Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലക്ടർ ബ്രോ ഒരു തട്ടിപ്പുകാരനാണോ? സർക്കാർ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന്റെ പേരിൽ 25 ലക്ഷം തിരിച്ചടക്കാൻ ഉത്തരവ് ഇറങ്ങിയോ? ഒടുവിൽ ധൃതിപിടിച്ചു ഉത്തരവ് തിരുത്തുമ്പോൾ സംഭവിച്ചത് എന്താണ്? പ്രശാന്തിനെതിരെ മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകിയ ഈ കെ എം ബഷീറും മലബാർ ഡെവലപ്പ്മെന്റ് ഫോറവും എന്ത്? മലയാളി യുവത്വത്തിന്റെ ഐക്കണായി മാറിയ പ്രശാന്ത് ഐഎഎസിന്റെ പേരിൽ ഉയർന്ന ആരോപണങ്ങളുടെ യാഥാർത്ഥ്യം ചികയുമ്പോൾ

കലക്ടർ ബ്രോ ഒരു തട്ടിപ്പുകാരനാണോ? സർക്കാർ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിന്റെ പേരിൽ 25 ലക്ഷം തിരിച്ചടക്കാൻ ഉത്തരവ് ഇറങ്ങിയോ? ഒടുവിൽ ധൃതിപിടിച്ചു ഉത്തരവ് തിരുത്തുമ്പോൾ സംഭവിച്ചത് എന്താണ്? പ്രശാന്തിനെതിരെ മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകിയ ഈ കെ എം ബഷീറും മലബാർ ഡെവലപ്പ്മെന്റ് ഫോറവും എന്ത്? മലയാളി യുവത്വത്തിന്റെ ഐക്കണായി മാറിയ പ്രശാന്ത് ഐഎഎസിന്റെ പേരിൽ ഉയർന്ന ആരോപണങ്ങളുടെ യാഥാർത്ഥ്യം ചികയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയനായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലാണ് സൈബർ ലോകത്തിന്റെ ഇഷ്ടക്കാരൻ കൂടിയായ കലക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്ത്. സൈബർ ലോകത്ത് സജീവമായതും ചില ജനപ്രതിനിധികളേക്കാൾ സ്വീകര്യത ലഭിക്കുന്ന ഉദ്യോഗസ്ഥനായി മാറുകയും ചെയ്തതോടെ ചിലരുടെ കണ്ണിലെ കരടായി മാറി. കോഴിക്കോട്ടുകാരുടെ സ്വന്തം കലക്ടർ ബ്രോ ആയിരിക്കവേ സ്ഥലം മാറ്റപ്പെടുകയും പിന്നീട് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ സ്റ്റാഫ് അംഗമായെങ്കിലും പിന്നീട് ആ ആസ്ഥാനത്തു നിന്നും മാറി. ഇതിനിടെ ആരോഗ്യപരമായി കാരണങ്ങളാൽ വിശ്രമത്തിൽ കഴിയുന്ന പ്രശാന്തിനെതിരെ ആരോപണങ്ങളുമായി മലബാർ ഡെവലപ്പ്‌മെന്റ് ഫോറം എന്ന ഓർഗനൈസേഷനും കെ എം ബഷീർ എന്നയാളും രംഗത്തെത്തി.

കോഴിക്കോട് കലക്ടറായിരുന്ന വേളയിൽ മണൽ സ്‌ക്വാഡിന് വേണ്ടി സർക്കാർ തരം മാറ്റി വാഹനങ്ങൾ വാങ്ങിയെന്നും ഈ സംഭവത്തിൽ പ്രശാന്തിൽ നിന്നും 25.73 ലക്ഷം രൂപ പിഴ ഈടാക്കാൻ സർക്കാർ ഉത്തരവിട്ടു എന്നുവിധത്തിലുമായിരുന്നു വാർത്ത. എന്നാൽ, അർത്ഥസത്യങ്ങൾ മാത്രം അടങ്ങിയ ഈ വാർത്തക്കെതിരെ പ്രശാന്ത് നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ നിലപാട് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെ പ്രശാന്തിന്റെ നടപടിയെ സാധൂകരിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തുവന്നു. എന്നാൽ, പ്രശാന്തിനെതിരായ വാർത്തക്ക് നൽകിയ പ്രാധാന്യം അദ്ദേഹത്തിന്റെ നടപടിയ ശരിവെച്ചു കൊണ്ടുള്ള ഉത്തരവിന് നൽകിയില്ല.

സർക്കാർ ഉത്തരവിറക്കിയത് പ്രശാന്തിന്റെ നടപടി ശരിവെച്ച്

കലക്ടർ ബ്രോ ചെയ്തത് വലിയ തെറ്റ് എന്ന വിധത്തിലാണ് കെ എം ബഷീർ സോഷ്യൽ മീഡിയയിലുടെ വാർത്തകൾ പ്രചരിപ്പിച്ചത്. മണൽ സ്‌ക്വാഡിന് വേണ്ടി അദ്ദേഹം വാഹനം വാങ്ങിയത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ല. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് വാഹനം വാങ്ങിയത്. എന്നിട്ടും പ്രശാന്തിനെതിരെ ചിലർ ഗൂഢാലോചന നടത്തി കലക്ടറുടെ സ്വന്തം നിലയിൽ എന്നാക്കി മാറ്റുകയായിരുന്നു. മണൽ സ്‌ക്വാഡിനുവേണ്ടി സർക്കാർ നിർദ്ദേശം മറികടന്നു തരംമാറ്റി വാഹനങ്ങൾ വാങ്ങി എന്നതായിരുന്നു ആരോപണം. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഉത്തരവിറങ്ങിയത്

നടപടിയുമായി ബന്ധപ്പെട്ട് എൻ. പ്രശാന്തിൽനിന്ന് 25.73 ലക്ഷം രൂപ പിഴ ഈടാക്കാണം എന്ന വിധത്തിലാണ് ധനവകുപ്പ് പരിശോധനാ വിഭാഗം ശുപാർശ ചെയ്ത്. എന്നാൽ, ഈ ശുപാർശ തള്ളിക്കൊണ്ടാണ് സർക്കാർ തീരുമാനം കൈക്കൊണ്ടത്. 2017 നവംബർ 3ലെ സംസ്ഥാന ഉന്നതതല സമിതി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണു നടപടി സാധൂകരിക്കുന്നതെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ഈ ഉന്നതതല സമിതി എന്നത് മന്ത്രിമാർ അടങ്ങുന്ന സമിതിയുടേതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രശാന്തിന്റെ ഭാഗത്ത് വീഴ്‌ച്ചയില്ലെന്നത് വ്യക്തമാണ്.

നേരത്തെ സർക്കാർ വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്ന ആരോപണം ഉയർന്നതോടെയാണ് 82,680 രൂപ പ്രശാന്ത് നേരത്തേ ആർഎംഎഫിലേക്കു തിരിച്ചടച്ചത്. ബാക്കി തുകയും അടയ്ക്കണമെന്ന് ധനവകുപ്പ് അഡീഷനൽ സെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ വ്യാജമായ റിപ്പോർട്ടാണു സമർപ്പിച്ചതെന്ന് കഴിഞ്ഞദിവസം പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. കെ.എം. ബഷീർ നൽകിയ വിവരാവകാശ അപേക്ഷയിൽ ധനവകുപ്പ് അണ്ടർ സെക്രട്ടറി ഈമാസം 5നാണ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പു നൽകിയത്.

മണൽ സ്‌ക്വാഡിനായി വാങ്ങിയ 2 വാഹനങ്ങളും സ്‌ക്വാഡ് പ്രവർത്തനത്തിന് അനുയോജ്യമല്ലെന്നും സർക്കാർ ഉത്തരവ് മറികടന്ന് ഇവ വാങ്ങിയതിൽ 11.76 ലക്ഷം രൂപ നഷ്ടം വന്നെന്ന വിധത്തിലായിരുന്നു ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട്. 2015 സെപ്റ്റംബർ 8 മുതൽ 18% പലിശയും പ്രശാന്തിൽനിന്ന് ഈടാക്കണമെന്നായരുന്നു നിർദ്ദേശം. അതേസമയം, വാങ്ങിയ വാഹനങ്ങൾ താലൂക്ക് സ്‌ക്വാഡുകൾക്ക് അനുവദിച്ചുമില്ല. പകരം 2015 സെപ്റ്റബർ മുതൽ 2017 ഫെബ്രുവരി വരെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഇതിനായി 2.91 ലക്ഷം രൂപ നദീ പരിപാലന നിധിയിൽ (ആർഎംഎഫ്) നിന്നാണ് ചെലവഴിച്ചത്. ധനകാര്യ വിഭാഗത്തിന്റെ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവിറക്കിയെന്ന വിധത്തിലാണ് കെ എം ബഷീർ പ്രചരണം നടത്തിയത്. ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് മുൻ കോഴിക്കോട് കലക്ടറുടെ നടപടി അംഗീകരിക്കുന്ന വിധത്തിൽ വന്ന ഉത്തരവ്.

കെ വി ജോസ് പടിയിറങ്ങുമ്പോൾ കെ എം ബഷീർ രംഗത്തിറങ്ങിയത് എന്തിന്?

കോഴിക്കോട് കലക്ടർ സ്ഥാനത്തു നിന്നും കെ വി ജോസിനെ സ്ഥലം മാറ്റിയ ഉത്തരവിറങ്ങിയ ദിവസമാണ് കലക്ടർ ബ്രോക്കെതിരെ വാർത്ത വന്നത്. ഇതിന് പിന്നിൽ ബഷീറിന്റെ ഇടപെടൽ സംശയാസ്പദമാണെന്നാണ് പ്രശാന്തിന്റെ ആരോപണം. കോഴിക്കോട് കലക്ടർ സ്ഥലം മാറ്റം ലഭിക്കുമ്പോൾ പകരം പ്രശാന്ത് അവിടേക്ക് വരുമെന്ന് ഭയന്നാണ് ഇത്തരമൊരു വാർത്ത പ്ലാന്റ് ചെയ്തത്. ഇതിന് പിന്നിൽ ചില മാധ്യമപ്രവർത്തകർക്കും പങ്കുണ്ടെന്ന സംശയമുണ്ട്. എന്തായാലും താൻ വീണ്ടും കോഴിക്കോട് കലക്ടറാകാൻ ഇല്ലെന്നും തൽക്കാലം ചികിത്സയും ആശുപത്രിയുമായി കറങ്ങി നടക്കുകയാണെന്നുമാണ് പ്രശാന്തിന്റെ പ്രതികരണം.

ആരാണീ കെ എം ബഷീർ? എന്താണീ മലബാർ ഡെവലപ്പ്‌മെന്റ് ഫോറം?

പ്രവാസികൾക്കും മലബാറിന്റെ വികസന കാര്യങ്ങളിലും ഇടപെടുന്ന കൂട്ടായ്മ എന്ന പേരിൽ സംഘടനയുണ്ടാക്കി അതിന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന വ്യക്തിയാണ് കെ എം ബഷീർ. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിൽ ഇടപെടുന്നു എന്ന പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുകയും ജനശ്രദ്ധ നേടുന്ന വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ പതിവുശൈലി. ഈ ശൈലിയുടെ പേരിൽ അഭിനന്ദനങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പലപ്പോഴും ജനശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ് ബഷീർ പ്രവർത്തിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

എൻ പ്രശാന്തിനെതിരെ ബഷീർ ഇടപെടൽ നടത്തിയതും ഇത്തരത്തിൽ ജനശ്രദ്ധ നേടുന്നതിന് വേണ്ടിയായിരുന്നു. മുമ്പ് എയർഹോസ്റ്റസ് ക്ഷീണിതയായി ഉറങ്ങുന്ന ചിത്രവും വാർത്തയും പുറത്തുവിട്ടും ബഷീർ വിവാദത്തിൽ ചാടിയിരുന്നു. അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്ത സംഭവത്തിൽ എയർഹോസ്റ്റസ് ബഷീറിനെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകകയുമുണ്ടായി. ഈ സംഭവത്തിൽ കടുത്ത വിമർശനങ്ങളാണ് ബഷീർ കേൾക്കേണ്ടി വന്നത്.

കോഴിക്കോട്ടുകാർക്ക് ഇന്നും പ്രശാന്ത് കലക്ടർബ്രോ തന്നെ

അതേസമയം അനാവശ്യ വിവാദങ്ങൾ ഉണ്ടായെങ്കിലും കോഴിക്കോട്ടുകാർക്ക് എൻ പ്രശാന്ത് ഇപ്പോഴും പ്രിയപ്പെട്ട കലക്ടർ ബ്രോ തന്നെയാണ്. ജില്ലാ കളക്ടറായി സ്ഥാനമേറ്റിട്ട് രണ്ട് വർഷം പൂർത്തിയാക്കി നിരവധി നല്ല ഓർമ്മകളും പരിഷ്‌കാരങ്ങളും സമ്മാനിച്ചാണ് മടങ്ങിയത്. കരുണാർദ്രം, ഓപ്പറേഷൻ സുലൈമാനി, ഫോസ്റ്റർ എ ചൈൽഡ് പദ്ധതി, ഭിന്നശേഷിക്കാർക്കായുള്ള ഹെൽപ് ഡെസ്‌ക്, സ്‌കോളർഷിപ്പ് പദ്ധതി, പാലിയേറ്റീവ് കെയർ ജനകീയമാക്കുന്നതിനുള്ള സംവേദനം പദ്ധതി തുടങ്ങി മാനസികാരോഗ്യ കേന്ദ്രം അന്തേവാസികൾക്ക് ചപ്പാത്തി പരത്താനുള്ള വളണ്ടിയർ കൂട്ടായ്മ വരെയുള്ള നിരവധി നന്മയുടെ ആഘോഷങ്ങൾ തീർത്തിരുന്നു അദ്ദേഹം.

ഉസ്താദ് ഹോട്ടലിൽ പിറന്ന ഓപ്പറേഷൻ സുലൈമാനിയായിരുന്നു അദ്ദേഹം നടപ്പിൽ വരുത്തിയ പരിഷ്‌കാരങ്ങൾ ഹൃദയസ്പർശിയും മാതൃകാപരവുമായി പദ്ധതി. ഏറെ കയ്യടി നേടിയ പദ്ധതിയായിരുന്നു ഓപ്പറേഷൻ സുലൈമാനി. ഭരണാധികാരിക്ക് വിശക്കുന്നവന്റെ വികാരം അറിയാൻ സാധിച്ചുവെന്നതാണ് കളക്ടർ ബ്രോയെ വേറിട്ടു നിർത്തുന്നത്. കോഴിക്കോട് നഗരത്തിൽ വിശക്കുന്നവന് ഭക്ഷണം നൽകുന്ന പ്രവർത്തനമാണ് ഓപ്പറേഷൻ സുലൈമാനിയിലൂടെ നടപ്പിലാക്കിയത്.

ജില്ലയിലെ ഹോട്ടൽ വ്യവസായികളുടെ സംഘടനയുമായും മറ്റ് എൻജിയോകളുമായും സഹകരിച്ചാണ് കോഴിക്കോട് ജില്ലാ കളക്ടർ എൻ. പ്രശാന്ത് ഐഎഎസ് ഈ പദ്ധതി വിഭാവനം ചെയ്തത്. വിദേശ രാജ്യങ്ങളിലും മറ്റും നിലനിൽക്കുന്ന പെൻഡിങ് കോഫി സമ്പ്രദായത്തിലാണ് കോഴിക്കോടും പദ്ധതി തയാറായത്. വിദേശരാജ്യങ്ങളിൽ കോഫി ഷോപ്പുകളിലും മറ്റും ചായ കുടിക്കാൻ എത്തുന്നവർ എണ്ണത്തിൽ കൂടുതൽ ചായ ഓർഡർ ചെയ്യുകയും പണമടക്കുകയും ചെയ്യും. മൂന്നു പേർ ചേർന്ന് അഞ്ച് ചായയാണ് ഓർഡർ ചെയ്യുന്നതെങ്കിൽ ബാക്കിയുള്ള രണ്ട് ചായ പെൻഡിങ് കോഫി വിഭാഗത്തിലേക്ക് പോകും. ദരിദ്രരായ ആളുകൾ പെൻഡിങ് കോഫി ഉണ്ടോ എന്ന് അന്വേഷിച്ചു വരുമ്പോൾ കടയിലെ ജീവനക്കാർ അത് അവർക്ക് നൽകുന്നു.

ഈ മാതൃകയുടെ മറ്റൊരു വകഭേദമാണ് കോഴിക്കോട്ട് നടപ്പായത്. കോഴിക്കോട്ടുകാർക്ക് പ്രത്യേക അടുപ്പം ഈ പദ്ധതിയോട് തോന്നുന്നതിനാണ് സുലൈമാനി എന്ന് ഇതിന് പേരിട്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പ്രശാന്ത് പറഞ്ഞിരുന്നു. ദരിദ്രരായ ആളുകളെ ഉദ്ദേശിച്ചു നടപ്പാക്കുന്ന പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ പ്രത്യേക കൂപ്പണുകൾ ജില്ലാ ഭരണകൂടം വിതരണം ചെയ്യും. 2015 മെയ് മുതൽ കോഴിക്കോട്ട് നടപ്പായ പദ്ധതിക്ക് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ സിനിമയാണ് പ്രചോദനമായത്.

ജനമനസ്സു തൊട്ടറിഞ്ഞ കംപാഷനേറ്റ് കോഴിക്കോട്

രണ്ട് വർഷത്തിനിടെ നൂറുനൂറു കാര്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കി പ്രശാന്ത്. ഇഛാശക്തിയുടെയും സമർപ്പണബോധത്തിന്റെയും കഥ കൂടിയുണ്ട് ഓരോ പദ്ധതിക്കു പിന്നിലും. ഇതിൽ പ്രധാനമായിരുന്നു കംപാഷനേറ്റ് കോഴിക്കോട് എന്ന ആശയം. ജീവിതത്തിന്റെ ഏത് തുറകളിലുമുള്ളവരും പൊതുകാര്യങ്ങൾക്കായി അൽപം സമയം മാറ്റിവയ്ക്കുകയെന്ന സന്ദേശവുമായി വന്ന പദ്ധതി. ഓരോ മാസവും സേവനത്തിനായി മാറ്റിവയ്ക്കാൻ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ബാക്കിയുള്ള അമ്പതിനായിരം സന്നദ്ധസേവകരെ കണ്ടെത്തുന്ന പദ്ധതിയായിരുന്നു ഇത്. ഇത്തരത്തിൽ സാമൂഹ്യസേവനത്തിന്റെ പുതുമാതൃകയാണ് കളക്ടർ തീർത്തത്. ഇതുവഴി ജനസേവനത്തിന്റെ രണ്ടരലക്ഷം മണിക്കൂറെങ്കിലും സൃഷ്ടിക്കാനാവുമെന്ന സങ്കൽപം തന്നെ പുതുമയുള്ള ആശയമായി.

കൂലിപ്പണിക്കാർ മുതൽ ശാസ്ത്രജ്ഞർ വരെ ഏത് മേഖലകളിലുള്ളവരാവട്ടെ, അവർക്കെല്ലാം തങ്ങൾക്ക് കഴിവും താൽപര്യവുമുള്ള മേഖലകളിൽ സന്നദ്ധസേവനത്തിന് അവസരമൊക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. ആതുര സേവനം, രോഗികളുടെ പരിചരണം, ശുചീകരണം, കൊതുക് നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം മുതൽ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട സർവേകൾ, വെബ്ഡിസൈനിങ്, മൊബൈൽ ആപ് ഡെവലപിങ്, ആർക്കിടെക്ചറൽ ഡിസൈനിങ് തുടങ്ങി സേവനത്തിന്റെ അനന്തസാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്. വെറും വാചകമടിയും സർക്കാരിനെ കുറ്റപ്പെടുത്തലുമല്ല സേവനമെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു പ്രശാന്ത്.

ഇതാവണമെടാ കളക്ടർ എന്ന് പറയിപ്പിച്ച സേവനങ്ങൾ

നിർധനരും മോശമായ കുടുംബ സ്ഥിതിയും മൂലം പഠനം വഴിമുട്ടിയ 400 ഓളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നടപ്പാക്കാൻ കളക്ടർക്ക് സാധിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായം അനുവദിക്കുകയും വർഷങ്ങളായി മടുത്ത ഭക്ഷണങ്ങൾ മാറ്റുകയും ചെയ്തു. ജില്ലയിലെ വെൽഫെയർ ഹോമുകൾക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നിറവേറ്റാൻ കംപാഷനേറ്റ് കോഴിക്കോട് വെബ് സൈറ്റ് ആരംഭിച്ചു.

കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി തന്നെ ഹൃദയ സ്പർശിയായ നിരവധി പദ്ധതികൾ നടപ്പിലാക്കിയിരുന്നു. കലക്ട്രേറ്റിലും മറ്റു സർക്കാർ ഓഫീസുകളിലും കാലാകാലങ്ങളിലായി പിടിച്ചെടുത്ത് പഴകി ദ്രവിച്ച വാഹനങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുകയും പബൽക് ലൈബ്രറി നവീകരണം ഡിജിറ്റൽ ലൈബ്രറി, ലാങ്ക്വേജ് ലാബ്, നൈപുണ്യ വികസനത്തിനായുള്ള കൗശൽ കേന്ദ്ര പദ്ധതി എന്നിവയും നടപ്പാക്കി. ഇന്ത്യയിൽ ആദ്യമായി സ്റ്റൂഡന്റ്സ് റാപ്പിഡ് റസ്പോൺസ് ഫോഴ്സ് (SRRF) കോഴിക്കോട് ജില്ലയിൽ രൂപീകരിച്ച് പ്രർത്തനമാരംഭിച്ചു. നിർദ്ധനരായ ചില കടുംബങ്ങൾക്ക് വീട് വെക്കാൻ സഹായമൊരുക്കുകയും പട്ടയമേളയിലൂടെ നിർദ്ധനരായ 554 ഓളം പേർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

എം പി ഫണ്ട് കളക്‌റ്റ്രേറ്റിൽ കെട്ടിക്കിടക്കുക മുൻകാലങ്ങളിൽ പതിവായിരുന്നു. എന്നാർ എം. പി. മാരുടെ പ്രാദേശിക ഫണ്ട് ചിലവഴിക്കുന്നതിന് മുൻകാലങ്ങളിലേതിനേക്കാൾ വമ്പിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. പാർട്ടിസിപ്പേറ്റീവ് ഗവർണൻസിന് സോഷ്യൽ മീഡയയുടെ ക്രിയാത്മക ഉപയോഗത്തിന് സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ് പുരസ്‌കാരം ഏർപ്പെടുത്തി. പ്രായപൂർത്തിയായ ഭിന്നശേഷിക്കാരുടെ പഠനത്തിനും വൊക്കേഷണൽ ട്രയിനിംങ്ങിനും അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനുമായുള്ള സെന്റർ നായനാർ ബാലികാ സധനത്തിൽ സ്ഥാപിച്ചു. അനധികൃത മൈനിംങ്ങ് പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കെതിരെ ശക്തമായ നടപടിയും ഇക്കാലയളവിൽ കൈ കൊണ്ടു.

റവന്യൂ റിക്കവറി ഇനത്തിൽ ജില്ലയ്ക്ക് സർവ്വകാല റെക്കോർഡ് ഉണ്ടായി. റവന്യു റിക്കവറിയായി പല വമ്പൻ മാരുടെ സ്വത്തുക്കളും കണ്ട് കെട്ടിയിരുന്നു. ഉദ്യോഗസ്ഥരും മുൻ കളക്ടർമാരും തൊടാൻ മടിച്ച വമ്പന്മാരെയാണ് ഇതോടെ കൈവച്ചത്. കോഴിക്കോട് ജില്ലയിൽ നിന്നും സർക്കാരിന് വിവിധ ഇനങ്ങളിലായി ഈ സാമ്പത്തിക വർഷം കിട്ടാനുള്ള 50 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.

വാണിജ്യ നികുതിയിനത്തിൽ 16 കോടി അടക്കാതെ നടന്നിരുന്ന ഒരു വമ്പൻ ബിസിനസുകാരന്റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ട് മരവപ്പിച്ച് പണം ഗവൺമെന്റിലേക്ക് മുതൽകൂട്ടാക്കുകയും സമാനമായി കോടികളുടെ ബാധ്യതയുണ്ടാക്കി മുങ്ങിയ പ്രബലന്മാരെ നട്ടെല്ലു വളക്കാതെ കളക്ടർ ബ്രോ നേരിട്ടു. കൂടാതെ ഫയർ ആൻഡ് സേഫ്റ്റി, എൻവിറോൺമന്റ് ക്ലിയറൻസ് എന്നിവയടക്കമുള്ള വിഷയത്തിൻ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളായ ഹൈലൈറ്റ്, മലബാർ ഗ്രൂപ്, കല്യാൺ എന്നിവർക്കെതിരെയും ഇക്കാലയളവിൽ കളക്ടർ ബ്രോ നടപടിയെടുക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP