Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പട്ടിണി കിടന്ന് വിശ്വാസികളും വീതം വിറ്റ് വൈദികരും നൽകിയ പണം ഉപയോഗിച്ചു സിംഫോറിയൻ മെത്രാൻ കെട്ടിപ്പെടുത്തതെല്ലാം ധൂർത്തടിച്ചു ഫ്രാങ്കോ വളർന്നു; ശല്യം സഹിക്കാനാതെ റോമിന് വിട്ടപ്പോൾ മടങ്ങിയെത്തിയത് മെത്രാൻ പട്ടത്തോടെ; വൈദികനായിരുന്നപ്പോഴേ മോറൽ സൈഡിനെ കുറിച്ച് പേരുദേഷം ഉയർന്നതു കൊണ്ട് മോറൽ ദൈവശാസ്ത്രത്തിൽ തന്നെ ബിരുദമെടുത്തു; എം ഫ്രാങ്കോ മുളക്കൻ ബിഷപ്പ് ഫ്രാങ്കോ ആയ കഥ

പട്ടിണി കിടന്ന് വിശ്വാസികളും വീതം വിറ്റ് വൈദികരും നൽകിയ പണം ഉപയോഗിച്ചു സിംഫോറിയൻ മെത്രാൻ കെട്ടിപ്പെടുത്തതെല്ലാം ധൂർത്തടിച്ചു ഫ്രാങ്കോ വളർന്നു; ശല്യം സഹിക്കാനാതെ റോമിന് വിട്ടപ്പോൾ മടങ്ങിയെത്തിയത് മെത്രാൻ പട്ടത്തോടെ; വൈദികനായിരുന്നപ്പോഴേ മോറൽ സൈഡിനെ കുറിച്ച് പേരുദേഷം ഉയർന്നതു കൊണ്ട് മോറൽ ദൈവശാസ്ത്രത്തിൽ തന്നെ ബിരുദമെടുത്തു;  എം ഫ്രാങ്കോ മുളക്കൻ ബിഷപ്പ് ഫ്രാങ്കോ ആയ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിന് പുറത്ത് ക്രൈസ്തവ സഭകൾക്ക് അധികം വലിയ സ്വാധീനമൊന്നും ഇല്ല. എന്നാൽ, ജലന്ധർ രൂപതയിൽ വിശ്വാസികൾ ഒരു ലക്ഷത്തോളമാണ്. അതായാത് രാഷ്ട്രീയക്കാരെ അടക്കം സ്വാധീനിക്കാനുള്ള കെൽപ്പുള്ള സഭയാണെന്ന് വ്യക്തം. എന്നാൽ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല ഈ സഭയുടെ കരുത്ത്. സിഫോറിയൻ മെത്രാൻ കെട്ടിപ്പെടുത്ത സഭയെ ബിഷപ്പ് ഫ്രാങ്കോ സ്വന്തം ശക്തിയെ വഴിയാക്കിയാണ് ഫ്രാങ്കോ ഇന്നത്തെ ബിഷപ്പായി മാറിയത്.

തൃശൂർ മറ്റം സുറിയാനി കത്തോലിക്കാ ഇടവകയിൽ നിന്നും ദൈവവിളി കേട്ടാണ് ഫ്രാങ്കോ എന്ന യുവാവ് അച്ചൻപട്ടം നേടിയെടുക്കുന്നത്. തുടർന്നങ്ങളോട്ട് ആരെയും വെല്ലുവിളിക്കാൻ കെൽപ്പുള്ള അതികായനായി ഫ്രാങ്കോ ഐപ്പുണ്ണി മുളയ്ക്കൽ മാറുകയായിരുന്നു. ഇന്നലെ പീഡന കേസിൽ അറസ്റ്റിലായി ഇന്ന് കോടതി മുറ്റത്ത് കാത്തിരിക്കുന്ന ബിഷപ്പ് ചില്ലറക്കാരനല്ല. ഭാരത കത്തോലിക്കാ സഭയെ വിരൽതുമ്പിൽ നിർത്താനുള്ള സാമ്പത്തിക, രാഷ്ട്രീയ സ്വാധീനശേഷി. സി.ബി.സിഐ വടക്കൻ മേഖലയുടെ സെക്രട്ടറി, റോമിലെ ഇന്റർ റിലിജീയസ് ഡയലോഗ് പൊന്തിഫിക്കൽ കൗൺസിൽ കൺസൾട്ടർ, സി.ബി.സിഐ യൂത്ത് കമ്മീഷൻ ചെയർമാൻ എന്നിങ്ങനെ ഒരു പിടി നിർണായക ചുമതലകൾ.

ഏതൊരു കത്തോലിക്കാ കുടുംബത്തിലെ കൗമാരക്കാരനെ പോലെ പത്താം ക്ലാസ് കഴിഞ്ഞുനിൽക്കുമ്പോഴാണ് ഫ്രാങ്കോ ഐപ്പുണ്ണിക്ക് ദൈവവിളി എത്തിയത്. പഠനകാലത്ത് സ്‌കൂളിൽ എത്തിയ ജലന്ധർ രൂപതാ വൈദികർ നടത്തിയ ദൈവവിളി ക്യാംപുകളും ക്രിസ്ത്യൻ ഭക്തമാസികകളിൽ ദൈവവേലയ്ക്ക് കുഞ്ഞനുജന്മാരെ ക്ഷണിക്കുന്ന പരസ്യങ്ങളും കണ്ട് ആകൃഷ്ടനായി ഫ്രാങ്കോ ജലന്ധർ രൂപതയ്ക്ക് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ചു.

1952 ജനുവരി 17നാണ് ജലന്ധർ അപ്പസ്തോലിക് പ്രീഫെക്ചർ രൂപീകരിക്കുന്നത്. 1971 ഡിസംബർ ആറിനാണ് രൂപത പദവിയിലേിക്ക് എത്തുന്നത്. ലത്തീൻ സഭയുടെ കീഴിലുള്ള രൂപതയായിരുന്നു ജലന്ധറും. യൂറോപ്പിൽ നിന്നുള്ള കപ്പൂച്ചിൻ ബിഷപ്പായിരുന്നു രുപതയുടെ ആദ്യ ചുമതലക്കാരൻ. 1971 വരെ അദ്ദേഹം ബിഷപ്പായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായി എത്തിയ കോട്ടയം സ്വദേശി സിംഫോറിയൻ തോമസ് കീപ്രത്ത് 1972 മാർച്ച് 18ന് ചുമതലയേറ്റു. 2007 ഫെബ്രുവരി 24 വരെ അദ്ദേഹം രൂപതയെ നയിച്ചു. അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾ ഡൽഹി സഹായ മെത്രാനായിരുന്ന അനിൽ ജോസഫ് തോമസ് കൂട്ടോ ജലന്ധർ രൂപതയുടെ അധ്യക്ഷനായി. അനിൽ കൂട്ടോ ഡൽഹി ആർച്ച്ബിഷപ്പായി പോകുമ്പോൾ ഡൽഹി സഹായ മെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ ജലന്ധറിൽ എത്തുന്നു.

ഒന്നുമില്ലായ്മയിൽ നിന്നും രൂപതയെ കെട്ടിപ്പൊക്കിയ സിംഫോറിയനായിരുന്നു രുപതയുടെ ശരിയായ ശില്പി. ആദ്യകാലങ്ങളിൽ ദാരിദ്ര്യം മാത്രമാണ് സഭയ്ക്കുണ്ടായിരുന്നത്. രൂപതയിലെ പല പള്ളികളും സ്‌കൂളുകളും നിർമ്മിക്കാൻ സ്വന്തം വീടുകളിൽ നിന്നും പണംകൊണ്ടുവന്ന വൈദികർ പോലുമുണ്ടായിരുന്നു. വീതമായി കിട്ടിയ സ്ഥലംവിറ്റ് രൂപതയ്ക്ക് സംഭാവന നൽകിയവർ. ഇവരുടെ വിയർപ്പിൽ രൂപത വളർന്നു. രൂപതയുടെ ഏറ്റവും സുവർണ്ണകാലഘട്ടമായാണ് പിന്നീടുള്ള സമയം അറിയപ്പെടുന്നത്. ജലന്ധറിലെ പാവപ്പെട്ടവരും നിരക്ഷരരുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിംഫോറിയൻ പിതാവും അദ്ദേഹം സ്ഥാപിച്ച മിഷണീസ് ഓഫ് ജീസസ് വൈദിക സഭയിലെയും കന്യാസ്ത്രീ സമൂഹത്തിലെയും അംഗങ്ങൾ ക്രിസ്തുവിനെ പ്രഘോഷിച്ചു. സഭ വളർന്നു. ആശുപത്രികളും ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ജലന്ധർ ഇന്ത്യയിലെ ഏറ്റവും സമ്പന്ന രൂപതയായി ഉയർന്നു.

2007ൽ സിംഫോറിയൻ വിരമിച്ചു. ഈ ഒഴിവിലേക്ക് അന്ന് ഡൽഹി സഹായമെത്രാൻ ആയിരുന്ന അനിൽ ജോസഫ് കൂട്ടോയെ നിയമിച്ചു. 2012 നവംബർ 30വരെ അദ്ദേഹം തുടർന്നു. ഡൽഹി ആർച്ച്ബിഷപ്പ് വിൻസെന്റ് വിരമിച്ചതോടെ അദ്ദേഹം ഡൽഹി ആർച്ച്ബിഷപ്പ് ആയി ചുമതലയേറ്റു. ഈ സമയത്ത് ഡൽഹി സഹായ മെത്രാൻ ആയിരുന്ന ഫ്രാങ്കോ മുളയ്ക്കൽ ജലന്ധറിൽ എത്തുകയും 2013 ഓഗസ്റ്റ് നാലിന് ബിഷപ്പായി ചുമതലയേൽക്കുകയും ചെയ്തു. അഞ്ചു വർഷം ഈ പദവി പൂർത്തിയാക്കി.

സത്യത്തിൽ ജലന്ധർ രൂപതയ്ക്ക് വേണ്ടി ഒരു തുള്ളി വിയർപ്പ്പോലും ബിഷപ്പ് ഫ്രാങ്കോ ഒഴുക്കിയിട്ടില്ല. സിംഫോറിയനും അനിൽകൂട്ടോയും മറ്റ് മുതിർന്ന വൈദികരും രാപ്പകൽ അദ്ധ്വാനിച്ചുണ്ടാക്കിയ രൂപതയുടെ സ്വത്ത് ആസ്വദിക്കുകയാണ് ശരിക്കും ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. വൈദികനായി മൂന്നോ നാലോ വർഷം മാത്രമാണ് ഇടവകയിൽ സേവനം ചെയ്തത്. ഫ്രാങ്കോയുടെ സ്വഭാവം ശരിക്കറിയാവുന്ന സിഫോറിയൻ ഒരു ഇടവകയോ വിദ്യാഭ്യാസ് സ്ഥാപനത്തിന്റെ ഡയറക്ടർ ചുമതലയോ സ്വതന്ത്രമായി നൽകിയില്ല. പിന്നീട് കരിസ്മാറ്റിക് പ്രഭാഷകനായി 'ശരീരമനങ്ങാതെ' ജീവിച്ചു. ഏറെക്കാലവും റോമിൽ ചെലവഴിക്കുകയും ചെയ്തു.


ജലന്ധർ രൂപതയിലേക്ക് അന്ന് കേരളത്തിൽ നിന്ന് ചെറുപ്പക്കാർ ഒഴുകിയെത്തുന്ന കാലം. ദൈവവിളി കേട്ട് ജലന്ധറിൽ എത്തിയ ഫ്രാങ്കോയെ പഠനത്തിനായി നാഗ്പൂർ സെമിനാരിയിലേക്ക് അയച്ചു. അന്ന് ജലന്ധർ രൂപതയ്ക്ക് സ്വന്തമായി സെമിനാരികൾ ഉണ്ടായിരുന്നില്ല. പഠനം കഴിഞ്ഞെത്തിയ ഫ്രാങ്കോയെ ജലന്ധർ രൂപതയിലെ വൈദികനായി 1990 ഏപ്രിൽ 21ന് പൗരോഹിത്യം സ്വീകരിച്ചു. തൊട്ടുപുറകേ ഒരു ഇടവകയുടെ ചെറിയ ചുമതലയും ഏൽപ്പിച്ചു. ഒപ്പം രൂപതയിലെ വേദഉപദേശക സംഘത്തിന്റെ ഡയക്ടറായും ചുമതല വഹിച്ചു. ഈ സമയം സീംഫോറിയൻ കീപ്രത്ത് ആയിരുന്നു ബിഷപ്പ്. ഇദ്ദേഹവുമായി വൈകാതെ ഫ്രാങ്കോ ഇടഞ്ഞു. ഫ്രാങ്കോയെ ഒന്ന് 'ഒതുക്കണമെന്ന' ഉദ്ദേശത്തോടെ കീപ്രത്ത് പിതാവ് അദ്ദേഹത്തെ റോമിലേക്ക് ഉപരിപഠനത്തിന് അയച്ചു. റോമിലെ അൽഫോൻസിയൻ അക്കാദമിയിൽ നിന്നും മോറൽ തീയോളജിയിൽ (ധാർമ്മിക ദൈവശാസ്ത്രം) പഠനം കഴിഞ്ഞ് എത്തിയ ഫ്രാങ്കോ ജലന്ധർ സെമിനാരിയിൽ മോറൽ തീയോളജി പ്രഫസറും ഡീൻ ഓഫ് തിയോളജിയുമായി ചുമതലയേറ്റു. മോറൽ തിയോളജിയായിരുന്നു ഗവേഷണ വിഷയമെങ്കിലും ഇക്കാലത്തും 'മോറൽ സൈഡ്' വളരെ മോശമായിരുന്നു എന്നാണ് അവിടെനിന്നുള്ള വൈദികർ പറയുന്നത്.

വൈകാതെ വത്തിക്കാനിൽ ആഗോള കത്തോലിക്കാ സഭയിലെ ഇടവക വികാരിമാരുടെ സംഘടനയുടെ കാര്യാലയത്തിലേക്ക് ചുമതല ലഭിച്ച് ഫ്രാങ്കോ റോമിൽ എത്തി. അവിടെ നിന്നും ബിഷപ്പ് പദവിയും കയ്യിൽപിടിച്ചാണ് ഫ്രാങ്കോ ഡൽഹിയിൽ തിരിച്ച്കാലുകുത്തിയത്. വത്തിക്കാനിൽ ഇക്കാലത്തുണ്ടാക്കിയ സ്വാധീനവും ഡൽഹിയിലെ സീറോ മലബാർ വിശ്വാസികൾക്കിടയിലെ ചില പ്രശ്നങ്ങളുമാണ് ഫ്രാങ്കോയുടെ സ്ഥാനലബ്ദിക്ക് കാരണം. 2009 ജനുവരി 17ന് ഡൽഹി സഹായ മെത്രാനായി നിയമനം. 2013 ജൂൺ 13ന് ജലന്ധർ ബിഷപ്പായി നിയമിച്ച് പോപ്പ് ഫ്രാൻസിസ് കല്പനയിറക്കി. ഓഗസ്റ്റ് അഞ്ചിന് ചുമതലയേറ്റു.

ലത്തീൻ രൂപതയായ ഡൽഹി അതിരൂപതയിൽ ഭൂരിപക്ഷം വിശ്വാസികളും സീറോ മലബാറുകാർ ആയിരുന്നു. സ്വന്തമായി രൂപതയും ഇടവകയും
വൈദികരും വേണമെന്ന സീറോ മലബാറിന്റെ നിരന്തരമായ ആവശ്യം ഉയരുന്ന സമയം. (അന്ന് ഫരീദാബാദ് രൂപത സ്ഥാപിച്ചിട്ടില്ല). ഈ പ്രശ്നം പരിഹരിക്കാൻ ഡൽഹി അതിരുപതയുടെ കീഴിൽ വരുന്ന ജലന്ധർ രൂപതയിലെ സീറോ മലബാറുകാരൻ വരട്ടെയെന്ന ആശയവും ഉയർന്നു. അന്ന് ഡൽഹി ആർച്ച് ബിഷപ്പ് വിൻസെന്റും ജലന്ധർ ബിഷപ്പ് സിംഫോറിയനും ചേർന്നാണ് നിർദ്ദേശം വയ്ക്കുന്നത്. നിർദ്ദേശം വയ്ക്കാൻ സിംഫോറിയൻ നിർബന്ധിതനായി എന്നതാണ് യഥാർത്ഥ്യം. 2005ൽ ജലന്ധറിൽ നടന്ന ഒരു ബ്രിട്ടീഷ് മിഷണറിയുടെ ദുരൂഹ മരണം ഫ്രാങ്കോയും കൂട്ടരും ശരിക്കും മുതലെടുക്കുകയായിരുന്നു.

ഡൽഹി സഹായ മെത്രാനായി ഇരുന്നുവെങ്കിലും ഫ്രാങ്കോ മുളയ്ക്കലിന്റെ കണ്ണ് ജലന്ധറിൽ ആയിരുന്നു. ഡൽഹി പല നാടുകളിൽ നിന്നും കുടിയേറിപാർത്ത പല റീത്തിൽപെട്ട വിശ്വാസികൾ ഉൾപ്പെടുന്നതാണ്. അവിടെ സഭയ്ക്ക് ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭൂമിയും കുറവ്. വിശ്വാസികളും എണ്ണത്തിൽ കുറവ്. അവർക്ക് പള്ളിക്കാര്യത്തേക്കാൾ സ്വന്തം കാര്യം നോക്കാനാണ് താൽപര്യം. ഈ സമയം സമ്പത്തിന്റെ കൂമ്പാരമായി ജലന്ധർ മറുവശത്ത്. സ്വദേശികളായ ലക്ഷക്കണക്കിന് വിശ്വാസികൾ. വൈദികരെ ദൈവതുല്യരായി കാണുന്ന നിഷ്‌കളങ്കരായ വിശ്വാസികൾ. ഡൽഹിയിലെ ഭരണത്തേക്കാൾ ഫ്രാങ്കോ എന്തുകൊണ്ടും ഇഷ്ടപ്പെട്ടിരുന്നത് ജലന്ധറിലെ കാര്യങ്ങളിൽ ഇടപെടാനായിരുന്നു.

ഈ സമയം ബിഷപ്പ് സിംഫോറിയൻ സ്ഥാനമൊഴിഞ്ഞു. ഡൽഹി സഹായ മെത്രാനായിരുന്ന അനിൽ ജോസഫ് കൂട്ടോ ജലന്ധർ ബിഷപ്പ് ആയി ചുമതലയേറ്റു. അപ്പോഴും ഫ്രാങ്കോയുടെ ഇടപെടൽ ഇവിടെയുണ്ടായി. അഞ്ചു വർഷം കഴിഞ്ഞപ്പോൾ 2012ൽ ഡൽഹി ആർച്ച്്ബിഷപ്പ് ആയി അനിൽ കൂട്ടോ സ്ഥലംമാറിപ്പോയി. ഈ സമയം ഫ്രാങ്കോയ്ക്ക് നറുക്കുവീണു. ഇത്രയും സ്വാഭാവിക നടപടി.

വത്തിക്കാനിൽ പഠിക്കുന്ന സമയത്തും ഇടവക വികാരി കാര്യാലയത്തിൽ സേവനം ചെയ്യുമ്പോഴും വത്തിക്കാനിലെ എല്ലാ തലമുതിർന്ന സ്ഥാനക്കാരുമായി ബന്ധം സ്ഥാപിക്കാനായിരുന്നു ഫ്രാങ്കോ സമയം ചെലവഴിച്ചത്. പല കർദ്ദിനാൾമാരുടെയും ആസ്ഥാനത്തെ നിത്യസന്ദർശകനായിരുന്നു ഫ്രാങ്കോ. അക്കാലത്ത് വത്തിക്കാനിലുണ്ടായിരുന്ന കോൺഗ്രിഗേഷൻ ഫോർ ദി ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾ (സുവിശേഷ വത്കരണത്തിനുള്ള സഭ) ഇൻ-ചാർജ് കർദ്ദിനാളും (പ്രൊപ്പഗാന്ത ഫിദെ) മുംബൈ മുൻ ആർച്ച് ബിഷപ്പുമായിരുന്ന ഇവാൻ ഡയസുമായി ബന്ധം സ്ഥാപിച്ചു. 2011ൽ ഇദ്ദേഹം കാലം ചെയ്തു. പിന്നീട് ചുമതലയേറ്റ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോണിയുമായും ബന്ധം സ്ഥാപിച്ചു. ഈ ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുന്നു. ഫിലോണിക്ക് ഫ്രാങ്കോയോട് പിതൃതുല്യമായ സ്നേഹമാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാ ലത്തീൻ മിഷൻ രൂപതകളുടെയും സാമ്പത്തികം അടക്കമുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത് പ്രൊപ്പഗാന്ത ഫിദെ ആയ കർദ്ദിനാൾ ഫിലോണിയാണ്. ഇദ്ദേഹത്തിലുള്ള പിടിയാണ് ഇത്രയധികം പരാതികൾ ഫ്രാങ്കോയ്ക്കെതിരെ വത്തിക്കാനിൽ എത്തിയിട്ടും ഒരു നടപടിയോ അന്വേഷണം പോലുമോ ഇല്ലാതെ വന്നതിന്റെ കാരണം എന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP