Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കൾ ചോദിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിണറായിയുടെ ഇമോഷണൽ ബ്ലാക്ക്‌ മെയിലിങ്; കാശ് കൊടുക്കാത്തവരെ പേരെഴുതി പ്രദർശിപ്പിച്ച് നാറ്റിച്ച് വകുപ്പ് മേധാവികൾ; വിമർശനത്തിന്റെ പേരിൽ കേസെടുത്ത് പൊലീസ്; പ്രളയത്തിൽ ഒലിച്ചു പോയ നമ്മുടെ നാട് പുനർനിർമ്മിക്കാൻ ഏക മനസ്സായി എത്തിയ മലയാളികളെ പേടിപ്പിച്ചും ഗുണ്ടായിസം കാട്ടിയും സർക്കാർ; ജീവിക്കാൻ നിവർത്തിയില്ലാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെതിരെ എങ്ങും രോഷം

മക്കൾ ചോദിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിണറായിയുടെ ഇമോഷണൽ ബ്ലാക്ക്‌ മെയിലിങ്; കാശ് കൊടുക്കാത്തവരെ പേരെഴുതി പ്രദർശിപ്പിച്ച് നാറ്റിച്ച് വകുപ്പ് മേധാവികൾ; വിമർശനത്തിന്റെ പേരിൽ കേസെടുത്ത് പൊലീസ്; പ്രളയത്തിൽ ഒലിച്ചു പോയ നമ്മുടെ നാട് പുനർനിർമ്മിക്കാൻ ഏക മനസ്സായി എത്തിയ മലയാളികളെ പേടിപ്പിച്ചും ഗുണ്ടായിസം കാട്ടിയും സർക്കാർ; ജീവിക്കാൻ നിവർത്തിയില്ലാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെതിരെ എങ്ങും രോഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടിയുള്ള സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരോടു മക്കൾ ചോദിക്കും. എന്തുകൊണ്ടു മാറിനിന്നുവെന്നു മക്കളോടു പറയേണ്ടി വരുമെന്ന പുതിയ തരം ഭീഷണിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാലാറി ചലഞ്ചിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഇത്. സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്തവരെ എങ്ങനേയും അപമാനിക്കാനും നീക്കം സജീവമാണ്. ചലഞ്ചിനോട് വിസമ്മതം അറിയിക്കുന്നവരുടെ പേരുകൾ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം സർക്കാർ നയത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലെത്തിയാൽ കേസും വരും. അങ്ങനെ സാലറി ചലഞ്ചിലെ പിടിച്ചുപറിക്കായി പുതിയ തന്ത്രങ്ങളൊരുക്കുകയാണ് പിണറായി സർക്കാർ ഇപ്പോൾ.

'സാലറി ചാലഞ്ചിൽ വിവാദമില്ല; വിവാദമാക്കുന്നതു മാധ്യമങ്ങൾ മാത്രമാണ്. അക്കാര്യത്തിലൊന്നും ആരെയും അധികം നിർബന്ധിക്കുന്നില്ല. പക്ഷേ, എല്ലാവരും സന്നദ്ധരാണ്. സന്നദ്ധരായില്ലെങ്കിൽ നാളെ അവരുടെ മക്കൾ ചോദിക്കും ഇങ്ങനൊരു കാര്യമുണ്ടായിട്ട് എന്തുകൊണ്ട് നിങ്ങൾ ചെയ്യാതിരുന്നുവെന്നു മക്കൾ ചോദിച്ചാൽ എന്ത് ഉത്തരമാണ് പറയാനുണ്ടാവുക' -ഇമോഷണൽ ബ്ലാക് മെയിലിംഗിന്റെ പുതിയ തന്ത്രമാണിതെന്ന് ജീവിക്കാർ പറയുന്നു. പല ജീവനക്കാരും വായ്പയിലും മറ്റുമാണ് ജീവിതം തള്ളി നീക്കുന്നത്. അടവുകൾ ഒരു മാസം പോലും മുടക്കാനാവില്ല. അങ്ങനെ അടവ് മുടങ്ങിയാൽ ബാങ്കുകാർ ചോദ്യവുമായെത്തും. ഇത് മക്കളും അറിയും. അത് കൂടുതൽ നാണക്കേടുമാകും. ഇത് ഒഴിവാക്കാനാണ് ഭൂരിഭാഗം ജീവനക്കാർക്കും സാലറി ചലഞ്ചിനോട് മടി. എന്നാൽ ഭീഷണിപ്പെടുത്തുമ്പോൾ പാവങ്ങൾ എന്തു ചെയ്യാൻ-ഇതാണ് സാലറി ചലഞ്ചിലെ മുഖ്യമന്ത്രിയുടെ പുതിയ തന്ത്രത്തിന് ജീവനക്കാരുടെ മറുപടി.

സാലറി ചാലഞ്ചിനോട് 'നോ' പറഞ്ഞ 130 ജീവനക്കാരുടെ പേരുകൾ പ്രസിദ്ധീകരിച്ചു മുഖ്യമന്ത്രിക്കു കീഴിലെ അച്ചടിവകുപ്പ് പുതിയ വിവാദം ഉണ്ടാക്കുകയാണ്. പേരുകൾ പ്രസിദ്ധീകരിക്കില്ലെന്നും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നുമുള്ള ധനവകുപ്പിന്റെ ഉറപ്പ് കാറ്റിൽപ്പറത്തിയാണു ഷൊർണൂർ സർക്കാർ പ്രസിലെ ഡപ്യൂട്ടി സൂപ്രണ്ട് നോട്ടിസ് ബോർഡിൽ പേരുകൾ പ്രസിദ്ധീകരിച്ചത്. പ്രസിലെ 285 ജീവനക്കാരിൽ 130 പേർ സാലറി ചാലഞ്ചിൽ പങ്കെടുത്തിരുന്നില്ല. ഇത്രയധികം പേർ വിട്ടുനിന്നതിനാൽ ഇവരെ സമ്മർദത്തിലാക്കി സമ്മതപത്രം വാങ്ങുന്നതിനാണു പട്ടിക പരസ്യപ്പെടുത്തിയതെന്നാണ് ആരോപണം. ഇന്നു വൈകിട്ട് ഓഫിസ് സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ തയാറല്ലാത്ത താഴെപ്പറയുന്നവരുടെ വിസമ്മതപത്രം സ്വീകരിച്ചതായി അറിയിക്കുന്നു എന്നാണ് പട്ടികയ്‌ക്കൊപ്പമുള്ള അറിയിപ്പിൽ പറയുന്നത്. പൊതു ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനുള്ള പുതിയ തന്ത്രം. ജീവനക്കാരെ പൊതുസമൂഹത്തിൽ ഒറ്റപ്പെടുത്താനുള്ള ഈ നീക്കം വിജയിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ വിലയിരുത്തൽ.

പ്രസ് മേധാവിയായ ഡപ്യൂട്ടി സൂപ്രണ്ടിന്റെ ഒപ്പോടെയായിരുന്നു പട്ടിക. അതേസമയം, വിസമ്മതപത്രം നൽകിയവരുടെ പേരുകൾ അവർക്കു തന്നെ ഉറപ്പു വരുത്താനാണു പ്രദർശിപ്പിച്ചതെന്നു ഡപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. ചില ജീവനക്കാർ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ തന്നെ നീക്കിയെന്നും അദ്ദേഹം പറഞ്ഞു. വിസമ്മതിക്കുന്നവരുടെ പട്ടിക ഓഫിസ് മേധാവികൾ വിവിധ സർക്കാർ വകുപ്പു മേധാവികൾക്ക് ഇന്ന് സമർപ്പിക്കും. സാലറി ചലഞ്ചിൽ നോ' പറഞ്ഞവരെ യെസ് ' ആക്കി മാറ്റാൻ ശമ്പളം നൽകുന്നത് ഒന്നിൽ നിന്ന് ഒക്ടോബർ 5 വരെ നീട്ടാൻ നീക്കം. സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങളുടെ പേരിലായിരിക്കും നീട്ടുക. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമായിട്ടില്ല. സാലറി ചലഞ്ചിൽ ചേരുന്നവരിൽ നിന്ന് സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ പിടിക്കാനാണ് തീരുമാനം. പരമാവധി പേരെ സാലറി ചലഞ്ചിൽ പങ്കെടുപ്പിക്കാനാണ് ഭരണകക്ഷി അനുകൂല സർവീസ് സംഘടനകൾ ശ്രമിക്കുന്നത്.

വലിയ സമ്മർദ്ദമാണ് ഉണ്ടാകുന്നത്. സാലറി ചലഞ്ചിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെ സംഘടനയുടെ സഹായം കിട്ടില്ലെന്ന് ഭരണാനുകൂല സംഘടനകൾ ജീവനക്കാരോട് പറയുന്നുണ്ട്. നോ പറഞ്ഞവരെ ഓഫീസിലും വീടുകളിൽ പോയും നിർബന്ധിക്കുന്നുണ്ട്. പത്തും പതിനഞ്ചും ജീവനക്കാരടങ്ങിയ സംഘങ്ങളെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പല സ്ഥാപനങ്ങളിലും നോ പറഞ്ഞവരുടെ വിശദാംശങ്ങൾ ശേഖരിച്ചു തുടങ്ങി. പൊലീസ് തുടങ്ങിയ സായുധ വിഭാഗങ്ങളിൽ ശമ്പളം നൽകാൻ ജീവനക്കാരുടെ മേൽ കടുത്ത സമ്മർദ്ദമാണ്. അതേ സമയം അദ്ധ്യാപകരിൽ തണുത്ത പ്രതികരണമാണ്. പ്രത്യേകിച്ചും എയിഡഡ് സ്ഥാപനങ്ങളിൽ. പട്ടം സെന്റ് മേരീസ് സ്‌കൂളിൽ അദ്ധ്യാപികമാരെ സാലറി ചലഞ്ചിന് നിർബന്ധിച്ചതിനെതിരെ അദ്ധ്യാപകർ എ.ഇ.ഒയോടും സംഘടനാ നേതാക്കളോടും പ്രതിഷേധം അറിയിച്ചു.

1,80,000 ഓളം അദ്ധ്യാപകരാണ് സർക്കാർ എയിഡഡ് മേഖലകളിലുള്ളത്. ഇതിൽ ഭൂരിഭാഗവും സാലറി ചലഞ്ചിനോട് നോ പറഞ്ഞതായി സൂചനയുണ്ട്. ഒരുമാസത്തെ ശമ്പളമല്ലാതെ കുറഞ്ഞ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സംഘ് പ്രസിഡന്റ് പി.സുനിൽകുമാറും സെക്രട്ടറി എസ്. കെ.ജയകുമാറും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ഹർജിയിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. നേരത്തെ തന്നെ സാലറി ചലഞ്ചിനെ പിടിച്ചു പറിയാണെന്ന് കോടതി നിരീക്ഷണം നടത്തിയിരുന്നു. സാലറി ചലഞ്ചിലൂടെ കേരളത്തിലെ സർക്കാർ ജീവനക്കാരിൽ നിന്ന് 3000 കോടി സമാഹരിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കം.

ഭവനരഹിതരായവർക്കു വീടുവച്ചു നൽകുക എന്നതു വലിയ വെല്ലുവിളിയാണ്. 2,530 കോടി രൂപയെങ്കിലും ഇതിനായി വേണം. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പ്രകാരമുള്ള ധനസഹായത്തിൽ 10 ശതമാനം വർധനയെങ്കിലും വരുത്താൻ പ്രധാനമന്ത്രിയിലും കേരളം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതു നടപ്പിലായാൽ 1,000 കോടി രൂപയുടെ മെച്ചം സംസ്ഥാനത്തിനുണ്ടാകും. കേന്ദ്ര റോഡ് ഫണ്ട് ഇനത്തിലും 201819 ലെ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നൽകണമെന്നും പ്രധാനമന്ത്രിയോട് പിണറായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനൊപ്പം ലോക ബാങ്കിന്റെ സഹായവും തേടി. എന്നാൽ ഇതൊന്നും പുനർനിർമ്മാണത്തിന് മതിയാവില്ലെന്ന നിലപാടിലാണ് പിണറായി. അതുകൊണ്ടാണ് സാലറി ചലഞ്ചിൽ നിർബന്ധം പിടിക്കുന്നതെന്നും പറയുന്നു.

പ്രളയക്കെടുതിയിൽ 481 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 13 ജില്ലകളെ പ്രളയം ബാധിച്ചു. 14,50,707 പേരാണു ക്യാംപുകളിൽ അഭയം പ്രാപിച്ചത്. 15,000 വീടുകൾ പൂർണമായും നാലായിരത്തോളം വീടുകൾ ഭാഗികമായും നശിച്ചു. ആയിരക്കണക്കിനു ഹെക്ടറിൽ കൃഷി നശിച്ചു. ഉരുൾപൊട്ടലിൽ ഭൂമി തന്നെ ഇല്ലാതായി. പതിനായിരത്തോളം കിലോമീറ്റർ റോഡുകൾ തകരുകയോ ഗതാഗത യോഗ്യമല്ലാതാവുകയോ ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർണതയിലേക്കു നീങ്ങുമ്പോഴും 700 കുടുംബങ്ങൾ ഇപ്പോഴും ക്യാംപുകളിൽ കഴിയുന്നു. ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള സമഗ്രമായ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളാണു സംസ്ഥാനത്തു നടന്നത്. പല സ്ഥലങ്ങളിലും ഇപ്പോഴും ഇതു തുടരുന്നു. പ്രളയത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളെ ബാധിക്കും. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് 4796 കോടിയുടെ അധിക സഹായം അഭ്യർത്ഥിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നിവേദനം നൽകിയിട്ടുണ്ട്.

ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠന റിപ്പോർട്ട് ഒക്ടോബർ ഒന്നിനു സംസ്ഥാന സർക്കാരിനും കേന്ദ്ര ധനമന്ത്രാലയത്തിനും നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടർന്നു രാജ്യാന്തര ധനസ്ഥാപനങ്ങളിൽ നിന്നുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യത്തിനു സംസ്ഥാന സർക്കാർ സമഗ്ര നിവേദനം സമർപ്പിക്കും. ഗൾഫ് രാജ്യങ്ങളുമായി കേരളത്തിനു സവിശേഷ ബന്ധമാണുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ആ മേഖലയിൽ നിന്നുള്ള സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അകമഴിഞ്ഞു പങ്കുകൊണ്ടു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കേരളത്തെ ഉദാരമായി സഹായിക്കാൻ സന്നദ്ധമാണ്. കേരളം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ വിദേശ ധനസഹായം ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സഹായകരമായ നിലപാടു കേന്ദ്രം സ്വീകരിക്കണം. എന്നാൽ മോദിയുടെ മനസ്സ് അനുകൂലമല്ല.

വിദേശ സഹായം സ്വീകരിക്കുന്നതിനു തടസ്സമുണ്ടെന്നു മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിച്ചു കഴിഞ്ഞു. എന്നാൽ പ്രവാസികളിൽനിന്നു സഹായം സ്വീകരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനം പ്രതീക്ഷ കൈവിടേണ്ടതില്ലെന്നതാണ് മോദിയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP