Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല സമരം നയിക്കാൻ കുമ്മനത്തെ പ്രതീക്ഷിച്ചവർക്ക് നിരാശ; പ്രക്ഷോഭം നയിക്കാൻ ഗവർണ്ണറെ അയക്കാനാകില്ലെന്ന് അമിത് ഷാ; മിസോറാമിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിയും വരെ ഒരിടത്തും വിടില്ലെന്ന നിലപാട് എടുത്ത് മോദിയും; കുമ്മനത്തെ കേരളത്തിലേക്ക് അയക്കുക മോഹൻലാലിന്റെ മനസ്സ് അറിഞ്ഞ ശേഷം മാത്രം; ശബരിമല സമരം തൽകാലം ശ്രീധരൻ പിള്ള തന്നെ നയിക്കേട്ടേയെന്ന് ബിജെപി ദേശീയ നേതൃത്വം; രാജേട്ടനെ പ്രതീക്ഷിച്ചവർക്ക് തിരിച്ചടി

ശബരിമല സമരം നയിക്കാൻ കുമ്മനത്തെ പ്രതീക്ഷിച്ചവർക്ക് നിരാശ; പ്രക്ഷോഭം നയിക്കാൻ ഗവർണ്ണറെ അയക്കാനാകില്ലെന്ന് അമിത് ഷാ; മിസോറാമിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിയും വരെ ഒരിടത്തും വിടില്ലെന്ന നിലപാട് എടുത്ത് മോദിയും; കുമ്മനത്തെ കേരളത്തിലേക്ക് അയക്കുക മോഹൻലാലിന്റെ മനസ്സ് അറിഞ്ഞ ശേഷം മാത്രം; ശബരിമല സമരം തൽകാലം ശ്രീധരൻ പിള്ള തന്നെ നയിക്കേട്ടേയെന്ന് ബിജെപി ദേശീയ നേതൃത്വം; രാജേട്ടനെ പ്രതീക്ഷിച്ചവർക്ക് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം നയിക്കാൻ മിസോറം ഗവർണറും ബിജെപിയുടെ മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് അയക്കണമെന്ന സംസ്ഥാനത്തെ സംഘപരിവാർ സംഘടനകളുടെ നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. കുമ്മനം രാജശേഖരനെ ഉടൻ കേരളത്തിലേക്ക് മടക്കാനാവില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേരളത്തിലെ നേതാക്കളെ അറിയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം സാഹചര്യങ്ങൾ അനുകൂലമെങ്കിൽ കുമ്മനം മിസോറാം ഗവർണ്ണർ സ്ഥാനം രാജിവച്ച് കേരളത്തിലെത്തും. തിരുവനന്തപുരത്ത് മത്സരിക്കാൻ അനുയോജ്യനായ സ്ഥാനാർത്ഥിയെ കിട്ടിയാൽ അതും ഉണ്ടാകില്ല. മോഹൻലാലിനെ മത്സരിപ്പിക്കാനാണ് ബിജെപിക്ക് കൂടുതൽ താൽപ്പര്യം. ഇക്കാര്യത്തിൽ ലാൽ ഇനിയും മനസ്സ് തുറന്നിട്ടില്ല.

ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും സംഘപരിവാർ സംഘടനകളും കുമ്മനത്തെ ശബരിമല പ്രക്ഷോഭം നയിക്കാൻ കേരളത്തിലേക്ക് മടക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ കുമ്മനം ഗവർണറായി തുടരട്ടെയെന്ന മുൻ നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും ഇതിന് കാരണമായി. അതുകൊണ്ട് തന്നെ രണ്ട് മാസത്തേക്ക് കുമ്മനത്തിന് ശബരിമല പ്രക്ഷോഭം ഏറ്റെടുക്കാനാവില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുമ്മനം മിസോറാമിൽ തന്നെ തുടരട്ടേയെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

മിസോറമിൽ നവംബർ 28നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 11നും. അതുവരെ ഭരണപരമായ ചുമതലകൾ കുമ്മനത്തിനുണ്ട്. ശബരിമലയിൽ തുലാമാസ പൂജകൾ ഈ മാസം 17ന് തുടങ്ങും. ശബരിമല പ്രക്ഷോഭത്തിന്റെ ഗതി ഇതോടെ മനസ്സിലാകും. നിയമ പോരാട്ടങ്ങൾക്കും മറ്റും നവംബറിൽ തീരുമാനവുമാകും. നവംബറിൽ തീർത്ഥാടനം ആരംഭിക്കും. പ്രതിഷേധത്തിന്റെ സാഹചര്യമുണ്ടെങ്കിൽ അത് നടക്കേണ്ടത് നവംബർ 17വരെയാണ്. ഈ സമയത്ത് മിസോറാമിൽ നിന്ന് കുമ്മനം മാറി നിൽക്കുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കും. മിസോറാമിൽ കോൺഗ്രസ് ഭരണമാണുള്ളത്. ഇവിടെ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനാൽ ഗവർണ്ണറെ മാറ്റുന്നത് ജനവധിയെ പോലും സ്വാധീനിക്കും. അതിന് ബിജെപി കേന്ദ്ര നേതൃത്വം തയ്യാറല്ല.

ശബരിമല വിഷയത്തിൽ ആർഎസ്എസിനും ബിജെപിക്കും കാര്യമായ പ്രതിഷേധം സംഘടിപ്പിക്കുന്നതിനു കഴിഞ്ഞില്ലെന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനുണ്ട്. നേതാവില്ലാത്തതാണ് ഇതിന് കാരണം. എൻ എസ് എസ് പ്രതിഷേധത്തിന് എത്തുന്ന ആളുകളെ സ്വാധീനിക്കാൻ കുമ്മനത്തിന്റെ കേരളത്തിലെ സാന്നിധ്യത്തിന് കഴിയും. പക്ഷേ നിലവിലെ സാഹചര്യം അതിൽ എതിരാണ്. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന കുമ്മനം രാജശേഖരൻ കേരളത്തിലുണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് അനുകൂലമായി ക0ാര്യങ്ങളെത്തുമായിരുന്നെന്നു സംഘപരിവാർ സംഘടനകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. അയ്യപ്പസേവാ സമാജത്തിന്റെ വാർഷികയോഗം കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചേർന്നിരുന്നു. കുമ്മനം രാജശേഖരനും പരിപാടിയിൽ പങ്കെടുത്തിരുന്നു,

സംഘടനാ പ്രതിനിധികൾ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനേയും അമിത്ഷായെയും കണ്ട് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശബരിമലവിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയത്. കുമ്മനം കേരളത്തിൽ പ്രവർത്തിക്കുന്നത് പാർട്ടിക്കും ഹൈന്ദവ സംഘടനകൾക്കും ഊർജം പകരുമെന്നാണു പ്രതിനിധികൾ കേന്ദ്രനേതാക്കളെ അറിയിച്ചു. ശബരിമല പ്രക്ഷോഭം നയിക്കാൻ ഏറ്റവും യോജ്യൻ കുമ്മനമാണെന്നും വിശദീകരിച്ചു. ഇതെല്ലാം ബിജെപി കേന്ദ്ര നേതാക്കൾ സമ്മതിക്കുന്നു. എന്നാൽ തൽകാലം ശബരിമല പ്രക്ഷോഭത്തിന് കുമ്മനം വരില്ലെന്നാണ് അമിത് ഷാ കേരളത്തിലെ നേതാക്കളെ അറിയിച്ചിരിക്കുന്നത്.

മെയ്‌ 28ന് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെ 25-ാംതീയതി രാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവർണറായി നിയമിക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. കുമ്മനം പോലും തീരുമാനം അറിഞ്ഞതു വൈകിയാണ്. പദവി ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും പദവി ചോദിച്ചിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ ആദ്യ പ്രതികരണം. പിന്നീട് പ്രധാനമന്ത്രിയുടെ നിർബന്ധത്തിന് വഴങ്ങി പദവി ഏറ്റെടുത്തു. കുമ്മനത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം ബിജെപി കേന്ദ്ര നേതൃത്വം നടത്തിയതെന്നും സൂചനയുണ്ട്. ഭരണഘടനാ പദവിയാണ് ഗവർണ്ണർ സ്ഥാനം. ഈ പദവിയിലുള്ള വ്യക്തി സുപ്രീംകോടതി വിധിക്കെതിരെ എങ്ങനെ സമരം നയിക്കുമെന്ന ചോദ്യമാണ് ബിജെപി ദേശീയ നേതൃത്വം ഉയർത്തുന്നത്.

1976 മുതൽ 1987വരെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന കുമ്മനം ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കേരളത്തിൽ ശ്രദ്ധേയനാകുന്നത്. 1992ൽ ഹിന്ദു ഐക്യേവേദി ജനറൽ കൺവീനറായി. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. ബിജെപി നേതാവ് വി. മുരളീധരൻ സ്ഥാനമൊഴിഞ്ഞശേഷം 2015 ഡിസംബറിലാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കുന്നത്. കേരളത്തിലെ ഹൈന്ദവ മുഖമാണെങ്കിലും എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ സ്വീകാര്യനാണ് കുമ്മനം. ഇത് മനസ്സിലാക്കി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്നത് കുമ്മനത്തിന്റെ ജനസ്വാധീനത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP