Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്ന് എം എം ഹസൻ; കെ സുധാകരൻ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചെന്നിത്തല; പാർട്ടിയുണ്ടെങ്കിലേ ഗ്രൂപ്പുള്ളൂവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി: പുതിയ കെപിസിസി ഭാരവാഹികളുടെ നിയമനത്തോട് നേതാക്കൾ പ്രതികരിച്ചത് ഇങ്ങനെ

പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുന്നുവെന്ന് എം എം ഹസൻ; കെ സുധാകരൻ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചെന്നിത്തല; പാർട്ടിയുണ്ടെങ്കിലേ ഗ്രൂപ്പുള്ളൂവെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി: പുതിയ കെപിസിസി ഭാരവാഹികളുടെ നിയമനത്തോട് നേതാക്കൾ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ അധ്യക്ഷൻ വന്നതിന് പിന്നാലെ കോൺഗ്രസിൽ മുറുമുറുപ്പുകളും ചർച്ചകളും. മുല്ലപ്പള്ളിക്കായി വഴിമാരുന്നു എന്നു പറഞ്ഞ എംഎം ഹസൻ തന്നാൽ ആവും വിധം പാർട്ടിയെ സഹായിക്കാൻ സാധിച്ചെന്ന് പ്രതികരിച്ചു. ഒന്നരവർഷം പാർട്ടിക്കകത്ത് സമാധാനം കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് ഹസൻ പറഞ്ഞു. പാർട്ടിയുടെ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ വിജയിക്കാൻ കാരണം. പ്രവർത്തകരുടെയും നേതാക്കളുടെയും കലവറയില്ലാത്ത പിന്തുണകൊണ്ടാണ്.

സംഭവബഹുലമായിരുന്നു ഒന്നരവർഷം. ഓഖി, പ്രളയം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം പാർട്ടി ദുരിതാശ്വാസത്തിൽ സജീവമായി ഇടപെട്ടു. യുഡിഎഫ് നേതൃത്വത്തിൽ നടത്തിയ പടയൊരുക്കം വിജയമായിരുന്നു. പാർട്ടിയെ കൂടുതൽ ഊർജ്ജസ്വലമാക്കാനും സജീവമാക്കാനും സാധിച്ചു എന്ന ചാരിതാർത്ഥ്യവും സന്തോഷവുമുണ്ട്. എന്നെ ഹൈക്കമാൻഡ് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ സാധിച്ചുവെന്ന സംതൃപ്തിയോടുകൂടിയാണ് ഈ സ്ഥാനത്തോട് വിടവാങ്ങുന്നത് ഹസൻ പറഞ്ഞു.

അതേസമയം കെ.പി.സിസിയുടെ പുതിയ ഭാരവാഹികൾ പാർട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വർക്കിങ് പ്രസിഡന്റുമാരെ വെക്കുന്ന പതിവ് കോൺഗ്രസിനുണ്ട്. ഇത് പാർട്ടി പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രൻ ദീർഘകാലം കേരളത്തിലെ കോൺഗ്രസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളേയും പൂർണമായി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കെ.പി.സിസി വൈസ് പ്രസിഡന്റായി അദ്ദേഹം വളരെ നല്ല സേവനമാണ് നടത്തിയത്.

യു.ഡി.എഫ് കൺവീനർ എന്ന രീതിയിൽ പിപി തങ്കച്ചന്റെ പ്രവർത്തനം മികച്ചതായിരുന്നു. അത് എല്ലാ കാലത്തും കോൺഗ്രസ് വിലമതിക്കും. പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും. താൻ കെ. സുധാകരനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കും എന്ന പൂർണ വിശ്വാസമുണ്ട്. പ്രചരണ സമിതികളുടെ ഭാരവാഹിത്വത്തിലേക്ക് മുൻ കെപിസിസി പ്രസിഡന്റുമാരെയാണ് പരിഗണിക്കാറ്. കെ. മുരളീധരന്റെ പരിചയ സമ്പത്തും കഴിവും പ്രചരണ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവും. പുതിയ ഭാരവാഹികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനികില്ല.

കേരള, കേന്ദ്ര സർക്കാറുകൾക്കെതിരായ ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് പാർട്ടിയുടെ മുന്നിലുള്ളത്. മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ പുതിയ ടീമിനും ഇതിന് കഴിയും. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുല്ലപ്പള്ളി മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് പാർട്ടിയെ മുന്നോട്ടു നയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടിയുണ്ടെങ്കിലെ കേരളത്തിൽ ഗ്രൂപ്പുണ്ടാകു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഐക്യജനാധിപത്യ മുന്നണിയുടെ പുതിയ കൺവീനറായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാനെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. യു.ഡി.എഫ് ഘടകകക്ഷികളോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു. ബുധനാഴ്ച പുതിയ കെപിസിസി അധ്യക്ഷന്റെയും ഉപാധ്യക്ഷന്മാരുടെയും പേരുകൾ കോൺഗ്രസ് ഹൈക്കമാൻഡ് പുറപ്പെടുവിച്ചപ്പോൾ തന്നെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ബെന്നി ബഹനാന്റെ പേര് ധാരണയിൽ എത്തിയിരുന്നു. എന്നാൽ, മുന്നണി സംവിധാനമാണെന്നിരിക്കേ, ഇതുസംബന്ധിച്ച ഔപചാരിക പ്രഖ്യാപനം കേരളത്തിൽ നടത്താൻ തീരുമാനിച്ചത്.

ബെന്നി ബഹനാൻ. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബഹനാൻ തൃക്കാക്കര മുൻ എംഎ‍ൽഎയാണ്. 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലം നിലവിൽ വന്നത്. 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ 22406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിങ് എംഎ‍ൽഎയായിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പി.ടി. തോമസിന് വേണ്ടി തൃക്കാക്കര സീറ്റ് അദ്ദേഹം വിട്ടു നൽകുകയായിരുന്നു.

നീണ്ട കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച രാത്രിയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ച് പ്രഖ്യാപനം നടത്തിയത്. കൂടാതെ, എം.ഐ. ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാരായും കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായും നിയമിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP