Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജലീലിന്റെ അഡീഷണൽ പിഎസിന്റെ ഫോൺ കോൾ പഞ്ചായത്ത് സെക്രട്ടറിക്ക്; ഫയർ ലൈസൻസ് വേണ്ടേ എന്ന് സെക്രട്ടറി ചോദിക്കുമ്പോൾ കണ്ടീഷൻ വച്ച് അനുമതി നൽകാൻ നിർദ്ദേശം; കെ.ടി.ജലീലിനെതിരെ പുതിയ അഴിമതി ആരോപണമുന്നയിച്ച് ശബ്ദരേഖ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് കെ.എം.ഷാജി

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജലീലിന്റെ അഡീഷണൽ പിഎസിന്റെ ഫോൺ കോൾ പഞ്ചായത്ത് സെക്രട്ടറിക്ക്; ഫയർ ലൈസൻസ് വേണ്ടേ എന്ന് സെക്രട്ടറി ചോദിക്കുമ്പോൾ കണ്ടീഷൻ വച്ച് അനുമതി നൽകാൻ നിർദ്ദേശം; കെ.ടി.ജലീലിനെതിരെ പുതിയ അഴിമതി ആരോപണമുന്നയിച്ച് ശബ്ദരേഖ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട് കെ.എം.ഷാജി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം.ഷാജി എംഎൽഎ. സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.എസ്.ജോസ് മാത്യു നേരിട്ടു വിളിച്ച്് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് എംഎൽഎ പുറത്തുവിട്ടത്. എറണാകുളത്തെ കീരമ്പാറ പഞ്ചായത്തിൽ ഗ്ലെന്റാ അക്വാഫുഡ്‌സ് ആൻഡ് പാക്കേജ്ഡ് ഫുഡ്‌സ് എന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്നാണ് ശബ്ദരേഖയിൽ ആവശ്യപ്പെടുന്നത്. മന്ത്രിയുടെ അഡീഷണൽ പിഎസ് പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് വിളിച്ചാണ് കമ്പനിക്ക് പെർമിറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്ന് സെക്രട്ടറി ചോദിക്കുമ്പോൾ, കണ്ടീഷൻ വച്ച് പെർമിറ്റ് അനുവദിക്കാനാണ് പി.എസ്.ജോസ് മാത്യുവിന്റെ നിർദ്ദേശം. പെർമിറ്റ് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാകുമല്ലോയെന്നും ചോദിക്കുന്നുണ്ട്. നാളെ തന്നെ വേണ്ടതുചെയ്യണമെന്ന നിർദ്ദേശത്തോടെയാണ് ഫോൺ കോൾ അവസാനിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം.ഷാജി ആരോപണം ഉന്നയിച്ചത്.

പോസ്റ്റ് ഇങ്ങനെ:

'കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടുപോകും. എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നാലും, വർഗ്ഗീയതക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരും.

ആ ബ്ലാക്ക് ജീനിയസിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുകയാണ്.സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖയാണിത്. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻഒസി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കും.

ഫോൺ സംഭാഷണം ഇങ്ങനെ:

സെക്രട്ടറി..ഇത് ജോസഫ് മാത്യു..മന്ത്രിയുടെ അഡീഷണൽ പിഎസാണ്...അവിടെയൊരു

ഗ്ലെന്റാ അക്വാഫുഡ്‌സ് ആൻഡ് പാക്കേജ്ഡ് ഫുഡ്‌സ് ..ബിൽഡിങ് പെർമിറ്റ് കൊടുക്കാൻ വേണ്ടി ഒരു അപേക്ഷയുണ്ട്.

ഉവ്വ് സാറേ...കുടിവെള്ളത്തിന്റേതല്ലേ സാറേ

ബാക്കിയുള്ള സർട്ടിഫിക്കറ്റുകൾ ..ഇവര് പെർമിറ്റ് കൊടുക്കണ കാര്യത്തില് പിന്നീടല്ലേ കൊടുക്കേണ്ടതുള്ളു.

അല്ല സാറേ ..ഫയറ് വേണ്ടേ സാറേ..

അതെ അതിന് അവേരോട് ഇത്ര മാസത്തിനകം തരണമെന്ന് എഴുതി വെക്കണം. കണ്ടീഷൻ വച്ച് കൊടുത്താൽ മതി.

കണ്ടീഷൻ വച്ച് കൊടുക്കാല്ലേ?

1,2,3 എന്ന് കണ്ടീഷൻ വച്ച് കൊടുക്കുക...അവ പാലിച്ചില്ലെങ്കിൽ ഓട്ടോമാറ്റിക്കായി പെർമിറ്റ് ക്യാൻസലാകുമെന്നും പറയുക.

നാളെ തന്നെ കൊടുക്കണേ..

ഒകെ സർ

ചെറുകിടവ്യവസായങ്ങളല്ലേ...

അതേസമയം, ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തു എന്ന കെ.എം.ഷാജിയുടെ ആരോപണം മന്ത്രി തള്ളി. ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജലീൽ താൻ ചട്ടപ്രകാരം മാത്രമേ പ്രവർത്തിക്കു എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

തദ്ദേശസ്വയംഭരണ വകുപ്പ് താൻ ഒഴിഞ്ഞിട്ട് ഏറെ നാളുകളായി. താൻ അനധികൃതമായി തിരിച്ചെടുത്തു എന്ന് ആരോപിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണനെ തനിക്കറിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവാദമായ നിയമനം താൽക്കാലിക നിയമനമാണ്. അതിനാൽ വിജിലൻസ് പരിശോധന ആവശ്യമില്ലെന്നും കെ.ടി ജലീൽ തലശ്ശേരിയിൽ വ്യക്തമാക്കി. തദ്ദേശവകുപ്പ് ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണൻ എലപ്പുള്ളി പഞ്ചായത്തിൽ യു.ഡി. ക്ലാർക്ക് ആയിരിക്കേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതുമൂലം പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അന്വേഷണത്തിൽ 146 തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയതായി വ്യക്തമായതിനെത്തുടർന്ന് 2017 ജൂൺ എട്ടിന് സർവീസിൽനിന്ന് പിരിച്ചുവിട്ടു.

എന്നാൽ, ഇദ്ദേഹം മന്ത്രി ജലീലിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താതെ ആറുദിവസത്തിനകം തിരിച്ചെടുത്തു. ഇതിനായി മന്ത്രി തന്നെയാണ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. കച്ചവട മാഫിയക്ക് വേണ്ടി കൃത്യമായ താത്പര്യങ്ങളോടെയാണിത് ചെയ്തതെന്നും ഈ വിഷയത്തിൽ നിയമനടപടി തേടി ഹൈക്കോടതിയെ സമീപിച്ചതായും ഷാജി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP