Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ സ്വന്തം ആനവണ്ടിയെ കൂട്ടുപിടിച്ചാൽ ചുളുവിൽ വൻ പരസ്യപ്രചാരണവും നടത്താം; യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും വൃത്തിയും വെടിപ്പുമുള്ള ശുചിമുറികളും പാർക്കിങ് സ്ഥലവുമുണ്ടോ? ദീർഘദൂര സർവീസുകളിലെ യാത്രക്കാർക്കായി ഫുഡ്‌പോയിന്റുകൾക്ക് അപേക്ഷ ക്ഷണിച്ച് കോർപറേഷൻ; സംസ്ഥാനം മുഴുവൻ ഫുഡ്‌പോയിന്റുകൾ വ്യാപിപ്പിക്കുന്നത് ടിക്കറ്റിതര വരുമാനം കൂട്ടാനെന്ന് തച്ചങ്കരി

കേരളത്തിന്റെ സ്വന്തം ആനവണ്ടിയെ കൂട്ടുപിടിച്ചാൽ ചുളുവിൽ വൻ പരസ്യപ്രചാരണവും നടത്താം; യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും വൃത്തിയും വെടിപ്പുമുള്ള ശുചിമുറികളും പാർക്കിങ് സ്ഥലവുമുണ്ടോ? ദീർഘദൂര സർവീസുകളിലെ യാത്രക്കാർക്കായി ഫുഡ്‌പോയിന്റുകൾക്ക് അപേക്ഷ ക്ഷണിച്ച് കോർപറേഷൻ; സംസ്ഥാനം മുഴുവൻ ഫുഡ്‌പോയിന്റുകൾ വ്യാപിപ്പിക്കുന്നത് ടിക്കറ്റിതര വരുമാനം കൂട്ടാനെന്ന് തച്ചങ്കരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എതിർപ്പുകളൊക്കെയുണ്ടെങ്കിലും കെഎസ്ആർടിസി മാറ്റത്തിന്റെ പാതയിലാണ്. സിഎംഡി ടോമിൻ.ജെ.തച്ചങ്കരിയുടെ നേതൃത്വത്തിൽ, നഷ്ടം വകഞ്ഞുമാറ്റി സ്ഥാപനത്തെ കരകയറ്റാനുള്ള തീവ്രശ്രമത്തിൽ ഒരുചുവട് വയ്പ് കൂടി. കുറിയർ നടത്തിപ്പിന് നഷ്ടക്കച്ചവടം നിർത്തി പുതിയ ലേലത്തിലൂടെ, 1.34 കോടിയുടെ അധിക വരുമാനത്തിന് വഴിയൊരുക്കിയതിന് പിന്നാലെ, കെഎസ്ആർടിസിയുടെ ഫുഡ് പോയിന്റുകൾ വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നടപടി.

കെഎസ്ആർടിസി ദീർഘദൂര ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണ സൗകര്യം ഒരുക്കുന്നതിന് മാസപ്രതിഫലത്തിലുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ഓടൂന്ന റൂട്ടുകളിലെ ഹോട്ടലുടമകളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചപ്പോൾ, ബസിന് പ്രതിമാസം 9100 രൂപ നിരക്കിൽ കൃഷ്ണഗിരിയിലെ ഹോട്ടൽ ശരവണഭവൻ ടെണ്ടറിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ടെണ്ടർ വിജയമായതോടെ, ദീർഘദൂര സർവീസുകളായ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ കടന്നുപോകുന്ന റൂട്ടുകളിലെ ഹോട്ടലുടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്.

കെഎസ്ആർടിസിയിലെ യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായി ഭക്ഷണം കഴിക്കുന്നതിനും, വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ ഉപയോഗിക്കുന്നതിനും, ബസുകൾ സൗകര്യപ്രദമായി പാർക്ക് ചെയ്യുന്നതിനും സൗകര്യമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളായിരിക്കും തെരഞ്ഞെടുക്കുന്നത്. യാത്രക്കാർക്ക് പണവും, സമയവും നഷ്ടപ്പെടാതെ ഭക്ഷണം കഴിച്ച് യാത്ര തുടരുന്നതിനുള്ള സംവിധാനമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. ഹോട്ടലുകളെ സംബന്ധിച്ച് കെഎസ്ആർടിസി ഫുഡ്‌പോയിന്റുകൾ വൻപരസ്യപ്രചാരണം കൂടിയാകുമെന്ന് തച്ചങ്കരി ഓർമിപ്പിക്കുന്നു. കെഎസ്ആർടിസി വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

നേരത്തെ കുറിയർ സർവീസ് വഴി ലാഭമുണ്ടാക്കാനുള്ള വഴിയും സിഎംഡി തുറന്നിട്ടിരുന്നു. 1.34 കോടിയുടെ അധിക വരുമാനത്തിന് വഴിയൊരുക്കുന്ന പുതിയ ലേലമാണ് കോർപ്പറേഷൻ അടുത്തിടെ ഉറപ്പിച്ചത്. കുറിയർ നടത്തിപ്പിനായി നാലിരട്ടി തുകയ്ക്കാണ് ലേലം ഉറപ്പിച്ചത്. കോർപ്പറേഷന്റെ എല്ലാ ബസ്സുകളിലും, കൊറിയർ സർവീസ് നടത്തുന്നതിന് നേരത്തെ എൽപിച്ച കമ്പനിയുടെ നടത്തിപ്പിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് കരാർ അസാധുവാക്കി പുതിയ ടെണ്ടർ വിളിച്ചപ്പോഴാണ് നാലിരട്ടി തുകയ്ക്ക് ലേലം ഉറപ്പിച്ചത്.

മുൻപ് രണ്ടുലക്ഷം രൂപയായിരുന്നു മാസവരുമാനം ഉണ്ടായിരുന്നത്. ഇപ്പോൾ പ്രതിമാസം 13.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് ലേലം ഉറപ്പിച്ചത്. ഇതോടെ കോർപ്പറേഷന് ഒരുവർഷം 1.34 കോടി രൂപയുടെ അധികവരുമാനമുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിനായി പുതുതായി ടെണ്ടർ നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

5000 വാഹനങ്ങളേയും നാൽപതിനായിരം ജീവനക്കാരെയും കേരളത്തിലങ്ങോളമിങ്ങോളമുള്ള ഓഫീസുകളേയും ബന്ധിപ്പിച്ച് കൊണ്ട് ഏറ്റവും വലിയ കുറിയർ സർവീസ് തുടങ്ങാൻ ആണ് തച്ചങ്കരി അവസരം ഒരുക്കിയത്. കോർപ്പറേഷനെ കരയ്ക്കെത്തിക്കാനും കേരളത്തിലെ ഓരോ ഗ്രാമത്തിലും അന്നേ ദിവസം തന്നെ സാധനങ്ങൾ എത്തിക്കാൻ പറ്റുന്ന കൊറിയർ കമ്പനി രൂപീകരിക്കാൻ കോർപറേഷൻ തീരുമാനിച്ചതായ വാർത്ത മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുവിട്ടത്. വാർത്തയെ തുടർന്നാണ് നിരവധി കമ്പനികൾ കുറിയർ സർവീസിനായി കെഎസ്ആർടിസിയെ സമീപിച്ചത്.

റിയർ സർവീസ് ചുളുവിൽ സ്വന്തമാക്കിയവരെ ഓടിച്ചാണ് ടോമിൻ തച്ചങ്കരി പുതിയ കരാറിലേക്ക നീങ്ങിയത്. ഊരാളുങ്കൽ സൊസൈറ്റി, റീച്ചോൺ ഫാസ്റ്റ് ബസ് കൂറിയർ സർവീസ്, കെ എസ് ആർ ടി സിയുടെ മറവിൽ നേട്ടമുണ്ടാക്കിയ അങ്കമാലി ജെ.ജെ. അസോസിയേറ്റ്സ് എന്നിങ്ങനെ നീളുന്നു കോർപറേഷന് സംഭവിച്ച ചതിയുടെ ചരിത്രം. കരാർ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി. ബസുകളിൽ കൂറിയർ നടത്താൻ സ്വകാര്യകമ്പനിക്കു നൽകിയിരുന്ന തച്ചങ്കരി റദ്ദാക്കിയത്. കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് നഷ്ടം വരുത്തുന്ന കരാറിൽനിന്നു പിന്മാറാൻ എം.ഡി. ടോമിൻ തച്ചങ്കരി തീരുമാനിച്ചത്. സർവ ഡിപ്പോകളും ബസുകളും വിട്ടുനൽകിയിട്ടും രണ്ടു ലക്ഷം രൂപയാണ് മാസം ലഭിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP