Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റമരക്കാടുകൾ

ഒറ്റമരക്കാടുകൾ

ഷാജി ജേക്കബ്‌

പ്രവാസസാഹിത്യം (Diaspora Literature) എന്നത് ആധുനികതക്കുശേഷം രൂപപ്പെട്ടുവന്നിട്ടുള്ള ഒരു സാംസ്‌കാരിക വ്യവഹാരമാണ്. പ്രവാസം എന്ന അനുഭവത്തിന്റെ രാഷ്ട്രീയാഖ്യാനങ്ങളാണ് അവ. മുഖ്യമായും കോളനിരാജ്യങ്ങളിൽ നിന്നു പടിഞ്ഞാറോട്ടുള്ള ഒരൊഴുക്കിന്റെ ബാക്കിപത്രങ്ങളുമാണത്-നരവംശശാസ്ത്രപരവും സാംസ്‌കാരികവുമായി. പ്രവാസികളായിരിക്കുക എന്നത് എക്കാലത്തും മനുഷ്യരുടെ അനുഭവമാണെങ്കിലും ഒരു വലിയ സമൂഹം നാനാവിധ കാരണങ്ങളാൽ പ്രവാസിത്വം ഏറ്റെടുക്കേണ്ടിവരുമ്പോഴാണ് അതൊരു സ്വത്വരാഷ്ട്രീയത്തിനുതന്നെ രൂപം കൊടുക്കുന്നത്. വംശീയമായ പുറപ്പാടുകൾ മുതൽ യുദ്ധങ്ങളും ക്ഷാമവും സൃഷ്ടിക്കുന്ന പലായനങ്ങൾ വരെയുള്ളവ ഇത്തരം ആൾക്കൂട്ടസംസ്‌കാരങ്ങൾക്കു വഴിവയ്ക്കാം. ചെന്നെത്തുന്ന നാടുകളിൽ തങ്ങളുടെ പലതരം സ്വത്വങ്ങളിലേക്ക് അവർ പരിണമിക്കുകയും ചെയ്യാം. ഇത്തരം പ്രവാസസംഘങ്ങൾ മിക്ക ലോകരാജ്യങ്ങളിലുമുണ്ട്. വിശേഷിച്ചും വികസിതരാജ്യങ്ങളിൽ. ബൈബിളിലെ പുറപ്പാടുപുസ്തകത്തിൽ പറയുന്ന യഹൂദരുടെ പലായനങ്ങളാണ് ഇതിന്റെ ക്ലാസിക് മാതൃക.

ഇന്ത്യയിൽ ആധുനികാനന്തരഘട്ടത്തിലാണ് സിനിമ, സാഹിത്യം തുടങ്ങിയ സാംസ്‌കാരിക രൂപങ്ങളിൽ പ്രവാസിത്വം ഒരു ഭാവസന്ധിയായി മാറിക്കഴിഞ്ഞിട്ടുള്ളത്. ബോളിവുഡിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക വ്യതിയാനങ്ങളിലൊന്ന്, പ്രവാസി ഇന്ത്യൻജീവിതത്തിന്റെ ജനപ്രിയ ആഖ്യാനമാണ്. മലയാളസിനിമയിൽ ശ്യാമപ്രസാദിനെപ്പോലുള്ള ചുരുക്കം ചിലർ ഈ പ്രമേയം ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇതൊരു ജനപ്രിയഗണമായി മാറിയിട്ടില്ല. സാഹിത്യത്തിലും അത്രമേൽ ഗൗരവമുള്ള ഒരു വിഭാഗവും ഭാവുകത്വവുമായി പ്രവാസിജീവിതം മലയാളത്തിൽ രൂപംകൊണ്ടിട്ടില്ല. പി. മോഹനൻ, ബന്യാമിൻ, കെ. വി. പ്രവീൺ, പി.ജെ.ജെ. ആന്റണി എന്നിങ്ങനെ ചിലർ മാത്രമാണ് ഈ രംഗത്തുള്ളത്. വിദേശമലയാളികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന ചില പ്രസാധകരുടെ വ്യാജസാംസ്‌കാരിക വ്യവസായത്തിന്റെ ഉപോല്പന്നമാണ് ഈ രംഗത്തച്ചടിക്കപ്പെടുന്ന കൃതികളിൽ ബഹുഭൂരിഭാഗവും.

ബോളിവുഡ് സിനിമ ചിത്രീകരിക്കുന്ന പ്രവാസജീവിതത്തിന്റെ സംഘചേതനയ്ക്കു സമാന്തരമായി ലോകത്തെവിടെയും, ഒറ്റയായിപ്പോകുന്ന പ്രവാസികളുമുണ്ട്. സാമൂഹികജീവിതവും ഒരു മനോഭാവമാണല്ലോ. എല്ലാവരും സംഘമായി നിൽക്കാൻ താൽപര്യമുള്ളവരാകണമെന്നില്ല. സിനിമ പോലുള്ള ജനപ്രിയഭാവനകൾ പറ്റസമൂഹങ്ങളിൽ അഭിരമിക്കുമ്പോൾ ഒറ്റമനുഷ്യരുടെ ജീവിതവും അന്യദേശത്ത് വേരിറക്കാനാവാത്തതിന്റെ അസ്തിത്വപ്രതിസന്ധികളുമായിരിക്കും പലപ്പോഴും സാഹിത്യം പ്രശ്‌നവൽക്കരിക്കുക. മോഹനനും ബന്യാമിനും പ്രവീണുമെഴുതിയ ശ്രദ്ധേയങ്ങളായ രചനകളൊക്കെ ഇതിനുദാഹരണമാണ്. ആന്റണി ജീവിതത്തിൽ പ്രവാസിയാണെങ്കിലും ഭാവനയിൽ പൊതുവെ അങ്ങനെയല്ല.

ഒന്നരപതിറ്റാണ്ടിലധികമായി ബഹ്‌റൈനിൽ ജീവിക്കുന്ന ശ്രീദേവി വടക്കേടത്തിന്റെ നോവൽ, 'കൈകളിൽ നീല ഞരമ്പുകളുള്ളവർ', പ്രവാസികളുടെ പറ്റജീവിതമെന്നതിനെക്കാൾ ഒറ്റമനുഷ്യരുടെ പ്രവാസമെന്ന അവസ്ഥയുടെ സംഘർഷങ്ങളാവിഷ്‌ക്കരിക്കുന്ന രചനയാണ്. അഥവാ പറ്റമാകലിനും ഒറ്റപ്പെടലിനുമിടയിൽ പ്രവാസികളനുഭവിക്കുന്ന ജീവിതസന്ദിഗ്ദ്ധതകളുടെ ആവിഷ്‌കാരം. പ്രവാസികളെന്നതിനെക്കാൾ പലായികളാണവർ. അഭയാർഥികളെന്നപോലെ ഒരിടത്തും സ്വാസ്ഥ്യം കിട്ടാതെ അലയുന്നവർ. ആത്മാന്വേഷണത്തിന്റെ തന്നെ ഭാഗവും ഭാഗധേയവുമാണ് അവരുടെ ഭൗതികാന്വേഷണങ്ങളും.

മൂന്നു പ്രധാന കഥാപാത്രങ്ങളാണ് നോവലിലുള്ളത്. മലയാളിയായ ലൂസി ആഗ്നസ്, ഈജിപ്തുകാരനായ മുസ്തഫ, ഫിലിപ്പീൻസിൽ നിന്നുള്ള ജെയ്‌സി. ആസ്‌ട്രേലിയയിലെ സിഡ്‌നിയാണ് നോവലിലെ ഭാവഭൂതലം. ലൈബ്രേറിയനാണ് ലൂസി. നാട്ടിലും നാട്ടുകാരിലും നിന്നു രക്ഷപെട്ട് ഒറ്റയ്ക്കു ജീവിക്കാൻ എത്തിയവൾ. ദുബായിയിൽ ജോലിചെയ്യുമ്പോഴുണ്ടായ പ്രണയം തകർന്ന് ഓർമയിൽനിന്നുപോലും അഭയം തേടിയെത്തിയ മുസ്തഫയും സ്വന്തം നാട്ടിലെ സദാചാരവേട്ട ഭയന്ന് ഓടിപ്പോന്ന, പെണ്ണിൽനിന്ന് ആണിലേക്കു പരിണമിച്ചുകൊണ്ടിരിക്കുന്ന സന്ദിഗ്ദ്ധലിംഗാവസ്ഥയിലുള്ള ജെയ്‌സിയും അവളുടെ കൂട്ടുകാരായി.

മാറിയും മറിഞ്ഞും കൂടിയും കുഴഞ്ഞും സമാന്തരമായൊഴുകുന്ന നാലു കഥവഴികളുണ്ട് 'നീല ഞെരമ്പുക'ളിൽ. മൂന്നു സുഹൃത്തുക്കളുടെയും സിഡ്‌നിയിലെ പൊതുവായുള്ള വർത്തമാനകാല ജീവിതമാണ് ഒന്ന്. (ചുരുക്കം ചില ദിവസങ്ങളേയുള്ളു, ഈ കാലം. ബാക്കിയെല്ലാം ഭൂതകാലത്തിന്റെ പല വഴിപിരിയുന്ന ഓർമ്മക്കുറിപ്പുകളാണ്. ഒരർഥത്തിൽ ജീവിച്ചിരിക്കുന്നവരെയും വർത്തമാനത്തെയും കുറിച്ചെന്നതിനെക്കാൾ മരിച്ചവരുടെയും ഓർമകളുടെയും പുസ്തകമാണ് 'കൈകളിൽ നീലഞരമ്പുകളുള്ളവർ'. ആത്മായനങ്ങളുടെ സങ്കീർത്തനങ്ങൾ.) ഒല്ലൂരിലെ കുടുംബജീവിതവും ബാല്യ-കൗമാര-യൗവനങ്ങളും സിഡ്‌നിയിലെ പ്രവാസജീവിതവും ചേർന്നൊരുക്കുന്ന ലൂസിയുടെ കഥയാണ് രണ്ടാമത്തേത്. മുസ്തഫയുടെയും അയാളുടെ ആദ്യകാമുകി ഡാലിയയുടെയും കഥയാണ് മൂന്നാമത്തേത്. ജെയ്‌സിക്കു മാത്രം മനസ്സിലാകുന്ന ലിംഗാവസ്ഥകളുടെയും മുസ്തഫയിൽനിന്നയാൾക്കു കിട്ടാതെപോകുന്ന പ്രണയത്തിന്റെയും വഴിയാണ് നാലാമത്തേത്. ഈ നാലുവഴികളും കൂടിച്ചേർന്നൊഴുകുന്ന ഒറ്റപ്പുഴയല്ല നോവൽ. സമാന്തരമായൊഴുകുന്ന നാലുകൈത്തോടുകളായി അവ വേറിട്ടുതന്നെ നിൽക്കുന്നു.

മൂന്നുലോകങ്ങളിൽ നിന്നെത്തി, മൂന്നു ലിംഗപദവികളിൽ ജീവിച്ച് മൂന്നുലോകങ്ങളിലേക്കു പിരിഞ്ഞുപോകുന്നു, ലൂസിയും മുസ്തഫയും ജെയ്‌സിയും. സിഡ്‌നി അവരുടെ വഴിയമ്പലം മാത്രമാണ്; നോവലും. വർത്തമാനകാലം അവരുടെ കൂടിച്ചേരലിന്റെ രാത്രിയാണ്. ജീവിതത്തിന്റെ അർഥശൂന്യതയെയും മൂല്യരാഹിത്യത്തെയും തിരിച്ചറിയുമ്പോൾതന്നെ അതിൽ ആർത്തിപൂണ്ടഭിരമിക്കുന്ന മനുഷ്യവിധിയുടെ അനിവാര്യതയോട് പലനിലകളിൽ സംവദിക്കുന്നു, മൂവരും. അവർ തമ്മിൽ തമ്മിലും ഈയൊരു അടുപ്പത്തിന്റെയും അകലത്തിന്റെയും വൈരുധ്യം സൂക്ഷിക്കുന്നുണ്ട്.

ഭിന്നങ്ങളായ കാരണങ്ങളാൽ മൂന്നു വഴികളിലൂടെ സഞ്ചരിച്ച് സിഡ്‌നിയിലെത്തി, കുറെ നാളുകളിലേക്ക് കൂട്ടുകാരായി മാറി, മൂന്നു വഴികളിലൂടെ പിരിഞ്ഞുപോകുന്നു, അവർ. ഉറ്റവർക്കും ഒറ്റുകാർക്കുമിടയിൽ വറ്റിത്തീരുന്നതാണ് മർത്യായുസ്സ് എന്ന തിരിച്ചറിവ് അവർക്കുണ്ട്. മനുഷ്യരുടെ ആത്യന്തികവിധി ഒറ്റയാവുക എന്നതുതന്നെയാണ്. യഥാർഥത്തിൽ ഈ മൂന്നുപേർ മാത്രമല്ല ഈയൊരവസ്ഥയെ അഭിമുഖീകരിക്കുന്നത്. ഈ നോവലിലെ അടിസ്ഥാനപരമായ മനുഷ്യസങ്കല്പവും ജീവിതനിയോഗവും സ്വത്വഭാവനയും മറ്റൊന്നല്ലതന്നെ.

ഒരപകടത്തിൽ അപ്പനുമമ്മയും മരിച്ച്, തനിക്കേറ്റ ഗുരുതരമായ പരിക്കുകളുടെ മുറിപ്പാടുകൾ ആത്മാവിലും ശരീരത്തിലും നോവായി അവശേഷിച്ച കാലത്താണ് ലൂസിയെ ബാല്യകാലസഖിയായജാൻസി നിർബ്ബന്ധിച്ച് ആസ്‌ട്രേലിയയിലേക്കു കൊണ്ടുപോയത്. നാട്ടിലെ സ്വത്തുക്കളും ബന്ധുക്കളും അവൾക്ക് ആശാപാശങ്ങളായില്ല. അവയിൽ നിന്നെല്ലാം രക്ഷപെടുകയായിരുന്നു അവൾക്കുവേണ്ടിയിരുന്നത്. എവിടെയാണ്, എങ്ങനെയാണ്, എപ്പോഴാണ് ഒരുവൾ സംതൃപ്തയായിരിക്കുക? മരണം വരെ സംതൃപ്തരല്ലാത്ത മനുഷ്യരുടെ ദുർവിധിയിലേക്ക് സ്വന്തം കഥയെഴുതിച്ചേർക്കുകയാണ് ലൂസി.

സിഡ്‌നിയിലെത്തി കാലമേറെ കഴിഞ്ഞിട്ടും ജാൻസി മാത്രമായിരുന്നു അവൾക്കു കൂട്ട്. മുഖത്തെ വടുവും മനസ്സും അവൾ ഒരേപോലെ ലോകത്തിനുമുന്നിൽ മറച്ചുകൊണ്ടുനടന്നു. ഒരാൾക്കുമുന്നിലും അവൾ തന്റെ ഉടലും ഹൃദയവും തുറന്നില്ല. യാദൃച്ഛികമായി മുസ്തഫയും ജെയ്‌സിയും അവളുടെ സുഹൃത്തുക്കളായി. അവരവരുടെ ദുഃഖങ്ങളിൽ ഒറ്റയ്ക്കായവർ എന്നതായിരുന്നു അവരെ തമ്മിലടുപ്പിച്ച ഘടകം. ഒന്നിച്ചായിരിക്കുമ്പോഴും അവർ ഒറ്റയ്ക്കായിരുന്നു.

സ്‌നേഹത്തിന്റെ മൂർത്തരൂപമായിരുന്ന വല്യമ്മച്ചിയും അപ്പച്ചനും അമ്മച്ചിയും കുഞ്ഞാന്റിയും ലൂസിയുടെ ഓർമ്മകളിലും സ്വപ്നങ്ങളിലും ഏകാന്തതകളിലും നിറഞ്ഞുനിന്നു. വഴിവക്കിലും വീട്ടുമുറ്റത്തും പൂന്തോട്ടത്തിലും അവൾ അവരെ കണ്ടുമുട്ടി. ജീവിച്ചിരിക്കുന്നവരോടുള്ളതിനെക്കാൾ അടുപ്പവും കടപ്പാടും അവൾക്കവരോടുണ്ടായി. മരിച്ചവർക്കൊപ്പം തന്റെ ആത്മാവിനെ പറഞ്ഞുവിട്ട് ഉടലിൽ മാത്രം വാഴുകയായിരുന്നു, ലൂസി. വർഷങ്ങൾ കാത്തിരുന്ന് ഒടുവിൽ ജോണിനും ആനിക്കും കിട്ടിയ നിധിയായിരുന്നു, അവൾ. സിഡ്‌നിയിൽ തന്റെ ഏകാന്തതയ്ക്ക് ഒരു പങ്കാളിയെ തേടിയ അവൾ എടുത്ത തീരുമാനം തനിക്കൊരു കൂട്ടുകാരിയെ ജനിപ്പിക്കാം എന്നതായിരുന്നു. അജ്ഞാതനായ പുരുഷന്റെ ബീജം ഗർഭപാത്രത്തിലേറ്റുവാങ്ങി അതിനവൾ ശ്രമിച്ചുവെങ്കിലും പിറവിയിലേ ആ കുഞ്ഞു മരിച്ചു.

ദുബായിയിൽ ഡാലിയ എന്ന സിറിയൻ പെൺകുട്ടിയെ പ്രണയിച്ച മുസ്തഫക്ക് അവളെ വിവാഹം ചെയ്യാൻ വീട്ടിൽനിന്നനുമതി കിട്ടിയില്ല. അവളുടെ വീട്ടുകാരും ആ വിവാഹത്തെ അനുകൂലിച്ചില്ല. പിന്നീടവർ തമ്മിൽ കണ്ടില്ല. സിഡ്‌നിയിലെത്തിയപ്പോൾ ഒലീവിയയുമായി അടുത്ത മുസ്തഫ, അവൾക്കൊപ്പം ന്യൂസിലൻഡിലേക്കു പോകുന്നു. മുസ്തഫയെ നിശ്ശബ്ദമായി പ്രണയിക്കുകയായിരുന്നു ജെയ്‌സി. പക്ഷെ അയാളുടെ ലിംഗാവസ്ഥയോട് അഭിനിവേശം തോന്നാതിരുന്ന മുസ്തഫക്ക് അതംഗീകരിക്കാൻ കഴിഞ്ഞില്ല. അവൻ ഒലീവിയയുമൊത്ത് നാടുവിടുന്ന ദിവസം ജെയ്‌സി തനിക്കവനോടുണ്ടായിരുന്ന പ്രണയം പ്രഖ്യാപിച്ച് വഴിപിരിയുന്നു.

ജാൻസി മരിച്ചു. മുസ്തഫയും ജെയ്‌സിയും ഇരുവഴികളിലേക്കകന്നുപോയി. ഒരുവർഷം ആറ്റുനോറ്റിരുന്ന നീലക്കണ്ണുള്ള പെൺകുഞ്ഞും നഷ്ടമായി. ഉയിർ ഉടൽവിടുവോളം ഉലകവുമായി സൂക്ഷിക്കേണ്ട ബന്ധത്തിൽ നൊന്ത് ലൂസി മഞ്ഞിനും തണുപ്പിനും ഏകാന്തതക്കും ഓർമകൾക്കും പലായികൾക്കും മൃതർക്കും പാട്ടിനുമൊപ്പം നഗ്നയായി നൃത്തം ചെയ്തുതളർന്നു. മരിച്ചവർ മാത്രമാണു തനിക്കു കൂട്ടുള്ളതെന്ന തിരിച്ചറിവിൽ അവളുറങ്ങി.

മൂന്നുനാടുകളിലെ മൂന്നു കുടുംബങ്ങളുടെയും അവയിൽ നിന്നോടിപ്പോകുന്ന മൂന്നു വ്യക്തികളുടെയും കഥയാണെങ്കിലും (നാലാമതൊരു നാടും വീടും ഡാലിയയുടെതായുണ്ടെങ്കിലും അവൾ നോവലിലും കഥയിലും കാലം പൂർത്തിയാക്കുന്നില്ല) അടിസ്ഥാനപരമായി ഈ നോവൽ കലക്കമറ്റ സൗഹൃദങ്ങളെക്കുറിച്ചുള്ള ഉത്തമഗീതമാണ്. കടപ്പാടുകളും ബാധ്യതകളുമില്ലാത്ത, ഉറയൂരിയെറിഞ്ഞ വ്യക്തിത്വങ്ങൾ തമ്മിലുടലെടുക്കേണ്ട കൂട്ടിന്റെ ഭാവഗീതം. നോവലിസ്റ്റ് എഴുതുന്നു: 'ഒറ്റപ്പെടാനാഗ്രഹിച്ച് വന്നവരായതുകൊണ്ടാണ് അവർ മൂവരും ചങ്ങാതിമാരായതുപോലും. ഒറ്റപ്പെടാനാഗ്രഹിക്കുന്നവർ രൂപീകരിച്ച സംഘം. അതിൽ അവർ തമ്മിൽ നൽകുന്ന ഇടമുണ്ടല്ലോ, അതാണവരുടെ സൗഹൃദത്തിന്റെ അടിത്തറ. ഓരോ ചങ്ങാത്തങ്ങളും ഉണ്ടാകുന്നത് നമ്മുടെ സന്തോഷങ്ങൾക്കുവേണ്ടിയാണ്. ചങ്ങാതിമാരെ സഹിക്കേണ്ട ഘട്ടം വന്നാൽ ആ കൈപ്പിടിവിട്ടോടിപ്പോകണം. രക്ഷപ്പെടണം. തിരഞ്ഞെടുക്കുന്ന ഒന്നാണ് ചങ്ങാതികൾ. ഇട്ടുപോകാനുള്ള സ്വാതന്ത്ര്യത്തോടെയാവണം ആ തിരഞ്ഞെടുപ്പ്. ശ്വാസം മുട്ടുന്ന സന്ദർഭങ്ങളിൽ അത്തരം മുഷ്ടികൾക്കുള്ളിൽ നിന്നിറങ്ങിപ്പോകണം. തടവുകളിലൊന്നുമറിഞ്ഞുകൊണ്ട് പാർക്കാനിടയാവരുത്. പെട്ടുപോകുന്ന അത്തരം കുടുക്കുകളിൽ നിന്നിറങ്ങി തനിക്കിണങ്ങുന്ന സംഘത്തിലേക്ക് ചേരാനുള്ള വിവേകമുള്ളവരായിരിക്കണം ഓരോ മനുഷ്യനും'.

മുൻപുസൂചിപ്പിച്ച നാലുകഥവഴികളിലാണ് 'നീലഞരമ്പുക'ളുടെ കഥനകല വികസിച്ചുവിടരുന്നത്. മതബോധത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പാരമ്പര്യങ്ങളും വിച്ഛേദങ്ങളും കൊണ്ടു മുറിവേറ്റവളാണ് ലൂസി. പ്രാർത്ഥിക്കുന്ന അവിശ്വാസി. ഒല്ലൂരിലെ കുടുംബവീടും അവിടത്തെ കൂട്ടുജീവിതവും അറ്റുപോയ വേരുകളുടെ ഗൃഹാതുരതയും നോവിക്കുന്ന ഓർമ്മകളുമായി അവളെ തേടിയെത്തുന്നു. സിഡ്‌നിയിലെ ഒറ്റജീവിതം വർത്തമാനമായും. അമ്മാമ അവളുടെ ശരീരത്തിനും ആത്മാവിനും തുണയായി ജീവിച്ച കാലങ്ങളാണ് ലൂസിയുടെ ഓർമകളെ നിലനിർത്തുന്നത്. ബാല്യവും കൗമാരവും, മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും സസ്യലതാദികൾക്കും ഋതുഭേദങ്ങൾക്കുമൊപ്പം ആനന്ദഭരിതമായി ആഘോഷിച്ച ലൂസിക്കുമേലാണ് ദൈവം ദാക്ഷിണ്യമില്ലാതെ അനീതി നടപ്പാക്കിയത്. ആദ്യം അമ്മാമ. പിന്നെ അപ്പച്ചനും അമ്മച്ചിയും. ബാക്കിയായത് ജീവിതം മുഴുവൻതന്നെ വേട്ടയാടുംവിധം കൈവന്ന വൈരൂപ്യവും അംഗപരിമിതിയും. ജീവിതസൗഭാഗ്യങ്ങളുടെ നെറുകയിൽനിന്ന് അവൾ അനാഥത്വത്തിന്റെ പെരുങ്കടലിൽ തലകുത്തിവീണു. പിന്നെ തുഴഞ്ഞുകയറിയ കടവിൽ തന്റെ ശിഷ്ടകാലം കെട്ടിയിട്ടു. സ്വപ്നങ്ങളിൽപോലും പിന്നീടവളെ ജീവിതം മോഹിപ്പിച്ചിട്ടില്ല. പ്രണയം അവളുടെ സിരകളെ തരിപ്പിച്ചിട്ടില്ല. രതി ദഹിപ്പിച്ചിട്ടില്ല. കാമനകൾ കൂട്ടുവന്നിട്ടില്ല. പ്രജ്ഞയും പ്രാണനും മുറുകെപ്പിടിച്ച് അവൾ പരക്കംപായുകയായിരുന്നു. തന്റെതന്നെ ശരീരവും ആത്മാവും കൊണ്ട് ഏതോ ലോകത്തേക്ക് അവൾ കുതിച്ചു.

ജീവിതത്തെ ഇത്രമേൽ നിരാസക്തമായി കാണുന്ന, ജീവിതാവസ്ഥകളെ ഇത്രമേൽ അനാസക്തിയോടെ കടന്നുപോകുന്ന ഒരു സ്ത്രീയെ മലയാളനോവൽ സൃഷ്ടിച്ചിട്ടുണ്ടോ? ലൂസിയും അമ്മാമയും തമ്മിലുള്ള ബന്ധം, മാധവിക്കുട്ടി മുതൽ സാറാജോസഫും മീരയും വരെയുള്ളവരുടെ ചില രചനകളെ ഓർമയിലെത്തിക്കുമെങ്കിലും പാടേ ഭിന്നവും വിചിത്രവുമായ ഭാവലോകങ്ങളിലേക്കാണ് നീലഞരമ്പുകൾ വളർന്നുപടരുന്നത്. വേണ്ടപ്പെട്ടവരുടെയെല്ലാം മരണശേഷവും താൻ ജീവനോടെ അവശേഷിക്കുന്നു എന്ന തിരിച്ചറിവുമാത്രമേ അവൾക്കു ബാക്കിയുള്ളു. ചുറ്റും ശത്രുക്കൾ മാത്രമേയുള്ളു. എങ്കിലും ആത്മഹത്യയെക്കുറിച്ചവൾ ആലോചിക്കുന്നുപോലുമില്ല.

മറ്റുള്ളവരെ കരുതി ജീവിതം മുന്നോട്ടുനീക്കുന്നവർക്കെതിരെ ചിന്തിക്കുന്ന നിരവധി സന്ദർഭങ്ങൾ നോവലിലുണ്ട്. ഇടയ്ക്കിടെ മദ്യത്തിൽ ആശ്വാസം കണ്ടെത്തുമ്പോഴും ലൂസിക്കു സമനില നഷ്ടമാകുന്നില്ല.

'നഷ്ടങ്ങളുടെ വക്കിലിരിക്കുന്ന മനുഷ്യൻ എന്തൊക്കെ ചെയ്‌തേക്കുമെന്ന് പറയാനാവില്ല. ഇവിടെയീ അവസരത്തിൽ നഷ്ടം സഹിക്കുന്നത് ജോ മാത്രമാണെന്ന് ആഗ്നസിനറിയാം. ആഗ്നസിന് ഇനിയൊന്നും നഷ്ടമല്ല. ഇനി ജീവിതത്തിൽ കാണുന്ന ഒന്നും നേട്ടമാണെന്നോ, കൂടെ കൂട്ടാമെന്നോ, തന്റേതെന്നോ ഒന്നുമവൾ ഒരിക്കലും ചിന്തിക്കില്ല. അങ്ങനെയൊന്നും മനക്കോട്ട കെട്ടാത്തിടത്തോളം, ഒന്നും നഷ്ടപ്പെടുന്നില്ല. എന്നാൽ മുസ്തഫയെ കൂട്ടു കിട്ടിയ നാൾ മുതൽ ജോ അവന്റെ കൂട്ടിൽ മാത്രമാണ് സന്തോഷം കണ്ടെത്തിക്കൊണ്ടിരുന്നത്.

മറ്റൊന്നിനെ ചൊല്ലിയോ, മറ്റൊരാളെ മുൻനിർത്തിയോ അല്ല സന്തോഷം കണ്ടെത്തേണ്ടത്. അത് ജീവിതത്തിൽ ഉറപ്പില്ലാത്ത ഒന്നാണ്. എന്നാൽ എല്ലാ കാലത്തും ഒട്ടുമിക്ക മനുഷ്യരും ഇങ്ങനെയാണ് സന്തോഷം കണ്ടെത്തുന്നത്. ഇതൊന്നുമല്ലാതെ മുനിവര്യരെ പോലെ നിസ്സംഗതയിൽനിന്ന്, ശൂന്യതയിൽ നിന്ന്, നിർവികാരതയിൽ നിന്ന്, ഒക്കെ സന്തോഷമുണ്ടാക്കിയെടുക്കാൻ സാധാരണക്കാരന് സാധിക്കാറില്ല. ആഗ്നസ് അതിന്റെ പരിശീലനത്തിലാണ്. ഒന്നുമില്ലായ്മയിൽ നിന്ന് ഊറിവരുന്ന സന്തോഷം കണ്ടെത്താൻ. ജീവിതം മുഴുവൻ ഇനിയതിനായി വിനിയോഗിക്കാൻ അവൾക്ക് സാധിക്കുകയും ചെയ്യും'.

അപ്പച്ചനും അമ്മച്ചിയും മരിച്ച അപകടത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന ലൂസിയോട് അവളുടെ കുഞ്ഞാന്റി പറയുന്നു: 'ലൂസിമോളേ, തളർന്നു പോകുന്ന എല്ലാ സന്ദർഭത്തിലും ചാരാനൊരു തോൾ കിട്ടിയേക്കുമെന്ന് കരുതി ജീവിക്കരുത്. മറ്റാരെങ്കിലുമൊക്കെ ഉണ്ടെന്നു കരുതി ജീവിതത്തെ കരുപിടിപ്പിക്കരുത്. ആരുമില്ലെങ്കിലും ആരുണ്ടെങ്കിലും ജീവിതം മുന്നോട്ട് പോയേ പറ്റൂ. കരഞ്ഞിട്ടും ആകെ തകർന്നവളെപൊലീങ്ങനെ ചുരുണ്ടു കൂടി കിടന്നിട്ടും എന്തു ഫലം ലൂസിമോളേ? അമ്മച്ചിക്കു കർത്താവിന്റെ സമക്ഷമെത്താൻ സമയമായി. ജീവിതത്തിൽ ദുഃഖങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ നമ്മൾ പതറിപ്പോകും. നഷ്ടപ്പെട്ടതൊക്കെയും കൈയ്ക്കുള്ളിലേക്ക് തിരിച്ചു വന്നെങ്കിലെന്ന് മനസ്സു കൊതിക്കും. ഇടയ്ക്ക് എല്ലാം തിരിച്ചു കിട്ടി എന്നൊരു തോന്നൽ പോലും നമ്മുടെ ഉപബോധമനസ്സിലേക്ക് കയറി വരും. ഇല്ല ലൂസിമോളേ. നഷ്ടമായതൊക്കെ നഷ്ടങ്ങൾ മാത്രം. തിരിച്ചുവരുമെന്ന് കരുതി കാത്തിരിക്കുന്നവർ മണ്ടന്മാരും മണ്ടികളും. ജീവിക്കാൻ മറന്ന് അത്തരം അപക്വചിന്തകളിൽ പെടുന്നവർ അവിവേകങ്ങൾക്ക് പോലും മുതിരും. സത്യത്തെ അംഗീകരിക്കലാണ് ലൂസിമോളെ ആദ്യം ചെയ്യേണ്ടത്. ഇപ്പോഴെന്നല്ല. ഏതു സാഹചര്യത്തിൽ മനസ്സു പതറി പോയാലും ഒന്നും മറന്നു കളഞ്ഞ് മറ്റൊന്ന് കെട്ടിപ്പടുക്കാമെന്ന് നമ്മൾ വ്യാമോഹിക്കരുത്. സത്യം ഓർത്തോർത്ത് മറക്കണം. അതാണ് ശരി. മറവി അനുഗ്രഹമാണെന്നൊക്കെ പറഞ്ഞാലും ആരുമൊന്നും മറക്കുന്നില്ല ലൂസിമോളേ'.

സങ്കീർത്തനപ്പുസ്തകത്തിലും വിലാപങ്ങളിലും നിന്നുള്ള വാക്കുകൾ അവളെ നരകസർപ്പങ്ങളെപ്പോലെ ചുറ്റിവരിഞ്ഞു. 'അയ്യോ... ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തമായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെ പോലെയായതെങ്ങനെ? സംസ്ഥാനങ്ങളുടെ നായികയായിരുന്നവൾ ഊഴിയ വേലക്കാരിയായതെങ്ങനെ?

രാത്രിയിൽ അവൾ കരഞ്ഞു കൊണ്ടിരിക്കുന്നു. അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു. അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല; അവളുടെ സ്‌നേഹിതന്മാരൊക്കെയും അവൾക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു'.

അപ്പോഴവൾ സ്വയം ഇങ്ങനെ തിരിച്ചറിയുന്നു: 'കരയുന്നവരൊക്കെ കരഞ്ഞു കൊണ്ടിരിക്കുമെന്നും കണ്ണീർ തുടയ്‌പ്പാനാരെങ്കിലുമൊക്കെ വരുമെന്ന് കരുതിയിരിക്കുന്നവരെ മണ്ടന്മാരെന്നേ വിളിക്കാനാവൂ. സ്‌നേഹിതനും ശത്രുവും ഒന്നും കൂട്ടിനില്ലാതാക്കപ്പെടുന്നവർക്ക് കൂടി ഈ ലോകത്ത് ജീവിക്കേണ്ടി വരും. വിലാപങ്ങളെ വലിച്ചൂരി കളഞ്ഞ് ചിരിക്കാൻ പരിശീലിക്കണം, നിസ്സംഗമായി (ആഗ്നസ്)'.

ലൂസിയുടേതുപോലെയല്ലെങ്കിലും ഡാലിയയുടെയും ജീവിതം പെണ്ണിനു മാത്രം തീറെഴുതിക്കിട്ടിയ പ്രാണസങ്കടങ്ങൾ തിങ്ങിനിറഞ്ഞതാണ്. സിറിയയിലെ കലാപങ്ങൾക്കുമധ്യേ ഏതുനിമിഷവും വീഴാവുന്ന ബോംബുകളും മുഴങ്ങാവുന്ന വെടിയൊച്ചകളും പ്രതീക്ഷിച്ചു കഴിയുമ്പോഴും ജീവിതത്തിൽ പ്രതീക്ഷയും പ്രത്യാശയും വിശ്വാസവും വിട്ടുകളയാത്ത മനുഷ്യരുടെ പ്രതിനിധിയാണവൾ. ഈജിപ്തിലെ കലാപങ്ങളിൽ മനസ്സുമടുത്ത് അവിടംവിട്ട മുസ്തഫയെ സ്വന്തമാക്കാൻ പക്ഷെ എന്നിട്ടും അവൾക്കു കഴിഞ്ഞില്ല. ലൂസിയുടെ അമ്മാമയെയും അമ്മച്ചിയെയും പോലെയാണ് ഡാലിയയുടെ മാമയും. ലോകത്തെവിടെയായാലും സ്ത്രീയുടെ സ്വപ്നങ്ങളും സത്യങ്ങളും ഏതാണ്ടൊരുപോലെയാണ്. അവർ ചിറകുമുളച്ച കിളികളെപ്പോലെ പറന്നുയരാൻ കൊതിക്കും. പക്ഷെ തളർന്നും പിളർന്നും താഴെ വീഴും. വീണ്ടും പിടഞ്ഞുയർന്നു പറക്കാൻ ശ്രമിക്കും. ജീവിതം അവർക്കതാണ് - ഒരു വെമ്പൽ.

മുസ്തഫ പുരുഷന്റെ നിരന്തരമായ പ്രണയാന്വേഷണങ്ങളുടെയും കാമാതുരതയുടെയും അന്തസ്സുറ്റ സൗഹൃദങ്ങളുടെയും പ്രതിനിധിയാണ്. പ്രണയം സൗഹൃദത്തെപ്പോലെയല്ല. അത് അങ്ങേയറ്റം സ്വാർഥവും രതിമോഹത്താൽ ജൃംഭിതവും ശരീരനിഷ്ഠവും മോന്തുന്തോറും ലഹരികുറയുന്ന വീഞ്ഞുമാണ്. ആത്മാവിനെ കള്ളസാക്ഷി നിർത്തി ഉടലുകൾ തമ്മിലുണ്ടാക്കുന്ന വ്യാജ ഉടമ്പടിയാണ് പ്രണയം. കാമത്തിന്റെ അർഥശാസ്ത്രം. ഡാലിയ നഷ്ടമായപ്പോൾ മുസ്തഫ ഒലീവിയയെ കണ്ടെത്തി. ഒരാളും ഒരാളെ മാത്രം പ്രണയിക്കുന്നില്ല. അതൊരു തുടർച്ചയാണ്. പ്രണയത്തിൽ ജനാധിപത്യമില്ല. ഇണകൾ പരസ്പരം കീഴടങ്ങാനോ കീഴടക്കാനോ ശ്രമിച്ചുകൊണ്ടിരിക്കുന്ന പോരുമാത്രമാണത്. സൗഹൃദം തീരശ്ചീനമാണെങ്കിൽ പ്രണയം ലംബമാണ്.

ജെയ്‌സി തന്റെ സന്ദിഗ്ദ്ധമായ ലിംഗസ്വത്വത്തിനുനേർക്ക് സ്വന്തം നാട്ടിൽ നിലനിൽക്കുന്ന സാമൂഹ്യാനീതി മറികടക്കാനാണ് ആസ്‌ട്രേലിയയിലെത്തുന്നത്. മിക്ക മൂന്നാംലോക-പൗരസ്ത്യ നാടുകളിലുമുള്ള ട്രാൻസ്‌ജെൻഡറുകൾ നേരിടുന്ന സമാനമായ പ്രതിസന്ധിയാണിത്. സ്വലിംഗരതിയെന്നപോലെതന്നെ പ്രശ്‌നഭരിതവും സാമൂഹികമായി വേട്ടയാടപ്പെടുന്ന അവസ്ഥയുമാണ് ഇപ്പോഴും ട്രാൻസ്‌ജെൻഡറുകളുടേത്. മലയാളഭാവന ഈ ലിംഗസ്വത്വത്തിനുനേർക്ക് കൈക്കൊള്ളുന്ന ജനാധിപത്യപരമായ സമീപനത്തിന്റെ മികച്ച മാതൃകകളിലൊന്നാണ് (ഓർക്കുക, ഇതും നാം കാണുന്നത് പെണ്ണെഴുത്തുകാരിൽ മാത്രമാണ്!) ശ്രീദേവി തന്റെ നോവലിൽ അവതരിപ്പിക്കുന്നത്.

'ജോ തന്റെ ചങ്ങാതിമാരെക്കുറിച്ചോർത്തു. പുരുഷൻ, സ്ത്രീ എന്ന രണ്ട് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർ. താൻ ഇതിൽ രണ്ടിലുമുൾപ്പെടാതെ മറ്റൊന്നിൽ നിൽക്കുന്ന ഒരാൾ. അവനെന്നോ, അവളെന്നോ പറയാൻ സാധിക്കാത്ത ജന്മം. പക്ഷേ, ഇവരോടൊത്ത് ചെലവിടുന്ന സന്ദർഭങ്ങളിൽ തങ്ങൾ മൂവരും ലിംഗങ്ങളില്ലാത്തവരായി തീരുന്നത് അവൻ അത്യദ്ഭുതത്തോടെ വീക്ഷിച്ചിട്ടുണ്ട്. പൗരുഷവും സ്ത്രീത്വവും ലിംഗമില്ലായ്മയും ഒന്നിക്കുന്ന ഒന്നായിത്തീരുന്ന സന്ദർഭങ്ങൾ.

നാട്ടിൽ ജീവിക്കുന്ന തന്നെപ്പോലുള്ള ഒരുപാടു പേരുള്ളപ്പോൾ, തനിക്ക് മാത്രമിങ്ങനെ ഒളിച്ചോടേണ്ടിവന്നത് മനോബലമില്ലായ്മയാണെന്ന് അവനറിയാം. ടെലിവിഷൻ ഹോസ്റ്റായ ബോയ് അബുണ്ടയെപോലെ മാതൃകയാക്കേണ്ട മൂന്നാംലിംഗക്കാരുള്ളപ്പോഴും അന്തഃസംഘർഷം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത വിക്ടറേയും ഡാനിലോയെയും പോലെയുള്ളവരാണ് അവനെ സ്വാധീനിച്ചത്. ഈ അന്തരീക്ഷത്തിൽ ജീവിച്ചാൽ താനും അവരെ പോലെ മരിച്ച് കളഞ്ഞേക്കുമെന്ന് തോന്നിയ നിമിഷമാണവൻ വീട് വിട്ട് ദൂരെയെവിടെയെങ്കിലും ചേക്കേറണമെന്ന് തീരുമാനിച്ചത്'.

ഉടലിന്റെ തിണർപ്പുകളെയും ഉണർവുകളെയും കുറിച്ചുള്ള, ഒളിച്ചുവയ്ക്കലുകളോ ഒളിഞ്ഞുനോട്ടങ്ങളോ ഇല്ലാത്ത തുറന്നെഴുത്തും പറച്ചിലുമാണ് 'നീലഞരമ്പുക'ളുടെ ഏറ്റവും ദീപ്തമായ ഭാവസന്ധി. നീലഞരമ്പുകൾ പിണഞ്ഞുകിടക്കുന്ന കൈകളുള്ള മനുഷ്യരുടെ വിധി ദൈവത്തിനുപോലും നിശ്ചയിക്കാനാവില്ല എന്ന വിശ്വാസത്തിന്റെ നിർമ്മിതിയാണ് ഈ കൃതി. ഉടലുകൊണ്ടും ഉടലിനോടുമുള്ള സമരങ്ങളാണ് ജീവിതം എന്നടിവരയിട്ടു പറയുന്നു, നോവൽ. ജീവിതത്തിന്റെ ഗതിവിഗതികളിൽ തങ്ങളുടെ ഉടലുകൾ പേറുന്ന മരണംവരെയുള്ള അടയാളങ്ങളുമായാണ് ലൂസിയും ജെയ്‌സും കഴിയുന്നത്. അതുകൊണ്ടുതന്നെ ഉടലിനുമേൽ സമൂഹവും സംസ്‌കാരവും നിർമ്മിച്ചുചേർക്കുന്ന ഉടയാടകളുടെ ഉരിഞ്ഞെറിയലിനെ അവർ തങ്ങളുടെതന്നെ സ്വത്വസമരമായി കാണുന്നു. സംഗീതവും നൃത്തവും മദ്യവും നഗ്നതയും കൊണ്ട് സ്വകാര്യതയിൽ അവർ നടത്തുന്ന ശരീരസമരങ്ങൾ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ സൂക്ഷ്മരാഷ്ട്രീയമായി മാറുന്നു. സൗഹൃദത്തിന്റെ ജനാധിപത്യം മാനിക്കാൻ അവർക്കു കഴിയുന്നത് സ്വകാര്യതയെയും സാമൂഹികതയെയും അതിർവരമ്പിട്ടുകാണാൻ കഴിയുന്നതുകൊണ്ടാണ്.

'മുസ്തഫ കട്ടിലിൽ നിന്നെഴുന്നേറ്റു നിന്നു. പിന്നെയൊരു തോന്നലിൽ വസ്ത്രങ്ങളോരോന്നായി ഊരിയെടുത്തു. കാറ്റ് ശരീരത്തിലോരോ അണുവിലും സ്പർശിച്ച് നാണിച്ച് പോകുന്നത് അപ്പോഴവനറിഞ്ഞു അവനു കുളിരുന്നുണ്ടായിരുന്നു. കൈയിലേയും തുടയിലേയും പുറത്തേയുമൊക്കെ രോമകൂപങ്ങൾ പൊന്തിനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത് തണുപ്പല്ലെന്നും അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും അവൻ തിരിച്ചറിഞ്ഞു. നീളം കുറഞ്ഞ മുറിയിൽനിന്ന് പുറത്തേക്കിറങ്ങി ആ നടപ്പാതയിൽ കാറ്റിൽ, പൂക്കൾക്കിടയിലൂടെ അങ്ങനെ നടക്കാനായെങ്കിലെന്ന് അവനു കൊതി തോന്നി. കണ്ണും മൂക്കും കയ്യും കാലും ലിംഗവുമൊന്നും വെവ്വേറെയല്ലെന്നും ശരീരത്തിലെ അവയവങ്ങൾ മാത്രമാണെന്നൊരു വലിയ അറിവ്. ഓരോന്നിനുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ട് ശരീരത്തിൽ പലയിടങ്ങളിലായി അവയൊക്കെ നില കൊള്ളുന്നുയ ഒന്നിനേയും മോശമായോ ലജ്ജയോടേയോ നോക്കേണ്ട കാര്യമേയില്ല.

അതുവരെ ആകുലമാക്കിയിരുന്ന ചിന്തകളൊക്കെ അകന്നുനിൽക്കുന്നുണ്ടെന്ന് അവൻ മനസ്സിലാക്കിയില്ല. അപ്പോഴതൊക്കെ അല്പനേരത്തേക്കവൻ മറന്നുപോയിരുന്നു. ഉടുപ്പണിയാൻ കൂട്ടാക്കാതെ അവൻ ആ മുറിയിൽ പിന്നെയും പിന്നെയും ഉലാത്തി. ശരീരത്തെ മറക്കുക എന്നതെന്താണെന്ന് അപ്പോഴാ മുറിയിൽ വച്ചാണ് അവന് ആദ്യമായി മനസ്സിലായത്. ദൈവം സൃഷ്ടിച്ചപ്പോഴെങ്ങനെയായിരുന്നു അതേപോലെയായിത്തീരുമ്പോൾ നമ്മൾ ദൈവത്തിനു തൊട്ടടുത്തെത്തുന്നുവെന്ന് തോന്നി. അതുവരെ മനസ്സിൽ കൂടിക്കിടന്ന നിരാശ ഒഴുകിയിറങ്ങി പോകുന്നതായും. ഇനിയും ജീവിതം ബാക്കിയല്ലേ എന്നവനോർമ്മിച്ചു. സ്‌നേഹങ്ങളൊക്കെ സ്വന്തമാക്കാനുള്ളതല്ലെന്നും ചിലതൊക്കെ വെറുതെ കൊണ്ടുനടക്കാൻ മാത്രമുള്ളതുമാണെന്ന് തിരിച്ചറിഞ്ഞതുപോലെ. അവനവന്റെ ശരീരത്തോട് വല്ലാത്ത പ്രണയം. വസ്ത്രങ്ങളെന്ന ആശയത്തോട് അപ്പോൾ അവന് അരിശമാണുണ്ടായത്. ലോകത്തുള്ള സർവ്വ മനുഷ്യരും വസ്ത്രങ്ങളുപേക്ഷിച്ച് തെരുവുകളിലേക്കിറങ്ങുന്നൊരു വിപ്ലവമുണ്ടായെങ്കിൽ എന്ന് മോഹം തോന്നി. അഴിച്ചിട്ട വസ്ത്രങ്ങൾക്ക് മേൽ കിടന്ന് ചിരിച്ചു. ദിവസങ്ങൾക്ക് ശേഷം തന്റെ മനസ്സിലൊരു തണുപ്പു പടരുന്നതറിഞ്ഞു. ശരീരമുണർന്ന് ആത്മാവിനെ ഉണർത്തുന്നുവെന്ന് അവനറിഞ്ഞു. അവൻ മെല്ലെ കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു. അപ്പോൾ ഏതോ ഒരു ലോകത്തെ ഏതോ ഒരു കടൽത്തീരത്ത്, പലരുടേയും ശരീരത്തിൽ തൊട്ട്, തലോടി, ഇഷ്ടങ്ങളും വിഷമങ്ങളുമൊക്കെ ഒപ്പിയെടുത്തു പറക്കുന്നൊരു കാറ്റു പതുക്കെ പറന്ന് പറന്ന് വന്നവനെ തൊട്ടു എന്നു തന്നെ തോന്നി. തന്നെ പറ്റിപ്പിടിച്ച് നിന്ന എന്തോ ഒന്നിനെ കൂട്ടിയെടുത്ത് പറന്ന് ആ മുറി വിട്ട് പോകുന്നുവെന്നുതോന്നി'.

ആനന്ദിന്റെ ആൾക്കൂട്ടം വായിച്ചിട്ടുള്ളവർക്കറിയാം, നഗരത്തിൽ, തിരക്കിൽ, പരസ്പരം കണ്ടും കേട്ടും തിക്കിയും തൊട്ടും കടന്നുപോകുന്ന നൂറായിരം മനുഷ്യർക്കിടയിൽ സമാനമായ എന്തൊക്കെയോ തോന്നലുകളുടെ പേരിൽ ചിലർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥ. ഭൂതവും ഭാവിയുമില്ലാത്ത വർത്തമാനം മാത്രമാണത്. വേരുകളില്ലാത്ത ആൾക്കൂട്ടത്തിന്റെ ഒരു ഛേദം. എവിടെനിന്നൊക്കെയോ വന്നതുപോലെ എവിടേക്കൊക്കെയോ അവർ പിരിഞ്ഞുപോകുകയും ചെയ്യുന്നു. 'നീലഞരമ്പുക'ളിലെ മൂവരും ഇതുപോലെയാണ്. ഒന്നിച്ചുകൂടുമ്പോഴും ഒറ്റകളാണവർ. ഒറ്റയ്ക്കായിരിക്കുമ്പോൾ ഒന്നിച്ചായിരിക്കാൻ മോഹിക്കാത്തവർ. ഒറ്റയാകൽ അപൂർണതയോ ദുര്യോഗമോ ആയി കാണാത്തവർ. ഒറ്റമരക്കാടുകൾപോലെ അവർ കാലത്തെയും സ്ഥലത്തെയും അവസ്ഥകളെയും അതിജീവിക്കാൻ ശ്രമിക്കുന്നു. ഈ ലോകത്തിലും ജീവിതത്തിലും ശരീരം കൊണ്ട് എത്രയൊക്കെ പറ്റങ്ങൾക്കൊപ്പമായിരിക്കുമ്പോഴും ആത്മാവിൽ മനുഷ്യൻ ഒറ്റയാണ് എന്നടിവരയിട്ടു പറയുന്നു, 'കൈകളിൽ നീലഞരമ്പുകളുള്ളവർ'.

നോവലിൽനിന്ന്:-

'ആദ്യമായി ഒലീവിയയോടൊപ്പം തീഫ ഫ്‌ളാറ്റിലെത്തുന്ന ദിവസം, അവിചാരിതമായി ജോ അവിടെ ചെന്നിരുന്നു. വീട്ടിലിരുന്നു ഭ്രാന്തു പിടിക്കുന്നുവെന്നു തോന്നിയാൽ അവൻ, ഫോൺ പോലും ചെയ്യാതെ നേരെ മുസ്തഫയുടെ ഫ്‌ളാറ്റിലേക്ക് ചെല്ലും, അവിടെ നിന്നവർ ഒരുമിച്ച് പുറത്തേക്കിറങ്ങും. ചിലപ്പോൾ അവർ ആഗ്നസിനെ കൂട്ടാൻ അവളുടെ താമസസ്ഥലത്തേക്ക് ചെല്ലും.

അങ്ങനെ മടുപ്പ് തിങ്ങി നിന്ന ദിവസം ജെയ്‌സി ഫ്‌ളാറ്റിൽ നിന്നിറങ്ങി നടക്കുകയായിരുന്നു. ഒന്നും ആലോചിക്കാതെ പതിവുപോലെ, മുസ്തഫയെ അന്വേഷിച്ച് അവൻ എത്തി. അവൻ അവിടെ ചെല്ലുമ്പോൾ, മുസ്തഫ ഒലീവിയയുമായി സംസാരിച്ചിരിക്കുന്നതാണ് കണ്ടത്. ആ നിമിഷം അവൻ തിരിച്ചിറങ്ങാൻ നോക്കിയെങ്കിലും മുസ്തഫ തടഞ്ഞു.

നീയൊരു ചായ ഉണ്ടാക്കാമോ ജോ എന്ന് ചോദിച്ചുകൊണ്ട് മുസ്തഫ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു. ആദ്യത്തെ ഒരു നിമിഷം അവന് മുസ്തഫ ഉദ്ദേശിച്ചതെന്തെന്ന് മനസ്സിലായില്ല. പക്ഷേ ഒലീവിയയുടെ അരയിൽ കൈ ചുറ്റി പിടിച്ച് അവൻ കിടപ്പുമുറിയിലേക്ക് നീങ്ങിയപ്പോൾ ജെയ്‌സി ഒന്നു വിറച്ചു. അവന്റെ ശരീരം അവനൊപ്പം തേങ്ങിയെന്ന് അവനു മനസ്സിലായി. ഓരോ നിമിഷവും തന്റെ പ്രേമം മുസ്തഫ അറിഞ്ഞുപോകരുത് എന്നാഗ്രഹിക്കുമ്പോഴും അവൻ ഒരാളുമായി ഇണ ചേരുന്നതോ ജീവിക്കുന്നതോ ആയ ചിന്തകൾ പോലും ജെയ്‌സിയെ പൊള്ളിച്ചു കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ, ഒലീവിയ മരിച്ചു പോകുന്നതായി സങ്കല്പിച്ചു. മുസ്തഫയെ പറ്റിച്ചവൾ ആ നാടു വിട്ട് പോയെങ്കിൽ എന്ന് ആഗ്രഹിച്ചു. പിന്നീട് രാത്രികളിൽ തനിച്ച് കിടക്കുമ്പോൾ, തന്റെ സ്വാർത്ഥതയിൽ പരിതപിച്ചു. പിറ്റേന്നുണരുമ്പോൾ താനിതൊക്കെ ചിന്തിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ, തെറ്റുകളെ തിരുത്തുമെന്ന് ശപഥങ്ങളെടുത്തു. തനിക്കൊരിക്കലും ഒലീവിയയെയും മുസ്തഫയേയും ചേർത്തു വച്ചുകൊണ്ട് അനുഗ്രഹങ്ങൾ ചൊരിയാനാവില്ലെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും സ്വയം പറ്റിച്ച്, അവർക്ക് മുന്നിലൊക്കെ അഭിനയിച്ച് രക്ഷ നേടിയിരുന്നു.

എന്നാലും ഈ കാഴ്ച അവനെ ഭയപ്പെടുത്തി. അപ്പോഴവിടെ വച്ച് സത്യങ്ങൾ വെളിപ്പെട്ടേക്കുമെന്ന് തോന്നി. ദേഷ്യപ്പെട്ടിറങ്ങി പോകാൻ മനസ്സ് കൊതിച്ചപ്പോഴേക്കും അടുക്കളയിലേക്ക് നടന്നു. മുഖം കൊടുക്കാനവിടെയാരുമവശേഷിച്ചില്ല. അവർ മുറിയിൽ കയറി വാതിൽ ചാരി കഴിഞ്ഞിരുന്നു. ചിലപ്പോൾ പൂട്ടിക്കാണുമെന്ന് അവൻ ഊഹിച്ചു. ചില സന്ദർഭങ്ങളിൽ നമുക്ക് തീരെ ഇഷ്ടമല്ലാത്ത ചില കാര്യങ്ങൾ, ചില മനുഷ്യർ ഇതിനെയൊക്കെ അഭിമുഖീകരിക്കേണ്ടിവരും. അതിങ്ങനെയാവുമെന്ന് അവൻ ഓർത്തു.

പൗരാണിക ഈജിപ്തിലെ കൊട്ടാരങ്ങളിൽ യൂണക്ക് എന്നു വിളിച്ചിരുന്ന, അടിമകൾ എന്നും വിളിക്കാവുന്ന ജോലിക്കാരുണ്ടാകാറുണ്ട്. ഷണ്ഡീകരിക്കപ്പെട്ട പുരുഷന്മാർ. ശാരീരികമായി വൈകല്യമില്ലാത്തവരെങ്കിൽ അവരെ ഷണ്ഡീകരിക്കും. അവരുടെ സമ്മതത്തോടെയല്ല ഈ കർമ്മം നിർവഹിക്കുന്നത്. ചിലപ്പോൾ, സ്വാഭാവികമായി പുരുഷത്വം നഷ്ടപ്പെട്ട, ഷണ്ഡന്മാരായ പുരുഷന്മാരെ നിയോഗിക്കും. അവരാണ് രാജാക്കന്മാരുടെ വിശ്വസ്തസേവകർ. പലവിധത്തിൽ ഷണ്ഡീകരണമുണ്ട്. ചെയ്യുന്നവരുടെ യുക്തിക്കനുസരിച്ചാണത്. അപൂർവ്വമായി ചിലപ്പോൾ വളരെ ക്രൂരന്മാരായ ചില രാജാക്കന്മാരുടെ ഇടപെടലുകൾ നിർണ്ണായകമാവാറുണ്ട്. രണ്ടു വൃഷണങ്ങളും പുരുഷലിംഗവും പൂർണ്ണമായി നീക്കം ചെയ്ത്, മൂത്രമൊഴിക്കാനൊരു ദ്വാരം മാത്രം ബാക്കി വച്ചു കൊണ്ടുള്ള രീതിയാണേറ്റവും ക്രൂരവും ഭീകരവും. പുരുഷത്വം പൂർണ്ണമായി വറ്റിപോയെന്ന് ബോധ്യപ്പെടുന്ന ഇവർ, ഇതു ചെയ്തവർക്ക് വേണ്ടി വിടുവേല ചെയ്ത് ജീവിക്കുന്ന അവസ്ഥ. ആൺകുട്ടികൾക്ക് പ്രായപൂർത്തിയാവും മുൻപേ ഒരു വൃഷണം മാത്രം നീക്കം ചെയ്ത്, അവരുടെ സന്താനോല്പാദനശേഷി മാത്രം നീക്കിക്കൊണ്ട് മറ്റൊരു രീതി. വൃഷണങ്ങൾ നീക്കം ചെയ്ത്, ലിംഗോദ്ധാരണം സംഭവിച്ചാലും ശുക്ലം പുറപ്പെടുവിക്കില്ലെന്ന് ഉറപ്പിക്കുന്ന മറ്റൊരു രീതി. ഇവരൊക്കെ അടിമകളാണ്. രാജാവിന്റെ മണിയറയ്ക്കും അന്തപ്പുരത്തിനും കാവൽ നിൽക്കേണ്ടവർ. ഇവർക്ക് നിഷിദ്ധമാകുന്നത് ലൈംഗികജീവിതം മാത്രമാണോ? സ്വത്വം തന്നെയല്ലേ എന്ന് ജെയ്‌സി അവരെക്കുറിച്ച് വായിക്കുമ്പോഴൊക്കെ ഓർക്കും. ലൈംഗിക വൈകല്യമുള്ളവരൊക്കെ അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടക്കും.

ഇത്തരക്കാർ കഥാപാത്രങ്ങളായ ഒരു പുസ്തകം ഒരിക്കൽ ജെയ്‌സി വായിച്ചിരുന്നു. ആഗ്നസിന്റെ ലൈബ്രറിയിൽനിന്ന് തന്നെ. രാജാവിന്റെ സുന്ദരിയായ ഭാര്യയെ പ്രണയിച്ചിരുന്ന അടിമ, ആ വിവരമറിഞ്ഞ് രാജാവ് അവനെ യൂണക്ക് ആക്കി മാറ്റി. രാജാവിന്റെ അന്തപ്പുരത്തിന് കാവൽനിർത്തി. താൻ പ്രണയിച്ചിരുന്ന ഭാര്യയുമൊത്ത് രാജാവ് ആ മുറിക്കുള്ളിൽ ശയിക്കുമ്പോഴൊക്കെ പുറത്ത് നിന്ന അടിമ പുളഞ്ഞു പോകുമായിരുന്നു. അവിടെ നിന്നോടി പോകാതിരിക്കാൻ ഭടന്മാരെ കാവൽ നിർത്തി രാജാവ്. രക്ഷപ്പെടരുത്, മരിക്കരുത്, ജീവിതം മുഴുവൻ അവന്റെ പ്രണയിനിയുടെ കാമസീൽക്കാരങ്ങൾ കേട്ട് മുറിക്ക് പുറത്തുനിന്ന് വിയർക്കണം, ദുഃഖിക്കണം, ചാമ്പലാവണം. അതാണവന്റെ ശിക്ഷ എന്ന് പറഞ്ഞ് പൊട്ടിച്ചിരിച്ചു കൊണ്ടാണ് രാജാവ് ഉത്തരവിട്ടത്. താനുമതേപോലൊരു നപുംസകമാണെന്ന് ജെയ്‌സി നിന്ദയോടെ ഓർത്തു. അവനും ആ മുറിക്ക് മുന്നിൽ നീറലോടെ നിന്നു.

കിടപ്പുമുറിയുടെ വാതിലോളം ചെന്ന് കാതോർത്തു. കണ്ടു കൊണ്ടിരിക്കുന്ന കാഴ്ചകളേക്കാൾ ഭീകരം, കാണാത്ത കാഴ്ചകളാണെന്ന് അവനോർത്തു. കണ്ടു കൊണ്ടിരിക്കുമ്പോൾ കാഴ്ചകൾക്ക് പരിധിയുണ്ടെങ്കിൽ, കാണാതിരിക്കുന്ന ഒന്നിനു പരിധിയില്ലാതാകുന്നു. അപ്പോൾ വ്യക്തമായി അകത്തെ കാഴ്ചകൾ കാണുന്നുണ്ടായിരുന്നു. ചുവരിൽ ചാരിനിന്ന് കണ്ണടച്ചു പിടിച്ചിട്ടും അവനതു കാണാതിരിക്കാനായില്ല. അകത്തു നിന്നു കേട്ട കിതപ്പുകൾ, മുരളലുകൾ, ചെറുചിരികൾ, ഒരു നിമിഷത്തേക്ക് തനിക്ക് ഭ്രാന്തുവരുമോ എന്നവനു പേടി തോന്നി. കട്ടിലിൽ മുസ്തഫയെ വരിഞ്ഞു മുറുക്കി നെഞ്ചോടു ചേർത്തു പിടിക്കുന്ന ഒലീവിയയെ അവന് കൊല്ലമെന്ന് പോലും ആഗ്രഹിച്ചു. അവിടെ മുസ്തഫയ്‌ക്കൊപ്പം വീണ്ടും വീണ്ടും തന്നെ സങ്കൽപ്പിക്കാതിരിക്കാൻ അവൻ ബുദ്ധിമുട്ടി. 'നിന്നോടെനിക്ക് പ്രേമമാണ് തീഫാ, അവളെ പറഞ്ഞു വിടൂ. നിനക്കൊപ്പം കിടക്കാൻ ഞാനുണ്ട്. അവളേക്കാൾ നിന്നെ സ്‌നേഹിക്കുന്നത് ഞാനാണെന്ന് ഇനിയെങ്കിലും നീയറിയണം. പറയാതെ നീയതറിയുമെന്നത് എന്റെ അതിമോഹമായിരുന്നു. ഒരിക്കലും പറയാതെ പോകേണ്ട ഒന്നല്ല സ്‌നേഹം. പറയാതെ അതൊടുക്കി കളയാനെനിക്കാവില്ല. തീഫാ, നിന്റെ ജെല്ലിട്ട മുടിയിൽ വിരലോടിച്ച്, നിന്റെ താടിയിൽ കവിളുരസി, നിന്റെ അരയിൽ കൈ ചുറ്റി എനിക്കൊരിക്കലെങ്കിലും നഗരം ചുറ്റണം. നിന്നോടുള്ള എന്റെ പ്രേമം വെളിപ്പെടുത്തി, നീയെന്നെ ചേർത്തു പിടിച്ചുകൊണ്ട്, എന്റെ സ്‌നേഹം നിന്നെ സന്തോഷിപ്പിക്കുന്നു എന്നെനിക്ക് തോന്നിക്കൊണ്ട്, എനിക്കീ സിഡ്‌നി മുഴുവൻ നടക്കണം. എനിക്ക് തണുക്കുമ്പോൾ നീയെന്നെ ജാക്കറ്റിനുള്ളിലേക്ക് ചേർത്തണയ്ക്കണം. നിന്റെ ആഫ്രിക്കൻ കരുത്തുള്ള ചൂടുമ്മകൾ തരണം. ഞാൻ നിന്നെ മാത്രം സ്‌നേഹിച്ച് ഇനിയുള്ള കാലം ഈ മണ്ണിൽ ജീവിച്ചോളാം' എന്നാണ് അപ്പോൾ വാതിലിൽ മുട്ടി അവൻ മുസ്തഫയോട് പറയാൻ ആഗ്രഹിച്ചത്.

അവനറിയാം, ഒന്നും പറയാൻ പോകുന്നില്ലെന്ന്. ജെയ്‌സിക്ക് തന്റെ കവിളിലൂടെ ചൂടൊഴുകിയിറങ്ങുന്നതറിഞ്ഞു. മുറിക്കുള്ളിൽ നിന്ന് ഒലീവിയയുടെ ഒടുവിലത്തെ അമർച്ച കേട്ടപ്പോൾ നഖം കൊണ്ട് അവന്റെ തന്നെ കയ്യിൽ അമർത്തി വരഞ്ഞു. ചോര പൊടിഞ്ഞു വന്നതു കണ്ടപ്പോഴവൻ ആ വാതിലിനു മുന്നിൽ നിന്ന് വേദനയോടെ പിന്മാറി.

അന്നായിരുന്നു അവസാനമായി മുസ്തഫയുടെ വീട്ടിൽ പോയത്. പിന്നീട് പല അവസരങ്ങളിലും വീട്ടിലേക്ക് വിളിച്ചെങ്കിലും ഒരിക്കലും പോയില്ല. ഇനിയൊരിക്കൽ കൂടി ഇതുപോലൊന്നിന് കാവൽ നിൽക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.

പുറത്തെവിടെയെങ്കിലും വച്ച് കാണാമെന്ന് പറഞ്ഞ് മുസ്തഫയെ വിളിക്കുമെങ്കിലും വീട്ടിൽ കിടക്ക പങ്കിടുന്നത് സങ്കൽപ്പിച്ച്, ഉമ്മറത്തെ സോഫയിലും അടുക്കളയിലും തിളച്ചു പൊന്തുന്ന ചായക്കോപ്പയ്ക്ക് മുന്നിലുമിരിക്കാൻ തനിക്കാവില്ലെന്ന് അവൻ തീരുമാനിച്ചു. താനൊരു യൂണക്ക് അല്ലെന്ന് ജെയ്‌സി തന്നോട് തന്നെ പലയാവർത്തി പറഞ്ഞു. ലൈംഗികശേഷി നഷ്ടമായിട്ടില്ലെന്നും അതു തലതിരിഞ്ഞു കിടക്കുന്നുവെന്ന് മാത്രമേയുള്ളൂവെന്നും അവൻ ആവർത്തിച്ചു.

മനസ്സിൽ വീണ്ടും വീണ്ടും ശരിയെന്ന് പറയുമ്പോൾ ആത്മവിശ്വാസം കൂടും. വീട്ടിലടച്ചിരിക്കാതെ മനുഷ്യർക്കിടയിൽ നടക്കാൻ ധൈര്യം കിട്ടും.

മുസ്തഫയെ താൻ പ്രേമിക്കുമെന്നും അതിൽ തെറ്റില്ലെന്നും അതു തന്റെ ലൈംഗിക ചിന്ത മാത്രമാമെന്നും മനസ്സാക്ഷിയോടു പറഞ്ഞു പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അല്ലെങ്കിലും പുരുഷനു പുരുഷനെ സ്‌നേഹിക്കാനേ സാധ്യമല്ലെന്ന് എങ്ങനെ പറയാൻ കഴിയും? ആർക്കും ആരെയും പ്രേമിക്കാം. ഓരോ നിമിഷവും മുസ്തഫയെ വാശിയോടെ പ്രേമിച്ചുകൊണ്ടിരുന്നു. ഒരിക്കലെങ്കിലും അത് പറയണമെന്ന് ആഗ്രഹിച്ചു. പറയാതെ ഒരിക്കലും അവൻ അറിയില്ലെങ്കിൽ ഒരിക്കൽ അവന്റെ അടുത്തിരുന്ന്, അവന്റെ ഡേവിഡ് ഓഫ് പെർഫ്യൂമിന്റെ ഗന്ധത്തിൽ ചെവിയിൽ മൂക്കുരസി കൊണ്ട് തീഫാ നീയാണെനിക്കെല്ലാം എന്നു പറയാനായെങ്കിൽ എന്ന് അവനു തീവ്രമായ മോഹം തോന്നി'.

കൈകളിൽ നീലഞരമ്പുകളുള്ളവർ
ശ്രീദേവി വടക്കേടത്ത്
ഗ്രീൻ ബുക്‌സ്
245 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP