Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയ്യപ്പഭക്തരെ സ്വാമി എന്നുവിളിക്കാൻ വിലക്കില്ല; ഈ സേവനസപര്യക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യം; സുഗമവും സുരക്ഷിതവുമായ തീർത്ഥാടനമാണ് ഞങ്ങളുടെ ലക്ഷ്യം; നെയ്യഭിഷേകത്തിന് എത്തിയവർ നിരാശരായി മടങ്ങുവെന്ന വാർത്ത വാസ്തവവിരുദ്ധം; നിയന്ത്രണങ്ങൾ യഥാർഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാരിക്കാൻ; ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി പൊലീസ്

അയ്യപ്പഭക്തരെ സ്വാമി എന്നുവിളിക്കാൻ വിലക്കില്ല; ഈ സേവനസപര്യക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യം; സുഗമവും സുരക്ഷിതവുമായ തീർത്ഥാടനമാണ് ഞങ്ങളുടെ ലക്ഷ്യം; നെയ്യഭിഷേകത്തിന് എത്തിയവർ നിരാശരായി മടങ്ങുവെന്ന വാർത്ത വാസ്തവവിരുദ്ധം; നിയന്ത്രണങ്ങൾ യഥാർഥ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാരിക്കാൻ; ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് അമിതാധികാരങ്ങൾ പ്രയോഗിക്കുന്നുവെന്ന ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി പൊലീസ്. തീർത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് ക്രമീകരണങ്ങൾ.  തീർത്ഥാടകർക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാർത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പൊലീസിന്റെ നേതൃത്വത്തിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്ത് ഭക്തർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയിൽ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിന് തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിന് എത്തിയവർക്ക് ആ ചടങ്ങ് നിർവ്വഹിക്കാൻ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു എന്ന വാർത്ത വാസ്തവവിരുദ്ധമാണ്. നെയ്യഭിഷേകത്തിന് കൂപ്പൺ എടുത്തിട്ടുള്ള എല്ലാ ഭക്തർക്കും അതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് കൂപ്പൺ എടുത്തിട്ടുള്ള ഭക്തർക്ക് ദർശനത്തിന് ആവശ്യമായത്ര സമയം സന്നിധാനത്ത് തങ്ങാൻ അവസരം നൽകുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത് എല്ലാ ദിവസവും രാവിലെ 3.15 മുതൽ പകൽ 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട് എന്നാണ്. അപ്പം, അരവണ എന്നിവയും ആവശ്യക്കാർക്ക് യഥേഷ്ടം ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് ആരാധകർ എത്തുന്ന ശബരിമലയിൽ എല്ലാവർക്കും തുല്യഅവസരം ലഭിക്കുന്നതിനായി പൊലീസ് സഹായം നൽകിവരുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഒരുപോലെ അവസരം ലഭിക്കണമെങ്കിൽ ആരേയും കൂടുതൽ നേരം സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കാൻ കഴിയില്ല. ക്രമിനൽ നടപടിചട്ടം 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് യഥാർത്ഥ ഭക്തർക്ക് ശബരിമലയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ്. ഒരു വ്യക്തിയോ ഒരു കൂട്ടം ആൾക്കാരോ അനുസരിക്കേണ്ടതായ നിർദ്ദേശങ്ങൾ വ്യക്തമാക്കാനാണ് ക്രിമിനൽ നടപടിചട്ടം 144 പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളും നിലവിലെ അവസ്ഥയും ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ച് ശബരിമലയിലും പരിസരങ്ങളിലും ജാഥ, പ്രകടനങ്ങൾ, ധർണ എന്നിവ നടത്തുകയോ തീർത്ഥാടകരെ തടയുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ശബരിമല സുരക്ഷാഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുന്നു. ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതിനോ ഭക്തർ ആരാധന നടത്തുന്നത് തടയുന്നതിനോ വേണ്ടിയല്ല.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം പമ്പ ബേസ്‌ക്യാമ്പ് ആയി ഉപയോഗിക്കാനാവാത്ത നിലയിലാണ്. പമ്പയിൽ നേരത്തെ ഉണ്ടായിരുന്ന താമസസൗകര്യങ്ങളും മറ്റും ഇപ്പോൾ നിലവിൽ ഇല്ല. തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പായി താൽക്കാലികമായി പോലും പമ്പയിൽ തങ്ങുന്നതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമല്ല. പരിമിതമായ സൗകര്യങ്ങൾ മാത്രം ലഭ്യമായ നിലയ്ക്കലിലേയ്ക്ക് ബേസ്‌ക്യാമ്പ് മാറ്റിയിട്ടുണ്ട്. പരമാവധി 6,000 പേരെ മാത്രമേ അവിടെ ഉൾക്കൊള്ളാനാവൂ. പരമാവധി 10,000 പേർക്കുള്ള സൗകര്യം ലഭ്യമാക്കാമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ തിരക്ക് പരിഗണിക്കുമ്പോൾ ഇത് തികച്ചും അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ നിലയ്ക്കലിൽ എത്തുന്ന ഭക്തരെ അവിടെനിന്ന് തുടർച്ചയായി കുറഞ്ഞ സമയത്തിനുള്ളിൽ കടത്തിവിടേണ്ടതുണ്ട്. എങ്കിൽ മാത്രമേ സന്നിധാനത്ത് തിരക്ക് കുറയ്ക്കാനും പരമാവധി തീർത്ഥാടകരെ പ്രവേശിപ്പിക്കാനും കഴിയൂ. അതുപോലെതന്നെ, തീർത്ഥാടകർ എത്രയും വേഗം ദർശനം പൂർത്തിയാക്കി നിലയ്ക്കലിൽ എത്തി അവിടെ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിൽ മടങ്ങിയാലേ പുതുതായി നിലയ്ക്കലിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും അവയിലെത്തുന്ന ഭക്തർക്ക് ദർശനസൗകര്യവും ലഭ്യമാകുകയുള്ളൂ. അതിനുവേണ്ടിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

സന്നിധാനത്ത് ഭക്തർക്ക് നിർദ്ദിഷ്ടസ്ഥലങ്ങളിൽ താമസിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ നിർദ്ദേശ പ്രകാരം തീർത്ഥാടകർക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതും ബുക്ക് ചെയ്തയാൾക്കും ഒപ്പമുള്ളവർക്കും നിർദ്ദിഷ്ട ദിവസങ്ങളിൽ അവിടെ താമസിക്കാവുന്നതുമാണ്.സുരക്ഷാപരമായ കാരണങ്ങളാലും തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും നടപ്പന്തൽ, സോപാനം, വടക്കേനട, ഫ്‌ളൈ ഓവർ, പതിനെട്ടാംപടിക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ എന്നിവ അതിസുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നെയ്യഭിഷേകവഴിപാട് നടത്താനുള്ള ഭക്തർക്ക് തങ്ങുന്നതിനും വിശ്രമിക്കുന്നതിനുമായി സന്നിധാനത്തും പരിസരത്തും നിശ്ചിതസ്ഥലങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വൃദ്ധർ, മറ്റ് ശാരീരികബുദ്ധിമുട്ടുള്ളവർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക സൗകര്യങ്ങൾ നൽകാനും ശ്രദ്ധിക്കുന്നുണ്ട്. വെള്ളം, ടോയ്‌ലെറ്റ് സൗകര്യങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ തീർത്ഥാടകർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ലഭ്യമാക്കുന്ന താമസസൗകര്യങ്ങളും ഉപയോഗിക്കാവുന്നതാണ്. ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായുള്ള ഈ നടപടികളുമായി ഭക്തജനങ്ങൾ സഹകരിക്കണം.

സോപാനം, മാളികപ്പുറം, ഫ്‌ളൈഓവർ, പതിനെട്ടാംപടിക്ക് സമീപമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ആചാരലംഘനം ഉണ്ടാകാതിരിക്കാൻ ഷൂസ്, ബെൽറ്റ് എന്നിവ ധരിക്കേണ്ടതില്ല. മറ്റ് സ്ഥലങ്ങളിൽ ഇത്തരം പരിമിതികൾ ഇല്ലാത്തതിനാൽ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം കണക്കാക്കിയും ക്രമസമാധാനനില നിലനിർത്തുന്നതിനുവേണ്ടിയും ആവശ്യമായ യൂണിഫോം ധരിക്കേണ്ടതാണ്. ഭക്തരെ സ്വാമി എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടില്ല. സാമാന്യമര്യാദപ്രകാരം ഉചിതമായ വാക്കുകൾ അഭിസംബോധനയ്ക്ക് ഉപയോഗിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും അവകാശമുണ്ട്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ക്രമസമാധാന നില ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജനങ്ങളുടേയും ആരാധനാലയത്തിന്റേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്തർക്ക് തടസ്സമുണ്ടാകാത്ത രീതിയിൽ സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വിഭാഗം വ്യക്തികളും സംഘങ്ങളും ധർണയും വഴിതടയലും പ്രകടനവും നടത്തുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടയുകയും അതുവഴി തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം വ്യക്തികൾക്കും സംഘങ്ങൾക്കുമെതിരേ നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഈ നടപടി.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനം കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സുഗമമായ തീർത്ഥാടനത്തിന് തടസ്സമുണ്ടാക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കുമെതിരേ നടപടിയെടുക്കാനും കേരള പൊലീസ് പ്രതിജ്ഞാബദ്ധമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP