Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ വിമാനത്താവളത്തിന്റെ പൂർണ്ണ സുരക്ഷാ ചുമതല നാളെ മുതൽ സിഐ.എസ്.എഫിന്; അൻപത് സിഐ.എസ്.എഫ് ഭടന്മാർ നാളെ ചുമതലയേൽക്കും; ഡിസംബർ 1 മുതൽ മുന്നൂറ് സുരക്ഷാ ഭടന്മാർ വിമാനത്താവളത്തിന്റെ കവാടം മുതൽ സജ്ജരാകും; സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള പ്രത്യേക ബാരക്കിന്റെ നിർമ്മാണവും അവസാന ഘട്ടത്തിൽ

കണ്ണൂർ വിമാനത്താവളത്തിന്റെ പൂർണ്ണ സുരക്ഷാ ചുമതല നാളെ മുതൽ സിഐ.എസ്.എഫിന്; അൻപത് സിഐ.എസ്.എഫ് ഭടന്മാർ നാളെ ചുമതലയേൽക്കും; ഡിസംബർ 1 മുതൽ മുന്നൂറ് സുരക്ഷാ ഭടന്മാർ വിമാനത്താവളത്തിന്റെ കവാടം മുതൽ സജ്ജരാകും; സുരക്ഷാ ഉദ്യോഗസ്ഥർക്കായുള്ള പ്രത്യേക ബാരക്കിന്റെ നിർമ്മാണവും അവസാന ഘട്ടത്തിൽ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂർണ്ണ സുരക്ഷാ ചുമതല നാളെ മുതൽ കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ കൈകളിൽ. ഈ മാസം ആദ്യവാരം തന്നെ സിഐ.എസ്. എഫ്. എത്തുകയും വിമാനത്താവളവും പരിസരവും നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 5 ാം തീയ്യതി മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സന്ദർശകർക്ക് അനുമതി നൽകിയതിനെ തുടർന്നുള്ള തിരക്ക് നിയന്ത്രിക്കാൻ സിഐ.എസ്. എഫ് രംഗത്തുണ്ടായിരുന്നു. ഒരു ദിവസം ഒരു ലക്ഷത്തോളം പേർ സന്ദർശനത്തിനെത്തിയതോടെ വിമാനത്താവളത്തിൽ ഉൾകൊള്ളാൻ കഴിയാതിരുന്നിട്ടും സിഐ എസ്.എഫിന്റെ ഇടപെടൽ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു.

പതിനായിരം പേരെ നിയന്ത്രിക്കാൻ നിഷ്പ്രയാസം കഴിയുമെന്നും എന്നാൽ അതിന്റെ പത്തിരട്ടിയോളം ആളുകളെത്തിയതാണ് നിയന്ത്രണം ആശങ്കയിലായതെന്നും അവർ അന്ന് വെളിപ്പെടുത്തിയിരുന്നു. കിയാലിന്റെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും അന്ന് സന്ദർശകരെ നിയന്ത്രിക്കാൻ രംഗത്ത് വന്നിരുന്നു. സിഐ.എസ്.എഫ് കമാന്റന്റ് എം.ജെ. ഡാനിയൽ ധനരാജിന്റെ നേതൃത്വത്തിൽ 50 സിഐ. എസ്.എഫ് ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിന്റെ നിയന്ത്രണ ചുമതല ഏറ്റെടുക്കുക. സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക ചടങ്ങും വിമാനത്താവളത്തിൽ നടക്കും.

കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ അധികൃതരുടേയും സിഐ.എസ്.എഫ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ പതാക കൈമാറൽ, ഗാർഡ് ഓഫ് ഓണർ എന്നിവയും നടക്കും. ഡിസംബർ 1 മുതൽ 300 അംഗ സുരക്ഷാ സേന വിമാനത്താവളത്തിനുണ്ടാകും. 250 സേനാംഗങ്ങൾ ഡിസംബർ 1 ന് ചുമതലയേൽക്കുന്നതോടെയാണ് ഇത്. ടെർമിനൽ കവാടം മുതൽ വിമാനത്താവളത്തിനകത്ത് വരെയുള്ള സുരക്ഷാ ചുമതലയാണ് സിഐ.എസ്. എഫ് നിർവ്വഹിക്കുക. കണ്ണൂർ വിമാനത്താവളം പൂർണ്ണ പ്രവർത്തന സജ്ജമാകുന്നതോടെ സിഐ. എസ്.എഫിന്റെ 613 അംഗങ്ങൾ സുരക്ഷയ്ക്ക് ചുമതലയേൽക്കും.

കാർഗോ കോംപ്ലക്സ് പണി പൂർത്തിയാകുകയും ചരക്കു നീക്കം ആരംഭിക്കുന്നതിന് മുമ്പ് ശേഷിക്കുന്നവർ ചുമതലയേൽക്കും. സിഐ. എസ്.എഫ് ജവാന്മാർക്ക് കൂത്തുപറമ്പ് വലിയ വെളിച്ചത്താണ് ഇപ്പോൾ താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. വിമാനത്താവളത്തിൽ തന്നെ പ്രത്യേക ബാരക്കിന്റെ നിർമ്മാണം നടക്കുന്നുണ്ട്. അത് പൂർത്തിയായാൽ സിഐ.എസ്. എഫ് ഭടന്മാരുടെ താമസം അവിടെ തന്നെ ഒരുക്കും. 6192 ചതുരശ്ര മീറ്ററിൽ അഞ്ച് നിലകളിലായാണ് ബാരക്ക് ഉയരുന്നത്. ഡബിൾ, സിംഗിൾ റൂമുകളും 356 കിടക്കകളുമുള്ള ഡോർമെറ്ററികളും ഈ സമുച്ചയത്തിൽ പെടും.

കഴിഞ്ഞ ദിവസം കാലാവസ്ഥ മാറ്റത്തിൽ മുടങ്ങി പോയ കാലിബ്രേഷൻ ഇന്നലെ പൂർത്തിയാക്കി. ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കാലിബ്രേഷൻ എയർപോർട്ട് അഥോറിറ്റിയുടെ ഡോണിയർ വിമാനമുപയോഗിച്ചാണ് പൂർത്തീകരിച്ചത്. കനത്ത മഴ പെയ്‌തെങ്കിലും അതിന് ശേഷം മാനം തെളിഞ്ഞ് തടസ്സങ്ങളില്ലാതെ കാലിബ്രേഷൻ പൂർത്തിയാക്കുകയായിരുന്നു. കഴിഞ്ഞ 11 ാം തീയ്യതി ഡോണിയർ വിമാനമുപയോഗിച്ച് കാലിബ്രേഷൻ നടത്തിയെങ്കിലും അതിന്റെ ഫലം തൃപ്തികരമായിരുന്നില്ല. തുടർന്ന് കിയാലും സി.എൻ. എസ്. വിഭാഗവും ഐ.എൽ. എസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വീണ്ടും പരിശോധിച്ച് പ്രവർത്തന ക്ഷമത ഉറപ്പാക്കിയിരുന്നു. തുടർന്ന് കാലിബ്രേഷൻ നടത്താൻ എയർപോർട്ട് അഥോറിറ്റിക്ക് നൽകിയ അപേക്ഷയിലാണ് ഇന്നലെ വീണ്ടും കാലിബ്രേഷൻ നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP