Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരു കൈകളിലും രണ്ടിഞ്ചു നീളത്തിലും ഒരു സെമീ ആഴവുള്ള മുറിവ്; 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും ഏറെ; കുടുകുടാ രക്തമൊഴുകുമ്പോൾ വേദന കൊണ്ട് പുളയുന്ന സിസ്റ്റർക്ക് എങ്ങനെ ഇരുട്ടിൽ തപ്പിതടഞ്ഞ് കിണറ്റിന് അടുത്ത് എത്താനായി? കിണർ മൂടിയിരുന്ന ഇരുമ്പു ഗ്രിൽ തനിയെ നീക്കാൻ കഴിയുമോ എന്നതിലും സംശയം; സിസ്റ്റർ സൂസമ്മയുടേത് ആത്മഹത്യയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാനാവാതെ പൊലീസ്; നിർണ്ണായകമാവുക പോസ്റ്റ്മോർട്ടം തന്നെ

ഇരു കൈകളിലും രണ്ടിഞ്ചു നീളത്തിലും ഒരു സെമീ ആഴവുള്ള മുറിവ്; 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും ഏറെ; കുടുകുടാ രക്തമൊഴുകുമ്പോൾ വേദന കൊണ്ട് പുളയുന്ന സിസ്റ്റർക്ക് എങ്ങനെ ഇരുട്ടിൽ തപ്പിതടഞ്ഞ് കിണറ്റിന് അടുത്ത് എത്താനായി? കിണർ മൂടിയിരുന്ന ഇരുമ്പു ഗ്രിൽ തനിയെ നീക്കാൻ കഴിയുമോ എന്നതിലും സംശയം; സിസ്റ്റർ സൂസമ്മയുടേത് ആത്മഹത്യയെന്ന വാദം പൂർണ്ണമായും അംഗീകരിക്കാനാവാതെ പൊലീസ്; നിർണ്ണായകമാവുക പോസ്റ്റ്മോർട്ടം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: മൗണ്ട് താബോ ദയറാ കോൺവന്റെിലെ സിസ്റ്റർ സൂസമ്മയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് പറയുമ്പോൾ അത് മുഖവിലയ്‌ക്കെടുക്കാതെ നാട്ടുകാർ. സൂസമ്മ കൈമുറിച്ച ശേഷം കിണറ്റിൽ ചാടിയതാണെന്ന് മഠം അധികൃതർ രാവിലെ തന്നെ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. മുറിയിലേയും വഴയിലേയും കിണറ്റിലേയും രക്തപാടുകളെ കുറിച്ചായിരുന്നു ഇങ്ങനെയൊരു നിഗമനം മഠം അധികാരികൾ പുറത്ത് പറഞ്ഞത്. മൃതദേഹത്തിലെ വിശദപരിശോധനയിൽ കൈയിലെ ഞരമ്പ് മുറിച്ചിരുന്നതായും വ്യക്തമായി. ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു മൃതദേഹം പുറത്തെടുത്തത്. അതിന് മുമ്പ് തന്നെ കൃത്യമായി കൈമുറിച്ചുവെന്ന് മഠം അധികാരികൾ പറയുന്നതാണ് സംശയത്തിന് ഇടനൽകുന്നത്.

കിണറ്റിൽ കമഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. ഇതിനൊപ്പം കൈയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഞരമ്പ് പൂർണ്ണമായും മുറിയുന്ന തരത്തിൽ. ഇത്രയും ആഴത്തിൽ മുറിവ് ഏറ്റ കന്യാസ്ത്രീ എങ്ങനെ കിണറ്റിന് അടുത്തെത്തി എടുത്ത് ചാടിയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കിണറിന് കൈവരിയും ഉണ്ട്. ഇതിന്റെ മുകളിലേക്ക് ഇത്രയേറെ മുറിവുമായി കയറുകയും പ്രയാസകരമാണ്. അതുകൊണ്ട് തന്നെ സിസ്റ്ററുടെ ആത്മഹത്യാ വാദം അംഗീകരിക്കാനാകില്ലെന്ന് പറയുന്നവരുണ്ട്. ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാകും നിർണ്ണായകം. വെള്ളം കുടിച്ചാണ് മരണമെന്ന് തെളിഞ്ഞാൽ ഈ കേസ് ആത്മഹത്യയാക്കി തന്നെ പൊലീസ് മാറ്റും.

ഹോസ്റ്റലിൽനിന്ന് 100 മീറ്റർ അകലെയുള്ള കിണറ്റിനടുത്തേക്കുള്ള വഴിയിൽ മൺതിട്ടകളും കുഴികളും ഏറെയുണ്ട്. അതിരാവിലേയോ രാത്രിയോ ആകാം സിസ്റ്റർ മരിക്കാൻ ഇട. അതുകൊണ്ട് തന്നെ കിണറ്റിനടത്ത് ഇരുട്ടിൽ ഒറ്റക്ക് ഒരാൾക്ക് എത്താൻ പ്രയാസമാണ്. എന്നിട്ടും എങ്ങനെ കന്യാസ്ത്രീ കിണറ്റിനടുത്തെത്തി എന്നതും പൊലീസിന് കണ്ടെത്തേണ്ടി വരും. ശനിയാഴ്ച രാത്രിയിലും പതിവുപോലെ സുഹൃത്തുക്കളോട് ഇവർ സംസാരിച്ചിരുന്നത്രെ. അസുഖമാണെന്ന് പറഞ്ഞതിനാൽ ഞായറാഴ്ച പുലർച്ച പള്ളിയിൽ പോകാനായി മറ്റുള്ളവർ വിളിച്ചിരുന്നില്ല. അതിനാൽ ഇവർ മുറിയിലുണ്ടായിരുന്നോ എന്നും അറിവില്ല. പ്രാർത്ഥനക്കുശേഷം മടങ്ങിയെത്തിയപ്പോഴും കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഓൾഡ് ഏജ് ഹോമിന്റെ പിന്നിലെ കിണറ്റിൽ മൃതദേഹം കാണുന്നത്.

സൂസമ്മ താമസിച്ചിരുന്ന മുറിയിലും ഭിത്തികളിലും കിണർ വരെയുള്ള വഴികളിലും കിണറ്റിന്റെ സമീപത്തെ കെട്ടിടത്തിലും തൂണുകളിലും രക്തക്കറയുണ്ട്. ഇതിൽ പലതും വിരൽ കൊണ്ട് സ്പർശിച്ചവയാണ്. മുടി മുറിച്ച നിലയിലായതും സംശയം വർധിപ്പിക്കുന്നു. വെള്ളിയാഴ്ച സ്‌കൂളിലെത്തിയ ഇവർ ശാരീരികാസ്വസ്ഥതകൾ കാരണം അവധിയെടുത്തിരുന്നു. അതിന് ശേഷം ആശുപത്രിയിലും പോയി. പൊലീസിനോട് കന്യാസ്ത്രീയുടെ മരണം ആത്മഹത്യെന്ന് പറയുമ്പോഴും വ്യക്തമായ വിശദീകരണം പുറംലോകത്തിന് നൽകാൻ മാനേജ്മന്റെ് തയാറായിട്ടില്ല. അൻപതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റർ സൂസമ്മ മുറിയിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സംഭവ ദിവസം അവിടെ ഇല്ലായിരുന്നു. ഇതും സംശയത്തിന് ഇടനൽകുന്നതാണ്.

സിസ്റ്റർ സൂസമ്മയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നു കൊല്ലം റൂറൽ എസ്‌പി: ബി. അശോക് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും എസ്‌പി. പറഞ്ഞു. ഇരു കൈകളിലും രണ്ടിഞ്ചു നീളത്തിലും ഒരു സെ.മീ. ആഴത്തിലും മുറിവുണ്ട്. മുറിവുണ്ടാക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ബ്ലേഡ് കിടപ്പുമുറിയിൽനിന്നു കണ്ടെടുത്തു. മുറിയിൽ രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു. സിസ്റ്റർ സൂസമ്മ കഴിച്ചതായി കരുതുന്ന മരുന്നിന്റെ സ്ട്രിപ്പും കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം അന്വേഷണ സംഘത്തിനു രൂപംനൽകും. മൃതദേഹം കാണപ്പെട്ട കിണർ മൂടിയിരുന്ന ഇരുമ്പു ഗ്രിൽ കന്യാസ്ത്രീക്കു തനിയെ നീക്കാൻ കഴിയുന്നതാണോ എന്നും അന്വേഷിക്കും.

പ്രദേശവാസികളിൽ ചിലരും ആശ്രമവാസികളും ചേർന്നു നടത്തിയ അന്വേഷണത്തിലാണു 10 മണിയോടെ സിസ്റ്റർ സി.ഇ.സൂസമ്മയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നു വലയുമായി അഗ്‌നിശമന സേനയും പിന്നാലെ പത്തനാപുരം പൊലീസും എത്തി. ചോരപ്പാടുകളും മുടിയും കണ്ടതിനാൽ ആർഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സിസ്റ്റർ സൂസമ്മ ആരോഗ്യപ്രശ്‌നങ്ങളാൽ മാനസിക വിഷമത്തിലായിരുന്നെന്നു സിസ്റ്ററിന്റെ സഹോദരി അറിയിച്ചതും ചർച്ചയായിട്ടുണ്ട്. കുടുംബത്തിന് സൂസന്റെ മരണത്തിൽ ദുരൂഹതയൊന്നും കാണാനാകുന്നില്ല. കഴിഞ്ഞ 15 മുതൽ കൊല്ലം, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളിൽ സിസ്റ്റർ ചികിത്സയിലായിരുന്നെന്ന് സഹോദരി പൊലീസിനോടു പറഞ്ഞു. അമ്മയുടെ ഓർമദിനത്തിൽ വീട്ടിലെത്തിയ ശേഷം സഹോദരിക്കൊപ്പമാണ് കൊല്ലത്തെ മെഡിക്കൽ കോളജിൽ ആദ്യം ചികിത്സ തേടിയത്.

പിന്നീടു പരുമല ആശുപത്രിയിൽ അഞ്ചു ദിവസം ചികിത്സയിലായിരുന്നു. കടുത്ത അസുഖങ്ങളില്ലെന്നു ബോധ്യപ്പെട്ടു തിരിച്ചയച്ചെങ്കിലും പിന്നീടു മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. മരുന്നു വാങ്ങാൻ അടുത്ത ചൊവ്വാഴ്ച ആശുപത്രിയിൽ പോകണമെന്നു പറഞ്ഞിരുന്നതായും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. സ്‌കൂൾ അദ്ധ്യാപിക സ്ഥാനത്തു നിന്നു വിരമിക്കാൻ നാലു മാസം മാത്രം ശേഷിക്കെയാണ് സിസ്റ്ററിന്റെ മരണം. എസ്എസ്എൽസിക്കു ശേഷം 1979ൽ മൗണ്ട് താബോർ മഠത്തിലെത്തിയ സൂസമ്മ തുടർപഠനം പൂർത്തിയാക്കി ആദ്യം പ്രൈമറി സ്‌കൂളിലും പിന്നീടു ഹൈസ്‌കൂളിലും അദ്ധ്യാപികയായി. കുണ്ടറ കിഴക്കേകല്ലട കൊടുവിള ചിറ്റൂർ പരേതരായ ഇട്ടി കോശി റാഹേലമ്മ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമത്തെയാളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP