Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വക്കിൽ നോട്ടീസ് അയച്ചപ്പോൾ അവഗണിച്ചു; കോടതിയിൽ നിന്ന് വിലക്ക് വന്നപ്പോൾ പറന്നെത്തി അനുനയ ശ്രമവും; വീട്ടിലെത്തി 20 മിനിറ്റ് കാലുപിടിച്ചിട്ടും വഴങ്ങാതെ എംടിയുടെ ഉറച്ച മനസ്സ്; കാലതാമസത്തെ കുറിച്ചുള്ള വിശദീകരണവും മലയാളിയുടെ പ്രിയ കഥാകാരൻ കേട്ടില്ല; തിരിക്കഥ തിരിച്ചുകിട്ടിയേ തീരൂവെന്ന നിലപാടിൽ ഉറച്ച് എംടി; മോഹൻലാലിന്റെ 'ഭീമൻ' മോഹം തകർന്നു; ഇനി ശ്രീകുമാർ മേനോന് രണ്ടാമൂഴവുമായി മുന്നോട്ട് പോകാനാവില്ല

വക്കിൽ നോട്ടീസ് അയച്ചപ്പോൾ അവഗണിച്ചു; കോടതിയിൽ നിന്ന് വിലക്ക് വന്നപ്പോൾ പറന്നെത്തി അനുനയ ശ്രമവും; വീട്ടിലെത്തി 20 മിനിറ്റ് കാലുപിടിച്ചിട്ടും വഴങ്ങാതെ എംടിയുടെ ഉറച്ച മനസ്സ്; കാലതാമസത്തെ കുറിച്ചുള്ള വിശദീകരണവും മലയാളിയുടെ പ്രിയ കഥാകാരൻ കേട്ടില്ല; തിരിക്കഥ തിരിച്ചുകിട്ടിയേ തീരൂവെന്ന നിലപാടിൽ ഉറച്ച് എംടി; മോഹൻലാലിന്റെ 'ഭീമൻ' മോഹം തകർന്നു; ഇനി ശ്രീകുമാർ മേനോന് രണ്ടാമൂഴവുമായി മുന്നോട്ട് പോകാനാവില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രണ്ടാ മൂഴത്തിലെ തിരക്കഥക്കേസിൽ എം ടി.വാസുദേവൻ നായരെ അനുനയിപ്പിക്കാൻ സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞു. ഇതോടെ രണ്ടാമൂഴം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. എംടിയെ അനുനയിപ്പിക്കാൻ ശ്രീകുമാർ മേനോൻ കോഴിക്കോട്ട് പറന്നെത്തിയെങ്കിലും മഞ്ഞുരുകിയില്ല. ഇതോടെ എംടി നൽകിയ കേസ് ശ്രീകുമാർ മേനോന് വലിയ കുരുക്കായി മാറും. എംടിയുടെ വീട്ടിൽ ശ്രീകുമാർ മേനോൻ 20 മിനിറ്റ് ചെലവഴിച്ചെങ്കിലും എംടി ഒരു തരത്തിലും അയഞ്ഞില്ല. പ്രോജക്ടിന്റെ കാലതാമസത്തെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതു കേൾക്കാൻ എംടി താൽപര്യം കാണിച്ചില്ലെന്നാണ് സൂചന. സംവിധായകന് അയച്ച വക്കീൽ നോട്ടിസ് അവഗണിച്ചതും എംടിയെ ചൊടിപ്പിച്ചിട്ടുണ്ട്.

തിരക്കഥാകൃത്തായ എംടി തടസവാദം ഉന്നയിച്ചതിനാൽ ഇപ്പോഴത്തെ തർക്കം തീരുന്നത് വരെ രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി. ഇക്കാര്യത്തിൽ രണ്ടാമൂഴം സിനിമയുടെ സംവിധായകൻ ശ്രീകുമാരൻ മേനോനും നിർമ്മാതാവ് ബി ആർ ഷെട്ടിക്കും കോടതി നോട്ടീസ് അയച്ചു. ഈ സാഹചര്യത്തിലാണ് ശ്രീകുമാർ മേനോൻ അനുനയത്തിന് എത്തിയത്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് പ്രശ്‌നത്തിന് കാരണം. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങുമെന്നും സൂചനയുണ്ട്.

രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരന്നു. എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ വീഴ്‌ച്ചയാണ്. ഇതാണ് എം ടിയിൽ തെറ്റിദ്ധാരണയുണ്ടാക്കിയതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. എം ടിയെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രണ്ടാമൂഴം എത്രയും വേഗം സിനിമയായി കാണണമെന്ന ആഗ്രഹമാണ് എം ടിക്ക് ഉള്ളത്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും എംടി ഉൾക്കൊള്ളുന്നില്ല.

ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമ്മാതാവ്. ഒടിയൻ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി.

കരാർ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തിരക്കഥ തിരിച്ചു നൽകാൻ എംടി ആവശ്യപ്പെട്ടതായാണറിയുന്നത്. തിരക്കഥയ്ക്കു പ്രതിഫലമായി നൽകിയ പണം തിരിച്ചുതരാമെന്നും എംടി പറഞ്ഞു. നിർമ്മാതാവിനും സംവിധായകനും നോട്ടിസ് അയച്ച കോടതി, കേസ് 25ലേക്കു മാറ്റിയിരിക്കയാണ്. 3 വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന കരാറിൽ തിരക്കഥകൾ നൽകി, 4 വർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി കോടതിയെ സമീപിച്ചത്.

മോഹൻലാൽ നായക വേഷത്തിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ഈ സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഇതാണ് പ്രതിസന്ധിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP