Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരണമന്ത്രങ്ങളാൽ വിമാനത്താവളം ശബ്ദ മുഖരിതം; എന്ത് വന്നാലും ഭൂമാതാ ബ്രിഗേഡുകളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് നാമജപക്കാർ; പ്രതിഷേധത്തിന് നേതൃത്വം നൽകി സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അടക്കമുള്ള ബിജെപി നേതാക്കൾ; മനസ്സ് മാറാതെ എയർപോർട്ടിനുള്ളിൽ കുത്തിയിരുന്ന് തൃപ്തി ദേശായിയും സംഘവും; കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ നടപടിക്ക് സി ഐ എസ് എഫ്; തൃപ്തിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്ത് പൂനയ്ക്ക് മടക്കും

ശരണമന്ത്രങ്ങളാൽ വിമാനത്താവളം ശബ്ദ മുഖരിതം; എന്ത് വന്നാലും ഭൂമാതാ ബ്രിഗേഡുകളെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് നാമജപക്കാർ; പ്രതിഷേധത്തിന് നേതൃത്വം നൽകി സുരേന്ദ്രനും ശോഭാ സുരേന്ദ്രനും അടക്കമുള്ള ബിജെപി നേതാക്കൾ; മനസ്സ് മാറാതെ എയർപോർട്ടിനുള്ളിൽ കുത്തിയിരുന്ന് തൃപ്തി ദേശായിയും സംഘവും; കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ നടപടിക്ക് സി ഐ എസ് എഫ്; തൃപ്തിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്ത് പൂനയ്ക്ക് മടക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമല സന്ദർശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ എത്രയും വേഗം മടക്കി അയക്കുന്നതാണ് നല്ലതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അല്ലാത്തപക്ഷം സംസ്ഥാനത്തെ ക്രമസമാധാന നില തന്നെ വഷളായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയെ മടക്കി അയക്കാൻ പൊലീസ് നീക്കം തുടങ്ങി. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരിൽ തൃപ്തിയെ സി ഐ എസ് എഫ് അറസ്റ്റ് ചെയ്ത് തിരിച്ചയക്കാനാണ് സാധ്യത. 1.45ന് കൊച്ചിയിൽ നിന്ന് പൂനയിലേക്ക് വിമാനമുണ്ട്. ഇതിൽ മടക്കി അയക്കാനാണ് നീക്കം.

ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് ഭക്തരെ വെല്ലുവിളിച്ച് തൃപ്തി പറയുമ്പോൾ വിമാനത്താവളത്തിനു പുറത്തേയ്ക്ക് പോലും ഇറക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് പ്രതിഷേധക്കാർ.രാവിലെ 4.30 ന് വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് മാറ്റാൻ പോലും ഒരു ടാക്‌സി സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വിമാനത്താവളത്തിന് ചുറ്റും ഭക്തർ നിലയുറപ്പിച്ചിട്ടുണ്ട്. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തേയും തടസ്സപ്പെടുത്തുന്നുണ്ട്. നിമിഷങ്ങൾ കഴിയുന്തോറും വിമാനത്താവളത്തിനു ചുറ്റും ജനക്കൂട്ടം കൂടിവരികയാണ്. നാമജപത്തോടെയുള്ള പ്രതിഷേധം അവർ തുടരുകയാണ്. അതുകൊണ്ട് തന്നെ ഭക്തർക്കെതിരെ നടപടി എടുക്കാൻ സിഐഎസ് എഫ് മടിക്കുകയാണ്. ഈ സാഹചര്യത്തിൽ തൃപ്തി ദേശായിയോട് മടങ്ങി പോവാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് പുലർച്ചെ നാലു മണിയോടെ വിമാനമിറങ്ങിയ ആറംഗസംഘത്തെ വിമാനത്താവളത്തിൽ നിന്നും പുറത്തുവിടാതെ ശക്തമായ നാമജപ പ്രതിഷേധവുമായിട്ടാണ് പുറത്ത് ബിജെപി തടയുന്നത്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് വിടാൻ പോലും വിടാൻ കൂട്ടാക്കാതെ പ്രായമായ സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരാണ് രംഗത്തു വന്നിരിക്കുന്നത്. വിമാനത്താവളത്തിന് മുമ്പിൽ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധക്കാർ പ്രതിഷേധിക്കുന്നത്. എന്തുവന്നാലും തൃപ്തിദേശായിയെ ശബരിമലയിൽ എത്താൻ അനുവദിക്കില്ലെന്നും വിമാനത്താവളത്തിന് പുറത്തേക്ക് പോലും വിടില്ലെന്നും പ്രതിഷേധക്കാർ നിലപാട് എടുത്തതോടെ ശബരിമല കയറാൻ എത്തിയ തൃപ്തിയും കൂട്ടരും വിമാനത്താവളത്തിൽ കുടുങ്ങി. അതേസമയം എന്തുവന്നാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് തൃപ്തിദേശായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മടക്കാനുള്ള നീക്കം. ഇതിന് സി എസ് ഐ എഫിന് അധികാരമുണ്ട്. വിമാനത്തവാള സുരക്ഷ ഉയർത്തിയാകും നടപടി.

അതിനിടെ തൃപ്തിക്ക് വാഹനസൗകര്യം നൽകാനാകില്ലെന്ന് കൊച്ചിയിലെ ടാക്സികാറുകളും നിലപാട് എടുത്തിരിക്കുകയാണ്. പ്രീ പെയ്ഡ്, ഓൺലൈൻ ടാക്‌സി ഉപയോഗിച്ച് ഇവരെ പുറത്തെത്തിക്കാൻ പൊലീസ് നടത്തിയ ശ്രമം പരാജയമായി. രണ്ടു തവണയും ടാക്‌സികൾ ഇവരെ കൊണ്ടുപോകാൻ സമ്മതിച്ചില്ല. ഇതോടെ ബിജെപി നേതാക്കളുമായി പൊലീസ് ചർച്ച നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. ശബരിമലയിൽ പോകാനുള്ള നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി അറിയിച്ചതോടെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ അതും തടയുമെന്നാണ് ബിജെപി നേതാക്കളും അണികളും വ്യക്തമാക്കി. ഇതോടെ ഇതും വേണ്ടെന്ന് വച്ചു. ദീർഘ നേരം തൃപ്തിയെ വിമാനത്താവളത്തിൽ ഇരുത്താനാകില്ലെന്നാണ് സി എസ് ഐ എഫ് നിലപാട്. ഈ സാഹചര്യത്തിലാകും നടപടി.

ശബരിമല സന്ദർശിച്ച് ആചാരം തെറ്റിക്കാൻ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, മുഖ്യമന്ത്രിയുടെ ഫോൺ പരിശോധിക്കണമെന്നും ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോൺ കോളുകൾ പരിശോധിക്കണം. ആചാരം ലംഘിക്കാനായി തൃപ്തിയെ പിണറായി വിളിച്ചുവരുത്തുകയായിരുന്നു.അതിനാൽ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലൊ, അയ്യപ്പന്റെ പൂങ്കാവനത്തിലൊ കാലുകുത്തിക്കാൻ അനുവദിക്കില്ലെന്നും എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും അഞ്ച് സ്ത്രീകളും നെടുമ്പാശേരിയിലെത്തിയത്. ബിജെപി പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ഇവർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ ആയിട്ടില്ല. ബിജെപി ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ പ്രതിഷേധത്തിന് നേതൃത്വം നൽകി നെടുമ്പാശേരിയിൽ ഉണ്ട്. സംഘപരിവാർ നേതാക്കളും എത്തി. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയ്‌ക്കെതിരായ പ്രതിരോധം അതിശക്തമാണെന്നാണ് പൊലീസിന്റേയും വിലയിരുത്തൽ.

സാഹചര്യം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് ഇന്റലിജൻസ് വിഭാഗം സർക്കാരിനു നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ടും ഗൗരവത്തോടെ തന്നെ സർക്കാരെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായിയോട് തിരികെപ്പോകാൻ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന എത്തിയത്. അതേ സമയം, അയ്യപ്പ വിശ്വാസത്തിൽ, ദർശന നിയന്ത്രണത്തിനുള്ള പ്രായപരിധിയിൽ പെടാത്ത ആർക്കും ദർശന സൗകര്യവും സഹായവും നൽകുമെന്ന് വിശ്വാസി സമൂഹം നിലപാട് ആവർത്തിക്കുന്നു. തൃപ്തി ദേശായിയോട് അടുപ്പമുള്ള, അവരിൽ സ്വാധീനമുള്ള ആരുടെ സഹായം തേടാനുമുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ച്, തികച്ചും സമാധാനപരമായി വേണം നാമജപ പ്രതിഷേധമെന്ന് കർമ്മസമിതി നേതാക്കൾ അഭ്യർത്ഥിച്ചു. തൃപ്തി ദേശായി തിരികെ പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇപ്പോഴും സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിന് പേർ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുകയാണ്. ശബരിമല ദർശനത്തിനുള്ള സ്ത്രീകളുമായി വരുന്ന ആദ്യം വാഹനംതന്നെ കത്തിക്കാൻ നീക്കം നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ശബരിമല സംഘർഷഭരിതമാക്കാൻ എട്ടംഗ സംഘമെത്തുമെന്നും മണ്ഡല-മകര വിളക്ക് കാലത്തു ക്രമസമാധാനം ദുഷ്‌കരമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ തൃപ്തി ദേശായിയുടെ നിലപാട് ഗൗരവതരമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

പൊലീസ് വാഹനങ്ങൾ കത്തിക്കാനും നീക്കമുള്ളതായാണ് റിപ്പോർട്ട്. എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണം, സന്നിധാനത്തു യുവതീപൊലീസ് ഡ്യൂട്ടിക്കെത്തിയാൽ എൻ.എസ്.എസ്. അടക്കമുള്ള സംഘടനകൾ തടയാനിടയുണ്ട്, എരുമേലി വലിയമ്പലം മൈതാനത്തും നിലയ്ക്കൽ ബേസ് ക്യാമ്പിനു സമീപവും അട്ടത്തോട്ടിലും ശ്രദ്ധിക്കണം, ദേശവിരുദ്ധശക്തികളുടെയും മാവോയിസ്റ്റുകളുടെയും സാന്നിധ്യം പരിശോധിക്കണം തുടങ്ങിയ കാര്യങ്ങളും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP