Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ പരിഷ്‌കാരത്തിന് കീഴിൽ ബാങ്കിൽ കൊള്ള തുടരുന്നു; ഇതുവരെ സൗജന്യമായി ലഭിച്ച സേവനങ്ങൾക്ക് പോലും ഇനി ജിഎസ്ടി നൽകണം; ചെക്ക് ബുക്ക് വാങ്ങിയാലും എടിഎം ഉപയോഗിച്ചാലും ബാലൻസ് പരിശോധിച്ചാലും വരെ ഇനി ജിഎസ്ടി ഈടാക്കും; ബാങ്ക് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ

മോദിയുടെ പരിഷ്‌കാരത്തിന് കീഴിൽ ബാങ്കിൽ കൊള്ള തുടരുന്നു; ഇതുവരെ സൗജന്യമായി ലഭിച്ച സേവനങ്ങൾക്ക് പോലും ഇനി ജിഎസ്ടി നൽകണം; ചെക്ക് ബുക്ക് വാങ്ങിയാലും എടിഎം ഉപയോഗിച്ചാലും ബാലൻസ് പരിശോധിച്ചാലും വരെ ഇനി ജിഎസ്ടി ഈടാക്കും; ബാങ്ക് കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജിഎസ്ടി എന്ന പുത്തൻ സാമ്പത്തിക പരിഷ്‌കരണം രാജ്യത്ത് നടപ്പാക്കി ഒന്നര വർഷത്തിന് ശേഷവും ഇതു മൂലമുള്ള ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിക്കുകയാണ്. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും താഴേ തട്ടിലുള്ള സാധാരണക്കാരായ ആളുകൾക്ക് ഇപ്പോഴും ജിഎസ്ടി തലവേദന വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇത്രയും നാൾ സൗജന്യമായി ലഭിച്ചിരുന്ന ബാങ്ക് സേവനങ്ങൾക്ക് ജിഎസ്ടി ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.

ഇതോടെ ബാങ്കുകൾ നികുതി മൂലം അനുഭവിക്കുന്ന അമിത ഭാരം ഇനി ഉപഭോക്താവ് ചുമക്കണം. ചെക്ക് ബുക്ക്, രണ്ടാമതൊരു ക്രഡിറ്റ് കാർഡ്, എടിഎം ഉപയോഗം, ഇന്ധന സർച്ചാർജ് തിരിച്ചുനൽകൽ എന്നി സേവനങ്ങൾ നിലവിൽ സൗജന്യമായാണ് ഉപബോക്താവിന് ലഭിക്കുന്നത്. എന്നാൽ സർക്കാർ തീരുമാനം നടപ്പപിലാക്കിയാൽ ഈ സേവനങ്ങൾക്കും ചാർജ് ഈടാക്കും. ഇത് സാധാരണക്കാരായ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് വലിയ തിരിച്ചടിയാവും.

ഏറെ നാളുകളായി ലഭിച്ചുവന്ന സൗജന്യ സേവനങ്ങൾക്ക് ചരക്ക് സേവന നികുതി നൽകണമെന്നാവശ്യപ്പെട്ട് ബാങ്കുകൾക്ക് സർക്കാർ ഇതിനകം നോട്ടീസ് നൽകിക്കഴിഞ്ഞു. എല്ലാ ബാങ്കുകളും കൂടി 40,000 കോടി രൂപ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നികുതി ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകളിൽ പലതും തീരുമാനിച്ചുകഴിഞ്ഞു.

എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഉടനെ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. നൽകുന്ന സൗജന്യ സേവനങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നൽകാൻ എല്ലാ ബാങ്കുകളും ബാങ്കുകൾ സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിനാലാണ് സൗജന്യ സേവനങ്ങൾ ബാങ്കുകൾ നൽകുന്നതെന്നും അതിനാൽതന്നെ സേവനങ്ങൾക്ക് നികുതി ബാധകമാണെന്നും നികുതി വകുപ്പ് പറയുന്നു.

'ബാങ്കി'ന്റെ കൊള്ളയ്ക്ക് അവസാനമില്ലേ ? എസ്‌ബിഐയുടെ കഥയിങ്ങനെ

ബാങ്കിങ് സേവനങ്ങൾക്കായി വ്യാപകമായി ചാർജ്ജുകൾ ഏർപ്പെടുത്തി തുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും സേവനങ്ങളിലെ കാണാക്കണക്കുകളും കൊള്ളകളും പലതും ആളുകൾ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. നോട്ട് നിരോധനസമയത്ത് എടിഎം ഉപയോഗത്തിന്റെ നിരക്കുകൾ വലിയ ചർച്ചയാകുകയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ബാങ്കുകൾ നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. തന്റെ അക്കൗണ്ടിൽ നിന്നും 59 രൂപ നഷ്ടപ്പെട്ട ഒരു എസ്.ബി.ഐ. അക്കൗണ്ട് ഉടമ കാര്യമറിയാനായി ബാങ്കിന്റെ സർവ്വീസ് സെന്ററിലേക്കു വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പലരും ശ്രദ്ധിക്കാതെപോയ ഒരു നിരക്കിനെക്കുറിച്ചും പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളത്.

സോഷ്യൽ മീഡിയകളിൽ വ്യാപകമായ പ്രചരണവും പ്രതിഷേധവുമാണ് ഈ ഓഡിയോ ക്ലിപ്പ് ഉയർത്തുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് ബ്രാഞ്ചുകൾ വഴി മൂന്നിലധികം തവണ പണം ഇട്ടാലോ രണ്ടിലധികം തവണ പണം പിൻവലിച്ചാലോ 59 രൂപ പിഴ ചുമത്തുകയാണ് ബാങ്കുകൾ എന്ന് വെളിപ്പെടുത്തുകയാണ് ഈ ഓഡിയോ ക്ലിപ്പ്. എസ്.ബി.ഐ ബാങ്കിങ് സേവനങ്ങൾക്കായി നിരക്ക് വർദ്ധന നടപ്പാക്കിയത് ഏകദേശം ഒരു വർഷത്തിനു മുൻപാണ്. ഇത്ര കാലമായിട്ടും എ.ടി.എം ഇടപാടുകൾക്കും മിനിമം ബാലൻസ് ഇല്ലാത്തതിനും ചുമത്തുന്ന ഫീസ് ഒഴികെയുള്ള മറ്റു നിരക്കുകളെപ്പറ്റി ഇപ്പോഴും ഉപഭോക്താക്കൾക്ക് വലിയ ധാരണയൊന്നും ഇല്ല എന്നതാണ് വാസ്തവം. മുഷിഞ്ഞ നോട്ടുകൾ മാറി എടുക്കുന്നതിനു തൊട്ട് മൂന്നിൽ കൂടുതൽ തവണ പണം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു വരെ എസ്.ബി.ഐ അധിക ചാർജ്ജ് ഈടാക്കുന്നു.

മൂന്നു തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ 50 രൂപയും ജിഎസ്ടിയും ചേർത്ത് 59 രൂപയാണ് എസ്.ബി.ഐ ഈടാക്കുന്നത്. എത്ര കുറഞ്ഞ തുക അക്കൗണ്ടിൽ നിക്ഷേപിച്ചാലും ഓരോ തവണയും 59 രൂപ ചാർജ്ജ് ആയി നൽകേണ്ടി വരും. അതായത്, നാലാമത്തെ തവണ 10 രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിലും 59 രൂപ ബാങ്കിന് നൽകണമെന്ന് ചുരുക്കം. സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിലും ബാങ്ക് പണം ഈടാക്കും. രണ്ടു തവണ മാത്രമേ ബ്രാഞ്ചുകൾ വഴി അക്കൗണ്ടിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ ബാങ്ക് അനുവദിക്കുന്നുള്ളൂ. മൂന്നാമത് പണം എടുക്കണമെങ്കിൽ 50 രൂപയും ജിഎസ്ടിയും ചേർത്ത് 59 രൂപ കൊടുക്കണം.

എന്നാൽ അക്കൗണ്ടിലെ പ്രതിമാസ ബാലൻസ് തുക അധികമായവർക്ക് ഇതിൽ ഇളവുകളുണ്ട്. പ്രതിമാസ ബാലൻസ് തുക 25,000 ത്തിനു മുകളിൽ ആണെങ്കിൽ 10 തവണയും 50,000 ത്തിനു മുകളിൽ ആണെങ്കിൽ 15 തവണയും ചാർജ്ജില്ലാതെ പണം എടുക്കാൻ സാധിക്കും. ഒരു ലക്ഷത്തിനു മുകളിൽ പ്രതിമാസ ബാലൻസ് ഉള്ളവർക്ക് എല്ലാ പിൻവലിക്കലും സൗജന്യമായി ചെയ്യാം. ചുരുക്കത്തിൽ വലിയ ബാങ്ക് ബാലൻസുകൾ ഇല്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാർക്കും ബാങ്കിങ് സേവനത്തിനായി വലിയ നിരക്കുകൾ നൽകേണ്ടിവരുമെന്ന് സാരം. ഇതിന്റെ വിവരങ്ങൾ എസ്.ബി.ഐയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയോ നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴിയോ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവിൽ ചാർജ്ജുകൾ ചുമത്തിയിട്ടില്ല. അപ്പോഴും ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കാനാകാത്ത സാധാരണക്കാർക്കാണ് പിഴശിക്ഷ! ഓഡിയോ ക്ലിപ്പ് എസ്.ബി.ഐ. യെക്കുറിച്ചാണെങ്കിലും മറ്റു പൊതുമേഖലാ-സ്വകാര്യബാങ്കുകളിലും ഇതേ കഴുത്തറപ്പൻ സമീപനം തന്നെയാണെന്നു വിശദമാക്കുന്ന മറ്റൊരു സോഷ്യൽ മീഡിയ സന്ദേശവും എസ്.ബി.ഐ. ബാങ്കുമായി ബന്ധപ്പെട്ടവരിൽ നിന്നും പ്രചരിക്കുന്നുണ്ട്. എസ്.ബി.ഐ. യെ ടാർഗറ്റ് ചെയ്യുന്നത് പൊതുമേഖലയെ തകർക്കാനാണെന്നും സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കാനുമാണ് ഈ സന്ദേശത്തിലെ ആഹ്വാനം.

ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് പോലുള്ള പൊതു ബാങ്കുകളിലേയും എച്ച്.ഡി.എഫ്.സി. പോലുള്ള സ്വകാര്യ ബാങ്കുകളിലേയും അക്കൗണ്ട് ഉടമ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള പരിധികളും ചാർജ്ജുകളും വിശദീകരിച്ചുകൊണ്ടാണ് ഈ സന്ദേശം. എന്നാൽ അതിൽ നിന്നും തന്നെ മറ്റുള്ളവയേക്കാൾ കൂടുതലാണ് എസ്.ബി.ഐ.യുടെ നിരക്കുകളെന്നും വ്യക്തമാകുന്നുണ്ട്. സ്വകാര്യ ബാങ്കുകളെപ്പോലെ ജനങ്ങളെ കൊള്ളയടിക്കാൻ തന്നെയാണോ രാജ്യത്തിന്റെ സ്റ്റേറ്റ് ബാങ്ക് എന്ന ചോദ്യവും അതുയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP