Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്രതമെടുത്ത് മാലയിട്ട് ഇരുമുടി കെട്ടുമായി അയ്യപ്പനെ കാണാൻ മഞ്ജു എത്തി; യഥാർത്ഥ ഭക്തയായ തനിക്ക് മലചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടെത്തിയത് ദളിത് ഫെഡറേഷൻ നേതാവ് മഞ്ജു; പമ്പയിലെത്തിയ യുവതിക്ക് സന്നിധാനത്ത് എത്താൻ സുരക്ഷയൊരുക്കാൻ ഉറച്ച് പൊലീസും: നടപ്പന്തൽ വരെ എത്തിയ രഹ്നയ്ക്കും കവിതയ്ക്കും ലഭിക്കാത്ത അയ്യപ്പ ദർശനം മഞ്ജുവിന് സാധിക്കുമോ? ശരണം വിളികളുമായി യുവതിയെ തടയാൻ ഉറച്ച് ഭക്തരും

വ്രതമെടുത്ത് മാലയിട്ട് ഇരുമുടി കെട്ടുമായി അയ്യപ്പനെ കാണാൻ മഞ്ജു എത്തി; യഥാർത്ഥ ഭക്തയായ തനിക്ക് മലചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടെത്തിയത് ദളിത് ഫെഡറേഷൻ നേതാവ് മഞ്ജു; പമ്പയിലെത്തിയ യുവതിക്ക് സന്നിധാനത്ത് എത്താൻ സുരക്ഷയൊരുക്കാൻ ഉറച്ച് പൊലീസും: നടപ്പന്തൽ വരെ എത്തിയ രഹ്നയ്ക്കും കവിതയ്ക്കും ലഭിക്കാത്ത അയ്യപ്പ ദർശനം മഞ്ജുവിന് സാധിക്കുമോ? ശരണം വിളികളുമായി യുവതിയെ തടയാൻ ഉറച്ച് ഭക്തരും

മറുനാടൻ മലയാളി ബ്യൂറോ

പമ്പ: ശബരിമല ദർശനം തേടി ആറാമത്തെ യുവതിയും പമ്പയിൽ എത്തി. കേരളാ ദളിത് ഫെഡറേഷൻ നേതാവ് മഞ്ജുവാണ് അയ്യപ്പ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പയിൽ എത്തിയത്. മല കയറാൻ ഒരുങ്ങി പമ്പയിൽ എത്തിയ ഇവർ പമ്പാ പൊലീസിന്റെ സഹായം തേടി. താൻ 45 ദിവസം വ്രതം അനുഷ്ടിച്ചിട്ടുണ്ട്. താൻ ഒരു യഥാർത്ഥ ഭക്തയാണ്. അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരമൊരുക്കണം എന്നാണ് ഇവർ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്്. താൻ ആക്ടിവിസ്റ്റോ മാധ്യമ പ്രവർത്തകയോ ഒന്നുമല്ല. യഥാർത്ഥ ഭക്തയാണ് അതിനാൽ തനിക്ക് അയ്യപ്പ ദർശനം നടത്താൻ അവസരം ഒരുക്കി തരണമെന്നാണ് പമ്പയിൽ എത്തിയ ഇവർ പൊലീസിനോട് ആവശ്യപ്പെട്ടത്.

ഇതോടെ ഈ യുവതിക്ക് മല കയറാൻ സുരക്ഷ ഒരുക്കാൻ പൊലീസ് നിർബന്ധിതമാകും. ഇന്ന് ഉച്ച തിരിഞ്ഞാണ് മഞ്ജു മറ്റൊരു യുവതിക്കൊപ്പം പമ്പയിലെത്തിയത്. ഇരുവരും നേരെ കൺട്രോൾ റൂമിൽ ചെന്ന് പൊലീസിനെ കാണുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ചു വിടാനാകും ആദ്യം പൊലീസ് ശ്രമം നടക്കുക. പൊലീസ് നടത്തിയ ചർച്ചയിൽ മഞ്ജുവിനൊപ്പം വന്ന യുവതി മല ചവിട്ടാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി. എന്നാൽ അയ്യപ്പനെ കണ്ടേ അടങ്ങു എന്ന വാശിയിലാണ് മഞ്ജു. ഭക്തയായതിനാൽ ഇവർക്ക് മലകയറാൻ കഴിയുമോ എന്നാണ് ഇപ്പോൾ കേരളം ഉറ്റു നോക്കുന്നത്. ചാത്തന്നൂർ സ്വദേശിനിയാണ് മഞ്ജു.

പൊലീസ് കൺട്രോൾ റൂമിലുള്ള ഇവരുമായി ഐജി മനോജ് എബ്രഹാം കൂടിക്കാഴ്‌ച്ച നടത്തുകയാണ്. പൊലീസുമായി നടക്കുന്ന ചർച്ചയിൽ ഇവർ പിന്മാറാൻ തയ്യാറായാൽ പൊലീസ് ഇവർക്ക് സുരക്ഷയൊരുക്കി തിരിച്ചു വിടും. ഇല്ലെങ്കിൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മല ചവിട്ടാൻ ഇവർക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരും. അല്ലെങ്കിൽ അത് കോടതി അലക്ഷ്യമാകും. അതേസമയം ഇന്നലെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ജു മലകയറിയാൽ ഇന്നലെ നടന്നതിനേക്കാളും വലിയ പ്രതിഷേധം ആവും അയ്യപ്പ ഭക്തരുടെ ഭാഗത്തു നിന്നും ഉണ്ടാവുക. അതുകൊണ്ട് തന്നെ എങ്ങനെ എങ്കിലും ഇവരെ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കാനാവും പൊലീസ് ശ്രമിക്കുക.

അതേസമയം ഇന്ന് രാവിലെ സന്നിധാനത്ത് ഇരുമുടിയുമായി ഒരു ഭക്ത എത്തിയപ്പോൾ അത് യുവതിയാണെന്ന പേരിൽ വൻ പ്രതിഷേധമാണ് ഉണ്ടായത്. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശിനിയായ ലത കുമാരൻ എന്ന മധ്യവയസ്‌ക്കയായിരുന്നു രാവിലെ എത്തിയത്. ഇവർക്ക് അമ്പത് വയസ് പിന്നിട്ടതായിരുന്നു. എന്നാൽ ഇവർ യുവതിയാണെന്ന സംശയത്തിൽ അയ്യപ്പ ഭക്തർ പ്രതിഷേധവുമായി എത്തിയിരുന്നു. രംഗം വഷളായതോടെ ഇവർ ആധാർ കാർഡ് കാണിച്ച് തനിക്ക് 52 വയസ് ഉണ്ടെന്ന് ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു പതിനെട്ടാം പടിയിലേക്ക് കയറാൻ സാധിച്ചത്. അതുവരെ ഭക്തരുടെ വൻ പ്രതിഷേധമാണ് ഇവിടെ ഉണ്ടായത്. ഇതിനിടയിലാണ് ഇപ്പോൾ മഞ്ജു മലകയറാൻ ഒരുങ്ങുന്നത്. എന്നാൽ ഇത് എത്രത്തോളം സാധ്യമാണെന്ന് അറിയില്ല.

പമ്പയിൽ യുവതി എത്തിയത് അറിഞ്ഞതോടെ അയ്യപ്പ ഭക്തർ വൻ പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. ഇന്ന് ശനിയാഴ്ചയായതിനാൽ ഭക്തരുടെ വൻ തിരക്കാണ് ശബരിമലയിൽ. യുവതി എത്തിയത് അറിഞ്ഞതോടെ ഇവരെല്ലാവരും പ്രതിഷേധവുമായി ഒത്തുകൂടും. ഇതെല്ലാം മറികടന്ന് മഞ്ജുവിനെ മലമുകളിലെത്തിക്കുക എന്നത് പൊലീസിനെ സംബന്ധിച്ച് വൻ തലവേദനയാകും. അതുകൊണ്ട് ഇവരെ തിരിച്ചയക്കാനുള്ള ശ്രമമായിരിക്കും പൊലീസ് നടത്തുക. അതേസമയം യുവതി തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ പൊലീസ് സുരക്ഷ ഒരുക്കുകയും അത് വൻ പ്രതിഷേധത്തിന് ഇടയാകുകയും ചെയ്യും.

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നതിന് പിന്നാലെ സുപ്രീം കോടതി വിധിയുടെ ബലത്തിൽ ആറാമത്തെ യുവതിയാണ് അയ്യപ്പ ദർശനം തേടി എത്തുന്നത്. എന്നാൽ ഇവർ ആരുടേയും അതിമോഹം ഇതുരെ നടന്നില്ല. ആദ്യമെത്തിയത് ചേർത്തലക്കാരിയായ ലിബി എന്ന യുക്തിവാദിയാണ്. ഇവരെ പത്തനംതിട്ടയിൽ വച്ച് തന്നെ പ്രതിഷേധക്കാർ മടക്കി അയച്ചു. ഇതിന് പിന്നാലെ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ലേഖികയായ സുഹാസിനി രാജ് മലകയറാൻ എത്തി. മരക്കൂട്ടം വരെ എത്തിയ ഇവർക്ക് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് അവിടെ വെച്ച് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ ഇന്നലെ രാവിലെ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും തെലുഗു മാധ്യമ പ്രവർത്തക കവിതാ കോശിയുമാണ് മല കയറാൻ എത്തിയത്. വൻ പൊലീസ് സന്നാഹത്തിന് നടുവിൽ നടപ്പന്തൽ വരെ ഇവർ എത്തിയെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് ഇരുവരും പൊലീസ് സുരക്ഷയോടെ തന്നെ തിരിച്ചിറങ്ങി.

യുവതികൾ നടപ്പന്തൽ വരെ എത്തിയതോടെ പന്തളം കൊട്ടാരം നട അടച്ച് താക്കോൽ കൈമാറണമെന്ന് തന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നട അടയ്ക്കുമെന്നു തന്ത്രിയും അറിയിച്ചു. പ്രതിഷേധം കനത്തതോടെ പൂജാകർമ്മങ്ങൾ നിർത്തിവെച്ച് പരികർമ്മികളും പതിനെട്ടാം പടിക്ക് താഴെ കുത്തിയിരുന്നു. ഇതോടെയാണ് രഹ്നാ ഫാത്തിമയും കവിതയും പിന്മാറിയത്. ഇരുവരും മലയിറങ്ങിയതിന് പിന്നാലെ മേരി സ്വീറ്റി എന്ന കഴക്കൂട്ടം സ്വദേശിനിയും അയ്യപ്പ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പയിൽ എത്തി. എന്നാൽ ഇവരെ പൊലീസ് കാര്യം പറഞ്ഞ് മനസ്സിലാക്കി മടക്കി അയച്ചു. ശബരിമലയിൽ സ്ഥിതി ഗതികൾ ശാന്തമായി വരുന്നതിനിടെ ഇന്ന് ഉച്ചയോടെ മഞ്ജു എത്തിയത്. ഐജി ശ്രീജിത്തും മനോജ് എബ്രഹാമും ഇവരുമായി ഇപ്പോൾ ചർച്ച നടത്തി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP