Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സംഘത്തെ നിയമിച്ചുള്ള സർക്കാർ ഉത്തരവ് വൈകുന്നു; ഉത്തരവ് ഇറങ്ങാത്തതിനാൽ സമിതി യോഗം ചേർന്നില്ല; നിരീക്ഷണ സമിതിയെ ആശങ്കയോടെ നോക്കി സർക്കാരും ദേവസ്വം ബോർഡും

ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സംഘത്തെ നിയമിച്ചുള്ള സർക്കാർ ഉത്തരവ് വൈകുന്നു; ഉത്തരവ് ഇറങ്ങാത്തതിനാൽ സമിതി യോഗം ചേർന്നില്ല; നിരീക്ഷണ സമിതിയെ ആശങ്കയോടെ നോക്കി സർക്കാരും ദേവസ്വം ബോർഡും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള മൂന്നംഗ നിരീക്ഷണ സംഘത്തെ നിയമിച്ചതായുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങിയേക്കും. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരടങ്ങിയ സമിതിയെയാണ് ശബരിമല കാര്യത്തിൽ ഹൈക്കോടതി നിയമിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്താൻ വൈകിയതാണ് ഉത്തരവ് ഇറങ്ങാൻ വൈകിയതെന്നാണ് സൂചന. ഉത്തരവ് ഇറങ്ങാത്തതിനാൽ ശബരിമലയുടെ ബന്ധപ്പെട്ട് നിരീക്ഷണ സമിതി യോഗം ചേർന്നിട്ടുമില്ല. സർക്കാർ ഉത്തരവ് ഇറങ്ങിയാൽ ഉടൻ തന്നെ സമിതി യോഗം ചേരും.

അതേസമയം ഉത്തരവിന്റെ പകർപ്പ് വന്ന ശേഷം മാത്രമേ ഏതൊക്കെ രീതിയിലുള്ള ഇടപെടൽ ആണ് ശബരിമലയിൽ വേണ്ടതെന്നു സമിതി തീരുമാനിക്കുകയുള്ളൂ. ശബരിമലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സർക്കാർ നടപടികൾക്കുള്ള ഹൈക്കോടതിയുടെ കൂച്ചുവിലങ്ങാണ് നിരീക്ഷണ സമിതി. ഹൈക്കോടതി നിരീക്ഷണ സമിതി വന്നതോടെ ശബരിമലയിൽ സർക്കാറിന്റെ വലിയ രീതിയിലുള്ള അധികാരങ്ങൾക്ക് നിയന്ത്രണം വരുകയാണ്. ശബരിമല തീർത്ഥാടകരെ നിയന്ത്രിക്കാനും പൊലീസ് സംവിധാനങ്ങൾ കടുപ്പിക്കാനും സർക്കാർ ശ്രമിച്ചാൽ നിരീക്ഷണ സമിതിയിൽ നിന്ന് ഇനി തിരിച്ചടിയേൽക്കുകകൂടി ചെയ്യും. നിരീക്ഷണ സമിതിയുമായി ആലോചിച്ച് മാത്രമേ സർക്കാരിന് ശബരിമല കാര്യത്തിൽ കൂടുതൽ തീരുമാനങ്ങൾക്ക് സർക്കാരിന് സാധിക്കുകയുള്ളൂ.

സർക്കാറിനു മാത്രമല്ല തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൂടി ശബരിമല നിരീക്ഷണ സമിതി തിരിച്ചടിയാകും. സർക്കാർ നിയന്ത്രണങ്ങളെ അതിജീവിക്കാൻ കഴിയാത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇനി നിരീക്ഷണ സമിതിയുമായി കൂടിയാലോചിക്കേണ്ടി വരും. ശബരിമല കാര്യത്തിൽ നിരീക്ഷണ സമിതിയുടെ നിയന്ത്രണം സർക്കാരിന് മാത്രമല്ല തലവേദന സൃഷ്ടിക്കുന്നത് ബോർഡിന് കൂടിയാകും. അതേസമയം ഇടത് ഭരണ കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് നിരീക്ഷക സംഘത്തെ നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ശബരിമലയിൽ സംഘർഷാന്തരീക്ഷം തുടരുന്നുണ്ടെങ്കിലും പൊടുന്നനെയുള്ള ഒരു ഉത്തരവ് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല. നിരീക്ഷകരെ നിയമിച്ചപ്പോൾ ഡിജിപി ഹേമചന്ദ്രനെ കൂടി ഉന്നതാധികാര സംഘത്തിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ല.

നിലവിൽ അഗ്നി ശമന സേനാ മേധാവിയാണ് എ.ഹേമചന്ദ്രൻ. ഇടത് സർക്കാർ വന്നതിന് ശേഷം ഒതുക്കപ്പെട്ട അവസ്ഥയിൽ തുടരുകയായിരുന്നു ഹേമചന്ദ്രൻ. ഇതിനിടയിലാണ് പൊലീസിൽ നിന്നും മാറി കെഎസ്ആർടിസി സിഎംഡിയായി ഹേമചന്ദ്രന് സർക്കാർ ചുമതല നൽകുന്നത്. കെഎസ്ആർടിസിയിൽ പക്ഷെ ഹേമചന്ദ്രന്റെ പ്രവർത്തനങ്ങൾ സർക്കാർ വിലമതിക്കുകയും ഹേമചന്ദ്രന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു. അതിനുശേഷമാണ് പൊലീസ് പോസ്റ്റ് തന്നെയായ ഫയർഫോഴ്‌സ് മേധാവിയായി ഹേമചന്ദ്രനെ സർക്കാർ നിയമിക്കുന്നത്. പ്രളയം വന്നപ്പോൾ ഫയര്‌ഫോഴ്‌സിൽ ഹേമചന്ദ്രൻ നടത്തിയ പ്രവർത്തനങ്ങളും സർക്കാരിന്റെ പ്രീതി പിടിച്ചു പറ്റിയിരുന്നു. 24 മണിക്കൂറും ഉണർന്നിരുന്നു ഫയർഫോഴ്‌സ് ആസ്ഥാനത്ത് ഹേമചന്ദ്രൻ തുറന്ന കൺട്രോൾ റൂം അനേകം ജീവനുകളെ രക്ഷിക്കാൻ ഫയർഫോഴ്സിന് തുണയായിരുന്നു.

സർക്കാരും ഹേമചന്ദ്രനും വലിയ കുഴപ്പമില്ലാത്ത അവസ്ഥയിൽ തുടരുമ്പോഴാണ് ഇപ്പോൾ ശബരിമല നിരീക്ഷണ സമിതിയിൽ ഹൈക്കോടതി ഡിജിപി ഹേമചന്ദ്രനെ കൂടി ഉൾപ്പെടുത്തുന്നത്. സർക്കാർ വൃത്തങ്ങൾക്ക് ഈ തീരുമാനം അരുചികരമല്ലെങ്കിലും പൊലീസിൽ പലർക്കും ഈ തീരുമാനം അരുചികരമാണ്. പ്രത്യേകിച്ചും ഡിജിപി ലോക്‌നാഥ് ബെഹ്റ അടക്കമുള്ളവർക്ക്. ശബരിമലയിൽ ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ നടക്കുന്ന തലതിരിഞ്ഞ പൊലീസ് പരിഷ്‌ക്കാരങ്ങൾക്ക് നിരീക്ഷണ സമിതി അംഗം എന്ന നിലയിൽ ഹേമചന്ദ്രനറെ കൂടി നിയന്ത്രണം വരും. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സമിതിയിലെ അഭിപ്രായം ഹേമചന്ദ്രന്റെത് കൂടിയാകും. ബെഹ്‌റയുടെ നിർദ്ദേശ പ്രകാരമുള്ള തെറ്റായ പൊലീസ് രീതികൾക്ക് ഹേമചന്ദ്രന്റെ കൂച്ചു വിലങ്ങുകൂടി വരും. ശരണംവിളിയും നാമജപവും ഉൾപ്പെടെയുള്ള ഭക്തരുടെ അവകാശങ്ങൾ തടയരുതെന്നു കോടതി നിർദേശിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും. നാമജപം നടത്തുന്നവരെ അറസ്റ്റ് ചെയ്യേണ്ടതില്ലാ എന്ന നിലപാടാണ് ദേവസ്വം ബോർഡിന്. പക്ഷെ സർക്കാരിനും ലോക്നാഥ് ബെഹ്‌റയ്ക്കും ഈ തീരുമാനമല്ല ഉള്ളത്.

പക്ഷെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇത്തരം നടപടികൾക്ക് നേരെ നിരീക്ഷണ സമിതിയുടെ ഇടപെടൽ വരും. പൊലീസുമായി ശബരിമല പ്രശ്‌നത്തിൽ ഹൈക്കോടതി ഇടഞ്ഞു നിൽക്കുകയാണ്. യതീഷ് ചന്ദ്രയെ പോലുള്ള ഒരു ജൂനിയർ ഐപിഎസ് ഓഫീസർ ശബരിമല തൊഴാൻ വന്ന ഹൈക്കോടതി ജഡ്ജിയുടെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ഹൈക്കോടതി കടുത്ത അതൃപ്തിയിലാണ്. ഹൈക്കോടതി ജഡ്ജിയുടെ നേരെയുള്ള പൊലീസ് നടപടികൾ മനഃപൂർവമാണെന്ന് ഹൈക്കോടതി കരുതുന്നുണ്ട്. ഹൈക്കോടതി ജഡ്ജി നടപടി വേണ്ടാ എന്ന് പറഞ്ഞതിനാലാണ് യതീഷ് ചന്ദ്രയ്ക്ക് നേരെയുള്ള നടപടി ഒഴിവായത്. അതിനായി ഹൈക്കോടതി ജഡ്ജിയുടെ മുന്നിൽ കരഞ്ഞു കാലുപിടിക്കേണ്ട അവസ്ഥയും യതീഷ് ചന്ദ്രയ്ക്ക് വന്നു. ഇത് പുറത്തറിഞ്ഞതോടെ പൊലീസിന് നാണക്കേട് ആയിരുന്നു. ഇത്തരം പൊലീസ് നടപടികൾക്കാണ് ഡിജിപി എന്ന നിലയിൽ സമിതിയിൽ ഹേമചന്ദ്രന്റെ ഇടപെടൽ വരുന്നത്. ഈ ഇടപെടലിനെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഭയക്കുന്നതും.

സമ്മതനായ മുതിർന്ന ഐപിഎഎസ് ഓഫീസർ എന്ന നിലയിൽ ഹേമചന്ദ്രന്റെ അഭിപ്രായങ്ങൾക്ക് സമിതിയിൽ സ്വീകാര്യതയും ലഭിക്കും. സർക്കാരിന് എന്നതിനപ്പുറം ശബരിമലയിൽ കനത്ത പൊലീസ് നടപടികളുമായി നീങ്ങിയിരുന്ന ലോക്‌നിനാഥ് ബഹ്റയ്ക്ക് ലഭിക്കുന്ന തിരിച്ചടി കൂടിയാണ് ഹേമചന്ദ്രന്റെ നിയമനം. അതേസമയം ശബരിമലയിലെ പൊലീസ് സംവിധാനത്തെ കുടഞ്ഞു തെറുപ്പിക്കാൻ ആഗ്രഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആശ്വാസകരവുമാകും ശബരിമല നിരീക്ഷണ സമിതിയിലേക്കുള്ള ഹേമചന്ദ്രന്റെ കടന്നുവരവ്. എന്തായാലും ശബരിമല പ്രശ്‌നത്തിൽ ഹൈക്കോടതി നിരീക്ഷണ സമിതി വന്നതോടെ സർക്കാരിനും ദേവസ്വം ബോര്ഡിന് മുന്നിലും ആശങ്കയുടെ കാർമേഘങ്ങൾ തന്നെയാണ് പരക്കാൻ പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP