Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുഹൃത്തും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒരിക്കലും തീരില്ലെന്ന് മനസ്സിലാക്കിയപ്പോൾ ജീവിതസഖിയാക്കി; ഗുണ്ടാനേതാവായ യുവതിയുടെ മുൻഭർത്താവിനെ പേടിച്ച് രഞ്ജിത്ത് വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടി; ഒമ്പത് വർഷത്തോളം പക മനസ്സിൽ സൂക്ഷിച്ച പാമ്പ് മനോജ് മുൻഭാര്യയുടെ പങ്കാളിയെ കൊന്നു കുഴിച്ചിട്ടത് തികഞ്ഞ ആസൂത്രണത്തിനൊടുവിൽ

സുഹൃത്തും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒരിക്കലും തീരില്ലെന്ന് മനസ്സിലാക്കിയപ്പോൾ ജീവിതസഖിയാക്കി; ഗുണ്ടാനേതാവായ യുവതിയുടെ മുൻഭർത്താവിനെ പേടിച്ച് രഞ്ജിത്ത് വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടി; ഒമ്പത് വർഷത്തോളം പക മനസ്സിൽ സൂക്ഷിച്ച പാമ്പ് മനോജ് മുൻഭാര്യയുടെ പങ്കാളിയെ കൊന്നു കുഴിച്ചിട്ടത് തികഞ്ഞ ആസൂത്രണത്തിനൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലം പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത് ജോൺസനെ തട്ടിക്കൊണ്ടു പോയി കൊന്ന് കുഴിച്ചു മൂടിയത് ഒമ്പത് വർഷമായി മനസിൽ സൂക്ഷിച്ച പക തീർക്കാൻ. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാർപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഗുണ്ടാസംഘം നേതാവായ മനോജും കൂട്ടാളികളും ചേർന്ന് രഞ്ജിത്തിനെ വക വരുത്തിയതെന്ന് പൊലീസ് പറയുന്നു. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മനോജിന്റെ പീഡനം സഹിക്കവയ്യാതെ മനോജിന്റെ ഭാര്യ രഞ്ജിത്തിനൊപ്പം ഇറങ്ങി പോന്നിരുന്നു. രണ്ട് മക്കളെയും ഉപേക്ഷിച്ചാണ് യുവതി രഞ്ജിത്തിനൊപ്പം ഇറങ്ങി പോന്നത്. ഇതിന്റെ പക മനസ്സിൽ സൂക്ഷിച്ച മനോജ് രഞ്ജിത്തിനെ വക വരുത്തുകയായിരുന്നു.

മനോജിന്റെ ഉപദ്രവം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭാര്യ ഭർത്താവിന്റെ പഴയകാല സുഹൃത്തായ രഞ്ജിത് ജോൺസണിനൊപ്പം ഇറങ്ങി പോന്നത്. രഞ്ജിത്തും മുഖ്യപ്രതി മനോജും നല്ല അടുപ്പത്തിലായിരുന്നു. മനോജ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. മനോജും ഭാര്യയും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കുന്നതു രഞ്ജിത്ത് ആയിരുന്നു. മർദനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ അവരെ രഞ്ജിത്ത് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പറയുന്നു. ഇതോടെ മനോജും രഞ്ജിത്തും തമ്മിൽ ശുത്രക്കളായി മാറുക ആയിരുന്നു.

ഒൻപതു വർഷമായി ഇവർ ഒരുമിച്ചായിരുന്നു താമസം. എന്നാൽ മനോജിനെയും കൂട്ടാളികളേയും ഭയന്ന് വീട്ടിൽ തന്നെ ഒതുങ്ങിക്കൂടി ജീവിക്കുകയായിരുന്നു രഞ്ജിത്ത്. അതേസമയം സുഹൃത്തിന്റെ ഭാര്യയുമായുള്ള മകന്റെ ബന്ധത്തിനു രഞ്ജിത്തിന്റെ മാതാപിതാക്കൾക്കു നീരസമുണ്ടായിരുന്നു. ഇതുമൂലം ഇരുവരും കുടുംബവീട്ടിൽ താമസിരുന്നില്ല. കുറച്ചു നാൾ മുൻപു വരെ വാടകവീടെടുത്താണ് ഇരുവരും താമസിച്ചത്.

തനിക്കെതിരെ മനോജിൽ നിന്നു വധഭീഷണിയുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത് ജോൺസണിന് ഏറെ വർഷങ്ങളായി വീട്ടിനു പുറത്തുള്ള സഹകരണം കുറവായിരുന്നു. യുവതി കൂടുതൽ ദിവസവും ജോലിസ്ഥലത്തായിരുന്നതിനാൽ രഞ്ജിത് ജോൺസൺ കുടുംബവീട്ടിൽ മുന്തിയ ഇനം പ്രാവുകൾ, മുയലുകൾ എന്നിവയുടെ കച്ചവടം നടത്തി പോന്നു. എന്നാൽ രഞ്ജിത്തിനെ എങ്ങനെയും വക വരുത്തുക എന്ന ലക്ഷ്യം ഒൻപത് വർഷമായി മനോജ് മനസ്സിൽ സൂക്ഷിക്കുക ആയിരുന്നു. ഒടുവിൽ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ രഞ്ജിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 15നാണ് രഞ്ജിത്തിനെ ഇവർ അടിച്ചും ഇടിച്ചും കൊലപ്പെടുത്തുന്നത്.

വീടുവിട്ട് പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് വീട്ടിൽ നിന്നും പുറത്തിറക്കിയ ശേഷമാണ് കൊലനടത്തിയത്. പ്രാവിനെ വാങ്ങാനെന്നുള്ള വ്യാജേനയാണ് മനോജ് തന്റെ സുഹൃത്തുക്കളെ രഞ്ജിത്തിന്റെ വീട്ടിലെത്തിച്ചത്. പിന്നീട് മനോജ് തയാറാക്കിയ തിരക്കഥയനുസരിച്ചു കൊലപാതകം നടത്തുകയായിരുന്നെന്നാണു കസ്റ്റഡിയിലുള്ള മയ്യനാട് കൈതപ്പുഴി സ്വദേശി ഉണ്ണി മൊഴി നൽകിയത്. ഉണ്ണി നൽകിയ ആദ്യ മൊഴികൾ അന്വേഷണ സംഘത്തെ വട്ടം കറക്കിയിരുന്നു. രഞ്ജിത്തിനെ കാറിൽ നിന്ന് ഇത്തിക്കര ആറ്റിൽ തള്ളിയെന്നാണ് ഇയാൾ ആദ്യം മൊഴി നൽകിയത്. തുടർന്നു വിശദമായി നടന്ന ചോദ്യം ചെയ്യലിലാണു ചാത്തന്നൂർ പോളച്ചിറ ഏലയിൽ വച്ചാണു കൊലപാതകം നടത്തിയതെന്നു സമ്മതിച്ചത്.

രഞ്ജിത്തിനെ ഇയാളുടെ ഒപ്പം ഇപ്പോൾ താമസിക്കുന്ന യുവതിയുടെ ഭർത്താവും കൂട്ടാളികളും ചേർന്നു തട്ടിക്കൊണ്ടു പോവുകയും ചാത്തന്നൂർ പോളച്ചിറയിൽ വച്ചു കൊലപ്പെടുത്തിയെന്നുമാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് മയ്യനാട് സ്വദേശി മനോജ്. പ്രാവ്, മുയൽ തുടങ്ങിയവയുടെ കച്ചവടം നടത്തുന്ന രഞ്ജിത് ജോൺസന്റെ കൊറ്റങ്കര പേരൂർ അയ്യർമുക്കിലുള്ള വീട്ടിൽ കാറിൽ നാലംഗ സംഘം എത്തുന്നു. പ്രാവിനെ വാങ്ങാനെന്ന പേരിൽ രണ്ടുപേർ വീട്ടിലേക്ക്. പ്രാവിനെ ഇഷ്ടപ്പെട്ടെന്നും ഒപ്പം വന്നാൽ വീട്ടിൽ നിന്നു പണം എടുത്തുതരാമെന്നും പറഞ്ഞു രഞ്ജിത്തിനെയും കൂട്ടി സംഘം കാറിൽ പുറപ്പെടുന്നു. ഓഫായ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ട ശേഷമാണു രഞ്ജിത്ത് ഇവർക്കൊപ്പം പോയത്.

ഡീസന്റ് ജംക്ഷനിലെത്തിയപ്പോൾ ഒരാൾ കൂടി കാറിൽക്കയറി. കൊട്ടിയം, ഇത്തിക്കര, ചാത്തന്നൂർ വഴി കാർ പോളച്ചിറ ഏലയിലെ വിജനമായ ഭാഗത്തേക്ക്. ഇവിടെ വച്ച് അടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ പിൻസീറ്റിൽ ഇരുത്തി സംഘം തിരുവനന്തപുരം വഴി നാഗർകോവിലിലേക്ക് പോയി. കൊലനടത്തിയതിന് പിറ്റേ ദിവസം നാഗർകോവിൽ തിരുനെൽവേലി റോഡിൽ തിരുനെൽവേലിക്ക് 15 കിലോമീറ്റർ മുൻപുള്ള സമുന്ദാപുരം പൊന്നക്കുടി എന്ന സ്ഥലത്തെ കുഴിയിൽ മൃതദേഹം തള്ളിയ ശേഷം മണ്ണിട്ടു മൂടി.

രാത്രി തന്നെ സംഘം നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. മകൻ തിരികെ വരാതിരുന്നതിനെ തുടർന്ന് ഓഗസ്റ്റ് 20ന് വൈകിട്ട് 3.30 മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോൺസൺ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി. അന്വേഷണം തുടങ്ങി ഉടൻ നിർണായക വിവരങ്ങൾ പൊലീസിനു കിട്ടുന്നു.

പുലർച്ചെ- കസ്റ്റഡിയിലെടുത്ത ഉണ്ണിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ ബന്ധുക്കളെയും കൂട്ടി പൊലീസ് സംഘം സമുന്ദാപുരത്തേക്ക്. പൊന്നക്കുടിയിലെ പാറക്വാറി അവശിഷ്ടങ്ങൾ തള്ളുന്ന കുഴിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നു. കുപ്രസിദ്ധ ഗുണ്ടയായ പാമ്പ് മനോജ് എന്ന മനോജ് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസുകളിൽ പ്രതിയാണ്. ഇയാളും സംഘവും ജില്ലയിലെ പ്രധാന കഞ്ചാവു വിൽപനക്കാരാണെന്നാണു പൊലീസ് പറയുന്നത്. മനോജിനെതിരെ ഇരവിപുരം, കൊട്ടിയം പരവൂർ സ്റ്റേഷനുകളിൽ അടിപിടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരവിപുരം സ്വദേശിയായ മനോജ് കൂടുതലായും പഠന കാലം മുതൽ മയ്യനാട് കൈതപ്പുഴ ഭാഗത്താണു സൗഹൃദം ഉണ്ടാക്കിയിരുന്നത്. പല അക്രമ കേസുകളിലും പെട്ട് ഒളിവിൽ താമസിച്ചതും ഇവിടെയായിരുന്നു. ഇയാൾ ഇപ്പോൾ കണ്ണനല്ലൂരിൽ വാടക വീട്ടിലാണു താമസം. ഇപ്പോൾ അറസ്റ്റിലായ ഉണ്ണിയും മയ്യനാട് കൈതപ്പുഴ സ്വദേശിയാണ്. മനോജിനും സുഹൃത്തുക്കൾക്കുമായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP