Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോടതി ഉത്തരവിന്റെ ചൂടു മാറാത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കെഎസ്ആർടിസി; മിന്നൽ സമരത്തിൽ പങ്കെടുത്ത 170 പേരുടെ ശമ്പളത്തിൽ നിന്നും ഒന്നര കോടി പിടിക്കാൻ തച്ചങ്കരി; യൂണിയന്റെ അടിത്തറ ഇളകുമെങ്കിലും കോടതി ഉത്തരവ് മൂലം സഹായിക്കാനാവാതെ സർക്കാർ; തച്ചങ്കരിയെ പുകക്കാൻ മിന്നൽ പണിമുടക്കുമായി ഇറങ്ങിയ യൂണിയൻ നേതാക്കളുടെ പോക്കറ്റ് കീറി കെഎസ്ആർടിസി എംഡി

കോടതി ഉത്തരവിന്റെ ചൂടു മാറാത്ത ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കെഎസ്ആർടിസി; മിന്നൽ സമരത്തിൽ പങ്കെടുത്ത 170 പേരുടെ ശമ്പളത്തിൽ നിന്നും ഒന്നര കോടി പിടിക്കാൻ തച്ചങ്കരി; യൂണിയന്റെ അടിത്തറ ഇളകുമെങ്കിലും കോടതി ഉത്തരവ് മൂലം സഹായിക്കാനാവാതെ സർക്കാർ; തച്ചങ്കരിയെ പുകക്കാൻ മിന്നൽ പണിമുടക്കുമായി ഇറങ്ങിയ യൂണിയൻ നേതാക്കളുടെ പോക്കറ്റ് കീറി കെഎസ്ആർടിസി എംഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അള്ളുവെക്കുന്ന തൊഴിലാളി യൂണിയൻകാർക്ക് എട്ടിന്റെ പണികൊടുത്ത് എംഡി ടോമിൻ തച്ചങ്കരി. യാത്രക്കാരെ പെരുവഴിയിലാക്കി മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കോർപ്പറേഷൻ നടപടി ആരംഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. പണിമുടക്കിന്റെ ഭാഗമായി വന്ന ഒന്നര കോടിയോളം രൂപയുടെ നഷ്ടം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കാനുള്ള ശ്രമങ്ങളാണ് കോർപ്പറേഷൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി പണി മുടക്കിയ ജീവനക്കാർക്ക് കോർപ്പറേഷൻ നോട്ടീസ് നൽകി.

സമരക്കാർക്കെതിരേ ഒരുമാസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഭരണകക്ഷി യൂണിയന്റെ സംസ്ഥാന നേതാക്കളടക്കമുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിഐ.ടി.യു., ഐ.എൻ.ടി.യു.സി., ഡ്രൈവേഴ്സ് യൂണിയൻ, എ.ഐ.ടി.യു.സി., ബി.എം.എസ്. നേതാക്കളടക്കം 170 പേർക്കെതിരേയാണ് നടപടി.

പണി മുടക്ക് നിയമവിരുദ്ധവു നീതകരിക്കാൻ സാധിക്കാത്ത കാര്യവുമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു കോടി അമ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഇതുവഴി കോർപ്പറേഷന് ഉണ്ടായെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മാനേജ്‌മെന്റ് ജീവനക്കാരുടെ ഈ പ്രവൃത്തി ഗുരുതര അച്ചടക്ക ലംഘനമായി എടുക്കുന്നുവെന്നും സമര സമയത്തെ വേതനത്തിന് അർഹതയില്ലെന്നും എംഡി നോട്ടീസിൽ വ്യക്തമാക്കി. സമര സമയത്തെ വേതനം മാത്രമോ മുഴുവൻ ദിവസത്തെ വേതനത്തിലോ കുറവു വരുത്തണോയെന്ന് സമരത്തിന്റെ ദൈർഘ്യം സമരത്തിന്റെ സ്വഭാവം എന്നിവ പരിഗണിച്ച് കൈക്കൊള്ളുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ അഠിസ്ഥാനത്തിലാണ് നോട്ടീസെന്നും കൈപ്പറ്റി ഏഴു ദിവസത്തിനകം നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നതായി നോട്ടീസിൽ എംഡി വ്യക്തമാക്കി. മറുപടി സമയ പരിധിക്കുള്ളിൽ ലഭ്യമാക്കാതിരിക്കുന്ന സാഹചര്യത്തിൽ നോട്ടീസിൽ പറയുന്ന നടപടി സ്വീകരിക്കുമൊണ് എംഡി വ്യക്തമാക്കിയത്.

ബസ് സ്റ്റേഷനുകളിലെ ടിക്കറ്റ്കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീപ്രവർത്തകർക്ക് കൈമാറുന്നതിനെതിരേ സംയുക്ത തൊഴിലാളി യൂണിയൻ നടത്തിയ പ്രതിഷേധമാണ് ഒക്ടോബർ 16-ന് മിന്നൽപ്പണിമുടക്കായി മാറിയത്. 1200 ട്രിപ്പുകൾ തടസ്സപ്പെട്ടു. മൂന്നരമണിക്കൂർ സംസ്ഥാന വ്യാപകമായി ബസുകൾ നിർത്തിയിട്ടു. യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു. മിന്നൽപ്പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയവർക്കെതിരേ നടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് എം.ഡി. ടോമിൻ തച്ചങ്കരി കഴിഞ്ഞദിവസം സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ നടപടിക്ക് അനുമതി നൽകി. ഇതോടെയാണ് ജീവനക്കാർക്കെതിരായ നടപടികൾ തുടങ്ങിയത്.

നേരത്തെ പൊതുമേഖലാ സ്ഥാപനത്തിലെ ജീലവക്കാർക്കെതിരെ നടപിടെയടുക്കുന്നതിന് പരിമതിയുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ, ഹൈക്കോടതി ഉത്തരവോടെ ഇത് മാറി. ഇതോടെയാണ് നടപടികളിലേക്ക് നടന്നത്. പണിമുടക്ക് നാളിൽ കോർപറേഷനുണ്ടായ ഒന്നരകോടിയുടെ വരുമാനനഷ്ടം സമരം നടത്തിയവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കാൻ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈക്കോടതി തന്നെ ഉത്തരവിട്ടിരുന്നു.

പണിമുടക്കിയ ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം തടഞ്ഞുവയ്ക്കുകയാണ് കോർപറേഷന് ചെയ്യാവുന്ന നിയമപരമായ നടപടി. സിഎംഡി എന്തുതീരുമാനമെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും തുടർനടപടികൾ. ഉത്തരവിൽ എന്തുനടപടിയെടുത്തുവെന്ന് കാട്ടി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശം. പൊടുന്നനെ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് വ്യാപകപ്രതിഷേധത്തിന് ഇടാക്കിയിരുന്നു. ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീക്കു കൈമാറുന്നതിനെതിരെ യൂണിയനുകൾ നടത്തിയ ഉപരോധത്തിനിടെ തിരുവനന്തപുരത്തു തൊഴിലാളികളെ പൊലീസ് മർദിച്ചുവെന്നാരോപിച്ചാണു സംസ്ഥാന വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തിയത്.'

അന്നുരാവിലെ 8.30 മുതൽ 12 വരെ ബസുകൾ മുടങ്ങിയതോടെ പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. പലയിടത്തും യാത്രക്കാരെ ഇറക്കിവിട്ടു. ബസുകൾ റോഡിൽ നിർത്തിയിട്ടതോടെ ഗതാഗതം സ്തംഭിച്ചു. ഏതായാലും അന്നു യാത്രക്കാരെ വലച്ച ജീവനക്കാർക്ക് ഇപ്പോൾ പണി കിട്ടിയിരിക്കുകയാണ്. സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ നൽകിയ ഹർജിയിൽ, സംസ്ഥാന സർക്കാരിനോടും, കെഎസ്ആർടിസിയോടും ഒരാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാനും, വരുമാനനഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനെടുത്ത നടപടികളും അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിടുകയുണ്ടായി.

പൂജ അവധി തുടങ്ങന്ന ദിവസം ഏറെ യാത്രക്കാരുള്ള സമയത്തായിരുന്നു നാലു മുതൽ ആറു മണിക്കൂർ വരെ നിയമവിരുദ്ധമായി മിന്നൽ പണിമുടക്ക് നടത്തിയത്. ഇത്തരത്തിൽ മിന്നൽ പണിമുടക്കിലൂടെയുണ്ടാകുന്ന വരുമാന നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് 2014 ജൂലായ് മൂന്നിലെ ഹൈക്കോടതി വിധിയും, 2003 ഡിസംബർ 17 ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവുമുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് തന്നെ നികത്താനെടുത്ത നടപടികൾ അറിയിക്കാൻ ഹൈക്കോടതി കെഎസ്ആർടിസി സ്റ്റാൻഡിങ് കൗൺസലിനോടും, സർക്കാർ അഭിഭാഷകനോടും ആവശ്യപ്പെട്ടത്.

പൂജ അവധി കഴിഞ്ഞുള്ള തിങ്കളാഴ്ച( ഒക്ടോബർ 22) വരുമാനം 7,95,62424 രൂപയായിരുന്നു. പൂജ അവധി തുടങ്ങിയ ഒക്ടോബർ 16 ന് ഇതിലുമധികം തുക വരുമാനമായി കിട്ടേണ്ടതായിരുന്നു. എന്നാൽ, അന്നേ ദിവസം ലഭിച്ചത് 6,46,47613 രൂപ മാത്രമാണ്. ആകെ വരുമാനനഷ്ടം 1,49,14,811 രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ വരുമാനനഷ്ടം സർക്കാരിൽ നിന്ന് ഈടാക്കണമെന്നും, ഇത്തരം മിന്നൽ പണിമുടക്കുകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സെന്ററിന് വേണ്ടി അഡ്വ.ജോൺസൺ മനയാനിയും, അഡ്വ.ജീവൻ മാത്യു മനയാനിയുമാണ് ഹാജരായത്.

ഒക്ടോബർ 16 ന് നടന്ന മിന്നൽ പണിമുടക്ക് മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, ടി. പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് അനുരഞ്ജനമായത്. കുടുംബശ്രീക്കു കരാർ നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിനു ശേഷമാണു ബസുകൾ ഓടിത്തുടങ്ങിയത്. തിരുവനന്തപുരത്തു തമ്പാനൂരിൽ ബസുകൾ നിർത്തിയിട്ടതോടെ നഗരത്തിലെ ഗതാഗതം മുഴുവൻ താറുമാറായി. രാവിലെ 5 മുതൽ സെൻട്രൽ റിസർവേഷൻ കൗണ്ടറിനു മുന്നിൽ യൂണിയനുകൾ ഉപരോധം തുടങ്ങി. 7 മണിയോടെ പൊലീസ് എത്തി യാത്രക്കാർക്കു ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കി. പ്രവർത്തകർ ഇതു തടഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിൽ പ്രതിഷേധിച്ചാണു പണിമുടക്കിനു ഭരണ, പ്രതിപക്ഷ സംഘടനകൾ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP