Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടത് സർക്കാറിൽ നിന്ന് നീതി ലഭിക്കുന്നില്ല; ലൈംഗിക പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരായ നടപടി വൈകുന്നു; ഇരക്ക് നിതീ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ യെച്ചൂരിക്ക് പരാതി നൽകി; കോടിയേരി ബാലകൃഷ്ണന് പരാതി കൈമാറി സിപിഎം അഖിലേന്ത്യാ സെക്രട്ടറി; സമരം തുടരുമ്പോഴും സർക്കാറിന് മേൽ സമ്മർദ്ദമില്ലെന്ന് വ്യക്തമാക്കി ഇ പി ജയരാജൻ; സർക്കാറിന് മുമ്പിൽ ബിഷപ്പ് ഒന്നുമല്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും

ഇടത് സർക്കാറിൽ നിന്ന് നീതി ലഭിക്കുന്നില്ല; ലൈംഗിക പരാതിയിൽ ജലന്ധർ ബിഷപ്പിനെതിരായ നടപടി വൈകുന്നു; ഇരക്ക് നിതീ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ യെച്ചൂരിക്ക് പരാതി നൽകി; കോടിയേരി ബാലകൃഷ്ണന് പരാതി കൈമാറി സിപിഎം അഖിലേന്ത്യാ സെക്രട്ടറി; സമരം തുടരുമ്പോഴും സർക്കാറിന് മേൽ സമ്മർദ്ദമില്ലെന്ന് വ്യക്തമാക്കി ഇ പി ജയരാജൻ; സർക്കാറിന് മുമ്പിൽ ബിഷപ്പ് ഒന്നുമല്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക ആരോപണ കേസിൽ സംസ്ഥാന സർക്കാറിന് അലംഭാവമെന്ന് ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിന് കന്യാസ്ത്രീകളുടെ പരാതി. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇടത് സർക്കാറിൽ നിന്ന് കന്യാസ്ത്രീക്ക് നീതി കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് പരാതി നൽകിയത്. ഇരക്ക് നിതീ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് ഇമെയ്ൽ വഴി പരാതി അയച്ചത്. പരാതി യെച്ചൂരി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറി.

വിഷയത്തിൽ ഇടപെട്ട് ഇരക്ക് നീതി ഉറപ്പാക്കണമെന്നാണ് കന്യാസ്ത്രീകൾ കത്തിൽ ആവശ്യപ്പെടുന്നത്. പീഡന പരാതിയിൽ ആദ്യം നല്ല രീതിയിലാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ, ഇപ്പോൾ കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. കൂടാതെ, കേസ് അട്ടിമറിക്കാനും നീക്കം നടക്കുന്നു. സ്ത്രീ വിരുദ്ധരെ സംരക്ഷിക്കില്ല എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. അതിനാൽ വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും കന്യാസ്ത്രീകൾ കത്തിൽ ആവശ്യപ്പെടുന്നു.

'സേവ് അവർ സിസ്റ്റേഴ്സ്' എന്ന പേരിൽ പുതിയ ആക്ഷൻ കൗൺസിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ആരംഭിച്ചിട്ടുണ്ട്. ഫാ. ആഗസ്റ്റിൻ വട്ടോളി കനറൽ കൺവീനർ ആയിക്കൊണ്ടുള്ള സമരസമിതി അംഗങ്ങളാണ് ആക്ഷൻ കൗൺസിലിൽ. സമരം നടത്തുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് കൊണ്ടുള്ള സന്ന്യാസ സഭയുടേയും, പി.സി ജോർജ്ജിന്റേയും പരാമർശങ്ങളെ ആക്ഷൻ കൗൺസിൽ അപലപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും എന്നാണ് ആക്ഷൻ കൗൺസിൽ നിലപാട്. ഇന്നലെ ഹർത്താൽ ആയതുകൊണ്ട് സമരപന്തലിൽ എത്താതിരുന്ന കന്യാസ്ത്രീകൾ ഇന്ന് വീണ്ടും സജീവ സമരം ആരംഭിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ആറ് കന്യാസ്ത്രീകളിൽ മൂന്ന് പേർക്ക് പ്രതിമാസം അഞ്ഞൂറ് രൂപ മാത്രമാണ് ജീവിത ചെലവുകൾക്കായി അനുവദിക്കുന്നത്. ഈ സാഹചര്യം മാറണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം സമരം തുടരുമ്പോഴും സർക്കാറിന് മുകളിൽ ബാഹ്യ സമ്മർദ്ദങ്ങളൊന്നുമില്ലെന്ന് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു. സംസ്ഥാന സർക്കാറിന് മുമ്പിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഒന്നുമല്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു. ബിഷപ്പിനെതിരെ കർശന നടപടി ഉണ്ടാകും. സർക്കാർ ഇരകൾക്കൊപ്പമാണ്. അല്ലാതെ സ്ത്രീപീഡകർക്കൊപ്പമല്ല. ഇക്കാര്യത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ട. കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരല്ല കേരളം ഭരിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമർശവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ ഇന്ന് രംഗത്തെത്തി. കന്യാസ്ത്രീകൾ നടത്തിവരുന്ന ധർണയിലോ, പരാതിയുമായി ബന്ധപ്പെട്ട് പി.സി. ജോർജ് നടത്തിയ പ്രസ്താവനയിലോ പോലും യാതൊരു നടപടിയുമില്ലെന്നും രേഖാ ശർമ കുറ്റപ്പെടുത്തി. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ തുടർച്ചയായി സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അക്രമങ്ങളെയും ഇതുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്ന മുറയ്ക്ക് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖ ശർമ പറഞ്ഞു.വനിതാ കമ്മീഷനു മുമ്പിൽ ഹാജരാകാൻ യാത്രാബത്ത ആവശ്യപ്പെട്ട പി.സി. ജോർജ് ശമ്പളം വാങ്ങുന്നില്ലെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും രേഖാമൂലം അറിയിച്ചാൽ യാത്രാബത്ത നൽകാമെന്ന് രേഖ ശർമ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജ്യം വിടാൻ പോകുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് ഇപ്പോൾ ഒന്നും പറയാനില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷൻ അധ്യക്ഷയുടെ മറുപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP