Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാറ്റങ്ങളെ എതിർക്കുന്ന യാഥാസ്ഥിതികർക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ ചേരാറില്ല; ആചാരം ലംഘിക്കാൻ പാടില്ലെന്ന് പറയുന്നവർ ഗുരുവായൂർ സത്യഗ്രഹ ചരിത്രം മനസിലാക്കണം; ഭ്രാന്താലയം എന്ന വിശേഷണമല്ല കേരളത്തിന് ലോകത്തിന്റെ മുന്നിലുള്ളത്; ഉയർന്ന മതിനിരപേക്ഷ സമൂഹമെന്ന പദവിയാണ്: ക്ഷേത്രപ്രവേശന സ്മാരക ഉദ്ഘാടന വേളയിലും ശബരിമലയിലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മാറ്റങ്ങളെ എതിർക്കുന്ന യാഥാസ്ഥിതികർക്കൊപ്പം രാഷ്ട്രീയ പാർട്ടികൾ ചേരാറില്ല; ആചാരം ലംഘിക്കാൻ പാടില്ലെന്ന് പറയുന്നവർ ഗുരുവായൂർ സത്യഗ്രഹ ചരിത്രം മനസിലാക്കണം; ഭ്രാന്താലയം എന്ന വിശേഷണമല്ല കേരളത്തിന് ലോകത്തിന്റെ മുന്നിലുള്ളത്; ഉയർന്ന മതിനിരപേക്ഷ സമൂഹമെന്ന പദവിയാണ്: ക്ഷേത്രപ്രവേശന സ്മാരക ഉദ്ഘാടന വേളയിലും ശബരിമലയിലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ: നാട്ടിൽ മാറ്റം വരുമ്പോൾ യാഥാസ്ഥിക വിഭാഗം അതിനെ എതിർക്കാറുണ്ടെങ്കിലും അതിന്റെ അവകാശവാദം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ക്ഷേത്രപ്രവേശന സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല വിഷയത്തിലെ യാഥാസ്തിക നിലപാടിനൊപ്പം നീങ്ങാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിശ്വാസികളും കയറിയപ്പോൾ ഗുരുവായൂരപ്പന്റെ ചൈതന്യം കൂടിയെന്നും ആചാരം ലംഘിക്കാൻ പാടില്ലെന്ന് പറയുന്നവർ ഗുരുവായൂർ സത്യഗ്രഹ ചരിത്രം മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭ്രാന്താലയം എന്ന വിശേഷണമല്ല കേരളത്തിന് ലോകത്തിന്റെ മുന്നിലുള്ളത്. ഉയർന്ന മതിനിരപേക്ഷ സമൂഹമെന്ന പദവിയാണ്. ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടമാണിത്. ക്ഷേത്രപ്രവേശന സമരം ആചാരം ലംഘിച്ചാണ് നടന്നത്. ഗുരുവായൂർ സത്യഗ്രഹ സമയത്ത് ആചാരം ലംഘിക്കണമെന്ന നിലപാടാണ് അന്നത്തെ കോൺഗ്രസ് എടുത്തത്. നവോത്ഥാന കാലത്ത് സ്വീകരിച്ച നിലപാട് തുടരാൻ കഴിയുന്നുണ്ടോയെന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം അടച്ചിട്ട ചരിത്രം ഗുരുവായൂർ സത്യഗ്രഹത്തിനുണ്ട്. കേരളത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കാൻ നടന്ന സമരങ്ങളിൽ അന്നത്തെ ദേശീയ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ഇന്നത്തെ നിലയിലേക്ക് കേരളം ഉയർന്നത് തെറ്റായ ആചാരങ്ങൾ ലംഘിച്ചാണ്. ആചാരം ലംഘിച്ചാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയത്. ആചാരങ്ങൾ ലംഘിക്കാനുള്ളതു കൂടിയാണെന്ന് നമ്മളെ പഠിപ്പിച്ചത് സാമൂഹിക പരിഷ്‌കർത്താക്കളാണ്.

നമ്മുടെ സാമൂഹിക ജീവിതം മുന്നോട്ട് പോകാൻ കഴിയാതെ നിരവധി അന്ധ വിശ്വാസങ്ങളാൽ കുടുങ്ങി കിടന്നതായിരുന്നു. വിശ്വാസത്തിന് പ്രാധാന്യം നൽകാത്ത കെ. കേളപ്പൻ സമരത്തിന് നേതൃത്വം കൊടുത്തത് എല്ലാവർക്കും ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. നിഷേധിക്കപ്പെട്ട അവകാശം നേടിയെടുക്കാൻ മുന്നിൽ നിന്നവരാണ് കൃഷ്ണപിള്ളയും എ.കെ.ജിയും. ചാതുർവർണ്യം തിരികെ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോൾ ആചാരം പറയുന്നവർ. ആചാരങ്ങൾ മാറ്റമില്ലാത്തവയല്ല. അനാചാരങ്ങൾ മാറ്റിയാണ് നവോഥാനത്തിന്റെ വെളിച്ചം വന്നത്. വിശ്വാസികൾ തന്നെയാണ് അനാചാരങ്ങൾ മാറ്റുന്നതിൽ മുന്നിൽ നിന്നിട്ടുള്ളതെന്നും പിണറായി വ്യക്തമാക്കി.

ദൈവത്തിന്റെ മുന്നിൽ എന്തിനാണ് മനുഷ്യന് വേർതിരിവ്. ദൈവനാമം ആർക്കും നിഷിദ്ധമല്ല എന്നാണ് ഹരിനാമ കീർത്തനം പറയുന്നത്. ഹരിനാമ കീർത്തനം മുഴങ്ങുന്ന ഇടമാണ് ഗുരുവായൂർ. അനാചാരങ്ങൾ പരിരക്ഷിക്കാൻ മറയാക്കേണ്ട ഒന്നല്ല വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർക്കാരിന്റെയും നിലപാടിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ശരണം വിളിച്ച് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് ഇടപെട്ട് നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP