Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏതോ സായിപ്പു മലയാളിയെ പറ്റിച്ചതാണ് ഈ റബർ കൃഷി; റബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്; പരിസ്ഥിതി തകർക്കുന്ന റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റണം; ഒറ്റക്കാശ് സബ്‌സിഡി നൽകരുത്; റബരിന്റെ നാട്ടിലെ ജനപ്രതിനിധിയായ പി സി ജോർജ്ജിന്റെ നിയമസഭയിലെ റബർ വിരുദ്ധ പ്രസംഗം ഏറ്റെടുത്ത് കർഷകർ; മാണിയും കൂട്ടരും കിട്ടിയ വടി എടുത്തു തുടരെ തല്ലുന്നു; അവസരം മുതലെടുത്ത് സിപിഎം പ്രവർത്തകരും രംഗത്ത്

ഏതോ സായിപ്പു മലയാളിയെ പറ്റിച്ചതാണ് ഈ റബർ കൃഷി; റബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്; പരിസ്ഥിതി തകർക്കുന്ന റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റണം; ഒറ്റക്കാശ് സബ്‌സിഡി നൽകരുത്; റബരിന്റെ നാട്ടിലെ ജനപ്രതിനിധിയായ പി സി ജോർജ്ജിന്റെ നിയമസഭയിലെ റബർ വിരുദ്ധ പ്രസംഗം ഏറ്റെടുത്ത് കർഷകർ; മാണിയും കൂട്ടരും കിട്ടിയ വടി എടുത്തു തുടരെ തല്ലുന്നു; അവസരം മുതലെടുത്ത് സിപിഎം പ്രവർത്തകരും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുകാലത്ത് കേരളത്തിന്റെ സാമ്പത്തിക തട്ടെല്ലായി നിന്നത് റബ്ബറായിരുന്നു. ഒരേക്കറിൽ മാത്രമായി റബർ കൃഷി തുടങ്ങിയാൽ അതുകൊണ്ട് സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാവുന്ന അവസ്ഥ. എന്നാൽ, ഇന്ന് ചിത്രം മാറി. റബർ വില കുത്തനെ ഇടിഞ്ഞതോടെ പലരും റബർ ടാപ്പു പോലും ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. റബർ ഇറക്കുമതി കൂടിയതാണ് കർഷകരുടെ ദുരിതം ഇരട്ടിയാക്കിയത്. നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ പതിവുപോലെ റബർ വിഷയവും നിയമസഭയിൽ എടുത്തിട്ടു. പി സി ജോർജ്ജ് എംഎൽഎയാണ് കർഷകരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സഭയിലെത്തിയത്.

റബർ കർഷകർക്കു നയാപൈസ പോലും സബ്‌സിഡിയായി നൽകരുതെന്നു പി.സി.ജോർജ് നിയമസഭയിൽ പറഞ്ഞു. റബറിനെച്ചൊല്ലി നിയമസഭയിൽ നടന്ന തീപാറിയ ചർച്ചയിലാണു കേരളത്തിൽ റബർകൃഷി അവസാനിപ്പിക്കണമെന്ന നിലപാടുമായി ജോർജ് രംഗത്തെത്തിയത്. ഏതോ സായിപ്പ് മലയാളിയെ പറഞ്ഞു പറ്റിച്ചതാണ് റബർകൃഷി. ഒരിക്കലും ലാഭകരമായി ഇതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. പരിസ്ഥിതിക്കു ദോഷമായി മാറുന്നതിനാൽ റബർ മരങ്ങൾ വെട്ടിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിന് അത്തരമൊരു നയമില്ലെന്നു മന്ത്രി വി എസ്.സുനിൽകുമാർ തിരിച്ചടിച്ചു. റബർ കൃഷിയെ സഹായിക്കുന്നതു ദേശീയ നഷ്ടമാണ്. സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്കു നൽകരുതെന്നായിരുന്നു ജോർജിന്റ വാദം.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനയിൽ മനംനൊന്തായിരുന്നു ജോർജ്ജ് റബർ വിഷയത്തിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. ആറര ഏക്കർ സ്ഥലത്തെ റബർ വെട്ടിക്കളഞ്ഞു പകരം മറ്റു കൃഷി ആരംഭിച്ചതിനാൽ അടുത്ത 10 വർഷത്തിനിടയിൽ ഓരോ ഏക്കറിൽ നിന്നും 16 ലക്ഷം രൂപ വീതം കിട്ടുമെന്നും ജോർജ് ചൂണ്ടിക്കാട്ടി. റബറിനു പകരം കടുക്കാകൃഷി നടത്താമെന്ന ജോർജിന്റെ യുക്തി നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസിന്റെ വാലായിരുന്ന ഒരാൾ ഇത്തരമൊരു നിലപാട് എടുത്തത് അൽഭുതപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. പി സി ജോർജ്ജിന്റെ പ്രസ്താവനക്കെതിരെ കേരളാ കോൺഗ്രസ് എം വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി. കിട്ടിയ അവസരത്തിൽ സിപിഎമ്മും ജോർജ്ജിനെതിരെ രംഗത്തുവന്നു.

റബർ വിലയിടിവിനെ തുറന്നു സബ്‌സിഡിയിലെ കുറവും കാരണം മലയോര മേഖലയിലെ കർഷകർ കടുത്ത രോഷത്തിലാണ്. ഈ വിഷയത്തിൽ ജോർജ്ജിന് പിന്നാലെ കെ എം മാണിയും എടുത്തിട്ടിട്ടുണ്ട്. ഇതോടെ സിപിഎം പ്രവർത്തകരും സമരവുമായി രംഗത്താണ്. റബർ വില കുത്തനെ ഇടിയുമ്പോഴും അനിയന്ത്രിതമായി ഇറക്കുമതിക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയാണ് റബർ കർഷകരെ വീണ്ടും വെട്ടിലാക്കിയത്. ഒരുമാസത്തിനിടെ വിലയിൽ 26 രൂപവരെ കുറഞ്ഞിട്ടും വിലയിടിവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ടയർലോബിയുടെ സമ്മർദത്തിനു വഴങ്ങി ഇറക്കുമതിക്ക് നിർബാധം കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നൽകുകയാണ്. ഒരുമാസം മുമ്പ് 138-140 രൂപവരെയെത്തിയ വില ഇപ്പോൾ 114.50ആയി. റബർ ബോർഡ് വില 118.50 രൂപയും.

റബർബോർഡിന്റെ പുതിയ കണക്കനുസരിച്ച് ഒക്ടോബറിൽ ഇറക്കുമതിയിലുണ്ടായ വർധന 63 ശതമാനമാണ്. ഒക്‌ടോബറിൽ 62,047 ടൺ ഇറക്കുമതി ചെയ്തു. ആഭ്യന്തര വിപണിയിൽ റബറിന്റെ ആവശ്യകത വർധിച്ചതും ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതി ഉയരാൻ പ്രധാന കാരണമായെന്ന് റബർ ബോർഡ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മഴയും കാലാവസ്ഥ വ്യതിയാനവും ഉൽപാദനത്തെ നേരിയതോതിൽ ബാധിച്ചെങ്കിലും ഇറക്കുമതിയുടെ മറവിൽ വില ഇടിക്കാനുള്ള നീക്കം നടന്നതായാണ് കർഷകർ ആരോപിക്കുന്നത്.

ഇന്ത്യയിലെ റബർ ഉപയോഗം ഒക്ടോബറിൽ 14.6 ശതമാനം ഉയർന്ന് 1,02,000 ടണ്ണായി മാറി. നിലവിൽ അന്താരാഷ്ട്ര വിലയും ഇടിയുകയാണ്. അന്താരാഷ്ട്ര വില നിലവിൽ 100 രൂപയിൽ താഴെയായി. മലേഷ്യയിലും ബാങ്കോക്കിലും വില ഗണ്യമായി കുറഞ്ഞു; 95-96 രൂപ. ചിലയിടത്ത് വില 86 രൂപയുമായി. ഈഅവസരവും ടയർ ലോബി ഇറക്കുമതിക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്.

വിലയിടിവ് പരിഹരിക്കാനുള്ള ഒരുനടപടിയും റബർ ബോർഡ് സ്വീകരിക്കുന്നില്ല. അന്താരാഷ്ട്ര വില കുറയുന്നതിന്റെ ചുവടുപിടിച്ച് ആഭ്യന്തര വില ഇനിയും കുറയുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിലസ്ഥിരത ഫണ്ടും നിലച്ചു. കോടികളാണ് ഈയിനത്തിൽ കെട്ടിക്കിടക്കുന്നത്. നാലുമാസമായി ഒരുരൂപപോലും കർഷകർക്ക് നൽകിയിട്ടില്ല. രാജ്യത്തെ മൊത്തം റബർ ഉൽപാദനം 8.1 ശതമാനം ഉയർന്ന് 67,000 ടണ്ണായി വർധിച്ചെന്നാണ് കണക്ക്.

അതേസമയം റബർ സബ്‌സിഡി ചട്ടങ്ങൾ പരിഷ്‌കരിച്ചപ്പോൾ നഷ്ടം കേരളത്തിലെ റബർ കർഷകർക്കായിരുന്നു. ആസൂത്രണ കമ്മിഷനു പകരം നിതി ആയോഗ് വന്നതോടെ രണ്ടു വർഷത്തെ സബ്‌സിഡി ഇനി കിട്ടുകയുമില്ല. സംസ്ഥാനത്തെ ഏഴുലക്ഷത്തോളം കർഷകർക്കാണു സബ്‌സിഡിക്ക് അർഹതയുള്ളത്. 201718ലെ റബർ കൃഷിക്കു സബ്‌സിഡിയായി 18 കോടി രൂപ കേന്ദ്രം അനുവദിച്ചു. റബർ ബോർഡ് ഇതിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.

സബ്‌സിഡി സംബന്ധിച്ച കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകളാണു കേരളത്തിലെ കർഷകർക്ക് ഇരുട്ടടിയാവുന്നത്. മറ്റു വിളകൾ മാറ്റി റബർ നടുന്ന കർഷകർക്കായി (പുതുകൃഷി) സബ്‌സിഡി തുകയുടെ 75 ശതമാനം മാറ്റി വയ്ക്കണമെന്നാണ് ഒരു നിബന്ധന. റബർ വെട്ടി മാറ്റി വീണ്ടും നടുന്നവർക്കുള്ള (ആവർത്തന കൃഷി) വിഹിതം ബാക്കി 25 ശതമാനത്തിൽ നിന്നേയുള്ളൂ. കേരളത്തിൽ 70 ശതമാനം കർഷകരും ആവർത്തന കൃഷിക്കാരാണ്. ഒരു ലക്ഷം ഹെക്ടർ റീ പ്ലാന്റിങ്ങിന് ഒരുങ്ങുകയുമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കർണാടകയിലും ആദ്യമായി റബർ നടുന്നവരാണു കൂടുതലും. സബ്‌സിഡിത്തുക അധികവും ഈ സംസ്ഥാനങ്ങളിലേക്കു പോകും.

2015 - 17 വർഷത്തെ സബ്‌സിഡി ഇതുവരെ കർഷകർക്കു ലഭിച്ചിട്ടില്ല. 12ാം പഞ്ചവത്സര പദ്ധതിയിൽപെടുത്തിയാണ് ഇതുവരെ റബർ സബ്‌സിഡി നൽകിയിരുന്നത്. പഞ്ചവത്സര പദ്ധതിക്കു പകരം നീതി ആയോഗ് വന്നതോടെ സബ്‌സിഡി കുടിശിക കൊടുക്കേണ്ടെന്നാണു നിർദ്ദേശം. ഇതോടെ നഷ്ടം വരുന്നതു കേരളത്തിലെ 30000 കർഷകർക്കാണ്. റബർ ബോർഡ് അംഗീകരിച്ച നഴ്‌സറികളിൽനിന്നു നടീൽ വസ്തുക്കൾ വാങ്ങിയവർക്ക് 5000 രൂപ ലഭിക്കും. സ്വന്തം നിലയ്ക്കു തൈ ഉൽപാദിപ്പിച്ച കർഷകർക്ക് ഇതും കിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP