Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനിതാ കമ്മീഷൻ എന്താ മൂക്കു ചെത്തുമോ? വണ്ടിക്കൂലി തന്നില്ലെങ്കിൽ പോകുന്ന പ്രശ്‌നമില്ല; അവരുടെ അധികാരം എന്താണ് എന്നുകൂടി പഠിച്ചിട്ട് ബാക്കി പറയാം; തന്റെ വാദത്തിൽ ഉറച്ചു പി സി ജോർജ്ജ് മുൻപോട്ട് തന്നെ; എത്തിയില്ലെങ്കിൽ പൊലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിച്ചു കൊണ്ടു വരുമെന്ന് വനിതാ കമ്മീഷൻ വൃത്തങ്ങൾ; ജലന്ധർ ബിഷപ്പിന്റെ കന്യാസ്ത്രീ പീഡനത്തിന്റെ പേരിലുള്ള വിവാദം തുടരുന്നു

വനിതാ കമ്മീഷൻ എന്താ മൂക്കു ചെത്തുമോ? വണ്ടിക്കൂലി തന്നില്ലെങ്കിൽ പോകുന്ന പ്രശ്‌നമില്ല; അവരുടെ അധികാരം എന്താണ് എന്നുകൂടി പഠിച്ചിട്ട് ബാക്കി പറയാം; തന്റെ വാദത്തിൽ ഉറച്ചു പി സി ജോർജ്ജ് മുൻപോട്ട് തന്നെ; എത്തിയില്ലെങ്കിൽ പൊലീസിനെ കൊണ്ട് അറസ്റ്റു ചെയ്യിച്ചു കൊണ്ടു വരുമെന്ന് വനിതാ കമ്മീഷൻ വൃത്തങ്ങൾ; ജലന്ധർ ബിഷപ്പിന്റെ കന്യാസ്ത്രീ പീഡനത്തിന്റെ പേരിലുള്ള വിവാദം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വെട്ടൊന്ന് കണ്ടം രണ്ട് എന്ന രാഷ്ട്രീയക്കാരനാണ് പി സി ജോർജ്ജ്. ആർക്കു നേരെ എപ്പോഴാണ് എംഎൽഎ വാതുറക്കുക എന്നു പറയാൻ ആർക്കും സാധിക്കില്ല. ലൈസൻസില്ലാത്ത ഈ നാക്കിന്റെ പേരിൽ പൂഞ്ഞാർ എംഎൽഎ പലതവണ വിവാദത്തിൽ ചാടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പി സിയെ 'അന്താരാഷ്ട്ര പ്രശസ്തനാക്കിയത്' ജലന്ധർ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ചു കൊണ്ടാണ്. ഈ വിഷയത്തിൽ ദേശീയ തലത്തിൽ പോലും ജോർജ്ജിന്റെ പരാമർശങ്ങൾ ചർച്ചയും വിവാദത്തിലുമായി. വിഷയം മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷനും ജോർജ്ജിനെതിരെ രംഗത്തെത്തുകയുണ്ടായി. എന്നാൽ, ദേശീയ വനിതാ കമ്മീഷനും തനിക്ക് ഒരു പ്രശ്‌നമേ അല്ലെന്ന നിലപാടിലാണ് പി സി ജോർജ്ജ്.

ഈമാസം 20ന് ജോർജ് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, യാത്രാബത്ത നൽകിയില്ലെങ്കിൽ താൻ വരില്ലെന്ന് അച്ചട്ടായി പറഞ്ഞിരിക്കയാണ് പി സി ജോർജ്ജ്. യാത്രാ ബത്ത നൽകിയാൽ ഡൽഹിയിൽ വരാമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നുമായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? ജോർജ് പറഞ്ഞു.

അതേസമയം, വനിതാ കമ്മിഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിർദ്ദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.

കഴിഞ്ഞദിവസം കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കെതിരെ ജോർജ് ആദ്യം അപകീർത്തികരമായ പരാമർശം നടത്തിയത്. ഇന്നലെ പൂഞ്ഞാറിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ ആവർത്തിച്ചു. അതിനിടെ കന്യാസ്ത്രീക്കെതിരെ പി.സി. ജോർജ് എംഎൽഎ നടത്തിയ പരാമർശത്തെ തള്ളി അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). എംഎൽഎയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡോർ മസ്‌കരനാസ് വ്യക്തമാക്കി.

അതിനിടെ ജലന്തർ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരം പേരെടുക്കാനാണെന്ന് ആരോപിച്ച് വീണ്ടും പിസി ജോർജ് എംഎൽഎ രംഗത്തെത്തിയിരുന്നു. റോഡിൽ കുത്തിയിരുന്നു പേരെടുക്കാനാണു ശ്രമം. സ്ത്രീസുരക്ഷാ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും ജോർജ് പറഞ്ഞു. പരാതി നൽകിയ കന്യാസ്ത്രീയുടെ കുടുംബത്തെ അവഹേളിക്കാനും എംഎൽഎ ശ്രമിച്ചു. നേരത്തേയും കന്യാസ്ത്രീകൾക്കെതിരെ പിസി സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. അതിന് ശേഷവും അവഹേളിക്കൽ തുടർന്നു.

അതേസമയം, കന്യാസ്ത്രീക്കെതിരായ വിവാദ പ്രസ്താവനയിൽ പി.സി. ജോർജിനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്നു പൊലീസ് പറഞ്ഞു. പി.സി. ജോർജിന്റെ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കോട്ടയം എസ്‌പി, ഡിജിപി ലോക്നാഥ് ബെഹ്റയെ നിലപാട് അറിയിച്ചു. കന്യാസ്ത്രീ പരാതി നൽകിയാൽ കേസെടുക്കാനാവുമെന്നാണു പൊലീസിന്റെ നിലപാട്. കോട്ടയത്തുവച്ചായിരുന്നു പി.സി. ജോർജ് കന്യാസ്ത്രീയെ അപമാനിച്ചു സംസാരിച്ചത്. ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നു പറഞ്ഞ പി.സി ജോർജ്, 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചിരുന്നു.

ജലന്തർ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നൽകിയെന്നതിൽ ദുരൂഹതയുണ്ടെന്നും ആയിരുന്നു പി.സി.ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനൊപ്പം സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ കന്യകാത്വം പരിശോധിക്കണമെന്നും പറഞ്ഞു. ഈ പരാമർശമാണ് ദേശീയ തലത്തിൽ ചർച്ചയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP