Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയകാലത്ത് ദിവസങ്ങളോളം വെള്ളത്തിൽ തന്നെ ചെലവഴിച്ചു; പ്രതിരോധ മരുന്ന് കഴിച്ചത് ഒരു ഡോസ്; എലിപ്പനി ബാധിച്ച് കോഴഞ്ചേരി തഹസിൽദാർ ചികിൽസയിൽ; വിവരം മറച്ചു വച്ച് സർക്കാരും ആരോഗ്യവകുപ്പും; പത്തനംതിട്ടയിൽ രക്ഷാപ്രവർത്തകർ അടക്കം നിരവധിപ്പേർക്ക് എലിപ്പനി ബാധ; എല്ലാ സർക്കാർ ആശുപത്രികളിലും ചികിൽസാ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്

പ്രളയകാലത്ത് ദിവസങ്ങളോളം വെള്ളത്തിൽ തന്നെ ചെലവഴിച്ചു; പ്രതിരോധ മരുന്ന് കഴിച്ചത് ഒരു ഡോസ്; എലിപ്പനി ബാധിച്ച് കോഴഞ്ചേരി തഹസിൽദാർ ചികിൽസയിൽ; വിവരം മറച്ചു വച്ച് സർക്കാരും ആരോഗ്യവകുപ്പും; പത്തനംതിട്ടയിൽ രക്ഷാപ്രവർത്തകർ അടക്കം നിരവധിപ്പേർക്ക് എലിപ്പനി ബാധ; എല്ലാ സർക്കാർ ആശുപത്രികളിലും ചികിൽസാ സൗകര്യമൊരുക്കി ആരോഗ്യവകുപ്പ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രളയകാലത്ത് അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോഴഞ്ചേരി തഹസിൽദാർ ബി ജ്യോതി എലിപ്പനി ബാധിച്ച് ചികിൽസയിൽ. വിവരം രഹസ്യമാക്കി വച്ച് റവന്യൂ-ആരോഗ്യവകുപ്പുകൾ. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ തഹസിൽദാർക്ക് എലിപ്പനി ബാധിച്ച വിവരം നാട്ടുകാർ അറിഞ്ഞാൽ അത് അവരെ ഭയപ്പാടിലാക്കും എന്ന വിചിത്രമായ വിശദീകരമാണ് സർക്കാർ നൽകുന്നത്.

കാലവർഷം ഏറ്റവുമധികം നാശം ചൊരിഞ്ഞത് കോഴഞ്ചേരി താലൂക്കിലാണ്. ആറന്മുള, കോഴഞ്ചേരി, പത്തനംതിട്ട തുടങ്ങി വിശാലമാണ് കോഴഞ്ചേരി താലൂക്ക് അതിർത്തി. ഓഗസ്റ്റ് 14 ന് കാലവർഷം കനത്ത് പമ്പയിൽ ജലനിരപ്പുയർന്നപ്പോൾ ഫീൽഡിൽ ഇറങ്ങിയതാണ് ജ്യോതി. പിന്നീടുള്ള നാലു ദിവസം ഒരേ നിൽപ്പായിരുന്നു തെക്കേമലയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ഏകോപിപ്പിച്ച് ഉടുത്തിരുന്ന വസ്ത്രം സഹിതം ഒരേ നിൽപ്പായിരുന്നു ഈ തഹസിൽദാർ. ഇടയ്ക്ക് ആരെങ്കിലും നൽകുന്ന ബിസ്‌കറ്റും ഇത്തിരി വെള്ളവും കഴിച്ചാണ് ജീവൻ നിലനിർത്തിയത്.

ഇതിനിടെ വനിതകൾ അടക്കം ചില ജനപ്രതിനിധികൾ അവിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇടയ്ക്കിലെ തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ മേൽ മെക്കിട്ട് കേറുകയും ചെയ്തു. ദുരന്തമുഖത്ത് ഏറെ അനിവാര്യമായിരുന്നു തഹസിൽദാരുടെ സാന്നിധ്യം. ഭക്ഷണവും വെള്ളവുമില്ലാത്തതിന്റെ ക്ഷീണം പോലും വകവയ്ക്കാതെ തഹസിൽദാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. കുടുങ്ങിക്കിടന്ന അവസാനത്തെ ആളിനെയും രക്ഷിച്ചു കഴിഞ്ഞപ്പോൾ പിന്നെ ദുരിതാശ്വാസത്തിന്റെ മേൽനോട്ടമായി. പാതിരാവിലും പത്തുവെളുപ്പിനുമെല്ലാം കലക്ടർ മീറ്റിങ് വിളിച്ചു കൊണ്ടേയിരുന്നു.

ജില്ലാ ആസ്ഥാനത്തിന്റെ ചുമതലയുള്ള തഹസിൽദാർ ആയതിനാൽ അപ്പോഴൊക്കെയും അവിടെയും കൃത്യമായി എത്തി. ഇതിനിടെ എലിപ്പനി പ്രതിരോധ മരുന്നിന്റെ ഒരു ഡോസ് മാത്രം കഴിച്ചു. കടുത്ത പനിയെ തുടർന്ന് വ്യാഴാഴ്ചയാണ് ജ്യോതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിച്ചു. വിവരമറിഞ്ഞ മാധ്യമപ്രവർത്തകർ ആരോഗ്യവകുപ്പിൽ ബന്ധപ്പെട്ടപ്പോൾ തഹസിൽദാർക്ക് വെറും പനി മാത്രമാണ് എന്നാണ് അറിയിച്ചത്.

അതേസമയം, എലിപ്പനി ബാധിച്ചതായി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും അറിയിച്ചു. ജ്യോതിക്കൊപ്പം 15 പേരാണ് നിലവിൽ എലിപ്പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്. ദിനംപ്രതി എലിപ്പനി ബാധിതരുടെ എണ്ണം ഏറി വരികയാണ്. ഇതോടെ പ്രാഥമികാരോഗ്യകേന്ദ്രം ഉൾപ്പെടെ എലിപ്പനി ചികിൽസയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയതായി ഡിഎംഓ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP