Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോപനത്തിൽ പൂജാവിധികൾ നേരാം വണ്ണം നടക്കുന്നില്ല; ആചാരമനുസരിച്ച് ഒന്നും ചെയ്യാൻ കഴിയാത്തതിൽ തന്ത്രിയും ശാന്തിമാരും മനോവിഷമത്തിൽ; പുലയാചാരത്തെപ്പറ്റി പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ; ഹൈന്ദവആചാര പ്രകാരം പുല 12ദിവസം മാത്രം; ശബരിമലയിൽ ഒരു വർഷമെന്നൊക്കെ പറഞ്ഞത് കാനനക്ഷേത്രത്തിൽ പോയി വരുന്ന ബുദ്ധിമുട്ടോർത്തെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്; യോഗക്ഷേമ സഭാ നേതാവിന്റെ വിശദീകരണം ചർച്ചയാക്കുന്നത് തന്ത്രിമാരുടെ മനസോ?

സോപനത്തിൽ പൂജാവിധികൾ നേരാം വണ്ണം നടക്കുന്നില്ല; ആചാരമനുസരിച്ച് ഒന്നും ചെയ്യാൻ കഴിയാത്തതിൽ തന്ത്രിയും ശാന്തിമാരും മനോവിഷമത്തിൽ; പുലയാചാരത്തെപ്പറ്റി പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങൾ; ഹൈന്ദവആചാര പ്രകാരം പുല 12ദിവസം മാത്രം; ശബരിമലയിൽ ഒരു വർഷമെന്നൊക്കെ പറഞ്ഞത് കാനനക്ഷേത്രത്തിൽ പോയി വരുന്ന ബുദ്ധിമുട്ടോർത്തെന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്; യോഗക്ഷേമ സഭാ നേതാവിന്റെ വിശദീകരണം ചർച്ചയാക്കുന്നത് തന്ത്രിമാരുടെ മനസോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: യുവതീ പ്രവേശന വിവാദത്തെ തുടർന്നുള്ള വിവാദവും പൊലീസ് നടപടിയുമൊക്കെ കാരണം ശബരിമല സന്നിധാനത്ത് പൂജാവിധികൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയുന്നില്ലെന്ന ആരോപണവുമായി ശബരിമല കർമസമിതി വൈസ് ചെയർമാൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്ത്. പത്തനംതിട്ട പ്രസ് ക്ലബിൽ കർമ സമിതി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യോഗക്ഷേമ സഭയുടെ പ്രസിഡന്റ് കൂടിയാണ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. ഈ സാഹചര്യത്തിലാണ് ബിഡിജെഎസ് നേതാവ് കൂടിയായ അക്കീരമൺ ഭട്ടതിരിപ്പാടിന്റെ പ്രസ്താവന എത്തുന്നത്.

ആചാരമനുസരിച്ച് പൂജ നടത്താൻ കഴിയാത്തതിൽ തന്ത്രിയും മേൽശാന്തിമാരും മനോവിഷമത്തിലാണ്. പരിഹാര ക്രിയകളും ശുദ്ധിക്രിയയുമൊന്നും വേണ്ട രീതിയിൽ നടത്താൻ കഴിയുന്നില്ല. പുജാവിധികൾ ആത്മാർഥമായി ചെയ്യാൻ അവർക്ക് കഴിയുന്നില്ല. ചെയ്യുമ്പോൾ ഭയമാണ്. അതാണ് ഞങ്ങളുടെ വിഷമം. പൊളിറ്റിക്കൽ ആയി ഇതിനെ കാണുന്നതിനൊപ്പം ഇങ്ങനെ ചില വിഷയങ്ങൾ അവിടെ ഉണ്ടെന്നുള്ളത് അറിയാതെ പോകരുത്. പുലയാചാരം ഒരു വർഷമെന്നൊക്കെ പറയുന്നത് ധാരണാപ്പിശക് കൊണ്ടാണ്. പണ്ടുകാലത്ത് ഒരു വർഷം എല്ലാ മാസവും ബലികർമങ്ങൾ നടത്തിപ്പോന്നിരുന്നു.

വർഷങ്ങൾക്ക് മുൻപ് ഈ രീതിക്ക് മാറ്റം വന്നു. ഇപ്പോൾ പുലയാചാരം എന്നു പറയുന്നത് 12 ദിവസമാണ്. പിന്നെ ശബരിമലയിൽ ഒരു വർഷമെന്ന് പണ്ട് പറഞ്ഞിരുന്നത് അത് വനമേഖലയിൽ ആയിരുന്നതുകൊണ്ടു മാത്രമാണ്. അല്ലാതൊന്നുമില്ല. ഇപ്പോൾ ഒരു വിഷയം വന്നപ്പോൾ അത് തേടിപ്പിടിച്ച് വിവാദമാക്കിയതാണ്. ശരിക്കും ആചാര്യമതം അനുസരിച്ച് 12 ദിവസമാണ് പുല. മരുമക്കത്തായത്തിൽ 16 ദിവസമാണ് പുല. അതിന് ശേഷം ക്ഷേത്രത്തിൽ പോകുന്നതിന് ഒരു തടസവുമില്ല. ശബരിമല തന്ത്രി ഒരു വർഷം പുലയുണ്ടെന്ന് പറഞ്ഞ് ഒരു സത്യവാങ്മൂലം കൊടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് അറിയില്ലെന്നും അക്കീരമൺ പറഞ്ഞു.

അത് അദ്ദേഹത്തോട് ചോദിക്കണം. അങ്ങനൊരു നിർദ്ദേശം തന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നില്ല എന്നും അക്കീരമൺ കൂട്ടിച്ചേർത്തു. ഇതിനോട് തന്ത്രമാർ എന്ത് നിലപാട് പരസ്യമായി എടുക്കുമെന്നതാണ് നിർണ്ണായകം. കണ്ഠരര് രാജീവര് ആണ് നിലവിൽ ശബരിമലയുടെ തന്ത്രി. മണ്ഡല പൂജ തുടങ്ങിയ ശേഷം മാധ്യമങ്ങളോട് കണ്ഠരര് രാജീവര് ഒന്നും പറഞ്ഞിട്ടുമില്ല. ഇതിനിടെയാണ് തന്ത്രിമാരുടെ വിശദീകരണമെന്ന തരത്തിൽ മാധ്യമങ്ങളെ അക്കീരമൺ കാണുന്നത്. പരിവാർ സംഘടനകളുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ് അക്കീരമൺ. അതുകൊണ്ട് തന്നെ വിഷയത്തിൽ തന്ത്രിമാരുടെ നിലപാട് നിർണ്ണായകമാകും.

ശബരിമല തീർത്ഥാടനത്തിലെ വിഷമതകൾ അകറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണന് നിവേദനം നൽകിയെന്ന് കർമസമിതി ജനറൽ കൺവീനർ എസ്ജെആർ കുമാർ, ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇഎസ് ബിജു എന്നിവർ പറഞ്ഞു. വലിയ പ്രതിസന്ധിയിലൂടെയാണ് ശബരിമല തീർത്ഥാടനം നീങ്ങുന്നത്. തീർത്തും ഭക്തരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും പതിനെട്ടാംപടി കയറാൻ പോലും ആളില്ലാത്ത അവസ്ഥയാണ്. വൃശ്ചികം ഒന്നു മുതൽ മൂന്ന് ദിവസത്തെ കണക്കിൽ ശബരിമലയിലെ നടവരുമാനത്തിൽ 7.27 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

കഴിഞ്ഞ സീസണിൽ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിൽ അരവണ വിറ്റുവരവിൽ 5.09 കോടി ലഭിച്ചപ്പോൾ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു. അപ്പം വിൽപ്പനയിൽ 43.22 ലക്ഷത്തിന്റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്റെയും കാണിക്കയിനത്തിൽ 1.29 കോടിയുടെയും മുറിവാടക ഇനത്തിൽ 23.28 ലക്ഷത്തിന്റെയും സംഭാവനയിനത്തിൽ 8.97 ലക്ഷത്തിന്റെയും കുറവാണുണ്ടായത്. ഓരോ വർഷവും ശരാശരി 10 ശതമാനത്തിലേറെ വർദ്ധനവ് ഉണ്ടാകുന്ന സ്ഥാനത്താണ് കടുത്ത നിയന്ത്രണങ്ങൾ കാരണം വരുമാനത്തിലെ ഈ നഷ്ടം.

സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയാണ് എല്ലാത്തിനും കാരണം. ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹർജിയിൽ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറയുന്നു. 92 കോടി രൂപ നൽകിയെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞത് അവാസ്തവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ സാവകാശ ഹർജി വൈകിപ്പിക്കാൻ ബോർഡ് ശ്രമിച്ചിട്ടില്ല. ശബരിമലയെ സംബന്ധിച്ച് എന്ത് പറഞ്ഞാലും നെഗറ്റീവായി എടുക്കരുത്. കേന്ദ്രസർക്കാർ നല്കിയ ഫണ്ടിനെക്കുറിച്ച് അൽഫോൻസ് കണ്ണന്താനം പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണ്. 92 കോടിയല്ല ആറ് കോടി രൂപ മാത്രമാണ് ഫണ്ട് ലഭിച്ചത്. ശബരിമല വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും എ പത്മകുമാർ പറഞ്ഞു.

അതിനിടെ മണ്ഡലകാലം ആരംഭിച്ചിട്ടും ദേവസ്വം ഭാരവാഹികൾ ശബരിമലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ശക്തമായി. നടതുറന്ന ദിവസം വന്ന തൊഴുതിട്ടു പോയതാണ് എ പത്മകുമാറും ശങ്കർദാസും. മണ്ഡലകാലത്ത് ദേവസ്വം ബോർഡിന്റെ ഭാരവാഹികളാരെങ്കിലും സന്നിധാനത്ത് തങ്ങുന്നത് പതിവാണ്. ഈ പതിവാണ് ഇത്തവണ ലംഘിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP