Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു; സന്നിധാനത്തെ അക്രമ സമരങ്ങൾ ഭക്തിയുടെ പേരിലല്ല; യഥാർത്ഥ ഭക്തന്മാർക്ക് തടസമുണ്ടാക്കുന്ന വിധത്തിൽ പെരുമാറി; കോൺഗ്രസ് ആർഎസ്എസിനും ബിജെപിക്കും ഒപ്പം നീങ്ങുന്നു; പൊലീസ് പരമാവധി സംയമനം പാലിക്കുകയായിരുന്നു; മാധ്യമപ്രവർത്തകരുടെ അടക്കം ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്: ശബരിമലയിലെ പൊലീസ് നടപടിയിൽ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി

ശബരിമലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു; സന്നിധാനത്തെ അക്രമ സമരങ്ങൾ ഭക്തിയുടെ പേരിലല്ല; യഥാർത്ഥ ഭക്തന്മാർക്ക് തടസമുണ്ടാക്കുന്ന വിധത്തിൽ പെരുമാറി; കോൺഗ്രസ് ആർഎസ്എസിനും ബിജെപിക്കും ഒപ്പം നീങ്ങുന്നു; പൊലീസ് പരമാവധി സംയമനം പാലിക്കുകയായിരുന്നു; മാധ്യമപ്രവർത്തകരുടെ അടക്കം ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടത്: ശബരിമലയിലെ പൊലീസ് നടപടിയിൽ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സന്നിധാനത്തെ സമരങ്ങൾ ഭക്തിയുടെ പേരിൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ആർഎസ്എസിനൊപ്പം നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് പരമാവധി സംയമനം പാലിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരുടെ അടക്കം ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് ഇടപെട്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശബരിമലയിലെ സമരക്കാരുടെ ഉള്ളിലിരിപ്പ് ഇതിനോടകം വ്യക്തമായതാണ്. ശബരിമലയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായല്ല സമരം. ആചാരലംഘനമാണ് ആചാരസംരക്ഷകർ നടപ്പാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതിഷേധമാണു സംഘപരിവാറിന്റേത്. ആദ്യഘട്ട പ്രതിഷേധങ്ങളിൽ സർക്കാർ ഇടപെട്ടില്ല. മാസ പൂജ സമയത്തുണ്ടായ പ്രതിഷേധം പൊലീസ് തടഞ്ഞില്ല. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിലാണു പൊലീസ് ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമപ്രവർത്തകരെപ്പോലും ക്രൂരമായി ആക്രമിച്ചു. വനിതാ മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടു. ആ സമയത്താണ് പൊലീസ് ഇടപെട്ടത്. പൊലീസ് പരമാവധി സംയമനം പാലിച്ചു. സംഘപരിവാറിനു പ്രശ്നങ്ങൾ ഉണ്ടാക്കണമായിരുന്നു. അതിന്റെ ഭാഗമായാണ് 50 വയസ് കഴിഞ്ഞ സ്ത്രീയെവരെ ആക്രമിച്ചു. പ്രതിഷേധക്കാർ സന്നിധാനത്ത് ആ സ്ത്രീയോടു കാണിച്ചത് എല്ലാവരും കണ്ടതാണ്.

അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണ്. ഭക്തരെ അങ്ങേയറ്റം ദുരിതത്തിലാക്കുന്ന നടപടിയാണു സംഘപരിവാർ സ്വീകരിക്കുന്നത്. ആർഎസ്എസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത് കലാപത്തിനാണ്. ഹരിവരാസനം പാടി നട അടച്ചതിനുശേഷം കൂട്ടംകൂടി സംഘർഷമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ആദ്യദിവസം നടപ്പാക്കാനാകാത്തതിനാൽ പിന്നീടുള്ള ദിവസങ്ങളിൽ വ്യക്തമായ പ്ലാനോടെയാണ് അവർ പ്രവർത്തിച്ചത്. സംഘപരിവാറിന്റെ കൈപ്പിടിയിൽ ശബരിമലയെ ഒതുക്കാനാണ് അവരുടെ ശ്രമം. ഭക്തരാണെന്ന് അവകാശപ്പെട്ട് എത്തിയവർ സംഘപരിവാറുകാണെന്നും വ്യക്തമായിട്ടുണ്ട്. കോടതി വിധി നടപ്പാക്കാനേ സർക്കാരിനു കഴിയൂ. നിയമവാഴ്ചയുള്ള രാജ്യത്ത് കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

ശബരിമലയോടുള്ള ഭക്തിയുടെ ഭാഗമായല്ല ഇത്തരം സമരങ്ങൾ. ശബരിമലയിലെ മാസപൂജയുടെ അവസാന സമയങ്ങളിൽ സന്നിധാനത്ത് മാധ്യമപ്രവർത്തകർക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ സംഘപരിവാർ സൃഷ്ടിച്ചു. അതൊന്നും ഭക്തരല്ല ചെയ്യുന്നത്. എല്ലാ ഘട്ടത്തിലും പൊലീസ് സമാധാനപരമായും ആത്മസംയമനത്തോടെയും ഇടപെട്ടു. ശാരീരിക വേദനകൾ അനുഭവിച്ചും പൊലീസ് ഉത്തരവാദിത്വം നിറവേറ്റി.

ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഭക്തർക്ക് ആരാധന നടത്താൻ കഴിയുന്നതിന് വേണ്ടിയായിരുന്നു ഇത്. തടസം സൃഷ്ടിക്കാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത് സ്വാഭാവികം. ഇത് ആയിരക്കണക്കിന് ഭക്തർക്ക് സൗകര്യം ചെയ്യുന്നതിന് വേണ്ടിയാണ്. അതേസമയം ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത രീതികളാണ് ചിത്തിര ആട്ട സമയത്ത് ഉണ്ടായത്. പവിത്രമായ സന്നിധാനത്ത് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടന്നു.

50 വയസ് കഴിഞ്ഞ സ്ത്രീയെ തന്നെ സംഘപരിവാർ തടഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാൻ മറ്റുകാരണം ഇല്ലാതെ വന്നപ്പോൾ 50 വയസുകഴിഞ്ഞ ഭക്തയെ ആക്രമിച്ചു. ഒരു തെറ്റും ചെയ്യാത്തവരെയാണ് അന്ന് ആക്രമിച്ചത്. ആചാര സംരക്ഷണം പറഞ്ഞവർ തന്നെ പതിനെട്ടാം പടിയിൽ ആചാരം ലംഘിച്ചത് നാം കണ്ടു. ചിത്തിര ആട്ട സമയത്ത് ഉണ്ടായ പോലെ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.

ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചവരെ മാത്രമാണ് തടഞ്ഞത്. ഹരിവരാസനം പാടി നട അടച്ചാൽ അന്നത്തെ പരിപാടികൾ അവസാനിച്ചു. എന്നാൽ ഹരിവരാസനം പാടി നട അടച്ചിട്ടും സന്നിധാനത്ത് ബഹളമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചു. ആദ്യ ദിവസം കഴിയാഞ്ഞത് പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു ആർഎസ്എസ്- മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാർ നാടിന്റെ ഐക്യത്തിനെതിര് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള സംഘപരിവാർ നീക്കം നേരത്തെ തുടങ്ങിയതാണ്. അപ്പോഴൊക്കെ ലോകമാകെയുള്ള മലയാളികൾ ഒറ്റക്കെട്ടായി നിന്ന് കേരളത്തിന്റെ പ്രത്യേകത പറഞ്ഞുകൊണ്ട് ദുഷ്പ്രചരണങ്ങളെ ചെറുത്തു. കാലവർഷക്കെടുതിയുടെ ഘട്ടത്തിലും കേരളം കാണിച്ച യോജിപ്പ് രാജ്യത്തിനാകെ മാതൃകയാണ്. പല ആരാധനാലയങ്ങളും എല്ലാ ജാതിമതസ്ഥർക്കുമായി തുറന്നു കൊടുത്തു. ഇത് കേരളത്തിന്റെ മതനിരപേക്ഷതയുടെ പ്രത്യേകതയാണ്. സംഘപരിവാർ ഇഷ്ടപ്പെടാത്തതും ഇതാണ്. സംഘപരിവാരിന് വേണ്ടത് ഐക്യമല്ല, ഭിന്നിപ്പാണ്.

വ്യാജപ്രചരണത്തിൽ ഡോക്ടറേറ്റ് എടുത്തവരാണ് സംഘപരിവാർ. അതിലൂടെ നാട്ടിലാകെ കലാപമുണ്ടാക്കാമോ എന്നാണ് നോക്കുന്നത്. ശബരിമലയിൽ ശരണം വിളിക്കരുതെന്ന് ആരും പറയില്ല. തങ്ങൾക്ക് ക്യാംപ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് സംഘപരിവാർ അക്രമികൾ നടത്തിയ വ്യാജപ്രചരണമാണത്. മാധ്യമപ്രവർത്തകർക്കെതിരായ പ്രചരണവും സൂചിപ്പിക്കുന്നത് ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് സംഘപരിവാരിന്റെ ലക്ഷ്യമെന്നാണ്. നാടാകെ രംഗത്തുവന്ന് ഇത്തരം നീക്കങ്ങളെ ഒറ്റപ്പെടുത്തും.

യഥാർത്ഥ ഭക്തജനങ്ങൾ ക്യാംപ് ചെയ്താൽ യാതൊരു പ്രശനവുമില്ല. എന്നാൽ സംഘപരിവാറിന് ക്യാംപ് ചെയ്യാൻ കഴിഞ്ഞാലാണ് സംഘർഷമുണ്ടാക്കാൻ സാധിക്കുക. അത്തരം നീക്കങ്ങൾ ശക്തമായി ചെറുക്കും. ശബരിമലയിൽ മുഴുവൻ വിശ്വാസികൾക്കും ദർശനമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ബിജെപി നേതാക്കളും ദർശനത്തിനെത്തിയാൽ ആവശ്യമായ സൗകര്യങ്ങളുണ്ടാകും. എന്നാൽ സംഘർഷമുണ്ടാക്കാനാണ് വരുന്നതെങ്കിൽ അതിനെ ആ രീതിയിൽ തന്നെ കാണേണ്ടിവരും.

ഭക്തജനങ്ങൾക്ക് ഒരു അലോസരവുമില്ലാതെ മടങ്ങിപ്പോകാനാകണം. ഭക്തരിൽ നിന്നും പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിശ്വാസികൾക്ക് സംരക്ഷണം നൽകുക എന്നതാണ് സർക്കാരിന്റെ നയം. അക്രമികൾക്കും വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നവർക്കുമെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത നടപടി സ്വീകരിക്കും.

മഹാപ്രളയത്തിനു ശേഷം ശബരിമലയിൽ സൗകര്യങ്ങളൊരുക്കാൻ ആറു തവണയാണ് യോഗം ചേർന്നത്. റോഡുകൾ അടക്കം നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങളെല്ലാം നശിച്ചുപോയിരുന്നു. അതെല്ലാം വീണ്ടും നിർമ്മിക്കേണ്ടിയിരുന്നു. ഭക്തർക്ക് വിരിവെക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇനിയും താൽകാലിക ഷെഡ്ഡുകൾ നിർമ്മിക്കും. ചുരുങ്ങിയ സമയംകൊണ്ട് കക്കൂസുകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മനുഷ്യസാധ്യമായ കാര്യങ്ങൾ ശബരിമലയിൽ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ചില അസൗകര്യങ്ങൾ ഇപ്പോഴും ഉണ്ടാകും. അതുകൂടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രളയത്തിനു ശേഷം നടത്താൻ സാധിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ നിർമ്മാണ പ്രവർത്തനം ഏൽപ്പിച്ചു. 202 കോടി രൂപയാണ് ഈ കാലയളവിൽ സർക്കാർ ശബരിമലയ്ക്കായി അനുവദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP