Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

അനുനിമിഷം ഭക്തജനങ്ങളും സംഘപരിവാർ അണികളും പ്രവഹിച്ച് തുടങ്ങിയതോടെ സ്ഥിതി സങ്കീർണ്ണമായി; കാർഗോ ടെർമിനൽ വഴി പുറത്തിറക്കാനുള്ള നീക്കവും പൊളിഞ്ഞതോടെ വിശ്വാസികളോട് ഏറ്റുമുട്ടി സുരക്ഷ ഒരുക്കേണ്ടെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; മലകയറിയേ മടങ്ങൂവെന്ന വാശിയിൽ തൃപ്തി ദേശായിയും; സുരക്ഷാ കാരണങ്ങളാൽ അറസ്റ്റ് ചെയ്ത് മടക്കാൻ സി ഐ എസ് എഫിന് നിർദ്ദേശം നൽകാനുള്ള ആലോചന സജീവം; നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തി ദേശായിക്ക് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറംലോകം കാണാൻ കഴിഞ്ഞില്ല

അനുനിമിഷം ഭക്തജനങ്ങളും സംഘപരിവാർ അണികളും പ്രവഹിച്ച് തുടങ്ങിയതോടെ സ്ഥിതി സങ്കീർണ്ണമായി; കാർഗോ ടെർമിനൽ വഴി പുറത്തിറക്കാനുള്ള നീക്കവും പൊളിഞ്ഞതോടെ വിശ്വാസികളോട് ഏറ്റുമുട്ടി സുരക്ഷ ഒരുക്കേണ്ടെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; മലകയറിയേ മടങ്ങൂവെന്ന വാശിയിൽ തൃപ്തി ദേശായിയും; സുരക്ഷാ കാരണങ്ങളാൽ അറസ്റ്റ് ചെയ്ത് മടക്കാൻ സി ഐ എസ് എഫിന് നിർദ്ദേശം നൽകാനുള്ള ആലോചന സജീവം; നെടുമ്പാശ്ശേരിയിൽ എത്തിയ തൃപ്തി ദേശായിക്ക് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറംലോകം കാണാൻ കഴിഞ്ഞില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുടരുന്ന തൃപ്തി ദേശായിയെ തിരിച്ചയയ്ക്കാനുള്ള സാധ്യത കേരളാ പൊലീസ് തേടും. തൃപ്തിയെ പുറത്തേക്ക് കൊണ്ടു പോയാൽ വലിയ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിമാനത്താവള സുരക്ഷാ ഏജൻസിയായ സിഐഎസ് എഫിനെ പൊലീസ് അയക്കും. സുരക്ഷാ കാരണങ്ങളാൽ മറ്റൊരു വിമാനത്തിൽ പൂനയിലേക്ക് കയറ്റി അയക്കാനാണ് നീക്കം. നിലയ്ക്കലിൽ എത്തിയാൽ തൃപ്തിക്ക് സുരക്ഷ നൽകാമെന്നാണ് പൊലീസ് നിലപാട്. എന്നാൽ പൊലീസ് സുരക്ഷയില്ലാതെ പുറത്തിറങ്ങാനാവില്ലെന്ന നിലപാടിലാണ് തൃപ്തി. കോട്ടയം വരെ പോകാൻ സുരക്ഷ വേണമെന്നാണ് ആവശ്യം. അതിനിടെയാണ് തിരിച്ചയക്കാനുള്ള നീക്കം പൊലീസ് തുടങ്ങിയത്. പ്രതിഷേധത്തിനിടെ കാർഗോ ടെർമിനൽ വഴി പുറത്തെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഉടൻ തന്നെ പ്രതിഷേധക്കാർ സംഘടിച്ചെത്തി കാർഗോ ടെർമിനലും ഉപരോധിക്കുകയായിരുന്നു.

തൃപ്തിയെ ശബരിമലയിലെത്തിക്കാനാകില്ലെന്ന് അറിയിച്ച് പ്രീപെയ്ഡ് ടാക്‌സിക്കാർ പിന്മാറിയതോടെ, ഓൺലൈൻ ടാക്‌സി ഏർപ്പെടുത്താൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ ഭക്തരുടെ പ്രതിഷേധം ശക്തമാണെന്നും,അതിനെ അവഗണിച്ച് തങ്ങൾ വരില്ലെന്നുമാണ് ടാക്‌സിക്കാരുടെ നിലപാട്.പൊലീസ് ഏറെ പണിപ്പെട്ട് കൊണ്ടുവന്ന ടാക്‌സി ഡ്രൈവർ പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോയി. പുലർച്ചെ മുതൽ വിമാനത്താവളത്തിനു പുറത്ത് ഭക്തർ തടിച്ചുകൂടിയിരുന്നു.എന്നാൽ ഇപ്പോൾ മഴ പോലും അവഗണിച്ച് സ്ത്രീകളും തൃപ്തിയെ തടയാനായി എത്തുന്നുണ്ട്.എന്തുവന്നാലും തൃപ്തി ദേശായിയെ പുറത്തെത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തർ. ബിജെപി നേതാവ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം മുഴുവൻ ഭക്തരുടെ നിയന്ത്രണത്തിലാണ്. ഗേറ്റുകളെല്ലാം വിശ്വാസികൾ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് തൃപ്തിയെ പുറത്തേക്ക് കൊണ്ടു പോകാനാവില്ലെന്നാണ് പൊലീസ് നിലപാട്.

ഈ സാഹചര്യത്തിലാണ് സിഐഎസ്എഫിനെ കൊണ്ട് തൃപ്തിയെ അറസ്റ്റ് ചെയ്ത് മടക്കാനുള്ള നീക്കം. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി തൃപ്തിയെ അറസ്റ്റ് ചെയ്ത് മറ്റൊരു വിമാനത്തിൽ മടക്കാൻ സിഐഎസ് എഫിന് കഴിയും. അതിനിടെ വിശ്വാസ സംരക്ഷണത്തിനായി ശരണം വിളിയോടെ പ്രതിഷേധിക്കുന്ന ഭക്തരെ ഗുണ്ടകളെന്ന് തൃപ്തി ദേശായി ആക്ഷേപിച്ചുവെന്ന വാദം പരിവാർ നേതാക്കൾ ഉയർത്തിയിട്ടുണ്ട്. വിമാനത്താവളത്തിനു മുന്നിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നാണ് തൃപ്തി ദേശായ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ് ഉറപ്പ് പറഞ്ഞിരുന്നു.എന്നാൽ വാഹനം പോലും ലഭിക്കുന്നില്ല.താൻ നേരിട്ട് വിളിച്ചിട്ട് പോലും വരാൻ ടാക്‌സിക്കാർ തയ്യാറാകുന്നില്ല.എങ്കിലും എന്തുവന്നാലും താൻ ശബരിമലയിൽ പോകാതെ മടങ്ങില്ലെന്നും തൃപ്തി ദേശായ് പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവർ അയ്യപ്പഭക്തരല്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിൽ വരുന്നതെന്നും,സാഹസികത കാട്ടാനാണെന്നും,വ്രതം നോക്കേണ്ട കാര്യമില്ല,ഗുരുസ്വാമിയുടെ ആവശ്യമില്ല,ഇരുമുടി വേണമെങ്കിൽ വാങ്ങും എന്നുമൊക്കെ ശബരിമലയുടെ ആചാരങ്ങളെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസം തൃപ്തി സംസാരിച്ചിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ പരിവാറുകാർ പ്രചരിപ്പിക്കുന്നുണ്ട്. ശബരിമല ദർശനത്തിനായി എത്തിയ തൃപ്തിദേശായിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കനത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. പുലർച്ചെ നാലു മണിക്ക് എത്തിയ അവരെ വിമാനത്താവളത്തിന് പുറത്തിറക്കാൻ പോലും പ്രതിഷേധക്കാർ സമ്മതിച്ചില്ല. നാമജപ പ്രതിഷേധവുമായി സംഘടിച്ച ബിജെപിക്കാർ കവാടവാതിൽ തടഞ്ഞു. പൂണെയിൽ നിന്നും ഇൻഡിഗോ വിമാനത്തിലായിരുന്നു തൃപ്തിയും മറ്റ് അഞ്ചു വനിതകളും നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയത്.

തൃപ്തിദേശായി തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ ശവത്തിൽ ചവിട്ടിയേ തൃപ്തിയെ പൊലീസിന് ശബരിമലയിൽ എത്തിക്കാനാകൂ എന്നാണ് വനിതാ പ്രവർത്തകർ അടക്കമുള്ളവർ പറഞ്ഞിരിക്കുന്നത്. പ്രതിഷേധം ചൂണ്ടിക്കാട്ടി തൃപ്തിയെ മടക്കി അയയ്ക്കാൻ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ വെട്ടിലായിരിക്കുന്നത് പൊലീസാണ്. തൃപ്തിയുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നു എന്ന് ഹിന്ദു ഐക്യവേദിയും ബിജെപിയും വ്യക്തമാക്കി. എന്നാൽ ഇവർ ഫോൺ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം തന്നെ സംഭവം സംഘർഷത്തിലേക്ക് നീങ്ങരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംഘപരിവാർ നേതാക്കൾ വ്യക്തമാക്കി. ഇതിനിടെയാണ് സി ഐ എസ് എഫ് ഇടപെടലിലൂടെ തൃപ്തിയെ തിരിച്ചയയ്ക്കാനുള്ള നീക്കം.

തൃപ്തി എത്തുന്നതറിഞ്ഞ് പുലർച്ചെ നാലു മണി മുതൽ സംഘപരിവാർ സംഘടനകൾ വിമാനത്തിന് മുന്നിൽ നാമജപ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. പ്രതിഷേധക്കാരുടെ എണ്ണം അതിവേഗം കൂടുകയാണ്. അതേസമയം തൃപ്തിക്ക് പ്രത്യേക സുരക്ഷ നൽകുന്ന കാര്യം ആലോിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ഉന്നതോദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നുമാണ് ഡിജിപി പറയുന്നത്. പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും പൊലീസ് നിർദ്ദേശിക്കുന്ന സ്ഥലത്ത് താമസിക്കാൻ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലെത്തിയാൽ സുരക്ഷ നൽകാൻ തയ്യാറാണെന്ന് പൊലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്.

അവരെ ഹോട്ടലിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും അതനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പൊലീസ് ഒരുക്കിയിട്ടുണ്ട്. പുലർച്ചെ കുറച്ച് പ്രതിഷേധക്കാർ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നേരം പുലർന്നതോടെ ആയിരക്കണക്കിന് കണക്കിന് ബിജെപി, ആർഎസ്എസ് പ്രവർത്തകർ വിമാനത്താവള പരിസരത്ത് എത്തിയിട്ടുണ്ട്.

ശബരിമല ദർശനത്തിന് പ്രത്യേക സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പൊലീസിനും കത്തയച്ചിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്‌നഗർ ശനി ശിംഘനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സർക്കാർ വഹിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് സർക്കാർ നിരസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP