Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം

അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്തെ സ്തംഭിപ്പിച്ച ഹർത്താലായിരുന്നു ഇന്ന് ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനത്തെ തുടർന്ന് കേരളത്തിൽ നടന്നത്. മോദി സർക്കാറിനെതിരായ പ്രതിഷേധമെന്ന നിലയിൽ നടത്തിയ ഹർത്താലിന്റെ വാർത്തകൾക്കൊപ്പം ഇന്ന് മറ്റൊരു സംഭവം കൂടി മാധ്യമങ്ങളിൽ വാർത്തയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത്ത് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയ വാർത്തയായിരുന്നു അത്. ഹർത്താൽ ദിനത്തിലെ പ്രതിഷേധങ്ങൾക്കിടെയാണ് ചെന്നിത്തലയുടെ മകന്റെ വിവാഹം നടന്നത്. കാളവണ്ടിയിൽ യാത്ര ചെയ്ത് പ്രതിഷേധത്തിൽ പങ്കാളിയായ ശേഷം ചെന്നിത്തല മകന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ സ്‌കൂട്ടറിൽ എത്തിയതാണ് വാർത്തകളിൽ ഇടംപിടിച്ചത്.

അതേസമയം മാധ്യമ വാർത്തകളിൽ ചിലത് വിവാദമായി മാറുമ്പോഴും അതൊന്നും ഡോ.രോഹിത്തിനെയും ഡോ. ശ്രീജയെയും ബാധിച്ചില്ല. ഹർത്താൽ ദിനമായതിനാൽ നേരിയ ശോഭ മങ്ങിയതൊഴിച്ചാൽ ഇരുവരെയും സംബന്ധിച്ചിടത്തോളം പ്രണയ സാഫല്യത്തിന്റെ സമയങ്ങളായിരുന്നു ഇത്. വ്യവസായിയായ ഭാസിയുടെ മകളെയാണ് പ്രതിപക്ഷ നേതാവിന്റെ മൂത്ത മകൻ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ മൊട്ടിട്ട പ്രണയമാണ് ഇവരുടേത്. ആ പ്രണയമാണ് ബന്ധുക്കളുടെ ആശിർവാദങ്ങളോടെ സഫലമാകാൻ പോകുന്നത്.

രാഷ്ട്രീയത്തിൽ ജീവിച്ച വ്യക്തിയാണ് രമേശ് ചെന്നിത്തല എങ്കിലും അദ്ദേഹം മക്കളെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചിരുന്നില്ല. മക്കശളെ അവരുടെ വഴി സ്വന്തമായി തിരഞ്ഞെടുക്കട്ടെ എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അച്ഛൻ നൽകിയ ഈ സ്വാതന്ത്ര്യം കൊണ്ടാണ് രോഹിത് വൈദ്യശാസ്ത്രത്തിന്റെ വഴി തിരഞ്ഞെടുത്തത്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ എംബിബിഎസിന് പഠിക്കവേയാണ് ഇവിടെ ജൂനിയറായി പഠിച്ച ശ്രീജയെ രോഹിത്ത് പരിചയപ്പെട്ടത്. ഈ അടുപ്പം ക്രമേണ പ്രണയമായി മാറുകയായിരുന്നു. ആദ്യകാലത്ത് പ്രണയം ഇരുവരും ആരെയും അറിയിച്ചിരുന്നില്ല. പഠനം പൂർത്തിയാക്കി ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയതോടെ ബന്ധത്തെ കുറിച്ച് ഇരുവരും വീട്ടിൽ സംസാരിച്ചു.

അമൃതയിൽ പഠനവും പ്രാക്ടീസും പൂർത്തിയാക്കിയ ശേഷം രാജഗിരി മെഡിക്കൽ കോളേജിൽ ഡോക്ടറായി ജോലി നോക്കുകയായിരുന്നു രോഹിത്ത് ചെന്നിത്തല. ശ്രീജ ആകട്ടെ പഠനം പൂർത്തിയാക്കിയ ശേഷം കൊച്ചി ലേക് ഷോർ ആശുപത്രിയിലും പ്രാക്ടീസ് ചെയ്തു. തുടർന്ന് അമേരിക്കയിൽ ഡോക്ടറായി ജോലി നോക്കി വരികയായിരുന്നു. ഇപ്പോൾ അനിയന്റെ പാതയിൽ സിവിൽ സർവീസ് സ്വപ്‌നങ്ങളുമായി മുന്നോട്ടു പോകുകയാണ് രോഹിത്തും. അതിനായുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രണ്ട് കരകളിൽ നിന്നെങ്കിലും പരസ്പ്പരമുള്ള ഊഷമള ബന്ധം ശ്രീജയും രോഹിത്തും തുടരുകയായിരുന്നു. ഈ ബന്ധമാണ് വിവാഹത്തിലേക്ക് നീങ്ങുന്നത്.

വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകളാണ് ശ്രീജ ഭാസി. രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള മകളുടെ വിവാഹത്തിന് ഭാസിയും സമ്മതം അറിയിച്ചു. മകന്റെ ഇഷ്ടത്തിനൊപ്പം തന്നെയായിരുന്നു ചെന്നിത്തലയുടെ മനസും. കോൺഗ്രസ് അഖിലേന്ത്യാ ബന്ദ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിവാഹ നിശ്ചയത്തിനായുള്ള തീയ്യതി നിശ്ചയിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഇന്ന് തന്നെ പനമ്പള്ളി നഗറിലെ ഹോട്ടൽ അവന്യൂവിൽ വെച്ച് മുൻനിശ്ചയിച്ച പ്രകാരം ചടങ്ങുകൾ നടത്തിയതും. സ്വന്തം മകന്റെ വിവാഹ നിശ്ചയമാണെങ്കിലും രാഷ്ട്രീയ തിരക്കുകൾ കാരണം ആദ്യാവസാനം പങ്കെടുക്കാൻ ചെന്നിത്തലയ്ക്ക് സാധിക്കാതെ പോകുകയായിരുന്നു.

കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തശേഷമാണ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലേക്കെത്തിയത്. പാർട്ടി പ്രവർത്തകന്റെ സ്‌കൂട്ടറിലായിരുന്നു അദ്ദേഹം വിവാഹ നിശ്ചയത്തിനെത്തിയത്. അതിഥികൾ കാറിലെത്തിയപ്പോൾ സ്‌കൂട്ടറിൽ എത്തിയ വരന്റെ പിതാവിനെ കണ്ട് ബന്ധുക്കൾ അമ്പരന്നു. കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. വധുവും വീട്ടുകാരും ചില അതിഥികളും ചടങ്ങിൽ പങ്കെടുക്കാൻ കാറിലാണ് എത്തിയത്. ചിങ്ങ മാസത്തിലെ തിങ്കളാഴ്ച ഉത്രം നാളിന് ഏറെ പ്രധാന്യമുള്ളതു കൊണ്ട് ഇന്ന് നിരവധി വിവാഹങ്ങൾ നടന്നിരുന്നു. ഗുരുവായൂരിൽ മാത്രം നൂറിലേറെ വിവാഹങ്ങളാണ് നടന്നത്. ഇതിനിടെയാണ് ചെന്നിത്തലയുടെ മകന്റെ പ്രണയം പൂവണിയാനുള്ള ചുവടുവെപ്പും നടന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP