Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വൈശാഖൻ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മോഷ്ടിച്ച് ഡേറ്റ് മാറ്റി പഴയ ബ്ലോഗിൽ ഇട്ട് അവകാശവാദം ഉന്നയിച്ച മോഷ്ടാവ്; ഗുരുവെന്ന് പറയുന്ന സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം പോലും ഉളുപ്പില്ലാതെ മോഷ്ടിക്കുന്ന കപടമുഖം; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നവോത്ഥാന പോരാളിയായി രംഗത്തിറങ്ങി നാടുനീളെ സാംസ്‌കാരിക നായകനായി പ്രസംഗിച്ചു തിളങ്ങിയ ശ്രീചിത്രന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമ്പോൾ

വൈശാഖൻ തമ്പിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് മോഷ്ടിച്ച് ഡേറ്റ് മാറ്റി പഴയ ബ്ലോഗിൽ ഇട്ട് അവകാശവാദം ഉന്നയിച്ച മോഷ്ടാവ്; ഗുരുവെന്ന് പറയുന്ന സുനിൽ പി ഇളയിടത്തിന്റെ പ്രസംഗം പോലും ഉളുപ്പില്ലാതെ മോഷ്ടിക്കുന്ന കപടമുഖം; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നവോത്ഥാന പോരാളിയായി രംഗത്തിറങ്ങി നാടുനീളെ സാംസ്‌കാരിക നായകനായി പ്രസംഗിച്ചു തിളങ്ങിയ ശ്രീചിത്രന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എസ് കലേഷിന്റെ കവിത അടിച്ചു മാറ്റി സാംസ്‌കാരിക നായികയായ ദീപാ നിഷാന്തിന്റെ പേരിൽ പ്രസിദ്ധീകരിക്കാനിടയായ സംഭവത്തിലെ വില്ലൻ ആരാണ്? ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നുവെന്ന് ദീപാ നിശാന്തിന് തന്നെ ഫെയ്‌സ് ബുക്കിൽ കുറിക്കേണ്ടി വരുന്നു. അപ്പോഴും തെറ്റുകാരൻ ആരെന്ന് ദീപ പറയുന്നുമില്ല. എന്നാൽ എല്ലാ വിരലും നീളുന്നത് എംജി ശ്രീചിത്രനിലേക്കാണ്. താൻ ഒന്നും ചെയ്തില്ലെന്ന് ശ്രീചിത്രൻ പറയുമ്പോഴും മറ്റ് ആരോപങ്ങൾ ശ്രീചിത്രനെ തേടി എത്തുകയാണ്.

ശ്രീചിത്രനെതിരെ കോപ്പിയടി ആരോപണവുമായി എഴുത്തുകാരൻ വൈശാഖൻ തമ്പി എത്തിയതോടെ ആരോപണങ്ങൾക്ക് പുതുമാനം ലഭിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തനിക്കെതിരെ ഉന്നയിച്ച വ്യാജ കോപ്പിയടിയാരോപണത്തിന്റെ സത്യാവസ്ഥ പറഞ്ഞു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് കൊണ്ട് വൈശാഖൻ തമ്പി രംഗത്ത് വന്നിട്ടുള്ളത്. അന്ന് തന്റെ എഴുത്ത് മോഷ്ടിച്ചത് പിടിക്കപ്പെടും മുൻപ് തനിക്കെതിരെ ആരോപണമുന്നയിക്കുകയാണ് ശ്രീ ചിത്രൻ ചെയ്തതെന്ന് വൈശാഖൻ തമ്പി പറയുന്നു. അന്നാരോപണത്തിൽ തളർന്ന് പോയ തന്നെ രക്ഷപെടുത്തിയത് പേരറിയാത്ത ഒരു സുഹൃത്തിന്റെ ഇടപെടലാണ് എന്നും വിശദീകരിക്കുന്നു.

അനൂപ് എം ദാസ് എന്ന് പേരുള്ള ഒരു സുഹൃത്തിന്റെ ഇടപെടൽ കൊണ്ട് തനിക്ക് നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞെന്നും അല്ലെങ്കിൽ അപമാനഭാരത്താൽ പ്രൊഫൈൽ അടച്ചുപൂട്ടി താൻ എഴുത്ത് നിർത്തി പോയേനെയെന്നും പറയുന്നു വൈശാഖൻ തമ്പി. പോസ്റ്റിലൊരിടത്തും 'ശ്രീചിത്രന്റെ' പേര് പരാമർശിക്കാത്ത വൈശാഖൻ തമ്പി പക്ഷെ തന്റെ പഴയെ ആരോപണ വിധേയമായ പോസ്റ്റ് ഷെയർ ചെയ്തതിൽ നിന്നും വ്യക്തമാണ് കാര്യങ്ങൾ. ശ്രീചിത്രനെ അതിന് ശേഷം ബ്ലോക്ക് ചെയ്തതായും പറയുന്നുണ്ട്. അങ്ങനെ ശ്രീചിത്രനെ പൊളിച്ചടുക്കി കാര്യങ്ങൾ വിശദീകരിക്കുകയാണ് വൈശാഖൻ തമ്പി ചെയ്തത്.

സംഭവത്തെ കുറിച്ച് വൈശാഖൻ എഴുതുന്നത് ഇങ്ങനെ:

പണ്ട് ഞാൻ ഗുരുതരമായ ഒരു കോപ്പിയടി ആരോപണം നേരിട്ടിട്ടുണ്ട്. നാലഞ്ച് വർഷം മുൻപാണ്. ഒരു വാർത്തയുടെ പശ്ചാത്തലത്തിൽ, വ്യക്തിപരമായ ഒരു അനുഭവത്തിന്റെ അകമ്പടിയോടെ ഞാനെഴുതിയ ഒരു നീണ്ട പോസ്റ്റായിരുന്നു ആധാരം. അതിലെ കുറേ പാരഗ്രാഫുകൾ തന്റെ മുൻകാല ബ്ലോഗ് പോസ്റ്റിൽ നിന്നും ഞാൻ അതേപടി പകർത്തിയതാണ് എന്നാരോപിച്ച് സൈബർ ലോകത്തെ പ്രമുഖനായ ഒരു വ്യക്തി ആ പോസ്റ്റിന്റെ കീഴിൽ തന്നെ വന്നു. ഒരുപാട് മറ്റ് തിരക്കുകൾക്കിടയിലും, വ്യക്തിപരമായി വൈകാരികമായ ചില അംശങ്ങൾ ഉള്ളതുകൊണ്ടാണ് നീണ്ടൊരു പോസ്റ്റ് അന്ന് എഴുതിയത് തന്നെ. പോസ്റ്റിട്ട് ഞാൻ തിരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് ആരോപണം ഉയർന്നത്. ആരോപണവും, കുറച്ചേറെ വായനക്കാരുടെ പരിഹാസവും ഒക്കെ കമന്റിൽ സംഭവിച്ച ശേഷമാണ് ഞാനത് കാണുന്നത്.

ഞാനാകെ അന്ധാളിച്ചുപോയി. അദ്ദേഹം പരാമർശിച്ച ബ്ലോഗ് പോസ്റ്റിൽ ചെന്നപ്പോഴുണ്ട്, എന്റെ പോസ്റ്റിലെ അതേ പാരഗ്രാഫുകൾ അതേപടി കിടക്കുന്നു. ആകെ എത്തും പിടിയും കിട്ടുന്നില്ല. ബ്ലോഗ് ഡേറ്റ് പഴയതാണ്. പക്ഷേ അതേ വരികൾ എങ്ങനെയാണ് അതേ ക്രമത്തിൽ എന്റെ മനസിലൂടെ വന്നത്! പോസ്റ്റിന്റെ തന്നെ പിന്നിലെ വൈകാരികത, തിരക്കുകൾ, ഒപ്പം ഇത്രയും ഗൗരവമുള്ള ഒരു കുറ്റാരോപണവും... അന്നുണ്ടായ പിരിമുറുക്കം ഇപ്പോഴും മറക്കാനായിട്ടില്ല. യാദൃച്ഛികത കൊണ്ട് മാത്രം, അന്ന് എനിക്ക് നേരിട്ട് പരിചയം പോലുമില്ലാത്ത ഒരു ഓൺലൈൻ സുഹൃത്ത് എന്റെ നിരപരാധിത്വം സംശയലേശമന്യേ തെളിയിച്ചുകൊണ്ട് രംഗത്ത് വന്നു. ബ്ലോഗ് പോസ്റ്റ് എഡിറ്റ് ചെയ്താൽ, വായനക്കാർക്ക് അത് എപ്പോൾ നടന്നു എന്നറിയാൽ മാർഗമില്ല എന്ന് എനിക്ക് മനസിലായത് അന്നാണ്. എന്റെ പാരഗ്രാഫുകൾ തന്റെ പഴയ പോസ്റ്റിനിടയിലേക്ക് കോപ്പി-പേസ്റ്റ് ചെയ്തശേഷം, എന്റെ നേരെ കോപ്പിയടി ആരോപണം ഉന്നയിക്കുകയായിരുന്നു.

അനൂപ് എം ദാസ് എന്ന് പേരുള്ള ആ സുഹൃത്ത് തക്കസമയത്ത് ഇടപെട്ടില്ലായിരുന്നു എങ്കിൽ, എനിക്കൊരിക്കലും നിരപരാധിത്വം തെളിയിക്കാൻ കഴിയുമായിരുന്നില്ല. ഇന്ന്എഴുത്തുകാരൻ എന്നൊരു ലേബൽ എനിക്കുണ്ട്. പക്ഷേ അന്നാ വ്യാജ ആരോപണം ഡിഫൻഡ് ചെയ്യാൻ അനൂപ് യാദൃച്ഛികമായി അവിടെ എത്തിയില്ലായിരുന്നു എങ്കിൽ, അപമാനഭാരത്താൽ പ്രൊഫൈൽ അടച്ചുപൂട്ടി ഞാൻ എഴുത്ത് നിർത്തി പോയേനെ. അത്ര ഗൗരവകരവും അവിസ്മരണീയവുമായിരുന്നു എന്നെ സംബന്ധിച്ച് ആ സംഭവവും വ്യക്തിയും.

ഈ സംഭവം മറ്റൊരു കോപ്പിയടി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചു നാൾ മുന്നേ ഞാൻ എഴുതിയിരുന്നു. ഇന്ന് രാവിലെ ഉറക്കമെണീറ്റപ്പോൾ ആരോ ആ എഴുത്ത് ഷെയർ ചെയ്തതായി നോട്ടിഫിക്കേഷൻ വന്നു. നോക്കിയപ്പോൾ മറ്റൊരു കോപ്പിയടി വാർത്തയാണ് പശ്ചാത്തലം. കൗതുകകരമായ കാര്യമെന്തെന്നാൽ, ഉച്ചയായപ്പോൾ ആ സംഭവത്തിൽ ഒരു പേര് കൂടി പൊങ്ങി വന്നു; ആ പഴയ പേര്, എന്നെ കോപ്പിയടിച്ചിട്ട് ഇങ്ങോട്ട് വന്ന് എനിക്കെതിരേ കോപ്പിയടി ആരോപിക്കാൻ മാത്രം കോൺഫിഡൻസ് കാണിച്ച അതേയാളിന്റെ പേര്! അവിടെ എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ എനിക്ക്. കാരണം അന്നേ ഞാൻ അയാളെ സ്‌കെച്ച് ചെയ്തതാണ്.

ഇത്രയൊക്കെ ആയിട്ടും പേരെടുത്ത് പറയാൻ മടിയുണ്ട്. എന്നെപ്പോലെ പലർക്കും നൈതികതയുടെ പേരിലുള്ള ഇത്തരം മടികളാണ് ആ പേരിന്റെ സംരക്ഷണവും. പക്ഷേ പണ്ട് ചുംബന സമരത്തിൽ പങ്കെടുത്ത ഒരു യുവദമ്പതിമാർ ഒരു നാറ്റക്കേസിൽ പ്രതിചേർക്കപ്പെട്ടമ്പോൾ അന്നാ സമരത്തെ അനുകൂലിച്ച സകലരും അപഹാസ്യരായത് മറന്നിട്ടില്ല. ആ രമൗലെന് വേണ്ടി സംസാരിച്ചവരെല്ലാം ആ ബാധ്യത പേറേണ്ടി വന്നു. അതുപോലൊരു പേടി ഇപ്പോഴുമുണ്ട്. ചരിത്രപരമായ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കേരളം കടന്നുപോകുകയാണ്. ഇന്ന് നവോത്ഥാനമൂല്യങ്ങൾക്കൊപ്പം നിലപാടെടുക്കുന്നവർ നാളെ ഇത്തരം നാറ്റങ്ങളുടെ ബാധ്യത കൂടി പേറേണ്ടി വരുമോ എന്ന പേടിയുണ്ടെനിക്ക്!

 

ദീപ നിഷാന്ത് എസ് കലേഷിന്റെ കവിത മോഷ്ടിച്ചതിൽ നിന്നാണ് ശ്രീചിത്രന്റെ പേര് ചില ഓൺലൈൻ മാധ്യമങ്ങൾ പരാമർശിക്കുന്നത്. കലേഷിന്റെ കവിത മോഷ്ടിച്ചതിൽ ശ്രീചിത്രന് പങ്കുണ്ടെന്ന കാര്യം പക്ഷെ വ്യക്തതയില്ലാത്ത അദ്ദേഹം തള്ളിയിരുന്നു. ദീപ നിഷാന്ത് ഇത് വരെ വിഷയത്തിൽ വ്യക്തമായ മറുപടി കൊടുക്കാത്തതും ശ്രദ്ധേയമാണ്. കവിത നൽകിയത് ശ്രീചിത്രൻ അല്ലെന്ന് അവർ പറയുന്നുമില്ല. ഇതിനിടെയാണ് വൈശാഖൻ തമ്പിയുടെ പോസ്റ്റും എത്തുന്നത്. ശ്രീചിത്രന്റെ ഗുരുനാഥനാണ് സുനിൽ പി ഇളയിടം. കേരളം അംഗീകരിച്ച സംസ്‌കാരിക പ്രഭാഷകൻ.

ഭാഗവതത്തിൽ അധിഷ്ഠിതമായി കാര്യങ്ങളെ ഇടതു വീക്ഷണത്തിൽ അവതരിപ്പിക്കുന്ന സുനിലിന് കേരളത്തിലുടനീളം ആരാധകരുമുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് കൈയടിയും ഏറെ. പലയിടത്തും സുനിൽ സംസാരിക്കുന്നത് ശ്രീചിത്രനും പകർത്താറുണ്ടത്രേ. പല പ്രസംഗങ്ങളിലും ശ്രീചിത്രൻ നിറയ്ക്കുന്നത് സുനിൽ പി ഇളയിടത്തിന്റെ ആശയങ്ങളാണെന്നും സുഹൃത്തുക്കൾ ആരോപണമായി ഉന്നയിക്കുന്നു. ശബരിമല വിഷയത്തിൽ ഇടത് ബൗദ്ധിക കേന്ദ്രമായി മാറാനുള്ള താൽപ്പര്യത്തിൽ ശ്രീചിത്രൻ അവതരിപ്പിച്ചത് സുനിൽ പി ഇളയിടത്തിന്റെ വാദങ്ങളാണെന്നാണ് ഉയരുന്ന ആരോപണം.

ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാൻ എസ് കലേഷിന്റെ കവിത 'പകർത്തിയെഴുതി' നൽകിയത് താൻ അല്ലെന്ന് എം ജെ ശ്രീചിത്രൻ പറഞ്ഞിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്നും സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും ശ്രീചിത്രൻ പറഞ്ഞു. ഒരാളുടെ കവിത വേറൊയൊരാൾക്ക് പകർത്തിയെഴുതിക്കൊടുക്കുന്ന ഒരാളല്ല താൻ. കൂടുതൽ പ്രതികരിക്കാനില്ലെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആയതിനാൽ വ്യക്തിഹത്യ ഭീഷണികൾ നേരിടുന്നുണ്ടെന്നും ശ്രീചിത്രൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖൻ തമ്പിയുടെ വെളിപ്പെടുത്തൽ എത്തിയത്.

ഐടി വിദഗ്ദനാണ് ശ്രീചിത്രൻ. ഇതിന്റെ സാധ്യതകളിലൂടെ തന്നെ പറ്റിക്കാൻ ശ്രമിച്ചുവെന്നാണ് വൈശാഖൻ തമ്പിയുടെ ആരോപണം. ഇത് ശരിയല്ലെന്ന് പറയാൻ ശ്രീചിത്രനുമാകുന്നില്ല. ഇതോടെയാണ് ദീപാ നിശാന്തിന്റെ വിവാദത്തിൽ പെട്ട ശ്രീചിത്രൻ കൂടുതൽ കുരുക്കിലേക്ക് പോകുന്നത്. കലേഷിന്റെ കോപ്പിയടയിലെ വാദം തന്നെ വിചിത്രമാണെന്ന് ശ്രീചിത്രൻ പറയുന്നു. എന്തെങ്കിലും മറുപടി അർഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഇവർ രണ്ടുപേരുടേയും ഇടയിൽ പകർത്തിയെഴുത്തുകാരന്റെ ജോലി ചെയ്തു എന്നാണല്ലോ ആരോപണം. അത് പ്രതികരണം അർഹിക്കുന്നില്ലെന്നാണ് ശ്രീചിത്രൻ ഇപ്പോഴും പറയുന്നത്.

2011ൽ എസ്.കലേഷ് ബ്ലോഗിൽ എഴുതിയ, 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ നീ ' എന്ന കവിത, അങ്ങനെയിരിക്കെ എന്ന പേരിൽ അദ്ധ്യാപക സംഘടനയുടെ മാഗസിനിൽ ദീപാനിശാന്ത് തന്റേതായി പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. . എസ്. കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാസമാഹാരത്തിൽ ഉള്ള ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചറിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയിലടക്കം കലേഷ് അവതരിപ്പിച്ച കവിതയുമാണിത്. എന്നാൽ കവിത മോഷ്ടിച്ചതല്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വെളിപ്പെടുത്തുമെന്നും ദീപാനിശാന്ത് പറഞ്ഞു.

കവിത മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ല. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നുമായിരുന്നു ദീപയുടെ പ്രതികരണം. ദീപാ നിശാന്തിന്റെ ന്യായീകരണം ഞെട്ടിച്ചെന്നായിരുന്നു കലേഷിന്റെ പ്രതികരണം. മറ്റാരോ അവരുടേ പേരിൽ പ്രസിദ്ധീകരിച്ച് ചതിച്ചെന്നാണ് കരുതിയത് എന്നാൽ ന്യായീകരിച്ച് രംഗത്തെത്തിയപ്പോൾ വിഷമമുണ്ടായി. എസ്. കലേഷ് 2011 ൽ ബ്ലോഗിലെഴുതിയ കവിതയുടെ മൂന്നു വരികൾ മാത്രമൊഴിവാക്കി പദാനുപദം കവിത അതേപോലെ ദീപാനിശാന്തിന്റെ പേരിൽ ചിത്രമടക്കമാണ് പ്രസിദ്ധപ്പെടുത്തിയത്. വിവാദം അതിരുവിട്ടപ്പോൾ ദീപ ക്ഷമാപണവും നടത്തി. ഇതോടെ കവിത കോപ്പിയടിച്ചുവെന്ന് വ്യക്തമായി. ഇതിനിടെയാണ് ശ്രീചിത്രന്റെ പേരും വിവാദങ്ങളിൽ എത്തിയത്.

ശബരിമല സ്ത്രീപ്രവേശന പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സജീവമായി ഏർപ്പെട്ടുവരികയാണ് ശ്രീചിത്രൻ. ഇതിന്റെ ഭാഗമായി നിരവധി വേദികളിൽ പ്രസംഗിക്കുകയും വിവിധയിടങ്ങളിൽ ലേഖനങ്ങളെഴുതുകയും ചെയ്തിരുന്നു. എഴുത്തുകാരനായ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിൽ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ശ്രീചിത്രനും ഭീഷണിസന്ദേശമെത്തിയിരുന്നു. പൻസാരെയെയും ധാബോൽക്കറെയും ഗൗരി ലങ്കേഷിനെയും പിന്നിട്ട് ഭീഷണികൾ നമുക്കു മുന്നിലും എത്തിയിരിക്കുന്നുവെന്ന് ശ്രീചിത്രൻ പ്രതികരിക്കുകയും ചെയ്തു.

'നിശ്ശബ്ദരായിരിക്കും എന്നു മാത്രം കരുതരുത്. തൊണ്ടയിൽ അവസാനത്തെ ശബ്ദം ബാക്കി നിൽക്കും വരെ ഭരണ ഘടനക്കും നീതിക്കും ഒപ്പം നിന്നു സംസാരിക്കും. അഥവാ ശബ്ദമില്ലാതായാൽ മറ്റുള്ളവർ സംസാരം തുടരും. മനുഷ്യരേ അവസാനിക്കൂ, ചരിത്രം അവസാനിക്കില്ല.' -ശ്രീചിത്രൻ അന്ന് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇത്തരത്തിലെ ഇടപെടലിലൂടെ ഇടത് ബൗദ്ധിക കേന്ദ്രമായി വളരുന്നതിനിടെയാണ് ദീപയുടെ വിവാദമെത്തുന്നത്. ഇത് ആളിക്കത്തിക്കാൻ വൈശാഖൻ തമ്പിയുമെത്തിയപ്പോൾ ശ്രീചിത്രൻ പ്രതിസന്ധിയിലായി.

ഇടതു സാംസ്കാരിക കേന്ദ്രങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ് എം ജെ ശ്രീചിത്രൻ. സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിലും കലാനിരൂപകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഐ ടി മേഖലയിലും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഓൺലൈനിലും പ്രിന്റ് മാധ്യമങ്ങളിലുമായി ലേഖനങ്ങൾ എഴുതി തുടങ്ങിയതോടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും ഒടുവിൽ ചാനൽ ചർച്ചകളിൽ സർക്കാർ വാദങ്ങളെ ന്യായീകരിക്കാൻ നവോത്ഥാന കാലത്തെ കുറിച്ച് സംസാരിച്ചു കൊണ്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ആശയങ്ങളെ അനായാം പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവു കൊണ്ട് ഇടതു സൈബർ ലോകത്തിന്റെയും ഇഷ്ട നായകനായി മാറി ശ്രീചിത്രൻ.

ഇതോടെ ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് വിശദീരിക്കാനുള്ള വേദികളിൽ ശ്രീചിത്രൻ സാന്നിധ്യമായി. നവോത്ഥാനത്തെ കുറിച്ച് പ്രസംഗിക്കാൻ സിപിഎം വേദികളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ടതും ശ്രീചിത്രനായിരുന്നു. രാഹുൽ ഈശ്വർ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച ആശയങ്ങളെ ഖണ്ഡിക്കാൻ ഉപയോഗിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. എന്തായാലും സുനിൽ പി ഇളയിടത്തിന്റെയും സണ്ണി പി കപികാടിന്റെയും പ്രസംഗങ്ങളാണ് ശ്രീചിത്രൻ തന്റേതാക്കി മാറ്റുന്നതെന്ന ആക്ഷേപവും ശക്തമാണ്. ശസ്ത്ര സാഹിത്യ പരിഷത്തിന്റെ അടക്കം പ്രാസംഗികനായി പേരെടുത്തു വരുന്ന വേളയിലാണ് കവിതാ മോഷണ വിവാദത്തിലേക്ക് ഇദ്ദേഹം എടുത്തെറിയപ്പെടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP