Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കവിതകളും കഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം ഞാൻ പങ്കു വയ്ക്കുന്നു' ; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം കല്യാണ വീഡിയോ ലഭിച്ച വിവരം പങ്കുവയ്ച്ചതിന് പിന്നാലെ നടൻ നീരജിന്റെ പുതിയ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറൽ; കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ അനുഭവം നീരജ് വിവരിക്കുന്നതിങ്ങനെ

'കവിതകളും കഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം ഞാൻ പങ്കു വയ്ക്കുന്നു' ; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കിപ്പുറം കല്യാണ വീഡിയോ ലഭിച്ച വിവരം പങ്കുവയ്ച്ചതിന് പിന്നാലെ നടൻ നീരജിന്റെ പുതിയ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറൽ; കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ അനുഭവം നീരജ് വിവരിക്കുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തന്റെ വിവാഹ വീഡിയോ ആറ് മാസം കഴിഞ്ഞ് കിട്ടിയ സന്തോഷം പങ്കു വയ്ച്ചതിന് പിന്നാലെ മലബാറുകരുടെ ലാളിത്യത്തെക്കുറിച്ചുള്ള നടൻ നീരജ് മാധവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയതിന്റെ സന്തോഷം പങ്കു വയ്ക്കുന്നുവെന്നും കോഴിക്കോട് കടപ്പുറത്ത് വച്ച് കഴിഞ്ഞ ദിവസമുണ്ടായ അനുഭവം അമ്മ തന്നോട് പറഞ്ഞെന്നും വിശദീകരിച്ചാണ് കുറിപ്പ് ആരംഭിക്കുന്നത്. അഭിനയം മാത്രമല്ല എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നീരജിന്റെ കുറിപ്പ് നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകർ.

നീരജ് മാധവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് വച്ചുണ്ടായ രസകരമായ ഒരനുഭവം അമ്മയെന്നോട് പറഞ്ഞു, പിറകേ വാട്ട്‌സാപ്പിൽ അച്ഛന്റെ ഒരു കുറിപ്പും, വായിച്ചു നോക്കിയപ്പോൾ ഏറെ കൗതുകം തോന്നി. പണ്ട് കവിതകളും ചെറുകഥകളും എഴുതിയിരുന്ന അച്ഛൻ വീണ്ടും എഴുതാൻ തുടങ്ങിയിതിന്റെ സന്തോഷവും. ലഘുവായ ആ അനുഭവക്കുറിപ്പ് ഇവിടെ ഞാൻ പങ്ക് വയ്ക്കുന്നു.

ഇന്ന് തെളിഞ്ഞു നിന്ന സായാഹ്നം എനിക്കും ഭാര്യക്കും ഒരു ഔട്ടിങ്ങിന്റെ പൂതിയുണ്ടാക്കി ..അതും ഒരു ടൂ വീലറിൽ കോഴിക്കോട് ബീച്ചിൽ കറങ്ങാൻ. ഞായറാഴ്ചയുടെ തെളിഞ്ഞ വൈകുന്നേരം കടപ്പുറം ജന നിബിഢമായിരുന്നു .എല്ലാവരും ഉത്സവത്തിന്റെ മൂഡിലും .ഞങ്ങളും പ്രായം മറന്നു കടലിന്റെ സൗന്ദര്യത്തിലും വിസ്മയത്തിലും പങ്കു ചേർന്നു. പുറകോട്ടു പോയ കാലത്തിന്റെ യൗവന സ്മരണകളിൽ ഓരോ ഐസുരുതി ആവാമെന്നു തീരുമാനിച്ചു .നാൽപതു രൂപ പേഴ്‌സിൽ നിന്നെടുത്തു കൊടുത്തു.

എരിമധുരമുള്ള ഐസുരുതിയുടെ വൃത്തിയും രസതന്ത്രവും മറന്ന് കടലിനും കട്ടപ്പുറത്തിനും ചേർന്ന് ബാല്യവും യൗവനവും വീണ്ടെടുത്തു .പ്രിയപ്പെട്ട എന്നുംകാണുന്ന കോഴിക്കോട് ബീച്ചു പൂത്തുലഞ്ഞു നിന്നപോലെ തോന്നി .എല്ലാവരെയും പോലെ അസ്തമയ സൂര്യനെ സാക്ഷിയാക്കി ചില സെൽഫികൾ .ഒട്ടേറേ നടന്ന് ചില വെള്ളച്ചാലുകൾ ചാടിക്കടന്നു മടങ്ങി റോഡിൽ തിരിച്ചെത്തിയപ്പോൾ ഒരു വൃദ്ധൻ ലോട്ടറി ടിക്കറ്റുമായി മുന്നിൽ വന്ന് ഒരെണ്ണമെടുക്കാൻ നിർബന്ധിച്ചു, ആവാമെന്ന് കരുതി പോക്കറ്റിൽ തപ്പിയപ്പോൾ പേഴ്‌സില്ല .

എവിടെയോ വീണു പോയിരിക്കുന്നു ..ടിക്കറ്റ് തിരിച്ചു കൊടുത്തപ്പോൾ അയാൾ പറഞ്ഞു .ഇനി എവിടെ കിട്ടാൻ. നേരമിരുട്ടിയിരുന്നു, എങ്കിലും ഞങ്ങൾ മൊബൈൽ വെളിച്ചത്തിൽ ചുമ്മാ രണ്ടു കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും പേഴ്സ് പരതി നടന്നു ..ഐസുരുതി വണ്ടികളുടെ നീണ്ട നിര, പഴയ ഐസ് ഐസുരുതി കാരനെ കണ്ടുപിടിക്കാൻ നന്നെ പാടുപെട്ടു,കാര്യം പറഞ്ഞു .അയാളും അനുകമ്പ കാട്ടി പറഞ്ഞു ..'അത് കിട്ടില്ല .പിന്നെ നാളേറ്റിങ്ങൾക്കു കിട്ടിയാൽ ലൈസൻസും എടിഎം കാർഡും തന്നാലായി.

എട്ടായിരത്തി ചില്ലാനും രൂപാ ,ഒറിജിനൽ ഡ്രൈവിങ് ലൈസൻസ് ,രണ്ട് എ ടി എം കാർഡുകൾ , ജാള്യതയും നഷ്ടബോധവും മറച്ചു ഞാൻ ബീച്ചിലുള്ള സുഹൃത്തിന്റെ ഹോട്ടലിൽ കയറി ..കാര്യം പറഞ്ഞു കുറച്ചു കാശ് കടം ചോദിച്ചു.

ഏറെ കാലത്തിനു ശേഷം കണ്ട സുഹൃത്ത് അവിടുന്നു കഴിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചെങ്കിലും വിശപ്പില്ലെന്ന് പറഞ്ഞു നിരസിച്ചു, വാസ്തവത്തിൽ നല്ല വിശപ്പുണ്ടായിരുന്നെങ്കിലും വെജിറ്റേറിയൻ തീവ്രവാദിയായിരുന്ന ഭാര്യക്ക് മറ്റൊരു ഹോട്ടലിൽ പോകണമായിരുന്നു . അങ്ങനെ കാശും കടം മേടിച്ചു അവിടുന്നിറങ്ങാൻ തുടങ്ങുബോൾ മൊബൈൽ ഫോൺ ശബ്ദിച്ചു.

'മാധവേട്ടനാണോ?'

'അതേ ,ആരാ ?'

'ഞാൻ മുഹമ്മദ് ,നിങ്ങളിന്നു ബീച്ചിൽ പോയിരുന്നോ ?വല്ലതും കളഞ്ഞു പോയോ'?

'പോയി ,എന്റെ പേഴ്സ് പോയി,നിങ്ങൾ എവിടുന്നാ വിളിക്കുന്നെ ?'

'ഞാൻ നിങ്ങടെ വീട്ടിൽ നിന്നു'

'ങേ ?''

''കടപ്പുറത്ത്ന്ന് പേഴ്സ് കളഞ്ഞുകിട്ടി

ലൈസൻസിലെ അഡ്രസ് നോക്കി ഞങ്ങളിവിടെ വന്നു .അയൽക്കാരനോട് നമ്പറ് വാങ്ങി വിളിക്കുകയാ..'

മലപ്പുറം അരീക്കോട്കാരനായ മുഹമ്മദിന്റെ നിഷ്‌ക്കളങ്കമായ വാക്കുകൾ കേട്ട് ഞാൻ അംബരന്നു. ഏറിയ സന്തോഷത്തിൽ

ഞാൻ പറഞ്ഞു ,

'മുഹമ്മദേ എനിക്ക് നിങ്ങളെ നേരിൽ കാണണം, അവിടെത്തന്നെ നിൽക്ക്, ഞാനൽപം ദൂരെയാണു.'

'ഏയ് ,അതൊന്നും വേണ്ടാ .ഇവിടെ കൊടുത്തിട്ട്, പോകാം സമയം പൊലെ വന്നാ മതി'

ഫോൺ നിലച്ചു,എന്നാലങ്ങനെയവട്ടെന്ന് കരുതി ഞാൻ ഭാര്യയോടൊപ്പം നല്ലൊരു ഹോട്ടലിൽ പോയി കടം വാങ്ങിയ കാശിനു വയറു നിറയെ ഫുഡ്ഡഡിച്ചു. ഭാര്യയും ഞാനും ഡബിൾ ഹാപ്പി. വീട്ടിൽ തിരിച്ചത്തിയ ഉടനെ വാട്‌സ് ആപ്പിൽ പരതിയെടുത്ത് ഞാൻ മുഹമ്മദിനു ഇങ്ങനെ കുറിപ്പയച്ചു;

'പ്രിയപ്പെട്ട മുഹമമദ് പേഴ്‌സും പണവും മറ്റ് വിലപ്പെട്ട വസ്തുക്കളും കൈപറ്റി!.എങ്ങനെ നന്ദി അറിയിക്കണമെന്ന് അറിയില്ല .ഒരിക്കലും തിരിച്ചു കിട്ടുമെന്നു വിചാരിച്ചില്ല ..ആയിരക്കണക്കിനു ആളുകൾ തിങ്ങി നിറഞ്ഞ കോഴിക്കോട് ബീച്ചിൽ നിന്ന് കളഞ്ഞു കിട്ടിയ പേഴ്സുമായി വീട് അന്വേഷിച്ചു വന്ന് ഭദ്രമായി ഏല്പിച്ച നിങ്ങളെപ്പോലെ ഉള്ള യുവാക്കൾ ഉള്ളിടത്തോളം മനുഷ്യ ബന്ധം നിലനിൽക്കും. നഷ്ടപെട്ട പേഴ്‌സ് മാത്രമല്ല ,വരും കാലത്തെ പ്രതീക്ഷകൾ കൂടിയാണ് തിരിച്ചു കിട്ടിയത്.

താങ്കളുടെയും സുഹൃത്തിനെയും ഫോട്ടോ ദയവായി അയച്ചു തരിക. ഡോ .കെ .മാധവൻ '

മുഹമ്മദ് സന്തോഷത്തോടെ മറുപടി അയച്ചു, എങ്കിലും ഫോട്ടൊ കിട്ടിയില്ല, ഞാൻ നിർബന്ധിച്ചുമില്ല, ഒരുപക്ഷെ അയാൾ അറിയപ്പെടാൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല. ഇക്കാലത്ത് ഇങ്ങനെയും ചിലർ! സംഭവബഹുലമായ ദിവസത്തിന്റെ പരിസമാപ്തിയിൽ നടന്നതെല്ലാം ഒരിക്കൽക്കൂടെ സ്മരിച്ച് കൃതാർത്ഥനായി ഞാൻ ഉറങ്ങാൻ കിടന്നു.

വാൽക്കഷ്ണം: സംഭവം വിവരിക്കുമ്പോൾ അമ്മ പറഞ്ഞിരുന്നു അച്ഛൻ എന്തോ എഴുതുന്നുണ്ടെന്ന്, ഞാൻ കൈപ്പടയിൽ ഉള്ള ഒരു കുറിപ്പാണു പ്രതീക്ഷിച്ചത്, നോക്കുമ്പോൾ വാട്‌സാപ്പിൽ ഒരു ഡിജിറ്റൽ കുറിപ്പ്, ചോദിച്ചപ്പോൾ ' എന്റെ ഫോണിൽ മലയാളം കീബോർഡ് ഉണ്ടെടാ' എന്നായിരുന്നു മറുപടി!

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP