Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2016ൽ ലെസ്‌ബിയൻ ഡേറ്റിങ് സൈറ്റിൽ തുടങ്ങിയ പരിചയം; ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തെ എതിർത്തപ്പോൾ അത് ഹേബിയസ് കോർപസ് ഹർജിയായി; 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും ഒരുമിച്ചത് നവ്‌തേജ് സിങ് ജൊഹാർ കേസ് വിധിയുടെ കരുത്തിൽ; ലെസ്‌ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് ഉയർത്തിക്കാട്ടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആവശ്യകത; വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ

2016ൽ ലെസ്‌ബിയൻ ഡേറ്റിങ് സൈറ്റിൽ തുടങ്ങിയ പരിചയം; ഒരുമിച്ച് ജീവിക്കാനുള്ള ശ്രമത്തെ എതിർത്തപ്പോൾ അത് ഹേബിയസ് കോർപസ് ഹർജിയായി; 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും ഒരുമിച്ചത് നവ്‌തേജ് സിങ് ജൊഹാർ കേസ് വിധിയുടെ കരുത്തിൽ; ലെസ്‌ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് ഉയർത്തിക്കാട്ടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ആവശ്യകത; വിധിയുടെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജീവിതം പങ്കിടാൻ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സുപ്രധാന ഹേബിയസ് കോർപസ് ഉത്തരവിനു പിന്നിലെ വിശദാംശങ്ങളും പുറത്ത്. ലെസ്‌ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് രാജ്യത്തു തന്നെ ആദ്യമാണ്. സ്വവർഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധിയാണ് കേരള ഹൈക്കോടിയുടെ ഉത്തരവിന് ആധാരം.

പ്രായപൂർത്തിയായ സമാന ലിംഗക്കാർ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന 'നവ്‌തേജ് സിങ് ജൊഹാർ കേസ്' വിധിയാണ് ഇതിൽ ഏറ്റവും പ്രധാനമായി മാറിയത്. പ്രായപൂർത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാനാവില്ലെന്നും സ്വയം തീരുമാനമെടുക്കാൻ അർഹതയുണ്ടെന്നുമുള്ള 'സോണി ജെറി കേസ്' വിധിയും ഹൈക്കോടതി ഉദ്ദരിക്കുന്നു പ്രായപൂർത്തിയായവർക്കു വിവാഹം കഴിക്കാതെയും പങ്കാളികളായി ഒന്നിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന 'നന്ദകുമാർ കേസ്' വിധിയും വ്യക്തികളുടെ സ്വതന്ത്ര തീരുമാനം ആരാഞ്ഞ് അന്യായ തടങ്കലിൽ നിന്നു മോചിപ്പിക്കുകയാണു ഹേബിയസ് ഹർജികളിൽ കോടതികൾ ചെയ്യേണ്ടതെന്ന ഷഫിൻ ജഹാൻ കേസ് വിധിയുമെല്ലാം നിർണ്ണായകമായി. ഇതോടെ ശ്രീജയ്ക്ക് അരണയെ തിരിച്ചു കിട്ടി.

തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം സ്വദേശി അരുണയെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം വെസ്റ്റ് കല്ലട സ്വദേശി എസ്. ശ്രീജയാണു ഹർജി നൽകിയത്. അരുണയുടെ താൽപര്യം ചോദിച്ചറിഞ്ഞ കോടതി ശ്രീജക്കൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു, ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം സാമൂഹിക, ധാർമിക മൂല്യങ്ങൾക്കു മീതെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സ്വവർഗ ബന്ധത്തിന്റെ നിയമസാധുത പരിശോധിക്കേണ്ടതില്ല. സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികതയും കുറ്റകരമല്ല. കക്ഷികൾക്കു പ്രായപൂർത്തിയായതിനാൽ താൽപര്യത്തിനു വിരുദ്ധമായി തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ സ്വതന്ത്രമാക്കുക എന്നതായിരുന്നു കോടതി വിധി.

അരുണയ്ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീജ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ആണ് ഹർജിക്കാരിക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടത്. ഒരുമിച്ച് ജീവിക്കാനുള്ള അരുണയുടെയും ശ്രീജയുടെയും തീരുമാനത്തെ അരുണയുടെ വീട്ടുകാർ എതിർക്കുകയും അരുണയെ ബലമായി കൂട്ടികൊണ്ട് പോവുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ ശ്രീജ ഹൈക്കോടതിയിൽ നിന്ന് ഇരുവർക്കും അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു. അങ്ങനെ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം അരുണയും ശ്രീജയും വീണ്ടും ഒരുമിച്ചു. കഴിഞ്ഞ മാസം 12നാണ് ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരെയും വേർപ്പെടുത്തി അരുണയുടെ വീട്ടുകാർ ബലമായി അരുണയെ പിടിച്ചു കൊണ്ട് പോയത്.

''എന്റെ പങ്കാളിയെ തിരികെ വീട്ടിലേക്ക് കൊണ്ട് വരാനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. അമ്മ ജീവനോട് ഉണ്ടായിരുന്നെങ്കിൽ അവരായിരിക്കും ഇതിൽ ഏറ്റവും കൂടതൽ സന്തോഷിക്കുക'' ശ്രീജ പറഞ്ഞു. 40 വയസ്സുള്ള ശ്രീജയും 24 വയസ്സുള്ള അരുണയും 2016ൽ ലെസ്‌ബിയൻ ഡേറ്റിങ് സൈറ്റ് വഴിയാണ് പരിചയപ്പെടുന്നത്. സൗഹൃദങ്ങൾക്കപ്പുറം ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതോടെ ജൂലൈയോട് കൂടി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 12ന് തിരുവനന്തപുരത്തെ സ്വന്തം വീടുവട്ടിറങ്ങിയ അരുണ കൊല്ലത്തെ ശ്രീജയുടെ വീട്ടിലേക്ക് പോരുകയായിരുന്നു. തുടർന്ന് അരുണയുടെ വീട്ടുകാർ അരുണയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഓഗസ്റ്റ് 13ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ അരുണയെ ശ്രീജയുടെ കൂടെ പോകാൻ കോടതി അനുവദിക്കുകയായിരുന്നു. എന്നാൽ കോടതിക്ക് പുറത്ത് അരുണയെ ബലം പ്രയോഗിച്ച് വീട്ടുകാർ കൂട്ടികൊണ്ട് പോവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അരുണയ്ക്ക് മാനസികരോഗമാണെന്ന് കാണിച്ച് തിരുവനന്തപുരത്തുള്ള മാനസിക രോഗാശുപത്രിയിൽ ആക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് അരുണയെ കണ്ട ശ്രീജ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ഇരുവർക്കും അനുകൂലമായ വിധി നേടി എടുക്കുകയും ചെയ്തു.

വിദേശത്ത് ഒരു ബിസിനസ്സ് കമ്പനിയിൽ ജോലി നോക്കുകയാണ് ശ്രീജ. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ശ്രീജയുടെ 'അമ്മ ക്യാൻസർ ബാധിച്ച് 2012ൽ മരണപ്പെടുകയായിരുന്നു. ''അമ്മയോട് താൻ ലെസ്‌ബിയൻ ആണെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കത് നല്ല വിഷമം ഉണ്ടാക്കി. ഞാൻ എങ്ങനെ ജീവിക്കുമെന്നുള്ള കാര്യമോർത്തായിരുന്നു അമ്മയ്ക്ക് ടെൻഷൻ ഉണ്ടായിരുന്നത്. എന്നാൽ ഒരിക്കൽ പോലും അമ്മ എന്റെ ലൈംഗികത സംബന്ധിച്ച തീരുമാനത്തെ അപമാനിച്ചിട്ടില്ല. എന്റെ പഠനം ഞാൻ പൂർത്തിയാക്കാൻ നിൽക്കാതെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്കെത്താൻ അങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോയത്.''-ശ്രീജ തന്റെ ജീവിതത്തെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

സുപ്രീം കടോത്തി വിധി വന്നെങ്കിലും ഇപ്പോഴും സ്വവർഗ്ഗാനുരാഗം മാനസിക രോഗമാണെന്ന് നിലയിലാണ് സമൂഹം കാണുന്നതെന്നും ഈ ചിന്താഗതിക്ക് മാറ്റം വരണമെന്നും ശ്രീജയും അരുണയും അഭിപ്രായപ്പെട്ടു. ''രണ്ട് സ്ത്രീകൾ പരസ്പരം ഇഷ്ട്ടപെടുന്നതിലോ, ഒരുമിച്ച് താമസിക്കുന്നതിലോ അസ്വാഭാവികമായി യാതൊന്നും തന്നെ ഇല്ല. ലെസ്‌ബിയൻസിനും സമൂഹത്തിൽ സ്വാഭാവിക ജീവിതം നയിക്കാൻ കഴിയും. ഞങ്ങൾ ഈ സമൂഹത്തിന് അത് കാണിച്ച് കൊടുക്കും.'' ശ്രീജ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP