Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രഞ്ച് സർക്കാരിനോ ഡാസാൾട്ട് കമ്പനിക്കോ റാഫേൽ ഇടപാടിൽ ഒരുപങ്കുമില്ല; എല്ലാം മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം; ഇടപാടിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ അവതരിപ്പിച്ചത് മോദി സർക്കാരെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്; ഫ്രാൻസ്വാ ഒളാന്ദിന്റെ പരാമർശം ഫ്രഞ്ച് വെബ് സൈറ്റായ മീഡിയപാർട്ടിൽ എഴുതിയ ലേഖനത്തിൽ; വെളിപ്പെടുത്തൽ നിഷേധിച്ച് പ്രതിരോധമന്ത്രാലയം; ആരാപണത്തിന്റെ മൂർച്ച കൂട്ടി കോൺഗ്രസ്

ഫ്രഞ്ച് സർക്കാരിനോ ഡാസാൾട്ട് കമ്പനിക്കോ റാഫേൽ ഇടപാടിൽ ഒരുപങ്കുമില്ല; എല്ലാം മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം; ഇടപാടിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ അവതരിപ്പിച്ചത് മോദി സർക്കാരെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്; ഫ്രാൻസ്വാ ഒളാന്ദിന്റെ പരാമർശം ഫ്രഞ്ച് വെബ് സൈറ്റായ മീഡിയപാർട്ടിൽ എഴുതിയ ലേഖനത്തിൽ; വെളിപ്പെടുത്തൽ നിഷേധിച്ച് പ്രതിരോധമന്ത്രാലയം; ആരാപണത്തിന്റെ മൂർച്ച കൂട്ടി കോൺഗ്രസ്

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് ഡിഫെൻസിനെ ഉൾപ്പെടുത്താൻ ഇന്ത്യൻ സർക്കാർ നിർബന്ധിച്ചതായി ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ്. ഫ്രഞ്ച് വെബ്സൈറ്റായ മീഡിയപാർട്ടിൽ എഴുതിയ ലേഖനത്തിലാണ് ഒളാന്ദിന്റെ പരാമർശം. റാഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ഡസോ ഏവിയേഷന്റെ പങ്കാളിയായി റിലയൻസിനെ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെന്നാണ് ഒളാന്ദ് പറഞ്ഞത്.

ഫ്രഞ്ച് സർക്കാരിനോ , വിമാനനിർമ്മാണ കമ്പനിയായ ഡാസാൾട്ടിനോ അമ്പാനിയുടെ റിലയൻസ് കമ്പനിയെ പങ്കാളിയാക്കിയതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ് അഭിമുഖത്തിൽ ചോദ്യത്തിന് മറുപടിയായി ഒളാന്ദ് പറയുന്നത്. 2015 ഏപ്രിലിൽ റാഫേൽ കരാർ ഒപ്പിടുമ്പോൾ ഓളന്ദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ബലം പകരുന്നതാണ് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.

ഒളാന്ദിന്റെ ഭാര്യയും നടിയുമായ ജൂലി ഗായെത്തിന്റെ ചിത്രം നിർമ്മിക്കാൻ റിലയൻസ് കരാർ ഒപ്പിട്ടത് റാഫേൽ കരാറിന്റെ ഉപകാരസ്മരണയാണന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മീഡിയപാർട്ടിന് നൽകിയ അഭിമുഖത്തിൽ ഈ ആരോപണം നിഷേധിച്ച ഒളാന്ദ്, റിലയൻസ് റാഫേൽ കരാറിന്റെ ഭാഗമായത് പൂർണമായും നരേന്ദ്ര മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും വ്യക്തമാക്കി.

ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്ന കോൺഗ്രസിന്റെ വാദത്തിന് ബലം പകരുന്നതാണ് ഫ്രഞ്ച് മാധ്യമത്തിൽ വന്നിരിക്കുന്ന വാർത്ത. യു.പി.എ ഭരണകാലത്ത് കറാറിൽ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാകൈമാറ്റം നീക്കം ചെയ്ത് 59000 കോടി രൂപയ്ക്കാണ് എൻ.ഡി.എ സർക്കാർ 36 വിമാനങ്ങൾക്കുള്ള കരാർ.

അതേസമയം, ഒളാന്ദിന്റെ വെളിപ്പെടുത്തൽ പ്രതിരോധമന്ത്രാലയം നിഷേധിച്ചു. ഫ്രഞ്ച് സർക്കാരോ കേന്ദ്ര സർക്കാരോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയോടു പ്രതികരണം ആരാഞ്ഞെങ്കിലും മറുപടിക്കു തയാറായില്ല.

റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപനം നടത്തുന്നതിനു 12 ദിവസം മുമ്പു മാത്രം തട്ടിക്കൂട്ടിയതാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ് എന്ന കമ്പനിയെന്നാണു മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്നത്. പൊതുമേഖലാ സ്ഥാപനവും വിമാന നിർമ്മാണത്തിൽ വൈദഗ്ധ്യവുമുള്ള രാജ്യത്തെ ഏക സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽ ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി ഒരു വിമാനം പോലും നിർമ്മിച്ചിട്ടില്ലാത്ത സ്വകാര്യ കമ്പനിയെ കരാർ ഏൽപ്പിച്ചതും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു.

റഫാൽ വിമാനങ്ങളുടെ ഉടമകളായ ഫ്രാൻസിലെ ഡസോയുമായി 2014 മാർച്ച് 13ന് എച്ച്എഎൽ നിർമ്മാണ പങ്കാളിത്ത കരാറിൽ ഒപ്പിട്ടിരുന്നതുമാണ്. 6,145 കോടി രൂപയുടെ ഈ കരാർ തട്ടിയെടുത്താണ് അനിൽ അംബാനിയുടെ റിലയൻസിനു നൽകിയത്. റിലയൻസ് ഡിഫൻസിന്റെയും ഡസോ കമ്പനിയുമായി എച്ച്എഎൽ ഒപ്പുവച്ച കരാറിന്റെയും അടക്കം രേഖകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

ഫ്രാൻസ് സന്ദർശനത്തിനിടെ 2015 ഏപ്രിൽ പത്തിനാണ് പോർ വിമാനങ്ങൾ വാങ്ങുന്നതായി പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയത്. ഇതിന് ദിവസങ്ങൾക്കു മുന്പ് മാർച്ച് 28നാണ് റിലയൻസ് ഡിഫൻസ് എന്ന കന്പനി രൂപീകരിച്ചത്. ഇതിനു പിന്നാലെ ഏപ്രിൽ 24ന്, മോദിയുടെ പ്രഖ്യാപനത്തിന് 14 ദിവസത്തിനു ശേഷം, റിലയൻസ് ഏറോസ്ട്രക്ചർ എന്ന കന്പനി കൂടി സ്ഥാപിച്ചു. 2016 ഫെബ്രുവരി 22ന് റിലയൻസ് ഏറോസ്ട്രക്ചർ ലിമിറ്റഡിന് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു.

എന്നാൽ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് ഡസാൾട്ട് ആണെന്നും ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായ നിർമല സീതാരാമനും മോദി സർക്കാരും വ്യക്തമാക്കിയിരുന്നത്. 'ഇന്ത്യൻ സർക്കാരാണ് ഈ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്. റിലയൻസ് ഡിഫൻസിന്റെ ഉടമയായ അനിൽ അംബാനി പിന്നീട് ഡസാൾട്ടുമായി ഇക്കാര്യത്തിൽ തീരുമാനത്തിലെത്തി. ഞങ്ങൾക്ക് അതിൽ യാതൊരു റോളും ഇല്ലായിരുന്നു', ഒളാന്ദെ പറഞ്ഞു.മോദിയുടെ വ്യവസായി സുഹൃത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു.

മന്മോഹൻ സിങ് കരാറിൽ ഒപ്പിട്ടത് 526 കോടി എന്ന നിലയിൽ, മോദി നൽകുന്നത് 1570 കോടി രൂപ!

ഫ്രാൻസിൽനിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 സെപ്റ്റംബറിലാണ് കരാർ ഒപ്പിട്ടത്. പ്രാഥമികധാരണയിൽനിന്ന് അന്തിമകരാറായപ്പോൾ വിമാനവില മൂന്നിരട്ടിയായി. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നൽകുന്നതിനുമുമ്പ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ പ്രഖ്യാപനവും നടത്തി.

126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. ശേഷിക്കുന്നതിൽ ഒരു വിമാനത്തിന് 526 കോടി രൂപ വീതം നൽകി റാഫേൽ കമ്പനിയിൽനിന്ന് വാങ്ങും. എന്നാൽ, മോദിസർക്കാർ കരാറിന്റെ അലകും പിടിയും മാറ്റി. ഫ്രാൻസിൽനിന്ന് 36 വിമാനങ്ങൾ ശരാശരി 710 കോടി രൂപ വീതം മുടക്കി വാങ്ങുമെന്ന് ധാരണയുണ്ടാക്കി. അനുബന്ധ സാമഗ്രികൾകൂടി ചേർക്കുമ്പോൾ വില 1570 കോടിയായി ഉയരും.

126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാൻ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോദി സർക്കാർ എത്തിച്ചേർന്ന കരാർപ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലെ സർക്കാർ നിലപാടാണ് ദുരൂഹമായത്. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാർ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാൾ കൂടുതലാണ് 36 എണ്ണത്തിന് നൽകുന്നത് എന്നതാണ് വിചിത്രം.

18 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ചുനൽകാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയിൽ നിർമ്മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി റാഫേൽ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. 36 വിമാനം മാത്രം വാങ്ങുന്നതിനാൽ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഒഴിവാക്കി, നേട്ടമുണ്ടാക്കിയത് അനിൽ അംബാനിയുടെ റിലയൻസ്

നിലവിലെ കരാറിൽ രാജ്യത്തെ പൊതുമേഖല, സ്വകാര്യകമ്പനികൾക്ക് പങ്കാളിത്തമില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, അനിൽ അംബിക്ക് വേണ്ടി നടത്തിയ ഇടപെടലാണ് സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതെന്നാണഅ ആരോപണം. അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് റാഫേൽ ഇടപാടിൽ പങ്കാളിത്തം നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വകാര്യകമ്പനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും വിശദാംശങ്ങൾ മറച്ചുവയ്ക്കുന്നത് സംശയകരമാണ്.

കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറില്ലെന്ന് 2017 നവംബറിൽ പ്രതിരോധമന്ത്രി തന്നെ പറഞ്ഞതാണ്. അതിനുശേഷമുള്ള നിലപാടുമാറ്റം കരാറിലെ അഴിമതി വ്യക്തമാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാതിപ്പെടുന്നു. യു.പി.എ സർക്കാർ തയാറാക്കിയ ഉടമ്പടി ഭേദഗതി ചെയ്ത് റാഫേൽ പോർവിമാന കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പാരിസ് സന്ദർശനത്തിനൊപ്പമാണ്. 2015 മാർച്ച് 28ന് മുകേഷ് അംബാനി 'റിലയൻസ് ഡിഫൻസ്' എന്ന പേരിൽ പടക്കോപ്പ് നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മോദി റാഫേൽ കരാർ ഒപ്പുവെച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

അംബാനിയുടെ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് റാഫേൽ കരാർ. 126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ.

പൊതുമേഖല സ്ഥാപനത്തെ ഒഴിവാക്കി റിലയൻസ് ഡിഫൻസിനെ ഈ ഇടപാടിൽ പങ്കാളിയാക്കിയതോടെ സാങ്കേതികവിദ്യ കൈമാറ്റവും ഉണ്ടാകില്ലെന്നും. ഭാവിയിൽ റിലയൻസിൽനിന്ന് പ്രതിരോധ സേന വിമാനം വാങ്ങുമെന്ന സ്ഥിതിയായെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇതിന്റെ വിശദാംശങ്ങളാകട്ടെ, പാർലമെന്റിൽനിന്ന് മറച്ചുവെക്കുകയുമാണ്. കോൺഗ്രസ് ഈ ഇടപാടുമായി ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ ആവർത്തിച്ചു. ഓരോ പോർവിമാനത്തിന്റെയും വില എന്ത് പാരിസിൽ ഉടമ്പടി ഒപ്പുവെക്കുന്നതിനു മുമ്പ് സുരക്ഷകാര്യ മന്ത്രിസഭ സമിതിയുടെ അംഗീകാരം പ്രധാനമന്ത്രി നേടിയിരുന്നോ, പൊതുമേഖല സ്ഥാപനത്തെ മാറ്റിനിർത്തി, പടക്കോപ്പ് നിർമ്മാണത്തിൽ ഒരു പരിചയവുമില്ലാത്ത കോർപറേറ്റ് സ്ഥാപനത്തെ സഹനിർമ്മാതാക്കളാക്കിയത് എന്തുകൊണ്ട് ഈ ചോദ്യങ്ങളോട് സർക്കാർ മൗനം പാലിക്കുകയാണ്.

തുടക്കം മുതൽ വിവാദം

ഇന്ത്യയ്ക്ക് വേണ്ട 126 റഫാൽ യുദ്ധവിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമാണ് യുപിഎ സർക്കാർ എത്തിയ ധാരണ. എന്നാൽ, എൻഡിഎ സർക്കാർ കരാർ ഒപ്പിട്ടപ്പോൾ വിമാനങ്ങൾ 38 മാത്രമെന്നായി.
നിർമ്മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യൻ കമ്പനിക്കു കൈമാറും. ക്രമേണ വിമാനനിർമ്മാണ സാങ്കേതികവിദ്യ സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പദ്ധതിക്കു തിരിച്ചടിയായി ഇതെന്നാണ് ആദ്യമുയർന്ന വിമർശനം.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആയിരിക്കും ഇന്ത്യൻ കമ്പനിയെന്നാണു പ്രതീക്ഷിച്ചത്. എന്നാൽ, ഒരു കൈത്തോക്ക് പോലും നിർമ്മിച്ചിട്ടില്ലാത്ത സ്വകാര്യ കമ്പനിക്കാണു കരാർ കൈമാറുന്നതെന്നു പിന്നീടു വ്യക്തമായി. ഇതിലും അഴിമതി ആരോപണം ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP