ്റ്കാരന്‍ അയാളുടെ പാര്‍ട്ടി ചെയ്ത ഒരു ക്രൂരതയുടെ സത്യം വെളിപ്പെടുത്തിയപ്പോള്‍ വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പടായി ഉറഞ്ഞ് തുള്ളി. മണി പറഞ്ഞത് നഗ്നമായ ഭീകരത തന്നെയാണ്. തന്റെ പാര്‍ട്ടി കൊന്നവരുടെ ലിസ്റ്റ് ഒരു ഉളുപ്പുമില്ലാതെയാണ് മണി പ്രഖ്യാപിച്ചത്. എന്നാല്‍ അതിനേക്കാള്‍ ക്രൂരവും ഭീതിത്വവുമല്ലേ സര്‍വ്വ നിയമ സംവിധാനങ്ങളെയും ധിക്കരിച്ച് കൊല നടത്താനുള്ള ഒരു എംഎല്‍എയുടെ ആഹ്വാനം?

മണി ഒരു പാര്‍ട്ടിയുടെ നേതാവ് മാത്രമായിരുന്നു എന്നോര്‍ക്കണം. ബഷീര്‍ ഒരു ജനപ്രതിനിധി കൂടിയാണ്. ഈ നാട് മുന്‍പോട്ട് പോവേണ്ടത് എങ്ങനെ എന്ന് നിശ്ചിയിച്ചിരിക്കുന്നതിനായി നമ്മള്‍ നിര്‍മ്മിക്കുന്നത് ഈ മാന്യന്‍ അടങ്ങുന്ന ജനപ്രതിനിധികളാണ്. പ്രസംഗം ഒന്നും കൂടി ശ്രദ്ധിച്ച് കേള്‍ക്കൂ. ഇതോടൊപ്പം കൊടുത്തിരിക്കുന്ന വീഡിയോയില്‍ ആദ്യ ഒന്നര മിനിറ്റ് ശേഷമുള്ള ഭാഗം ശ്രദ്ധിച്ചു കേട്ടാല്‍ മതി. ഈ പ്രസംഗത്തിന് ശേഷം ആരെങ്കിലും കോടതിയില്‍ മൊഴി നല്‍കാന്‍ പോവുമോ? ജീവനില്‍ പേടിയുള്ള ഏതെങ്കിലും ഒരു പോലീസാകാരന്‍ കേസ് എടുക്കുമോ? ഈ പ്രസംഗം കേട്ട ശേഷം അനുയായികള്‍ ആവേശം പൂണ്ട് കൊല നടത്തിയാല്‍ ആരെയെങ്കിലും കുറ്റം പറയാന്‍ പറ്റുമോ?

ഈ പ്രസംഗം ബഷീര്‍ എംഎല്‍എ ആകുന്നതിന് മുമ്പ് നടത്തിയതാണ് എന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്. എങ്കില്‍ പ്രശ്‌നം തീരുമോ? പരസ്യമായി നിയമ ലംഘനം നടത്താന്‍ അനുവാദം നല്‍കുകയും കൊലപാതകം നടത്തിയാല്‍ ഞാന്‍ സംരക്ഷിച്ചോളാം എന്നു ഉറപ്പു പറയുകയും ചെയ്ത ഒരാള്‍ ഏങ്ങനെ നിയമസഭാ സാമാജികനായി എന്ന ചോദ്യത്തിന് ആരു ഉത്തരം പറയും? ഇത്രയും വലിയൊരു ക്രിമിനല്‍ കുറ്റം ചെയ്തഒരാള്‍ക്ക്‌നിയമസഭയിലേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലായെന്നു ഓര്‍ക്കണം. അതു കൊണ്ടു തന്നെ ഈവാദംഈ ക്രിമിനല്‍ കുറ്റത്തിന് പരിഹാരമല്ല. പോലീസിനെയും കോടതിയേയും ധിക്കരിക്കാറുള്ളസിപിഎം നേതാക്കളുടെ അതേ നയം തന്നെ ലീഗും തുടരുന്നു എന്നല്ലേ ഇതിനര്‍ഥം.

കേരള രാഷ്ട്രീയം കണ്ട ഏറ്റവും നീചമായ രാഷ്ട്രീയ പ്രസംഗമാണിത്. ഇത് പറഞ്ഞ ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകണം. ഇയാളെ നിയമസഭയില്‍ നിന്ന് സസ്പന്റ് ചെയ്ത് അനേ്വഷണം നടത്താന്‍ സ്പീക്കര്‍ക്ക് കഴിയണം, ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്ത് കേസ് എടുക്കാന്‍ കോടതിക്കൊപ്പം പോലീസിനും കഴിയണം, ഇയാളെ ആ ജീവാനന്തം ജനപ്രതിനിധി ആയി മത്സരിപ്പിക്കുന്നതില്‍ നിന്നും തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം. രാഷ്ട്രീയവും ജാതിയും മതവും ഒക്കെ മറന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ചേര്‍ന്ന് ഈ നീചമായ പ്രസംഗത്തെ തള്ളിപ്പറയണം.

നമ്മുടെ ജനാധിപത്യത്തിലൂടെയും നിയമ വ്യവസ്ഥയിലൂടെയും ഇവിടുത്തെ സാധാരണക്കാരന് അസാധ്യമായിക്കൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുക്കാന്‍ ഇത്രയും ഒക്കെ വേണ്ടി വരും. ഇതൊന്നും ചെയ്യാതെ കൊടും ഭീകരതയെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറുകുന്നതെങ്കില്‍ ഇത് കേരളം എന്ന നാടിന്റെ പൂര്‍ണ്ണമായ അന്ത്യത്തിന് തുടക്കമാകും എന്നു തീര്‍ച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP