Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭഗവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ നിലയ്ക്കലിൽ കുടുങ്ങി കിടക്കുമ്പോഴും നടതുറക്കുമ്പോൾ ദർശനത്തിന് ആരുമില്ല; മടുത്ത ഭക്തർ പലരും ദർശനം വേണ്ടെന്ന് വച്ച് കരഞ്ഞു കൊണ്ട് മടങ്ങുന്നു; ശരണം വിളിച്ചാൽ പോലും അറസ്റ്റ് ഭീഷണിയെന്ന് ഭക്തർ; സർവ്വരേയും നിയന്ത്രിച്ചിട്ടും അപ്രതീക്ഷിതമായി പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെടുന്നതിൽ പൊലീസിന് കടുത്ത നിരാശ; എലിയെ പേടിച്ച് ഇല്ലം ചുടാൻ ഇറങ്ങിയ ഈ സർക്കാരിന് ഇപ്പോഴെങ്കിലും സ്ഥിരബുദ്ധി തോന്നുന്നുവോ?

ഭഗവാനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ നിലയ്ക്കലിൽ കുടുങ്ങി കിടക്കുമ്പോഴും നടതുറക്കുമ്പോൾ ദർശനത്തിന് ആരുമില്ല; മടുത്ത ഭക്തർ പലരും ദർശനം വേണ്ടെന്ന് വച്ച് കരഞ്ഞു കൊണ്ട് മടങ്ങുന്നു; ശരണം വിളിച്ചാൽ പോലും അറസ്റ്റ് ഭീഷണിയെന്ന് ഭക്തർ; സർവ്വരേയും നിയന്ത്രിച്ചിട്ടും അപ്രതീക്ഷിതമായി പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെടുന്നതിൽ പൊലീസിന് കടുത്ത നിരാശ; എലിയെ പേടിച്ച് ഇല്ലം ചുടാൻ ഇറങ്ങിയ ഈ സർക്കാരിന് ഇപ്പോഴെങ്കിലും സ്ഥിരബുദ്ധി തോന്നുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: മണ്ഡലകാലം തുടങ്ങി നാല് ദിവസമായും സന്നിധാനത്തേക്ക് ആളെത്തുന്നില്ല. ഇന്നും ആളൊഴിഞ്ഞ പതിനെട്ടാം പടിയാണുള്ളത്. മണിക്കൂറിൽ പതിനായിരക്കണക്കിനാളുകളാണ് ശരണം വിളിയുമായി സാധാരണ മല ചവിട്ടി സന്നിധാനത്ത് എത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ എത്തിയത് നാല് മണിക്കൂർ കൊണ്ട് അയ്യായിരത്തിൽ മുകളിൽ ഭക്തരും. കെ എസ് ആർ ടി സി ബസുപയോഗിച്ച് ഭക്തരെ നിയന്ത്രിക്കുന്ന പൊലീസ് തന്ത്രമാണ് ഇതിന് കാരണം. നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാൻ തീർത്ഥാടകർ ഉണ്ടാകാത്ത അവസ്ഥ. നിലയ്ക്കൽ പമ്പ ബസുകൾക്കുള്ള നിയന്ത്രണം കാരണം പുലർച്ചെ ആർക്കും എത്താൻ കഴിയാതിരുന്നതാണു കാരണം. ഇങ്ങനെ എല്ലാം കൊണ്ടും സർക്കാർ തീരുമാനങ്ങളും നിയന്ത്രണങ്ങളും ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കുകയാണ്.

സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കാനാണ് സർക്കാർ ഇതൊക്കെ ചെയ്യുന്നത്. എന്നാൽ ദർശനത്തിന് തയ്യാറാകുന്ന യുവതികൾക്ക് പൊലീസ് സുരക്ഷ നൽകാൻ പോലും തയ്യാറല്ല. തൃപ്തി ദേശായി നെടുമ്പാശ്ശേരിയിൽ എത്തി തിരിച്ചു പോയി. എന്നാൽ ഭക്തരെ ദുരിതത്തിലാക്കി പൊലീസ് രാജ് നടപ്പാക്കുകയാണ് സന്നിധാനത്ത്. ശരണം വിളി ഉയരാത്ത സന്നിധാനമാണ് ഇപ്പോഴുള്ളത്. പമ്പയിലും നിലയ്ക്കലിലും വലിയ നടപ്പന്തലിലും ശരണം വിളി ഇല്ല. ആയിരങ്ങൾ ഒത്തു ചേർന്ന് ശരണം വിളിയുമായി മുന്നോട്ട് പോകുന്ന അയ്യപ്പഭക്തരും അവരുടെ ഒരുമയുമായിരുന്നു സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്. എന്നാൽ ഇത് ഇന്ന് നടക്കില്ല. പത്ത് പേർ ചേർന്ന് ശരണം വിളിച്ചാൽ പോലും പൊലീസ് മുന്നറിയിപ്പുമായെത്തും. ജയിൽ ഭയന്ന് ഭക്തർ ശരണം വിളിക്കുന്നില്ല. ഇതോടെ തീർത്ഥാടനത്തിന്റെ ആവേശം തന്നെ ഇല്ലാതെയായി. യുവതി പ്രവേശനത്തിന് വേണ്ടി സർക്കാർ ഒരുക്കിയ നിയന്ത്രണങ്ങൾ ഭക്തരുടെ ആവേശത്തെയാണ് തകർക്കുന്നത്.

സാധാരണ ശബരിമയിൽ എത്തുന്നതിന്റെ അഞ്ചിലൊന്ന് പേർ പോലും എത്തുന്നില്ല. മലയാളികളും തമിഴ്‌നാട്ടുകാരും സന്നിധാനത്തേക്ക് വലിയ തോതിൽ എത്തുന്നില്ല. മലയാളികളെ എല്ലാം പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ആർ എസ് എസുകാരെന്ന് പറഞ്ഞ് മലയാളികളെ പലരേയും പൊലീസ് പമ്പയിൽ നിന്ന് തിരിച്ചയയ്ക്കുന്നുണ്ട്. ഇതാണ് ഇതിന് കാരണം. അതിനിടെ സന്നിധാനത്തെ അറസ്റ്റ് സംബന്ധിച്ച് ഐജി, എസ്‌പി എന്നിവരിൽനിന്നു ഡിജിപി വിശദീകരണം തേടി. സന്നിധാനത്തെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ സംഭവം നടക്കുമ്പോൾ പമ്പയിലായിരുന്നു. ബലപ്രയോഗം നടത്താൻ ഇടയാക്കിയ സാഹചര്യം എസ്‌പി പ്രതീഷ് കുമാർ വിശദീകരിക്കണം. ഇതോടെ ഡിജിപിയുടെ സമ്മതം ഇല്ലാതെയാണ് സന്നിധാനത്ത് പൊലീസ് നടപടിയുണ്ടായതെന്ന സംശയമാണ് സജീവമാകുന്നത്. ഇതും വരും ദിവസങ്ങളിൽ ചർച്ചയാകുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഇത് പൊലീസ് നടപ്പാക്കാൻ തയ്യാറല്ല.

പൊലീസ് ഇടപെട്ടു ബസ് സർവീസ് നിർത്തുന്നത് ഇപ്പോഴും തുടരുകയാണ്. ശബരിമലയിലേക്ക് രാത്രി 12നു ബസുകൾ വിടുമെന്നാണു പറഞ്ഞിരുന്നത്. എന്നാൽ പുലർച്ചെ 3നു ശേഷമാണ് ഇതിന് അനുമതി ലഭിച്ചത്. നട തുറന്നപ്പോൾ പൊലീസുകാരും ഏതാനും ദേവസ്വം ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ ഒരു സമയത്തും വലിയ നടപ്പന്തലിലോ പതിനെട്ടാംപടിക്കു താഴെയോ ക്യു ഇല്ലായിരുന്നു. ശബരിമലയിലെ വാവര് നടയിൽ ഇന്നലെ രാത്രിയും ഭക്തരുടെ നാമജപ പ്രതിഷേധം ഉണ്ടായിരുന്നു. 22 പേരടങ്ങുന്ന സംഘമാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസെത്തി വാവര് നടയിൽനിന്ന് നീക്കി മാളികപ്പുറം നടപ്പന്തലിനു സമീപത്തേക്ക് മാറ്റി. മലിനമായ സ്ഥലത്തേക്കാണു തങ്ങളെ മാറ്റിയതെന്ന് ഭക്തർ അറിയിച്ചു. ഇവർ പിന്നീടു പിരിഞ്ഞുപോയി. ഇത്തരം പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന. പ്രതിഷേധിക്കാനായി കൂടുതൽ പ്രവർത്തകെ എത്തിക്കാൻ പരിവാർ നേതൃത്വവും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. നിലയ്ക്കലിലെ നിയന്ത്രണമാണ് ഭക്തരെ വലയ്ക്കുന്നത്. കെ എസ് ആർ ടി സി ബസ് സമയത്തിന് ലഭിക്കുന്നില്ല. അവിടെ അടിസ്ഥാന സൗകര്യങ്ങളുമില്ല. അതുകൊണ്ട് തന്നെ പല ഭക്തരും നിലയ്ക്കലിൽ നിന്ന് മടങ്ങി പോവുകയാണ്.

മനുഷ്യാവകാശ കമ്മിഷൻ ചൊവ്വാഴ്ച ശബരിമല സന്ദർശിക്കും. തീർത്ഥാടകർക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടർന്നാണു തീരുമാനം. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉചിതമായ മാർഗങ്ങൾ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങൾ അന്വേഷിക്കേണ്ടിവരും. ഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കടുത്ത നടപടികളിലേക്കു പോകേണ്ടിവരും. സന്നിധാനത്തു നടപടികൾക്കു നിർദ്ദേശിച്ചത് ആരെന്നറിയണം. ഡിജിപി സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിലപാടെടുത്തു. നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ഉറപ്പു നൽകി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചത് പൊലീസിന് ആശ്വാസമാണ്. വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഭക്തരുടെ പ്രതിഷേധം സന്നിധാനത്ത് ഉയരുന്നത് പൊലീസിന് തലവേദനയാണ്.

നിരോധാജ്ഞ ലംഘിക്കാൻ യുഡിഎഫ്

ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് യുഡിഎഫ് സംഘം സന്നിധാനത്ത് എത്തും. പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. യുവതീ പ്രവേശനമല്ല ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നമെന്ന് യുഡിഎഫ് വിലയിരുത്തി. ഭക്തർക്ക് അയ്യപ്പദർശനത്തിനുള്ള സാഹചര്യം സർക്കാർ നിഷേധിക്കുകയാണ്. പൊലീസിനെ ഭയന്ന് ഭക്തരുടെ വരവ് കുറഞ്ഞു.

സന്നിധാനത്തെ പൊലീസ് അതിക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആർഎസ്എസിനും ബിജെപിക്കും വളരാൻ സിപിഎം അവസരം നൽകുന്നു. ജനങ്ങളാൽ വെറുക്കപ്പെട്ടവരെ മഹത്വവത്ക്കരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. ഹൈക്കോടതി പരാമർശങ്ങൾ സർക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തീർത്ഥാടകരെ വലയ്ക്കുന്നു. ഉത്തരവാദിത്വം മറന്ന സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാനും യുഡിഎഫ് യോഗം തീരുമാനിച്ചു.

ബിജെപിയുടെ ഇടപെടൽ തുടരും

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ 21ന് ശബരിമല സന്ദർശിക്കും. ബിജെപി എംപിമാരായ നളീൻ കുമാർ കട്ടീലും വി.മുരളീധരനും ചൊവ്വാഴ്ച ശബരിമലയിലെത്തും. രാവിലെ 10 മണിക്ക് ഇവർ നിലയ്ക്കലിലെത്തും. പാർട്ടി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയും എംപിമാരോടൊപ്പമുണ്ടാകും. പമ്പയും സന്നിധാനവും എംപിമാർ സന്ദർശിക്കും. തുടർന്ന് അയ്യപ്പ ദർശനം നടത്തും.

അതിനിടെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നു പന്തളം കൊട്ടാരം നിർവാഹകസംഘം ആവശ്യപ്പെട്ടു. നിലവിൽ അടിയന്തരാവസ്ഥയുടെ പ്രതീതിയാണ്. സർക്കാരിന്റെ നടപടികൾ തീർത്ഥാടകരിൽ ഭീതി സൃഷ്ടിക്കുന്നു. ശരണം വിളിച്ചു സംഘമായി ദർശനം നടത്തുന്നത് ആചാരം മാത്രമല്ല, തീർത്ഥാടകരുടെ മൗലികാവകാശവുമാണെന്നു കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി. ജി. ശശികുമാര വർമയും സെക്രട്ടറി പി. എൻ. നാരായണവർമയും പറഞ്ഞു.

വ്രതമെടുത്തെത്തുന്ന തീർത്ഥാടകർക്ക് വഴിപാടുകൾ നടത്താൻ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നീക്കണം. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് ദേവസ്വം ബോർഡും സർക്കാരുമാണ്. സന്നിധാനത്തു 'പൊലീസ് രാജ്' നടപ്പിലാക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല. വൈകിയ വേളയിലെങ്കിലും ശബരിമലയുടെ വിശുദ്ധി നിലനിർത്തി അയ്യപ്പഭക്തരെ പൊലീസിന്റെ പീഡനങ്ങളിൽനിന്നു രക്ഷിക്കാൻ ബോർഡും സർക്കാരും മുൻകൈ എടുക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.

റിമാൻഡിലായവർക്ക് സ്വീകരണം

ശബരിമല സന്നിധാനത്തുനിന്ന് അറസ്റ്റിലായവരെ റിമാൻഡ്‌ചെയ്ത് സെൻട്രൽ ജയിലിൽ രാത്രി എത്തിച്ചപ്പോൾ ബിജെപി, ആർഎസ്എസ് പ്രവർത്തകർ സ്വീകരിച്ചതു ശരണംവിളികളോടും നാമജപത്തോടും. ഒൻപതിനു മൂന്നു ബസുകളിലായി ഇവരെ എത്തിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപുതന്നെ സെൻട്രൽ ജയിലിനു മുന്നിലെ റോഡ് പ്രവർത്തകരെക്കൊണ്ടു നിറഞ്ഞു. ഇത് റോഡ് ഉപരോധമായി മാറിയതോടെ റോഡടച്ച് പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.

പ്രതിഷേധക്കാരുടെ എണ്ണം ആയിരത്തോളമായി ഉയർന്നതോടെ സ്ഥലത്തു വൻ സംഘർഷാവസ്ഥയായി. തീർത്ഥാടകരുമായുള്ള ബസ് വരുമ്പോൾ തടയുമെന്ന സ്ഥിതിയായപ്പോൾ നേതാക്കളുമായി ഡിസിപി ചർച്ച നടത്തിയാണു ജയിലിലേക്കുള്ള വഴിയൊരുക്കാൻ ധാരണയായത്. നാലു പൊലീസ് ജീപ്പുകളുടെ അകമ്പടികളോടെ മൂന്നു ബസുകളിലായി അറസ്റ്റിലായ തീർത്ഥാടകരെ സെൻട്രൽ ജയിൽ ഗേറ്റിനു മുന്നിലെത്തിച്ചതോടെ ശരണംവിളികളും കൈകൊട്ടും ഉച്ചത്തിലായി. പുറത്തെ പിന്തുണ കണ്ടതോടെ അറസ്റ്റിലായ തീർത്ഥാടകർ ബസിനുള്ളിൽ എഴുന്നേറ്റുനിന്നു പ്രതിഷേധക്കാർക്കു നേരേ കൈകൂപ്പി. പ്രതിഷേധക്കാർ തടയാതിരിക്കാനായി അതിവേഗം വാഹനങ്ങൾ ജയിൽ വളപ്പിനുള്ളിലേക്കു കടന്നു. ഉടൻ ഗേറ്റടയ്ക്കുകയും ചെയ്തു. വീണ്ടും ഒരു മണിക്കൂറോളം പ്രതിഷേധം തുടർന്ന ശേഷമാണു പ്രവർത്തകർ പിരിഞ്ഞുപോയത്.

സന്നിധാനത്ത് അറസ്റ്റിലായ 68 പേരിൽ 29 പേരെയാണു പൂജപ്പുര സെൻട്രൽ ജയിലിലേക്കു കൊണ്ടുവന്നത്. മറ്റുള്ളവരെ സ്‌പെഷൽ സബ്ജയിലിലും ജില്ലാ ജയിലിലുമായാണു പാർപ്പിച്ചിരിക്കുന്നത്. ആകെ 750 പേരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള സെൻട്രൽ ജയിലിൽ ഇപ്പോൾത്തന്നെ 1723 തടവുകാരുണ്ട്. ഇതിനു പുറമെയാണ് അറസ്റ്റിലായ തീർത്ഥാടകരെക്കൂടി കൊണ്ടുവന്നത്.

പ്രതിഷേധത്തിനിടെ അക്രമവും

ശബരിമലയിലെ അറസ്റ്റിനെതിരായ പ്രതിഷേധം ചിലയിടങ്ങളിൽ അക്രമാസക്തമായി. കല്ലേറും ജീപ്പു തകർക്കലും സംഘർഷവും കൂട്ട അറസ്റ്റും നടന്നു. കോട്ടയം ജില്ലയിൽ ശബരിമല കർമസമിതി പ്രവർത്തകരും ബിജെപി- സംഘപരിവാർ പ്രവർത്തകരും പ്രകടനവും പൊലീസ് സ്റ്റേഷൻ ഉപരോധവും നാമജപവും നടത്തി. നിലയ്ക്കലിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത എസ്‌പി വി.ജി. വിനോദ് കുമാറിന്റെ ഗ്രാമറ്റത്തെ വീട്ടിലേക്കു മാർച്ചു നടത്തി. പൊലീസ് 2386 പേർക്കെതിരെ കേസെടുത്തു. ഇതിൽ 275 പേരെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു. 5 പേർ അറസ്റ്റിലായി. ഞായറാഴ്ച രാത്രി വൈകി നടന്ന പ്രതിഷേധ മാർച്ച് തടഞ്ഞപ്പോൾ വടികൊണ്ടു ചില്ലു തകർക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇടുക്കി ജില്ലയിലെ ഉപ്പുതറ പൊലീസ് സ്റ്റേഷനിലേയ്ക്കു നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. തൊടുപുഴയിലും പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് സ്റ്റേഷൻ ഉപരോധിക്കാനെത്തിയവരിൽ ചിലർ സ്റ്റേഷനു നേരെ കല്ലെറിഞ്ഞു. ബോർഡ് കല്ലേറിൽ തകർന്നു.

കൊല്ലത്തു പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ നിന്നു പമ്പയിലേക്കു പോകേണ്ടിയിരുന്ന കെഎസ്ആർടിസി ബസിനു നേരെ രാത്രി 7.30ന് കല്ലേറുണ്ടായി. ചില്ല് തകർന്നു. ഇന്നലെ പുലർച്ചെ ബൈക്കിലെത്തിയ സംഘം ദേശീയപാതയിൽ പുത്തൻതെരുവിനു സമീപം കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞു. മുൻവശത്തെ ചില്ല് തകർന്നു. ഡ്രൈവറുടെ കണ്ണിനു പരുക്കേറ്റു. ഡൽഹിയിൽ അയ്യപ്പ ധർമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തി. വൈകിട്ടു ജന്തർ മന്തറിൽ നിന്നാരംഭിച്ചു കേരള ഹൗസിനു മുന്നിൽ സമാപിച്ച പ്രതിഷേധത്തിൽ ഒട്ടേറെപ്പേർ അണിനിരന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP