Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മസ്തിഷ്‌ക്കത്തിലൊരു ചാരവലയം; ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനം വരുത്താൻ സിഐഎ ഉപയോഗിച്ച തന്ത്രങ്ങൾ: എം എസ് സനിൽകുമാർ എഴുതുന്നു

മസ്തിഷ്‌ക്കത്തിലൊരു ചാരവലയം; ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനം വരുത്താൻ സിഐഎ ഉപയോഗിച്ച തന്ത്രങ്ങൾ: എം എസ് സനിൽകുമാർ എഴുതുന്നു

എം എസ് സനിൽകുമാർ

 സി ഐ എ യുടെ ചാരവലയത്തിലെ കണ്ണിയായിരുന്ന എഡ്വെർഡ് സ്‌നോഡൻ പുറത്തുവിട്ട വിവരങ്ങൾ അമേരിക്കയെ വല്ലാതെ പിടിച്ചുലയ്ക്കുന്നത് ലോകം കണ്ടതാണ് . ആ വിവരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് , വ്യക്തികളുടെ സ്വകാര്യതയിലേക്ക് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസി ( എൻ . എസ് . എ ) നുഴഞ്ഞ് കയറി എന്നുള്ളതായിരുന്നു. പ്രധാന ലോകനേതാക്കൾ , വിദേശരാജ്യങ്ങളുടെ അമേരിക്കയിലെ നയതന്ത്ര പ്രമുഖർ , അമേരിക്കൻ പൗരന്മാർ , മറ്റ് രാജ്യക്കാർ ...ഇങ്ങനെ ദശലക്ഷക്കണക്കിന് ആളുകളുടെ ടെലിഫോൺ സംഭാഷണങ്ങൾ , ഇ മെയിലുകൾ , മറ്റു വിവരങ്ങൾ ഒക്കെ എൻ . എസ് . എ കാലങ്ങളായി ചോർത്തുകയായിരുന്നു എന്നാണ് സ്‌നോഡൻ തെളിവുസഹിതം ലോകത്തെ അറിയിച്ചത് . ദേശീയ സുരക്ഷയെന്ന ലേബലിൽ നടത്തിയ ഈ ചാരപ്പണി അമേരിക്കയിലും പുറം ലോകത്തും വലിയ പ്രതിഷേധം ഉയർത്തി. എന്നാൽ ചരിത്രത്തിന്റെ മസ് തിഷ്‌കത്തിലേക്ക് ഒന്ന് നടന്നു കയറിയാൽ ഇപ്പോഴത്തെ ഈ വിവരശേഖരണം എത്ര നിസ്സാരമാണെന്ന് ബോധ്യമാകം. ആണ്ടുകൾക്ക് മുൻപ് നൂറുകണക്കിന് ആളുകളുടെ (സ്വന്തം പൗരന്മാരുൾപ്പെടെ ) മസ് തിഷ് കം മരവിപ്പിച്ച് നടത്തിയ വലിയൊരു ദയാരഹിത ചാരപരീക്ഷണം വൈററ് ഹൗസിന്റെ ധവളിമയിൽ ഇപ്പോഴും കറുത്ത് കിടപ്പുണ്ട് ...എം.കെ അൾട്ര എന്ന പേരിൽ . മറവിയുടെ മാറാലപ്പുറത്ത് നിസ്സഹായരായ ഇരകളുടെ നിലവിളിയൊച്ച എം.കെ അൾട്രയുടെ ഇരുളിമയ്ക്ക് ഭീകരത നൽകുന്നു. 

പശ്ചാത്തലം

ശീതയുദ്ധകാലം. 1953 ഏപ്രിൽ 13 നാണ് എം.കെ അൾട്രയുടെ തുടക്കം. അന്നത്തെ സിഐ.എ ഡയറക് ടർ അലൻ വെൽഷ് ഡള്ളസിന്റെ ഉത്തരവനുസരിച്ച് .... മനുഷ്യന്റെ പെരുമാറ്റ സവിശേഷതകളിൽ കടന്നുകയറി മനസ്സിനെ നിയന്ത്രിക്കാനാകുമോ എന്നതായിരുന്നു ( mind control ) പരീക്ഷണലക്ഷ്യം. അതിനായി വൻതോതിൽ മരുന്നുകളും രാസവസ് തുക്കളും ലഹരിമരുന്നുകളും ഉപയോഗിക്കാൻ അനുമതിയും നൽകി. കൊറിയൻ യുദ്ധകാലത്ത് തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികരിൽ റഷ്യ മനോനിയന്ത്രണ മരുന്നുകൾ പ്രായോഗിച്ചതായി സിഐ.എ യ്ക്ക് സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്തരമൊരു പരീക്ഷണത്തിന് അവർ തയ്യാറെടുത്തത്. മാനസിക നിലയുടെ താളം തെറ്റിക്കൽ , മസ് തിഷ് കത്തിന്റെ രാസഘടനയിൽ മാറ്റം വരുത്തൽ , പെരുമാറ്റ രീതികളിൽ വൈചിത്ര്യമുണ്ടാക്കുക തുടങ്ങി പലതരം പീഡനങ്ങൾ ഇരകൾക്ക് സമ്മാനിക്കലായിരുന്നു ദൗത്യം. ഒപ്പം ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനങ്ങൾ വരുത്തുന്ന ചില മരുന്നുകൾ വികസിപ്പിക്കുകയും വേണം.

ഇത് പ്രധാനമായി ഫിഡൽ കാസ്‌ടോയെ ഉന്നമിട്ടായിരുന്നു എന്ന് പിന്നീടുള്ള സിഐഎ നീക്കങ്ങൾ ബോധ്യപ്പെടുത്തി. അമേരിക്കൻ പൗരന്മാരിലും കനേഡിയൻ വംശജരിലുമാണ് ആദ്യ പരീക്ഷണങ്ങൾ തുടങ്ങിയത് . അമിതമായി മരുന്നുകൾ നൽകി അർദ്ധബോധാവസ്ഥയിലെത്തിച്ച് ഹിപ് നൊട്ടൈസ് ചെയ്യുക , ലഹരി മരുന്നായ എൽ .എസ് . ഡി നൽകി ബോധാവസ്ഥ താളം തെറ്റിക്കുക , സംവേദന ക്ഷമതയിൽ ക്ഷതമേൽപ്പിക്കൽ ( കാഴ്ച , കേൾവി തുടങ്ങിയവ ) , ലൈംഗിക പീഡനം തുടങ്ങി എല്ലാ ക്രൂരതകളും എം.കെ അൾട്രയുടെ ഭാഗമായി അരങ്ങേറി. സി ഐ എയുടെ ഉന്നതങ്ങളിലെ ചിലരൊഴികെ മറ്റാരും അറിയാതെയായിരുന്നു പരീക്ഷണം. 80 ഓളം സ്ഥാപനങ്ങളിൽ പരീക്ഷണം അരങ്ങേറി. ഇതിൽ 44 സർവകലാശാലകളും ഉൾപെടുന്നു, പിന്നെ നിരവധി ആശുപത്രികളും, ജയിലുകളും, മരുന്ന് നിർമ്മാണസ്ഥാപനങ്ങളും. ഇതിൽ മിക്കവയും സി. ഐ .എ പരീക്ഷണമാണെന്ന് അറിയാതെയാണ് പങ്കാളികളായത്, മറ്റു ചിലതിൽ സ്ഥാപനത്തിന്റെ തലപ്പത്തെ ഒന്നോ രണ്ടോ പേരറിഞ്ഞ് .149 ഉപപദ്ധതികൾ ഉൾപ്പെടുന്നതായിരുന്നു

എം. കെ .അൾട്ര. നേരത്തെ പറഞ്ഞ 80 സ്ഥാപനങ്ങൾ കൂടാതെ 185 ഓളം സ്വകാര്യ ഗവേഷകരും പദ്ധതിയിൽ പങ്കാളികളായി. സി. ഐ .എ നേരിട്ടായിരുന്നില്ല പദ്ധതിയ്കാവശ്യമായ പണം നൽകിയിരുന്നത്. അതുകൊണ്ട് എം.കെ അൾട്രയിൽ പങ്കെടുത്ത പലർക്കും അത് സി .ഐ .എ പരീക്ഷണമാണെന്ന് അറിയാൻ കഴിഞ്ഞതുമില്ല. മനുഷ്യന്റെ പെരുമാറ്റത്തെ ഗുരുതരമായി സ്വാധീനിക്കുന്ന ജൈവ, രാസവസ്തുക്കളും റേഡിയോളജിക്കൽ വസ് തുക്കളും കണ്ടെത്താനുള്ള അതിഹീന പരീക്ഷണമെന്ന് തുടക്കത്തിൽ ഈ പദ്ധതിയെ വിലയിരുത്താം.

ലക്ഷ്യങ്ങൾ

മനുഷ്യമനസ്സിനെ സ്വാധീനിക്കാനും കൈപ്പിടിയിലാക്കാനുമുള്ള ശ്രമങ്ങൾക്കായി സി .ഐ .എ ദശലക്ഷക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. ചോദ്യം ചെയ്യൽ വേളകളിൽ ഇരയുടെ മനസ്സ് തുരക്കണം , വിവരങ്ങൾ ചോർത്തിയെടുക്കണം. അതിനുള്ള പരീക്ഷണങ്ങളും എം.കെ അൾട്രയുടെ പ്രധാന ലക്ഷ്യമായിരുന്നു. പിന്നീട് പുറത്തുവന്ന ചില വിവരങ്ങളനുസരിച്ച് വിവിധ തരംതിരിവുകളായി മാനസിക നിലയെ ബാധിക്കുന്ന പദാർത് ഥങ്ങൾ കണ്ടെത്താനായാണ് പരീക്ഷണങ്ങൾ പുരോഗമിച്ചത്. അവയിൽ ചിലത് ചുവടെ

1. അയഥാർത് ഥമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന പദാർത്ഥങ്ങൾ കണ്ടെത്തുക
2. മാനസിക പ്രവർത്തനങ്ങളേയും ഗ്രഹണശേഷിയെയും സ്വാധീനിക്കുന്നവ.
3. മാനസിക പക്വതയെ ബാധിക്കുന്നവ.
4. മദ്യപന്റെ മദ്യലഹരി കൂട്ടുന്നവ
5. വിവിധ രോഗങ്ങളുടെ അയഥാർത് ഥ ലക്ഷണങ്ങൾ സൃഷ് ടിക്കുന്നത് . രോഗമുണ്ടെന്ന തോന്നൽ ഇരയിൽ ഉണ്ടാക്കുന്നു.
6. താൽക്കാലികമോ സ്ഥിരമോ ആയ മസ് തിഷ് ക തകരാർ ഉണ്ടാക്കുന്നവ, ഒപ്പം ഓർമ നശിപ്പിക്കുന്നവയും.
7. കൊടിയ പീഡനങ്ങളിൽ പിടിച്ചുനിൽക്കാൻ കരുത്ത് നൽകുന്നവ
8 . കടുത്ത മാനസികാഘാതവും ആശയക്കുഴപ്പവും ഉണ്ടാക്കുന്ന ശാരീരികാവസ്ഥകളുടെ പുനസൃഷ്ടി
9. പക്ഷാഘാതം ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ
10. വ്യക്തിത്വ പ്രശ് നങ്ങൾ ഉണ്ടാക്കുന്നവ.

ഇങ്ങനെ ഒട്ടേറെ പരീക്ഷണങ്ങളാണ് എം കെ അൾട്രയുടെ ഭാഗമായി നിരപരാധികളും നിസ്സഹായരുമായ കുറേ മനുഷ്യരുടെ മേൽ അതിരഹസ്യമായി നടന്നത്. ചാരവൃത്തിക്ക് അനുയോജ്യമെന്ന് തോന്നിയ എല്ലാത്തരം പ്രവൃത്തികളും അവിടെ നടന്നു. ഇരകളായ ഒട്ടേറെപ്പേർ മരിച്ചു, ചിലർ വിഭ്രാന്തിയ്കടിപ്പെട്ട് ആത്മഹത്യ ചെയ്തു. മറ്റു ചിലർ മാനസികരോഗികളായി. ചിലർ ശരീരം തളർന്ന് കിടപ്പിലായി. ആയിരങ്ങളെ ഇരയാക്കിയ പരീക്ഷണം എന്നിട്ടും രഹസ്യമാക്കി വയ്ക്കാൻ നീണ്ട കാലത്തോളം സി ഐ എ യ്ക്ക് കഴിഞ്ഞു, 1973 പദ്ധതി നിർത്തുന്നത് വരെ. പദ്ധതി പൂർത്തിയാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകളൊക്കെ സി ഐ എ നശിപ്പിച്ചു.

പുറംലോകം അറിയുന്നത്

1974 ലിൽ ന്യൂയോർക് ടൈംസ് ആണ് ഈ മനുഷ്യത്വരഹിത പരീക്ഷണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്തുവിട്ടത് . സംഭവം ഒച്ചപ്പാടായതോടെ യു എസ് കോൺഗ്രസ് അന്വേഷണ സമിതിയെ വെച്ചു. പരീക്ഷണങ്ങൾ നടന്നുവെന്ന് കണ്ടെത്തിയെങ്കിലും നിർണായക രേഖകൾ നശിപ്പിക്കപ്പെട്ടതിനാൽ ഇരകളെയോ ഉത്തരവാദികളെയൊ കൃത്യമായി കണ്ടെത്താൻ കമ്മീഷനായില്ല. എന്നാൽ ഇത്തരം പരീക്ഷണങ്ങൾ ആവർത്തിക്കുന്നത് തടയാൻ നിർണായക മാർഗരേഖ കൊണ്ടുവരാൻ കമ്മീഷന്റെ ഇടപെടലിന് സാധിച്ചു.

ഫ്രാങ്ക് ഓൾസൺ എന്ന രക്തസാക്ഷി

സി ഐ എ രേഖകൾ നശിപ്പിച്ചതും ആയിരക്കണക്കിന് ഇരകളുടെ വിശദാംശങ്ങൾ ലഭിക്കാത്തതും പരീക്ഷണത്തിനായി നിയമപ്രകാരം അവരുടെ സമ്മതപത്രം വാങ്ങാതിരുന്നതും അനിയന്ത്രിതമായ പരീക്ഷണരീതിയും കൊണ്ട് എത്ര മരണങ്ങൾ എം കെ അൾട്രയിൽ സംഭവിച്ചു എന്നതിന് കണക്കുകളില്ല. നൂറു കണക്കിന് എന്നെ പറയാൻ സാധിക്കൂ. അതിലൊരാളാണ്  ഡോക് ടർ ഫ്രാങ്ക് ഓൾസൺ . അമേരിക്കൻ സേനയിലെ ജൈവായുധ ഗവേഷകനായിരുന്നു അദ്ദേഹം. ഓൾസൺ അറിയാതെ അദ്ദേഹത്തെയും സി ഐ എ ,എംകെ അൾട്രയിൽ ഉൾപ്പെടുത്തി. മാരകമായ എൽ എസ് ഡി മദ്യത്തോടൊപ്പം അറിയാതെ ഒരു പാർട്ടിയിൽ വെച്ച് നൽകി. എന്നാൽ പരീക്ഷകരുടെ കണക്കു തെറ്റിച്ച് ഓൾസൺ ഗുരുതരമായ വിഷാദ രോഗത്തിന് അടിമയായി. ഒടുവിൽ ഒരു ഹോട്ടലിന്റെ പതിമൂന്നാം നിലയിൽ നിന്ന് ചാടിമരിച്ചു അദ്ദേഹം. എന്നാൽ എൽ എസ് ഡി പരീക്ഷണമാണ് ഓൾസന്റെ മരണത്തിൽ കലാശിച്ചതെന്നു തുറന്നു സമ്മതിക്കാൻ അമേരിക്കൻ ഭരണകൂടം വിസമ്മതിച്ചു.

ചാരസംഘടനകളും ജനതയും

അതീവരഹസ്യാത്മക ദൗത്യം പേറുന്നവരെന്ന വിശേഷണം ചാരസംഘടനകളെ സ്വന്തം ജനങ്ങളോട് പോലും ക്രൂരത കാട്ടുന്നവരാക്കുന്നു എന്നതിന്റെ നേരുദാഹരണമാണ് എം കെ അൾട്ര. രാജ്യതാൽപര്യമെന്ന പേരിൽ ആരുമറിയാതെ നഗ്‌നമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന ചാണക്യന്മാരെ തിരിച്ചറിയാൻ വിവേകബുദ്ധിയുടെ കൗടില്യസൂത്രം ഇനി ജനങ്ങൾ രചിക്കേണ്ടിവരും ...കാലം അതാവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP