Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷണ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവം; തഞ്ചാവൂർ സ്വദേശി മാരിയമ്മക്കായി വലവിരിച്ചു പൊലീസ്; വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കി; സ്വർണാഭരണങ്ങൾക്കു പുറമെ പണവും മൊബൈൽ ഫോണുകളും കവർന്നതായി പൊലീസിനു വീട്ടുകാരുടെ മൊഴി; മോഷണത്തിന് സഹായികളുണ്ടെന്നും കണ്ടെത്തൽ

ഭക്ഷണ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവം; തഞ്ചാവൂർ സ്വദേശി മാരിയമ്മക്കായി വലവിരിച്ചു പൊലീസ്; വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കി; സ്വർണാഭരണങ്ങൾക്കു പുറമെ പണവും മൊബൈൽ ഫോണുകളും കവർന്നതായി പൊലീസിനു വീട്ടുകാരുടെ മൊഴി; മോഷണത്തിന് സഹായികളുണ്ടെന്നും കണ്ടെത്തൽ

എംപി റാഫി

മലപ്പുറം: തിരൂർ ആലത്തിയൂർ ആലിങ്ങലിൽ വീട്ടുവേലക്കാരി ഭക്ഷണ പാനീയത്തിൽ മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവത്തിൽ തഞ്ചാവൂർ സ്വദേശി മാരിയമ്മക്കായി വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കി. സ്വർണാഭരണങ്ങൾക്കു പുറമെ പണവും മൊബൈൽ ഫോണുകളും കവർന്നതായി വീട്ടുകർ പൊലീസിനു മൊഴി നൽകി. വീട്ടുടമ എടശ്ശേരി ഖാലിദ് അലിയുടെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും 45,000 രൂപയുമാണ് നഷ്ടമായത്.

രണ്ട് ഫോണുകളും വിവിധ ഭാഗങ്ങളിലാണ് ടവർ ലൊക്കേഷനുള്ളത്. വീടിന്റെ താഴെ നിലയിലായിരുന്നു വേലക്കാരി മാരിയമ്മ താമസിച്ചിരുന്നത്. ജലദോഷത്തിനുള്ള മരുന്നെന്ന് പറഞ്ഞാണ് കാപ്പിയിൽ ഖാലിദ് അലിക്ക് മയക്ക് മരുന്ന് കലർത്തി നൽകിയിരുന്നത്. കൈകാൽ വേദനക്കുള്ള മരുന്നെന്ന് പറഞ്ഞാണ് ഖാലിദ് അലിയുടെ ഭാര്യക്ക് മയക്കുമരുന്ന് നലൽകിയത്. മുടി വളരാനുള്ള മരുന്നാണെന്ന നിലയിലാണ് മകൾക്ക് നൽകിയതെന്നും വീട്ടുകാർ പറഞ്ഞു.

മോഷണം നടത്തിയ സംഭവത്തിൽ വീട്ടുവേലക്കാരിയെ ഏർപ്പാടു ചെയ്ത തമിഴ്‌നാട് സേലം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തതിൽ ചില സൂചനകൾ ലഭിച്ചതായാണ് വിവരം. തിരൂർ പാൻബസാറിൽ താമസക്കാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. വീട്ടുവേലക്കാരിയെ പൊള്ളാച്ചി ബസ് സ്റ്റാന്റിൽ വെച്ച് പരിചയപ്പെട്ടെന്നായിരുന്നു ഇയാൾ നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നത്.എന്നാൽ വീട്ടുകാരോട് പറഞ്ഞിരുന്നത് തന്റെ ഭാര്യയാണെന്നായിരുന്നു. ഇതിൽ വൈരുദ്ധ്യം തോന്നിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ വീണ്ടും കസ്റ്ററ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

മാരിയമ്മക്കായി സംസ്ഥാനത്തിനു പുറത്ത് അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. വിവിധ സംഘങ്ങളായാണ് അന്വേഷണം നടന്നു വരുന്നത്. അന്വേഷണ സംഘങ്ങൾ ആറ്റിങ്ങലും , തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുമെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

തിരുവനന്തപുരം ആറ്റിങ്ങലിൽ മാരിയമ്മ ജോലി ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.ആശുപത്രി വിട്ട കുടുംബം ഇന്ന് ആലിങ്ങലിലെ വീട്ടിലെത്തി. മാരകമായ മയക്കുമരുന്ന് ഉള്ളിൽ ചെന്നതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു കുടുംബം.

ആലിങ്ങൽ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിൽ ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശിനി മാരിയമ്മ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് ഭക്ഷണപാനീയത്തിൽ മയക്കുമരുന്ന് കലർത്തി കവർച്ച നടത്തിയത്. സംഭവത്തിന്റെമൂന്ന് ദിവസം മുമ്പാണ് തമിഴ്‌നാട് സ്വദേശിയായ സ്ത്രീ ഖാലിദ് അലിയുടെ വീട്ടിൽ ജോലിക്കെത്തിയത്. മോഷണശേഷം ഞായറാഴ്ച പുലർച്ചെ 5 മണിക്കുള്ള ബസിൽ ആലിങ്ങലിൽ നിന്ന് കയറിയാണ് ഇവർ രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുജോലിക്കാരിക്ക് സഹായിയായി ഒരു പുരുഷൻ വീടിനു പുറത്ത് ഉണ്ടായിരുന്നതായും ഒരാളെ പുലർച്ചെ പരിസരത്ത് കണ്ടതായും നാട്ടുകാർ പറഞ്ഞു.

മൂന്ന് ദിവസവും മയക്കുമരുന്ന് കലർത്തി നൽകിയിരുന്നു. ഓരോ ദിവസവും അളവ് കൂട്ടി പരീക്ഷിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയ ശേഷം കവർച്ച നടത്തി വേലക്കാരി മുങ്ങുകയായിരുന്നു. ഹൈദരലിയുടെ ഭാര്യയുടെയും മകളുടെയും 15 പവനിലധികം മോഷണം പോയതായാണ് പൊലീസ് കണ്ടെത്തൽ. കുടുംബം ഇന്ന് ആശുപത്രി വിട്ട ശേഷമേ കൂടുതൽ മോഷണവിവരങ്ങൾ അറിയൂ.

ആറ്റിങ്ങലിൽ ഇവരോട് സാദൃശ്യമുള്ള സത്രീയെ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ അന്വേഷണം ഊർജിതപ്പെടുത്തിയത്. സമാന രീതിയിൽ തട്ടിപ്പു നടത്തിയതിന് മാരിയമ്മയുടെ പേരിൽ പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും, കോയമ്പത്തൂർ സെൻട്രൽ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. മെഡിക്കൽ കോളേജിൽ കഴിയുന്ന കവർച്ചക്കിരയായ എടശ്ശേരി ഖാലിദും കുടുംബവും അപകടനില തരണം ചെയ്തതായി തിരൂർ സിഐ. ബഷീർ പറഞ്ഞു. മാരിയമ്മ തിരുട്ടു ഗ്രാമത്തിലെ മോഷണ സംഘാംഗമാണെന്നും സൂചനയുണ്ട്.വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകൾ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ ഞായറാഴ്ച രാവിലെ നാട്ടുകാർ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്നു മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP