Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്നതു രജിസ്ട്രേഷൻ കൂടാതെയെന്നു രജിസ്ട്രാർ!; അസോസിയേഷൻ 28 വർഷങ്ങളായി നടത്തി വന്നിരുന്ന ടൂർണമെന്റുകൾ അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടാനും സാധ്യത

കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്നതു രജിസ്ട്രേഷൻ കൂടാതെയെന്നു രജിസ്ട്രാർ!; അസോസിയേഷൻ 28 വർഷങ്ങളായി നടത്തി വന്നിരുന്ന ടൂർണമെന്റുകൾ അടക്കമുള്ളവ ചോദ്യം ചെയ്യപ്പെടാനും സാധ്യത

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ എന്ന പേരിലുള്ള സംസ്ഥാനതല സ്പോർട്സ് അസോസിയേഷൻ മൂന്നു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്നതു നിയമപരമായ രജിസ്ട്രേഷൻ കൂടാതെ! ഈ വിഷയത്തിലുള്ള പരാതിയെത്തുടർന്നു സൊസൈറ്റി രജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ഉറപ്പിച്ചത്. അസോസിയേഷൻ ഇപ്പോൾ പ്രവർത്തിച്ചു വരികയാണോ എന്നുള്ളതു സംബന്ധിച്ച് നാളിതുവരെ യാതൊരു വിവരവും ലഭ്യമല്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.

നിയമപരമായി യോഗ്യതയില്ലാത്ത സ്പോർട്സ് അസോസിയേഷൻ സർക്കാർ ഫണ്ടുകൾ തട്ടിച്ചെടുക്കുന്നതു നിയമവിരുദ്ധവും ഗുരുതരമായ ക്രിമിനൽ കുറ്റവുമാണ്. അംഗീകാരമില്ലാത്ത അസോസിയേഷൻ 28 വർഷങ്ങളായി നടത്തിവരുന്ന ടൂർണമെന്റുകൾ അടക്കമുള്ളവയുടെ സാധുത ഇനി ചോദ്യം ചെയ്യപ്പെടാം. വർഷംതോറും എല്ലാ കളിക്കാരിൽ നിന്നും ഫീസ് ഈടാക്കാറുള്ളതാണ്. രേഖകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നതിനാൽ അസോസിയേഷൻ പിരിച്ചുവിടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

അസോസിയേഷന്റെ പേരു 1990-ൽ രജിസ്റ്റർ ചെയ്തതിൽ പിന്നെ നിയമപരമായി വർഷം തോറും നൽകേണ്ട രേഖകളൊന്നും സമർപ്പിച്ചിട്ടില്ലെന്നു രജിസ്ട്രേഷൻ, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കു തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ ജനറലാണ് റിപ്പോർട്ട് നല്കിയത്. വാർഷിക റിട്ടേണുകൾ ഒന്നും തന്നെ സമർപ്പിച്ചിട്ടില്ല. ആനുവൽ ജനറൽബോഡി മീറ്റിങ് മിനിട്ടുകൾ, ഭാരവാഹികളുടെ പേരുവിവരങ്ങൾ, ഓഡിറ്റഡ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ് തുടങ്ങിയവയൊന്നും ലഭ്യമല്ല.

കേരള സംസ്ഥാനത്തെ ടേബിൾ ടെന്നിസ് കളി നിയന്ത്രിക്കുന്ന കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ നിയമപരമായി ആവശ്യമായ രജിസ്ട്രേഷൻ കൂടാതെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നു ആലപ്പുഴ ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബിച്ചു എക്സ്. മലയിലാണ് പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പു മന്ത്രി ജി.സുധാകരന് പരാതി നല്കിയത്. നിയമപരമായും സാങ്കേതികമായും ധാർമികമായും അടിസ്ഥാനവും നിലനില്പുമില്ലാത്ത അസോസിയേഷനാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകാരവും സർക്കാർ വക സഹായങ്ങളും ഏകദേശം മൂന്നു പതിറ്റാണ്ടായി കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. മന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു അന്വേഷണം.

2000-ലെ കേരള സ്പോർട്സ് ആക്ട് അനുസരിച്ച് അസോസിയേഷൻ സ്വതന്ത്ര സ്ഥാപനമായി 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരമോ അല്ലെങ്കിൽ 1955-ലെ ട്രാവൻകൂർ-കൊച്ചിൻ ലിറ്റററി, സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമോ രജിസ്റ്റർ ചെയ്തു വർഷം തോറും ആവശ്യമായ രേഖകൾ സമർപ്പിച്ചു പുതുക്കേണ്ടതും സ്പോർട്സ് വികസനത്തിനായി മാത്രം പ്രവർത്തിക്കേണ്ടതുമാണ്. എന്നാൽ 2005-ലെ വിവരാവകാശ നിയമ പ്രകാരം നേരത്തേ ലഭ്യമായ വിവരങ്ങളനുസരിച്ച് കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ എന്ന ഒരു സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളതായി രേഖകൾ പരിശോധിച്ചതിൽ കാണുന്നില്ല എന്നാണ് സ്റ്റേറ്റ് പബൽക് ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കിയത്. സംഘത്തിന്റെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടില്ല എന്നും വ്യക്തമാക്കിയിരുന്നു. കൃത്യമായി പ്രവർത്തിക്കുന്ന സംഘത്തിനു വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്താനാകില്ല.

കളിക്കാർക്കു മത്സരങ്ങളിൽ അംഗീകാരത്തോടെ പങ്കെടുക്കുന്നതിനും മറ്റും എല്ലാ ജില്ലാതല അസോസിയേഷനുകളും രജിസ്റ്റർ ചെയ്യണമെന്നു കർശനമായ നിബന്ധന വച്ചിരിക്കെ അനേക വർഷങ്ങളായി തികച്ചും അനധികൃതമായും യാതൊരു അവകാശങ്ങളില്ലാതെയും നടപടികൾക്ക് അധികാരമില്ലാതെയും അധികാരസ്ഥാനത്തു നിന്നുള്ള അനുവാദമില്ലാതെയും പ്രവർത്തിക്കുന്ന സംസ്ഥാനതല അസോസിയേഷനെ പിരിച്ചുവിടാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ടേബിൾ ടെന്നിസ് കളി സംസ്ഥാനത്തൊട്ടാകെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം നിലവിലുള്ള അസോസിയേഷൻ ഭാരവാഹികൾ കളിയെ തളർത്താൻ വിവിധ രീതികളിലും അടിസ്ഥാനമില്ലാത്ത കാരണങ്ങൾ സൂചിപ്പിച്ചും ശ്രമിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ സമയം, കേരള ടേബിൾ ടെന്നിസ് അസോസിയേഷൻ സ്വേച്ഛാപരവും നിയമവിരുദ്ധവുമായി തുടർച്ചയായി നടത്തിവരുന്ന വിവിധ നടപടികളിളും ക്രമക്കേടുകളിലും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അന്വേഷണം നടത്തണമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വിവിധ ജില്ലാ അസോസിയേഷനുകളും കളിക്കാരും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.അസോസിയേഷന്റെ നിലവിൽ തുടരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എസ്.എ.എസ്.നവാസ്-പ്രസിഡന്റ്, ദീപക് ടി. നെടുങ്ങാടൻ-ഹോണററി സെക്രട്ടറി, സി.ജി.രാമചന്ദ്രൻ-ഹോണററി ട്രഷറർ തുടങ്ങിയവരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP