Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി'; 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്ന് വി എം സുധീരൻ; ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മുൻ കെപിസിസി പ്രസിഡന്റ്; സുധീരന്റെ ഒളിയമ്പ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കുത്തെന്ന് വിലയിരുത്തൽ

'പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി'; 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് കോൺഗ്രസ് മാറിയെന്ന് വി എം സുധീരൻ; ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മുൻ കെപിസിസി പ്രസിഡന്റ്; സുധീരന്റെ ഒളിയമ്പ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള കുത്തെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച വി എം സുധീരൻ ഏറെ നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എന്നാൽ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ നേതാവ് തിരിച്ചുവരണമെന്നാണ് ഭൂരിഭാഗം അണികളുടെയും ആഗ്രഹം.അതിനാൽ തന്നെ അതിലേക്ക് വഴിതെളിക്കുന്നതായുള്ള സൂചന നൽകുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

'പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണെന്ന് കെ പി സി സി മുൻ പ്രസിഡന്റ് വി എം സുധീരൻ.'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നുവെന്നും സുധീരൻ കുറ്റപ്പെടുത്തുന്നു.

വോട്ടർപട്ടിക വെച്ച് യൂത്ത് കോൺഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നത്. പണച്ചെലവ് വരുന്ന ഇതിനായി ഗ്രൂപ്പുകൾ ഒഴുക്കുന്നത് കോടികളാണ്. പണത്തിന്റെ യും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവർത്തകർക്ക് കടന്നുവരാൻ പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും സുധീരൻ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ കെ ആന്റണിയും നമ്മുടെ പ്രസിഡണ്ട് മുല്ലപ്പള്ളിയും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നതെന്നും കെ പി സി സി മുൻ പ്രസിഡന്റ് എഴുതുന്നു.

ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്‌ചെയ്തികളിൽ നിന്നും ഗ്രൂപ്പ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂവെന്നും ഇതിയായി ബന്ധപ്പെട്ട തലങ്ങളിൽ ഫലപ്രദമായ ഇടപെടലുകളുണ്ടാകട്ടെ എന്നാണ് പാർട്ടിയെ സ്‌നേഹിക്കുന്നവരെല്ലാം പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുധീരൻ നേതാക്കളുടെയൊന്നും പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും കേരളത്തിലെ ശക്തരായ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ലക്ഷ്യമിട്ടാണ് പോസ്റ്റിൽ വിമർശനം ഉന്നയിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

 പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ പരാജയത്തിൽനിന്നും ജനദ്രോഹ പ്രവർത്തനങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി ഇരു സർക്കാരുകളും അതിനെയെല്ലാം നയിക്കുന്ന ബിജെപിയും സിപിഎമ്മും സംഘടിതമായി വർഗീയ-രാഷ്ട്രീയ കുപ്രചരണങ്ങൾ പൂർവ്വാധികം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലാകട്ടെ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികളുടെ ഒത്തുകളി കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അന്ധമായ കോൺഗ്രസ് വിരോധത്താൽ പരസ്പരം ഒത്തുചേർന്ന് ഒളിഞ്ഞും തെളിഞ്ഞും കള്ളക്കളികളുമായി ഇക്കൂട്ടർ മുന്നോട്ടുപോകുന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

ഇതിനെയെല്ലാം ശക്തമായി ചെറുക്കാനും യഥാർത്ഥ സ്ഥിതി ജന മനസ്സിലേക്ക് എത്തിക്കാനും ബാധ്യതപ്പെട്ട കോൺഗ്രസ് നേതാക്കളിൽ ചിലരാകട്ടെ 'ഗ്രൂപ്പുകളി'യിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിലാണ് ഇത്തവണ ഗ്രൂപ്പ് പോര് രൂക്ഷമാക്കിട്ടുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർ പട്ടികയിലേക്ക് അർഹരായവരെ ചേർക്കേണ്ട നിർണായകമായ ഈ സന്ദർഭത്തിൽ അതിനൊന്നും വേണ്ടപോലെ ശ്രമിക്കാതെ വോട്ടർപട്ടിക വെച്ച് യൂത്ത് കോൺഗ്രസിലേക്ക് കൃത്രിമമായി അംഗങ്ങളെ ചേർക്കുന്ന പ്രക്രിയയിലാണ് ഗ്രൂപ്പുകൾ ഏർപ്പെട്ടിരിക്കുന്നത്.

പണച്ചെലവ് വരുന്ന ഇതിനായി ഗ്രൂപ്പുകൾ ഒഴുക്കുന്നത് കോടികളാണ്. പണത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണയില്ലാതെ നല്ല പ്രവർത്തകർക്ക് കടന്നുവരാൻ പ്രയാസകരമായ സാഹചര്യമാണ് നിലവിലുള്ളത്.

'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യത്തിന് പകരം 'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന ദുരവസ്ഥയിലേക്ക് പൂർണമായി തന്നെ കാര്യങ്ങൾ എത്തിയിരിക്കുന്നു.

ഏറ്റവും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന നേതാക്കൾ തന്നെയാണ് തങ്ങളുടെ ഗ്രൂപ്പുകളുടെ ആധിപത്യം ഉറപ്പിച്ചെടുക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

'പാർട്ടി തകർന്നാലും വിരോധമില്ല, യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ പിടിച്ചെടുത്താൽ മതി' എന്ന ക്രൂര മനോഭാവത്തോടെ ഗ്രൂപ്പ് കിടമത്സരം അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. ഗ്രൂപ്പ് നേതാക്കൾ ചെയ്യുന്ന ഈ മഹാപാതകത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കോൺഗ്രസിന്റെ വളർച്ച ആഗ്രഹിക്കുന്ന നിസ്വാർത്ഥരായ പ്രവർത്തകരുടെയും കോൺഗ്രസിനെ സ്‌നേഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടേയും മനസ്സിനെ വേദനിപ്പിക്കുന്നതും സ്വയം വിനാശകരവുമായ ഈ ഗ്രൂപ്പ് കിടമത്സരത്തിൽ നിന്നും ഇനിയെങ്കിലും പിൻവാങ്ങാൻ ഗ്രൂപ്പ് നേതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പരിതാപകരമായ അവസ്ഥയിലായിരിക്കും പാർട്ടി എത്തിച്ചേരുക എന്നതിൽ യാതൊരു സംശയവുമില്ല.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുതിർന്ന നേതാവ് എ കെ ആന്റണിയും നമ്മുടെ പ്രസിഡണ്ട് മുല്ലപ്പള്ളിയും കാര്യങ്ങൾ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഗ്രൂപ്പ് നേതാക്കൾ കൈക്കൊള്ളുന്നത്.

ഇനിയെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിനാശകരമായ ഇത്തരം ദുഷ്‌ചെയ്തികളിൽ നിന്നും ഗ്രൂപ്പ് നേതാക്കൾ പിന്തിരിഞ്ഞേ മതിയാകൂ.ഇതിയായി ബന്ധപ്പെട്ട തലങ്ങളിൽ ഫലപ്രദമായ ഇടപെടലുകളുണ്ടാകട്ടെ എന്നാണ് പാർട്ടിയെ സ്‌നേഹിക്കുന്നവരെല്ലാം പ്രത്യാശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP