Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശം നടത്തിയ മലയാളി യുവ എഞ്ചിനീയർക്ക് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചക നിന്ദാ കുറ്റങ്ങളും; സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്താൽ പുലിവാലുകൾ കുറയ്ക്കാം..!

സൗദിയിൽ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശം നടത്തിയ മലയാളി യുവ എഞ്ചിനീയർക്ക് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും; ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെ ചുമത്തിയത് മതനിന്ദയും പ്രവാചക നിന്ദാ കുറ്റങ്ങളും; സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം ഡിലീറ്റ് ചെയ്താൽ പുലിവാലുകൾ കുറയ്ക്കാം..!

മറുനാടൻ മലയാളി ബ്യൂറോ

ദമ്മാം: സാമൂഹ്യ മാധ്യമങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സൗദി സർക്കാർ നിലപാട് കർക്കശമാക്കുന്നു. സൗദിയിൽ സാമൂഹിക മാധ്യമം വഴി അപകീർത്തികരമായ പരാമർശം നടത്തിയ മലയാളി യുവ എഞ്ചിനീയർക്ക് അഞ്ചു വർഷം തടവും ഒന്നര ലക്ഷം റിയാൽ പിഴയും വിധിച്ച സംഭവം പ്രവാസികൾക്കിടയിലും ഞെട്ടലുണ്ടാക്കി. നാല് മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കൻ പ്രവിശ്യയിൽ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തി എന്നാണ് കേസ്.

ഒരു യൂറോപ്യൻ വനിതയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തിയതിനെ തുടർന്ന് ദമ്മാമിലെ ദഹ്‌റാൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. സൗദി അരാംകോയിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ പ്ലാനിങ് എഞ്ചിനീയറാണ് വിഷ്ണു. സൗദിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത് അടുത്തിടെയാണ്. ഇതു പ്രകാരം സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുന്നത് സൗദിയിൽ ഗുരുതര കുറ്റമാണ്. രാജ്യത്തെ മതപരവും പൊതുധാർമികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളിൽ പ്രകോപനം സൃഷ്ടിക്കുന്നതും ദുഷ്ടലാക്കുള്ളതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ് ഉത്തരവ് വന്നത് രണ്ടാഴ്ച മുമ്പാണ്.

നേരത്തെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള അറിയിപ്പിനെ തുടർന്ന് ദമ്മാമിലെ മലയാളി സാമൂഹിക പ്രവർത്തകരായ മഞജു മണിക്കുട്ടൻ, സകീർ ഹുസൈൻ എന്നിവർ വിഷ്ണുവിന്റെ കേസിൽ ഇടപെട്ടിരുന്നു. സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നത് അഞ്ചുവർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഫോർവേഡ് ചെയ്തുകിട്ടുന്നത് പങ്കുവച്ചാലും കുറ്റകരമാകും. നിയമം പ്രാബല്യത്തിൽ വന്നശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ വകുപ്പിൽ ശിക്ഷ ലഭിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ സൗദിയിലുള്ള മലയാളികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം പൂട്ടുന്നതാണ് നല്ലത്. ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയിൽ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകൾ സന്ദർശിക്കുക തുടങ്ങി കർശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകൾ ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹമാണ്.

സൈബർ നിയമം ലംഘിച്ചാൽ അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ (ഏകദേശം 5.76 കോടി രൂപ) പിഴയുമാണ് ശിക്ഷയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി. പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്ന എല്ലാതരം സമൂഹമാധ്യമ ഇടപെടലുകളും അധികൃതരുടെ നിരീക്ഷണത്തിലാകും. സാമൂഹമാധ്യമ ഉപയോഗത്തെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ സൗദിയിൽ മലയാളികളുടെ പല വാട്‌സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP