Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശതകോടികൾ എണ്ണി കൊടുക്കുമ്പോഴും ഫ്രഞ്ച് കമ്പനി വാക്ക് തെറ്റിച്ചാൽ നഷ്ടപരിഹാരം ചോദിക്കാൻ വകുപ്പില്ല; കരാറിന് ഫ്രഞ്ച് സർക്കാരിന്റെ ഗാരന്റിയുമില്ല; എത്രയാണ് വിലയെന്ന് ചോദിക്കുമ്പോൾ ഒക്കെ മറുപടി പ്രതിരോധ രഹസ്യമെന്ന്; കരാറിലെത്തിയത് ഉദ്യോഗസ്ഥരുടെ വിയോജിപ്പുകളെല്ലാം മറികടന്ന്; റഫാൽ ഇടപാടിൽ മണക്കുന്നത് ബോഫോഴ്‌സ് കേസിനെ തോൽപ്പിക്കുന്ന അഴിമതി തന്നെ; റഫാൽ മോദിയുടെ അന്തകനാവുമോ?

ശതകോടികൾ എണ്ണി കൊടുക്കുമ്പോഴും ഫ്രഞ്ച് കമ്പനി വാക്ക് തെറ്റിച്ചാൽ നഷ്ടപരിഹാരം ചോദിക്കാൻ വകുപ്പില്ല; കരാറിന് ഫ്രഞ്ച് സർക്കാരിന്റെ ഗാരന്റിയുമില്ല; എത്രയാണ് വിലയെന്ന് ചോദിക്കുമ്പോൾ ഒക്കെ മറുപടി പ്രതിരോധ രഹസ്യമെന്ന്; കരാറിലെത്തിയത് ഉദ്യോഗസ്ഥരുടെ വിയോജിപ്പുകളെല്ലാം മറികടന്ന്; റഫാൽ ഇടപാടിൽ മണക്കുന്നത് ബോഫോഴ്‌സ് കേസിനെ തോൽപ്പിക്കുന്ന അഴിമതി തന്നെ; റഫാൽ മോദിയുടെ അന്തകനാവുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാരുകൾ തമ്മിലെ കരാറാണ് റാഫേൽ ആയുധ ഇടപാടെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. രാജ്യങ്ങൾ തമ്മിലെ കരാറിലെ വ്യവസ്ഥകൾ അതീവരഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു മോദി സർക്കാരിന്റെ വാദം പറച്ചിൽ. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് കേന്ദ്ം തന്നെ സമ്മതിക്കുകയാണ്. കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നതു സംബന്ധിച്ച് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റി ഇല്ലാത്തതാണു റഫാൽ യുദ്ധ വിമാന കരാറെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമ്മതിക്കുമ്പോൾ രാജ്യം അന്താളിക്കുകയാണ്. ബോഫോഴ്‌സിനെ വെല്ലുന്ന അഴിമതിയാണ് റഫാൽ എന്ന ചർച്ചകയാണ് ഇതോടെ സജീവമാകുന്നത്. മോദി സർക്കാർ എന്തോ മറയ്ക്കുന്നുവെന്ന് വ്യക്തം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ബിജെപിയെ പ്രതിരോധത്തിൽ നിർത്തുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.

ടെൻഡർ നടപടി ഒഴിവാക്കാനാണ് റഫാൽ ഇടപാട് ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള കരാറാക്കിയത്. അന്താരാഷ്ട്ര കരാറിന്റെ മൂന്ന് മാനദണ്ഡങ്ങളിൽ ഒന്നുപോലും പാലിക്കാത്തതാണ് ഇടപാട്. ഫ്രഞ്ച് സർക്കാർ ഗാരന്റി നൽകാത്തതിനാൽ നിയമമന്ത്രാലയംപോലും ആശങ്ക അറിയിച്ചിരുന്നു. പ്രതിരോധമന്ത്രിക്കുപോലും ഇടപാടിനെക്കുറിച്ച് വിവരമില്ലായിരുന്നു. റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താനായി പദ്ധതി പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്തിനാണ് 126 വിമാനങ്ങൾ 36 ആയി കുറച്ചത്? പദ്ധതി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? ആരാണ് തീരുമാനമെടുത്തത്? സർക്കാർ പറയുന്നത് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് വേഗം ലഭിക്കാനാണെന്നാണ്. എന്നാൽ, മൂന്നുവർഷമായിട്ടും ഒന്നുപോലും ഇവിടെ എത്തിയില്ല. പ്രതിരോധ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസിനെയാണ് ഇടപാടിന്റെ പങ്കാളിയാക്കിയത്. ഇപ്പോൾ എച്ച്.എ.എല്ലിന്റെ ശേഷിയെ സർക്കാർ ചോദ്യംചെയ്യുന്നു. സുഖോയ് ഉണ്ടാക്കാമെങ്കിൽ റഫാൽ വിമാനം എന്തുകൊണ്ട് അവർക്ക് നിർമ്മിച്ചുകൂടാ?-ഈ ചോദ്യങ്ങളെല്ലാം മോദിയുടെ ഉറക്കം കെടുത്തുന്നവയാണ്.

കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുൻപാകെ വാദം പൂർത്തിയായിട്ടുണ്ട്. കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ് കോടതി. അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് സംഭവിച്ചാൽ മോദിക്ക് വലിയ തരിച്ചടിയായി മാറും. അഴിമതിയുടെ കഥകൾ പ്രതിപക്ഷം ചർച്ചയാക്കുകയും ചെയ്യും. ഫ്രഞ്ച് വിമാന കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു റഫാൽ വിമാനങ്ങൾ വാങ്ങുന്ന കരാറാണു വിവാദമായത്. സർക്കാരുകൾ തമ്മിലാണു കരാറെങ്കിലും വ്യവസ്ഥകൾ സംബന്ധിച്ച് ഉറപ്പു (സോവറിൻ ഗ്യാരന്റി) നൽകുന്നതിനു പകരം, 'ലെറ്റർ ഓഫ് കംഫർട്ട്' ഫ്രഞ്ച് സർക്കാർ നൽകിയെന്നും ഇതു സോവറിൻ ഗ്യാരന്റിക്കു തുല്യമാണെന്നും അറ്റോർണി ജനറൽ (എജി) കെ. കെ. വേണുഗോപാൽ പറഞ്ഞു. എന്നാൽ സർക്കാരുകൾ തമ്മിലെ കരാറെന്ന ബിജെപി സർക്കാരിന്റെ വാദത്തെ തള്ളിക്കളയുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ തുറന്നു പറച്ചിൽ.

കോടതി ആവശ്യപ്പെട്ട പ്രകാരം വായു സേനാ സഹമേധാവി എയർ മാർഷൽ അനിൽ ഖോസ്ലെ, ഉപമേധാവി എയർ മാർഷൽ വി.ആർ. ചൗധരി എന്നിവർ കോടതിയിൽ ഹാജരായി സേനയുടെ നിലവിലെ സായുധശേഷി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. പ്രതിരോധ മന്ത്രാലയ അഡീഷനൽ സെക്രട്ടറി കരാറിലെ വ്യവസ്ഥ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ നിലപാടുകൾ തള്ളിക്കളഞ്ഞാണ് കരാറുമായി ബിജെപി സർക്കാർ മുന്നോട്ട് പോയതെന്നാണ് സൂചന. വ്യവസ്ഥകൾ പാലിക്കപ്പെടുമെന്നു ഫ്രഞ്ച് സർക്കാർ ഉറപ്പുനൽകാത്തപ്പോൾ പിന്നെന്തിനാണ് റഫാൽ വിമാന ഇടപാടു സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും സർക്കാർ തലത്തിൽ കരാറുണ്ടാക്കിയതെന്ന ചോദ്യവും പ്രസക്തമാകും. കരാറിൽ അഴിമതിയാരോപിക്കുന്നവർക്കു മാത്രമല്ല, പ്രതിരോധ, നിയമ മന്ത്രാലയങ്ങൾക്കും ഈ സംശയമുണ്ടായെന്നാണു സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഇതാണ് അഴിമതിയുടെ സാന്നിധ്യം മറനീക്കി കൊണ്ടു വരുന്നത്.

കരാറനുസരിച്ചുള്ള യുദ്ധവിമാനങ്ങളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കപ്പെടുമെന്നും കരാർ പൂർണമായി പാലിക്കപ്പെടുമെന്നുമാണു ഫ്രഞ്ച് സർക്കാർ നൽകേണ്ടിയിരുന്ന ഉറപ്പ് അഥവാ സോവറിൻ ഗ്യാരന്റി. അതു പറ്റില്ലെന്നു ഫ്രഞ്ച് സർക്കാർ നിലപാട് എടുത്തു. കരാറിനെക്കുറിച്ചു ചർച്ച നടന്നപ്പോൾ പ്രതിരോധ മന്ത്രാലയം നിയമന്ത്രാലയത്തോടു രേഖാമൂലം ചോദിച്ചു: സോവറിൻ ഗ്യാരന്റി ഇല്ലാത്തപ്പോൾ ഇതിനെ സർക്കാരുകൾ തമ്മിലുള്ള കരാറെന്ന് എങ്ങനെ വിളിക്കും? സർക്കാരുകൾ തമ്മിലാണു കരാറെങ്കിൽ സോവറിൽ ഗ്യാരന്റി 2 മുഖ്യഘടകങ്ങളിലൊന്നാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശതകോടികൾ എണ്ണി കൊടുക്കുമ്പോഴും ഫ്രഞ്ച് കമ്പനി വാക്ക് തെറ്റിച്ചാൽ നഷ്ടപരിഹാരം ചോദിക്കാൻ വകുപ്പില്ലെന്നാണ് വ്യക്തമാകുന്നത്.

കരാറിനെക്കുറിച്ചു ഭാവിയിൽ തർക്കമുണ്ടായാൽ അതു സർക്കാരുകൾ തമ്മിലാണു പരിഹരിക്കേണ്ടത് എന്നതായിരുന്നു രണ്ടാമത്തെ ഘടകം. ഈ വ്യവസ്ഥയും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചില്ല. പകരം, കേന്ദ്ര സർക്കാരും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും തമ്മിലാണു തർക്കം പരിഹരിക്കേണ്ടതെന്ന് അവർ വ്യവസ്ഥ വച്ചു. അതും മോദി സർക്കാർ അംഗീകരിച്ചു. അതായത് ഈ കമ്പനി കരാർ ലംഘനം നടത്തിയാൽ നഷ്ടം ഇന്ത്യക്ക് മാത്രമാണ്. പണം കൊടുത്ത ശേഷമാണ് കരാർലംഘനമുണ്ടാകുന്നതെങ്കിൽ ഖജനാവിന് വലിയ നഷ്ടമാകും ഇത് ഉണ്ടാക്കുക. റിലയൻസിന് വേണ്ടിയുള്ള കരാറാണിതെന്ന വാദത്തെയാണ് ഈ വിവരങ്ങൾ ശരിവയ്ക്കുന്നത്. അതാണ് ബിജെപിക്ക് തലവേദനയാകുന്നത്.

രണ്ടു മുഖ്യഘടകങ്ങളുമില്ലാതെ സർക്കാരുകൾ തമ്മിൽ കരാറുണ്ടാക്കുന്നതിനെക്കുറിച്ചു പ്രതിരോധ മന്ത്രാലയം 2016 ഓഗസ്റ്റ് 23ന് നൽകിയ ഫയലിൽ, വ്യക്തമായ മറുപടി നൽകാൻ നിയമ മന്ത്രാലയം തയാറായില്ല. ഭരണതലത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നാണു നിയമമന്ത്രാലയം അഭിപ്രായപ്പെട്ടത്. പിറ്റേന്ന്, 2016 ഓഗസ്റ്റ് 24ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി (സിസിഎസ്) യോഗം ചേർന്നു, 2 മുഖ്യ ഘടകങ്ങളുമില്ലാതെ സർക്കാരുകൾ തമ്മിലുള്ള കരാറിന് അംഗീകാരം നൽകാമെന്നു തീരുമാനിച്ചു. സോവറിൻ ഗ്യാരന്റിയുൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ തങ്ങളുടെ പ്രധാനമന്ത്രി ഒപ്പുവച്ചു നൽകുന്ന 'ലെറ്റർ ഓഫ് കംഫർട്ട്' മതിയാവുമെന്ന ഫ്രഞ്ച് സർക്കാരിന്റെ വാദം മോദി സർക്കാർ അംഗീകരിച്ചു. കരാറിനു പിന്തുണ വ്യക്തമാക്കുന്നതാണ് ഈ കത്ത്. നിയമപരമായി നോക്കുമ്പോൾ, ഇത് സോവറിൻ ഗ്യാരന്റിക്കു തുല്യമല്ല.

കരാർ പാലിക്കപ്പെടാതിരുന്നാൽ ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് സർക്കാരിനെ തർക്ക പരിഹാര ഫോറത്തിലേക്കു കൊണ്ടുപോകാൻ സാധിക്കില്ല. ഈ കത്തിനെക്കുറിച്ചു കരാറിന്റെ ആമുഖത്തിൽ മാത്രമേ പരാമർശമുള്ളു, വ്യവസ്ഥകളിൽ പരാമർശമില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഫാൽ യുദ്ധ വിമാന കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതിയിൽ വാദം മൂന്നര മണിക്കൂറാണ് നീണ്ടത്. റഫാൽ വിമാനങ്ങളുടെ വില വിവരങ്ങൾ സർക്കാർ രഹസ്യരേഖയായി കോടതിക്കു കൈമാറിയിരുന്നു. ഇതു പരസ്യമാക്കേണ്ടതുണ്ടോയെന്നു തങ്ങൾ തീരുമാനിക്കുമെന്നും അതുവരെ വിലയെക്കുറിച്ചുള്ള ചർച്ച ഉദ്ദേശിക്കുന്നില്ലെന്നും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

വില പുറത്തുവിടുന്നത് എതിരാളികൾ മുതലെടുക്കുമെന്ന് എജി പറഞ്ഞു. ചോർന്നാൽ തന്റെ ഓഫിസ് പഴി കേൾക്കുമെന്നതിനാൽ താൻ പോലും വിമാനങ്ങളുടെ വില പരിശോധിച്ചിട്ടില്ല. 60 കിലോമീറ്റർ ദൂരത്തുനിന്ന് ആക്രമണം നടത്താൻ ശേഷിയുള്ളതാണു റഫാലെന്നും അവയുണ്ടായിരുന്നെങ്കിൽ കാർഗിൽ യുദ്ധത്തിൽ വലിയ തോതിൽ ജീവഹാനി ഒഴിവാക്കാമായിരുന്നുവെന്നും എജി പറഞ്ഞു. കാർഗിൽ യുദ്ധം നടന്നത് 1999-2000 വർഷത്തിലല്ലേ? റഫാൽ രംഗത്തുവരുന്നത് 2014 ൽ മാത്രമാണല്ലോയെന്നു കോടതി ചോദിച്ചു. അനുമാനം പങ്കുവച്ചതാണെന്ന് എജി മറുപടി നൽകി. അങ്ങനെ കേന്ദ്ര സർക്കാരിനെ തീർത്തും പ്രതിരോധത്തിൽ നിർത്തുന്ന തരത്തിലാണ് കോടതിയിലെ നടപടിക്രമങ്ങൾ പുരോഗമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP