Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ മുഖ്യമന്ത്രി നടത്തിയത് അൽപ്പം പോലും വിട്ടു വീഴ്ചയ്ക്കില്ലെന്നുള്ള മുന്നറിയിപ്പ്; ദുരാചാരങ്ങളെ എടുത്ത് പറഞ്ഞും പന്തളം രാജകുടുംബത്തേയും തന്ത്രി കുടുംബത്തേയും വിരട്ടിയുമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് സമവായത്തിനുള്ള അവസാന സാധ്യതകൾ; ദേവസ്വം ബോർഡിന്റെ അഴകൊഴുമ്പൻ നിലപാടിനെതിരേയും കർശനമായ താക്കീത്; നിലപാട് കർശനമാക്കി യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നിലപാടുമായി മുമ്പോട്ട് പോകാൻ ഉറച്ച് പിണറായി വിജയൻ; ആകെ വിരണ്ട് ദേവസ്വം ബോർഡും പത്മകുമാറും

പത്തനംതിട്ടയിൽ മുഖ്യമന്ത്രി നടത്തിയത് അൽപ്പം പോലും വിട്ടു വീഴ്ചയ്ക്കില്ലെന്നുള്ള മുന്നറിയിപ്പ്; ദുരാചാരങ്ങളെ എടുത്ത് പറഞ്ഞും പന്തളം രാജകുടുംബത്തേയും തന്ത്രി കുടുംബത്തേയും വിരട്ടിയുമുള്ള പ്രസംഗം അവസാനിപ്പിക്കുന്നത് സമവായത്തിനുള്ള അവസാന സാധ്യതകൾ; ദേവസ്വം ബോർഡിന്റെ അഴകൊഴുമ്പൻ നിലപാടിനെതിരേയും കർശനമായ താക്കീത്; നിലപാട് കർശനമാക്കി യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത നിലപാടുമായി മുമ്പോട്ട് പോകാൻ ഉറച്ച് പിണറായി വിജയൻ; ആകെ വിരണ്ട് ദേവസ്വം ബോർഡും പത്മകുമാറും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: നിലവാരവും നിലപാടുമില്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്റെന്ന് എ പത്മകുമാറിനെ ആദ്യം വിമർശിച്ചത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സറിഞ്ഞായിരുന്നു ഈ കടന്നാക്രമണമെന്ന് വിലയിരുത്തലും അന്ന് സജീവമായി. ഇന്ന് ശബരിമല സ്ത്രീ പ്രവേശന വിഷയം പുതിയ തലത്തിലെത്തുകയാണ്. സർക്കാരിനെ സമ്മർദ്ദത്തിലൂടെ മനസ്സ് മാറ്റി ഒപ്പം നിർത്താനാണ് ഭക്തരുടെ ശ്രമം. സുപ്രീംകോടതിയിലെ റിട്ട് ഹർജിയിൽ സർക്കാർ അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വാസികളും കരുതി. എന്നാൽ ശബരിമയിൽ ഏത് സ്ത്രീയായാലും പ്രവേശിച്ചേ മതിയാകൂവെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ദേവസ്വം ബോർഡിനേയും പന്തളം രാജകുടുംബത്തേയും തന്ത്രമാരേയും എല്ലാം പിണറായി കടന്നാക്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇതോടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമവായ സാധ്യതയും അടയുന്നു.

പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി കടുത്ത സമ്മർദത്തിലുമായി. തുടർനടപടികളെക്കുറിച്ചു ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർക്കു കൃത്യമായ ധാരണയില്ല. സർക്കാർ വിശ്വാസികൾക്കെതിരാണെന്ന തോന്നൽ ഉളവാക്കിയതിനു പിന്നിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും മറ്റും പക്വതയില്ലാത്ത നടപടികളാണെന്നാണു മുഖ്യമന്ത്രി കരുതുന്നത്. വിധി വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സുപ്രീം കോടതിയിൽ പുനഃപരിശോധനാഹർജി കൊടുക്കുമെന്നു പത്മകുമാർ പറഞ്ഞത് പിണറായിയെ ചൊടിപ്പിച്ചു. പിന്നീടു സ്ഥിതി റിപ്പോർട്ട് എന്ന നിലപാടിലേക്കു മാറി. ശബരിമലയിലെ പ്രതിഷേധങ്ങൾ ഉൾപ്പെടെ സംഭവങ്ങൾക്കു ശേഷം സർക്കാർ നിലപാടു മയപ്പെടുത്തുമെന്നാണു പ്രതീക്ഷിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ല. അതുകൊണ്ടാണ് ഇന്നലെ ദേവസ്വം ബോർഡ് യോഗം ചേർന്നെങ്കിലും ശബരിമല വിഷയത്തിൽ തീരുമാനമൊന്നുമുണ്ടാകാത്തത്. പത്തനംതിട്ടയിൽ പിണറായി വിജയന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയതും ഈ അടുപ്പത്തിന്റെ കുരത്തിലാണ്. ശബരിമല വിഷയത്തിലൂടെ ഈ സമവാക്യം മാറുകയാണ്.

ഡൽഹിയിൽനിന്നുള്ള അഭിഭാഷകരുടെ നിയമോപദേശം വരുന്നതുവരെ കാത്തിരിക്കാനാണു ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം കമ്മിഷണറുടെ ഡൽഹി യാത്രയും അതിനു ശേഷമേ കാണൂ. ആചാരം സംരക്ഷിക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അത് എങ്ങനെ കോടതിയെ അറിയിക്കുമെന്നതാണു ബോർഡ് നേരിടുന്ന പ്രശ്‌നം. ഇതിനിടെയാണ് പത്തനംതിട്ടയിലെ പിണറായിയുടെ പ്രസംഗം. ഇതോടെ ദേവസ്വം ബോർഡും പ്രസിഡന്റ് പത്മകുമാറുടെ കടുത്ത സമ്മർദ്ദത്തിലായി. തൽസ്ഥിതി റിപ്പോർട്ട് പോലും കൊടുക്കാനാവാത്ത അവസ്ഥ. ശബരിമല യുവതീപ്രവേശ വിഷയത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാർ പങ്കെടുത്തില്ല. ദേവസ്വം ബോർഡിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ച യോഗത്തിൽ പത്മകുമാറിന്റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സർക്കാരിന്റെ നിലപാടുകൾക്കു വിരുദ്ധമാണ് ദേവസ്വം ബോർഡ് എന്ന് യോഗത്തിൽ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

ഇനി അനുരഞ്ജനമില്ല

ശബരിമല വിഷയത്തിൽ മുട്ടുമടക്കാനോ അനുരഞ്ജനത്തിനു മുൻകൈയെടുക്കാനോ മുഖ്യമന്ത്രി തയ്യാറല്ല. ഇതാണ് പത്തനംതിട്ടയിൽ പ്രഖ്യാപിക്കുന്നത്. ബന്ധപ്പെട്ടവരുമായി ചർച്ചയാകാമെന്ന മുൻസമീപനം സർക്കാരും മുഖ്യമന്ത്രിയും വേണ്ടെന്നു വച്ചിരിക്കുന്നു. ശബരിമല വിഷയത്തിൽ രണ്ട് യോഗമാണ് ഇടതുപക്ഷം നടത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും. തുലാമാസ നട തുറക്കുന്നതിന് മുമ്പായിരുന്നു തിരുവനന്തപുരത്തെ യോഗം. ആന്ന് സുപ്രീംകോടതി വിധിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുമ്പോൾ തന്നെ ചർച്ചയ്ക്കുള്ള വാതിലും അദ്ദേഹം തുറന്നിട്ടിരുന്നു. എന്നാൽ ഇന്നലെ പത്തനംതിട്ടയിലെ പ്രസംഗത്തിൽ, എല്ലാം മാറ്റി. ഇനി സർക്കാർ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. പന്തളം കൊട്ടാരത്തിനും താഴമൺ തന്ത്രി കുടുംബത്തിനും ശബരിമലയിലുള്ള അധികാരാവകാശങ്ങൾ തന്നെ ചോദ്യം ചെയ്തു.

തുലമാസ പൂജ സമയത്ത് ശബരിമലയിൽ യുവതികൾ വന്നാൽ ദർശനത്തിനു സുരക്ഷ ഒരുക്കണമെന്ന നിർദ്ദേശമാണു സർക്കാർ പൊലീസിനു നൽകിയത്. എന്നാൽ അങ്ങനെ സംഭവിച്ചാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ മുന്നറിയിപ്പ് ഒട്ടും പ്രതീക്ഷിച്ചില്ല. പരികർമികൾ തന്നെ സമരത്തിനിറങ്ങിയതോടെ യുവതീപ്രവേശം അസാധ്യമെന്നു തിരിച്ചറിഞ്ഞു. ഇതോടെയാണ് പിണറായി കടുത്ത നിലപാട് എടുത്തത്. വിധി വന്നയുടൻ തങ്ങളെയൊന്നും വിശ്വാസത്തിലെടുക്കാതെ നടപ്പാക്കുന്നതിലേക്കു സർക്കാർ നീങ്ങിയതാണു തന്ത്രികുടുംബത്തെയും കൊട്ടാരത്തെയും ചർച്ചയിൽ നിന്നകറ്റിയത്. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിക്കുന്ന പി.ജി. ശശികുമാരവർമ നേരത്തെ പാലോളി മുഹമ്മദ്കുട്ടി മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്നയാളാണ്. അദ്ദേഹത്തെ പോലും അനുരഞ്ജന വഴിയിൽ കൊണ്ടുവരാൻ സിപിഎം നേതാക്കൾക്കു കഴിഞ്ഞില്ല.

വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പുനഃപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയിൽ പോകാനുള്ള ദേവസ്വം ബോർഡ് നീക്കത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. റിപ്പോർട്ടും കൊണ്ടുപോയാൽ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യം ഉണ്ടാവണം. ഏതാനും കൂട്ടരുടെ കോപ്രായം കണ്ടു നീങ്ങിയാൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്നും മുഖ്യമന്ത്രി ദേവസ്വംബോർഡിനു മുന്നറിയിപ്പു നൽകി. ശബരിമല ദർശനത്തിനു വരുന്ന ഭക്തർക്കു സുരക്ഷയും ശാന്തിയും സൗകര്യവും സർക്കാർ നൽകും. ഇടതുമുന്നണി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ സർക്കാരിന്റെ നിലപാട് തന്നെയാണ് വിശദീകരിക്കുന്നത്.

ശബരിമല തന്ത്രിക്കും താഴമൺ കുടുംബത്തിനുമെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോർഡിന്റേതാണ്. അതു മനസ്സിലാക്കി പെരുമാറണം. സാമൂഹിക പരിഷ്‌കരണത്തിന് എതിരെ യാഥാസ്ഥിതികർ എല്ലാക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി വിധിയെ ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാർ തയാറല്ല. അങ്ങനെ ചെയ്താൽ നിയമവാഴ്ചയെ ദുർബലപ്പെടുത്തലാകുമതെന്നും പിണറായി പറഞ്ഞു. സന്നിധാനത്തിൽ ചില ക്രിമിനലുകൾ കഴിഞ്ഞ ദിവസങ്ങളിൽ തമ്പടിച്ചിരുന്നു. അവർക്കു കേന്ദ്രമാക്കാനുള്ള സ്ഥലമല്ല ശബരിമല. എല്ലാവർക്കും ദർശനത്തിന് പോകാവുന്ന കേന്ദ്രമാണു ശബരിമല. അതിനെ അങ്ങനെയല്ലാതാക്കാനുള്ള ബോധപൂർവ നീക്കമാണ് ആർഎസ്എസ് നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വിശ്വാസമല്ല വലുത ഭരണഘടന

നെഷ്ഠിക ബ്രഹ്മചാരിയായ ദേവന്മാരുണ്ട്. ഇല്ല എന്നല്ല പറയുന്നത്. വിശ്വാസികൾക്കിടയിൽ അങ്ങനെയൊരു നിലയുണ്ട്. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം. വിവാഹം കഴിക്കാൻ പാടില്ല. എന്നാൽ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമല്ലോ. ഗൃഹസ്ഥാശ്രമത്തിന്റെ കാര്യമല്ല താൻ പറയുന്നത്. അതിനപ്പുറം കടന്ന് വ്യഭിചാരത്തിലേക്ക് പോയ സംഭവമല്ലേ എറണാകുളത്ത് നടന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോകനാർകാവ് കടത്തനാട്ട് രാജാവ് എല്ലാവർക്കും തുറന്നുകൊടുത്തു. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും. അപ്പോൾ അടെയുള്ള ഇവിടുത്തെ തന്ത്രിയെപ്പോലെയുള്ളവർ ക്ഷേത്രം പൂട്ടി സ്ഥലംവിട്ടു. അയാൾ പോയ പോക്കിന് കടത്തനാട്ട് രാജാവ് വേറെ ആളെവച്ചു. ഇത്രയുമൊക്കെയേ തന്ത്രിക്ക് അധികാരമുള്ളൂ. തങ്ങളുടെ കോന്തലയിൽ കെട്ടുന്ന താക്കോലിലാണ് അധികാരം മുഴുവൻ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന നീക്കമാണ്. പുനഃപരിശോധനാ ഹർജി നൽകി ദേവസ്വം ബോർഡ് വടികൊടുത്ത് അടി വാങ്ങരുത്. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സുപ്രീംകോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോയെന്നാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീ പ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീയ്ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെപ്പോയി പ്രാർത്ഥിക്കാൻ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ട്.

സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരണമെന്നും ഇക്കാര്യം നിയമസഭ ചേർന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലർ ആവശ്യപ്പെടുന്നത്. സർക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് മന്ത്രിമാർ അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാൽ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുക എന്നത് ഏതുസർക്കാരും പാലിക്കേണ്ട കാര്യമാണ്.-മുഖ്യമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP