Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞിട്ടും പാഠം പഠിക്കാത്ത യതീഷ് ചന്ദ്ര ഒടുവിൽ കൈവച്ചത് ഹൈക്കോടതി ജഡ്ജിയുടെ മേൽ; ജഡ്ജിയെ നിലയ്ക്കലിൽ തടയുകയും പുറത്തിറക്കി പരിശോധിക്കുകയും തർക്കിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു; ജഡ്ജിയെ സന്നിധാനത്ത് പോയി കണ്ട് മാപ്പ് പറഞ്ഞ് മടങ്ങാൻ നേരം ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് വിശദീകരിച്ചത് വീണ്ടും വിവാദമായി; യതീഷ് ചന്ദ്രയെ സർക്കാർ കൈവിട്ടത് ജഡ്ജിയുടെ പരാതി കൂടി എത്തിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: നിലയ്ക്കലിലെ ആക്ഷൻ ഹീറോയാണ് യതീഷ് ചന്ദ്ര ഐപിഎസ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ് ചോദ്യങ്ങൾ മറുപടി നൽകിയ എസ്‌പി. ഇതോടെ യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിലെ താരമായി. രാഷ്ട്രീയം നോക്കാതെ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന വാഴ്‌ത്തപ്പെട്ടു. എന്നാൽ നിലയ്ക്കലിലെ ഇടപെടൽ യതീഷ് ചന്ദ്രയ്ക്ക് നൽകിയത് കഷ്ടകാലമാണ്.

ഡ്യൂട്ടി പൂർത്തിയാകും മുമ്പേ യതീഷ് ചന്ദ്രയെ നിലയ്ക്കലിൽ നിന്ന് സർക്കാർ പിൻവലിക്കും. എംപിയായ കേന്ദ്രമന്ത്രിയെ അപമാനിച്ചതിന് പാർമെന്ററീ സമിതിയുടെ അന്വേഷണവും നേരിടേണ്ടി വരും. കേന്ദ്രമന്ത്രിയെ യതീഷ് ചന്ദ്ര കളിയാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചുവെങ്കിലും സംസ്ഥാന സർക്കാരും വെട്ടിലാണ്. ഹൈക്കോടതിയുടെ ഇടപെടലുകളെ സംസ്ഥാന സർക്കാരും ഭയക്കുന്നു. ഇതിന് പിന്നിലെ വാർത്തയും പുറത്തുവരികയാണ്.

ഹൈക്കോടതി ജഡ്ജിയെ തടഞ്ഞതിനാലാണ് യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് നീക്കിയതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. 30വരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഇദ്ദേഹത്തോട് തൃശൂർ സിറ്റി പൊലീസിലേക്ക് മടങ്ങിപ്പോകാനാണ് നിർദ്ദേശം. സംഘപരിവാർ പത്രമാണ് ജന്മഭൂമി. രണ്ട് ദിവസം മുമ്പ് സന്നിധാനത്ത് യതീഷ് ചന്ദ്ര എത്തിയത് അവിടെയുള്ള ജഡ്ജിയോട് മാപ്പ് പറയാനായിരുന്നുവെന്നാണ് സൂചന. യതീഷ് ചന്ദ്ര ശബരിമലയിൽ എത്തിയപ്പോൾ അവിടെ ഹൈക്കോടതി ജഡ്ജിയുണ്ടായിരുന്നുവെന്ന് മറുനാടന് സ്ഥിരീകരിക്കാനായിട്ടുണ്ട്. ജഡ്ജിയേയും യതീഷ് കണ്ടിരുന്നു. അതിന് ശേഷമാണ് സന്നിധാനത്ത് ഹരിവരാസനം തൊഴാണ് യതീഷ് ചന്ദ്ര എത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിലേക്ക് പോയ ഒരു ജഡ്ജിയെ ഇദ്ദേഹം നിലയ്ക്കലിൽ തടഞ്ഞെന്നാണ് വിവരം. ജഡ്ജിയുടെ കാർ തടഞ്ഞ ഇയാൾ ജഡ്ജിയെ വിളിച്ചു പുറത്തിറക്കി, അദ്ദേഹവുമായി തർക്കിച്ചു. കാറിൽ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേൾക്കാനാണ് താൻ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നൽകിയ വിശദീകരണം. ഇതും യതീഷ് ചന്ദ്രയെ വെട്ടിലാക്കി. ജഡ്ജിയുടെ അനിഷ്ടം കൂടിയെന്ന് മനസ്സിലായതോടെ സർക്കാരിന് യതീഷിനെ കൈവിടേണ്ടി വന്നു. ഇതാണ് യതീഷിനെ മാറ്റാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഈ വിവരങ്ങളെല്ലാം ജഡ്ജി ദേവസ്വം ബെഞ്ചിനെ അറിയിച്ചു. ഇന്ന് ഹൈക്കോടതി ശബരിമല കേസുകൾ പരിഗണിക്കാനിരിക്കെ ഇത് തിരിച്ചടിയാകുമെന്ന് ഭയന്ന് മുഖ്യമന്ത്രിയും പൊലീസ് മേധാവിയും ചേർന്ന് പുതിയ തന്ത്രം ആസൂത്രണം ചെയ്തുവെന്നാണ് വിവരം. കോടതി വിധി നടപ്പാക്കാൻ എന്തു ചെയ്യണമെന്ന് ആരാഞ്ഞ് പൊലീസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന വാർത്ത പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ദേവസ്വം ബെഞ്ചിനെ സമ്മർദത്തിലാക്കുക ലക്ഷ്യമിട്ടാണിത്. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനെ തടഞ്ഞ്, അപമാനിച്ച യതീഷ് ചന്ദ്രക്കെതിരെ മന്ത്രിയും ബിജെപിയും കേന്ദ്രത്തിന് പരാതി നൽകിയിരുന്നു.

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ തടഞ്ഞ് ഇയാൾ അപമാനിക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു. അതിനിടെ, ശബരിമല ഡ്യൂട്ടിയിൽ നിന്ന് തങ്ങളെ ഒഴിവാക്കി പതിവ് ഡ്യൂട്ടിയിലേക്ക് മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് എസ്‌പിമാരായ പ്രതീഷ് കുമാർ, ശിവവിക്രം എന്നിവർ സർക്കാരിന് കത്തു നൽകിയെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിലയ്ക്കലിൽ 15 ദിവസത്തെ ഡ്യൂട്ടിക്കാണ് യതീഷ് ചന്ദ്രയെ സർക്കാർ നിയോഗിച്ചത്. 30 വരെയാണ് കാലാവധി. എന്നാൽ അത് തികയ്ക്കാതെയാണ് മടക്കം. അതേസമയം കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി വാഗ്വാദത്തിൽ ഏർപ്പെട്ട യതീഷ് ചന്ദ്ര ഈ മാസം 28ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുമ്പിൽ ഹാജരാകണം. ഇതും കൂടി കണക്ക് കൂട്ടിയാണ് സർക്കാർ യതീഷ് ചന്ദ്രയെ ചുമതലയിൽ നിന്നും മാറ്റി നിർത്തുന്നത്. ഗവർണറും കേന്ദ്ര സർക്കാരും അതൃപ്തി രേഖപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനെ പിൻതാങ്ങി കൂടുതൽ പുലിവാല് പിടിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കുന്നത്. ഇതിനൊപ്പമാണ് ഹൈക്കോടതി ജഡ്ജിയുടെ അതൃപ്തിയും ചർച്ചയാകുന്നത്. അതേസമയം ചൊവ്വാഴ്ച നിയമസഭാസമ്മേളനം തുടങ്ങാൻ ഇരിക്കുകയാണ്. യതീഷ് ചന്ദ്രയെ പിൻതാങ്ങി നിയമസഭാ സമ്മേളനത്തിൽ കൂടുതൽ ആക്ഷേപങ്ങൾ ഉയരുന്നത് ഒഴിവാക്കാനാണ് നിലയ്ക്കലിലെ കാലാവധി തീരും മുൻപ് അദ്ദേഹത്തെ മാറ്റുന്നത്. യതീഷ് ചന്ദ്രയ്ക്ക് പകരം തൃശൂർ റൂറൽ എസ്. പി എം. കെ പുഷ്‌കരൻ നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ എത്തും. യതീഷ് ചന്ദ്രയോട് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ജോലിയിൽ തിരിച്ചു കയറാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതായാണ് വാർത്ത.

പൊൻരാധാകൃഷ്ണനെ അപമാനിച്ച യതീഷ് ചന്ദ്രയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി തെറ്റല്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ നിലപാട് കർക്കശമാക്കുകയും ഗവർണർ വിശദീകരണം ചോദിക്കുകയും ചെയ്തതോടെ സർക്കാരിന് കേന്ദ്രവുമായി ഒരു ഉദ്യോഗസ്ഥന്റെ പേരിൽ ഏറ്റുമുട്ടേണ്ടതില്ലെ എന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. നിലയ്ക്കലിലെ സുരക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കിയതോടെ അദ്ദേഹത്തിന് ഇനി പഴയ പോസ്റ്റിലേക്ക് അതായത് തൃശൂർ എസ്‌പിയായി മടങ്ങാം. ഒരു മന്ത്രിയെ അപമാനിക്കുന്ന തരത്തിൽ എടപെട്ടു എന്ന തരത്തിൽ പരാതി ലഭിച്ചതാണ് യതീഷ് ചന്ദ്ര പിണറായി വിജയന് തലവേദനയായി മാറിയത്. ഇതിനെ എങ്ങനെ എങ്കിലും പ്രതിരോധിക്കാം. എന്നാൽ ഹൈക്കോടതി ജഡ്ജിയുടെ കാര്യം കൂടിയയാപ്പോൾ എല്ലാം കൈവിട്ടുപോകുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു. യതീഷിനെ മാറ്റിയില്ലെങ്കിൽ കോടതി വിധികൾ സർക്കാരിനെ പ്രതികൂലാവസ്ഥയിലാക്കുമെന്ന് സർക്കാർ തിരിച്ചറിഞ്ഞു.

നിലയ്ക്കലിന്റെ ക്രമസമാധാന ചുമതലയുമായി യതീഷ് ചന്ദ്രയെ പൊലീസ് അയച്ചിരിക്കുന്നത് 30-ാം തിയതി വരെയാണ്. അതിന് ശേഷം അദ്ദേഹത്തിന്റെ ഡ്യൂട്ടി നീട്ടിക്കൊടുക്കും എന്നാണ് കരുതിയത്. എന്നാൽ ഡ്യൂട്ടി നീട്ടിക്കൊടുക്കാതെ 30 വരെ നിലവനിർത്തിയാൽ തൽക്കാലം മാനം രക്ഷിക്കാം. ശബരിമലയിലെ പൊലീസ് ആക്ഷനെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. യതീഷ് ചന്ദ്രയുടെ മുൻകാല ഓർമപ്പെടുത്തി ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. എസ്‌പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിൻ സമരത്തിൽ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി പരാമർശം ആയുധമാക്കി നിലയ്ക്കലിന് മുമ്പ് അങ്കമാലിയും, വൈപ്പിനും ഓർമ വേണമെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

എന്നാൽ യതീഷ് ചന്ദ്രയെ സർക്കാർ പിന്തുണക്കുക ആയികുന്നു. ശബരിമലയിലെ പൊലീസ് ഇടപെടൽ ശരിയായ ദിശയിൽ തന്നെയായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് അനാദരവ് കാണിച്ചിട്ടില്ല. അകമ്പടി വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യത്തിലാണ് തര്ക്കമുണ്ടായത്. അതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി പിന്തുണച്ചു. അങ്കമാലിയിലെ എൽഡിഎഫ് ഹർത്താലിനിടെ ലാത്തിച്ചാർജ്ജ് നടത്തിയതോടെ ഒരു കാലത്ത് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു യതീഷ് ചന്ദ്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP