Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുദ്ധവും സമരവും ജോർജ്ജ് ബുഷും - ഒരു ഓർമ്മക്കുറിപ്പ്

യുദ്ധവും സമരവും ജോർജ്ജ് ബുഷും - ഒരു ഓർമ്മക്കുറിപ്പ്

കോരസൺ വർഗീസ്

ബുദാബിയിൽ ജോലിചെയ്യവേ 1989 ലാണ് സദ്ദാം ഹുസൈൻ കുവൈറ്റ് ആക്രമിക്കുന്നതും അതിനുശേഷം മിഡിൽ ഈസ്റ്റ് ആകെ അമ്പരപ്പിച്ചുകൊണ്ട് ഗൾഫ് യുദ്ധം ആരംഭിക്കുന്നതും. അമേരിക്കയിലേക്കുള്ള വിസക്ക് കാത്തിരിക്കുകയായിരുന്നു അപ്പോൾ ഞാൻ . കുവൈറ്റിലുള്ള ഇളയ പെങ്ങളും കുടുംബവും ജോർദാൻ വരെ എങ്ങനെയോ രക്ഷപെട്ടെന്നും അവരുടെ യാതൊരു വിവരവും അറിയാതെ നരകതുല്യമായ കുറെ നാളുകൾ . ഏറ്റവും ഒടുവിൽ അവർ എല്ലാം നഷ്ട്ടപ്പെട്ടു എങ്ങനെയോ നാട്ടിൽ തിരിച്ചെത്തിയ കഥ ഓർത്താൽ ഇന്നും നടുങ്ങും. അപ്പോഴേക്കും അബുദാബിയിൽ നിരത്തുകളിലൂടെ ഏറ്റവും ആളുകളെ കണ്ടിരുന്നത് അമേരിക്കൻ സൈനികരായിരുന്നു. അവരുടെ സാന്നിധ്യത്തിൽ അൽപ്പം സുരക്ഷിതത്വം തോന്നിയിരുന്നെങ്കിലും, എപ്പോഴെങ്കിലും എല്ലാം ഉപേക്ഷിച്ചു എങ്ങോട്ടോ ഓടേണ്ടിവരുമെന്ന ചിന്ത മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു.

അബുദാബിയിൽ വിവിധ കമ്പനികൾ നടത്തുന്ന വാർഷീക ക്രിസ്മസ് പാർട്ടികൾ യൂറോപ്പുകാർ കൂടുതൽ ഉള്ളതിനാൽ നന്നേ ആഘോഷിച്ചിരുന്നു. കമ്പനിയുടെ പ്രതിനിധിയായി ഇത്തരം പാർട്ടികളിൽ പങ്കെടുക്കാറായിരുന്നതുകൊണ്ട് ഡിസംമ്പർ എന്നും മറക്കാനാവാത്ത ആഘോഷ തിമർപ്പായിരുന്നു ഹോട്ടലുകളിൽ. എന്നാൽ 1989 ലെ സിറ്റിയിലെ ക്രിസ്മസ് പാർട്ടികൾ വെറും ചടങ്ങുകളായി മാറിയിരുന്നു. ഹോട്ടലുകളിൽ കൂടുതലും അമേരിക്കൻ നാവികർ നിറഞ്ഞിരുന്നു. ഏതായാലും അമേരിക്കൻ വിസ ലഭിച്ചു ഇനിം കമ്പനിയുടെ ഓഡിറ്റ് പീരീഡ് കൂടി സഹായിച്ചിട്ടു പോകാം എന്ന് കരുതി അബുദാബിയിൽ തങ്ങാൻ തീരുമാനിച്ചു.

പെട്ടന്നാണ് ദുബൈയിൽ നിന്നും സുഹൃത്ത് സിനിലാൽ വിളിക്കുന്നു, എയർ പോർട്ടുകൾ മിക്കവാറും അടക്കാൻ തുടങ്ങുന്നു ; ഇവിടെ ചുറ്റി കറങ്ങാതെ സ്ഥലം വിട്ടോളൂ എന്ന് നിർബന്ധിച്ചു. ഏതാണ്ട് ഗൾഫ് യുദ്ധം വ്യാപകമാകുന്നു എന്ന വാർത്ത എല്ലായിടവും പരന്നു കഴിഞ്ഞിരുന്നു. ദുബായ് നാഷണൽ ട്രാവെൽസിൽ ജോലി ആയിരുന്നതിനാൽ സിനിലാൽ ഏറ്റവും ഒടുവിലത്തെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഒപ്പിച്ചു തന്നു. 1991 ജനുവരി 14 നു; കിട്ടിയ സാധനങ്ങളുമായി ദുബായിൽ എയർപോർട്ടിൽ നിന്നുള്ള അലിറ്റാലിയ വിമാനത്തിൽ കയറി റോമിനെ ലക്ഷ്യമാക്കി തിരിച്ചു.

പാപി ചെല്ലുന്നിടം പാതാളം എന്ന് പറഞ്ഞപോലെ ; റോമിൽ എത്തിയപ്പോഴാണ് അടുത്ത ദിവസമേ ന്യൂയോർക്കിനുള്ള ഫ്‌ളൈറ്റ് ഉള്ളൂ എന്ന് അറിയിച്ചത്. വെള്ളക്കാരെ എല്ലാം കൃത്യമായി പുറത്തിറങ്ങാനുള്ള വിസ കൊടുത്തു ഹോട്ടലുകളിൽ കൊണ്ടുപോയി എന്ന് കൂടെയുള്ള ഒരു മലയാളി യാത്രക്കാരൻ പറഞ്ഞു. അദ്ദേഹം ഷിക്കാഗോയിൽ താമസിക്കുന്ന ആളാണ് അതുകൊണ്ടു കാര്യങ്ങൾ പെട്ടന്ന് പിടികിട്ടി. 18 പേരോളം വരുന്ന ഇന്ത്യാക്കാരുടെ പാസ്സ്‌പോർട്ടുകൾ ഇമ്മിഗ്രേഷനിൽ ഉള്ളവർ കഴിവതും കൈകൊണ്ടു പോലും തൊടാതെ പേനകൊണ്ടാണ് നീക്കി വച്ചിരുന്നത് എന്നും ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ പാസ്സ്‌പോർട്ടിൽ അന്നുവരെ അത്ര അപകർഷത തോന്നിയിരുന്നില്ല. നിങ്ങൾ നാളെ ഈ കൗണ്ടറിൽ വന്നാൽ മതി , അവിടെ എവിടെയികിലും വിശ്രമിച്ചുകൊള്ളൂ എന്ന് പറഞ്ഞു കൗണ്ടർ പൂട്ടി അവർ പോയി. അവരുടെ ഇന്ത്യക്കാരോടുള്ള സമീപനം വല്ലാതെ മനസ്സിനെ മുറിവേൽപ്പിച്ചു.

അപ്പോഴാണ് മലയാളിയുടെ സത്വബോധം രൂപപ്പെട്ടത്. ഷിക്കാഗോക്കാരൻ മലയാളി കാര്യങ്ങൾ കൂടെയുള്ളവരെ അറിയാവുന്ന രീതിയിൽ ബോധിപ്പിച്ചു , നമ്മൾ ഇതിനെ എതിർക്കണം , നാം ഒന്നിച്ചു നിൽക്കണം, നമ്മളെ അവർ മനുഷ്യരായിട്ടല്ല കണക്കാക്കുന്നത്. നമ്മൾക്കും താമസിക്കുവാനുള്ള സൗകര്യങ്ങൾ അവർ തരേണ്ടതല്ലേ ? അങ്ങനെ സമരത്തിന്റെ നേതൃത്വം ഞാനും ഷിക്കാഗോ മലയാളിയും ഏറ്റെടുത്തു. യൂറോപ്പിൽ ആദ്യമായി വെല്ലുവിളി ഉയർത്തുന്ന മലയാളി എന്ന് ചിലപ്പോൾ ചരിത്രം രേഘപെടുത്തുമോ , ഒന്നും ആലോചിച്ചില്ല , പ്രശ്‌നം ഗുരുതരമാക്കി. അടുത്ത ഒരു കൗണ്ടർ തുറന്നു യാത്രക്കാരുടെ രേഖകൾ നോക്കുവാനായി തുടങ്ങി. ഞങ്ങൾ രണ്ടും കൽപ്പിച്ചു 18 പേരെ നിരത്തി മനുഷ്യമതിൽ പണിതു അവരുടെ ജോലി തടസ്സപ്പെടുത്തി. എന്താണ് ഞങ്ങളുടെ പാസ്സ്‌പോർട്ടിന് വിവേചനം ? യാത്രക്കരെ എല്ലാം ഒരുപോലെ എന്താണ് നിങ്ങൾ കരുതാത്തത് ? ഇത് നീതിയാണോ എന്നൊക്കെ ഷിക്കാഗോ സുഹൃത്ത് വളരെ ഉച്ചത്തിൽ അലറികൊണ്ടിരുന്നു. കൂട്ടത്തിൽ എല്ലാവരും അവരവരുടെ ഭാഷയിൽ ഒക്കെ ഉച്ചത്തിൽ സംസാരിച്ചു രംഗം വഷളാക്കി.

എവിടുന്നോ തോക്കുധാരികളായ പൊലീസുകാർ പറന്നെത്തി. സമര നേതാക്കളായ ഞങ്ങളെ രണ്ടുപേരെയും എയർപോർട്ടിൽ തന്നെയുള്ള പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. ഭാഗ്യത്തിന് അവർക്കു ഒരു കഷണം ഇംഗ്ലീഷ് കൂടി അറിയാത്തതുകൊണ്ട് അവർ ഇറ്റാലിയൻ ഭാഷയിൽ ഞങ്ങളെ ചോദ്യം ചെയ്തു. ഞങ്ങൾ അറിയാവുന്ന രീതിൽ നാട്യവും കഥകളിയും ഒക്കെയായി കാര്യങ്ങൾ അവതരിപ്പിച്ചു. കൂടെയുള്ളവർ കൈവിടാതെ ഒപ്പം ഉണ്ട് എന്ന ഒരു ധൈര്യമേ ആകെ ഉണ്ടായിരുന്നുള്ളൂ. അകത്തുള്ള ഏമാൻ പറഞ്ഞതനുസ്സരിച്ചു ഞങ്ങൾ രണ്ടുപേരെയും അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോയി. അനുനയനത്തിനുള്ള ശ്രമമാണ്, ഞങ്ങൾ രണ്ടുപേർക്കും സൗകര്യം ചെയ്തുതരാം എന്നാണ് പറഞ്ഞെതെന്നു ഷിക്കാഗോക്കാരൻ മലയാളി പറഞ്ഞു. ഞങ്ങൾ ഉടൻ തന്നെ പൊട്ടിത്തെറിച്ചു. ഞങ്ങൾ ഇന്ത്യൻ പാസ്സ്‌പോർട്ടുള്ള എല്ലാവര്ക്കും താമസ സൗകര്യം വേണം. ഇത് വർഗീയ വിഷയമാണ്. അവസാനം അവർ സമ്മതിച്ചു , എല്ലാര്ക്കും ഒരുദിവസം താമസിക്കാനുള്ള വിസയും ഹോട്ടലും റെഡി ആയി.

ഒരു മിനി ബസിലായി ഞങ്ങളെ എങ്ങോട്ടോ കൊണ്ടുപോകയാണ്. വീതി വളരെ കുറഞ്ഞ ഹൈവേകൾ, ചെറിയ കാറുകൾ, കേരളത്തിലും ഇങ്ങനെ പരീക്ഷിക്കാമല്ലോ എന്നും വെറുതെ മനസ്സിൽ തോന്നി. ഏതാണ്ട് ഒരു മണിക്കൂറിലേറെ യാത്ര ചെയ്തു ഹോട്ടലിൽ എത്തി. പിറ്റേ ദിവസം നാലു മണിക്ക് എത്താം എന്ന് പറഞ്ഞു ഡ്രൈവർ യാത്ര പറഞ്ഞു പോയി. ആ പഴയ ഹോട്ടൽ, ഇരുണ്ട തടികൊണ്ട് പാകിയ ഭിത്തിയും, വെളിച്ചക്കുറവും കൊണ്ട് ഏതാണ്ട് ഒരു ഭാർഗ്ഗവീനിലയത്തെ ഓർമ്മിപ്പിച്ചു. പുറത്തു നല്ല തണുപ്പ്, കട്ടിയുള്ള കോട്ടുകൾ ഒന്നും ഇല്ല. എന്തായാലും പ്രതീക്ഷിക്കാതെ ഒരു ഇറ്റാലിയൻ സന്ദർശനം തരപ്പെട്ടു എന്ന ആഹ്ലാദത്തിൽ കൂടെയുള്ള ചിലരെ കൂട്ടി പുറത്തു ഒന്ന് കറങ്ങാൻ പോകാം എന്ന് പ്ലാൻ ചെയ്തു.

പുറത്തു ഇറങ്ങിയപ്പോളാണ് തണുപ്പിന്റെ കാഠിന്യം മനസ്സിലായത്. എന്തായാലും കുറച്ചു നടക്കാമെന്നു വിചാരിച്ചു മുന്നോട്ടു നീങ്ങി. ഏതാണ്ട് ഒന്ന് രണ്ടു ബ്ലോക്ക് നടന്നു കഴിഞ്ഞപ്പോൾ വളരെ പരിചയമുള്ള എന്തോ കണ്ടതുപോലെ പെട്ടന്ന് നിന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല; സാക്ഷാൽ കൊളോസിയം!. ചെറുപ്പത്തിലേ കാണണമെന്ന് കൊതിച്ച ലോകാത്ഭുതങ്ങളിൽ ഒന്ന്, അതാ നേരെ മുന്നിൽ നിൽക്കുന്നു കൈയിൽ ക്യാമറ കരുതിയിരുന്നതുകൊണ്ടു ചില ചിത്രങ്ങൾ ഒപ്പിച്ചു. അപ്പോഴേക്കും കൈ മരവിച്ചു തുടങ്ങിയിരുന്നു. കുറേക്കൂടി മുന്നോട്ടു നടന്നു ആൾക്കൂട്ടമുള്ളടത്തു ഒക്കെ നോക്കി നിന്നു . എന്താണെന്നു വലിയ പിടി കിട്ടിയില്ലെങ്കിലും കുറെ കാഴ്ചകൾ കണ്ടു നടന്നു. ആൾക്കൂട്ടത്തിൽ ഒരു മലയാളി കത്തോലിക്കാ പുരോഹിതൻ അതുവഴി പോകുന്നതു കണ്ടു. അദ്ദേഹം തണുത്തു വിറച്ചു നടക്കുന്ന സഹ മലയാളികളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു കടന്നുപോയി. നല്ല സമരിയക്കാരന്റെ കഥ വെറുതേ ഓർത്തുപോയി.

ഹോട്ടലിൽ തിരിച്ചെത്തി , അപ്പോഴേക്കും വിശപ്പ് ജീവൻ വച്ച് തുടങ്ങിയിരുന്നു. മരവിച്ച കൈകൾ ഉരസികൊണ്ടു മുറിയിലുണ്ടായിരുന്ന ചെറിയ ഫ്രിഡ്ജ് തുറന്നു നോക്കി. അതിശയം! കുറെയധികം ചെറിയ മദ്യക്കുപ്പികൾ അതിൽ നിരത്തി വച്ചിരിക്കുന്നു, ഒപ്പം സോഡയും ഉണ്ട്. പിന്നെ ഒന്നും താമസിച്ചില്ല ഞങ്ങളുടെ ചെറിയ ഗ്രൂപ്പ് ആ കുപ്പികൾ ഒക്കെ പെട്ടന്ന് കാലിയാക്കി, കിട്ടിയിരുന്ന കൂപ്പണുമായി സന്തോഷമായി ഭക്ഷണശാലയിലേക്കു പോയി. ഫ്രിഡ്ജിലുള്ള മദ്യത്തിന്റെ വില ഹോട്ടൽ ബുക്ക് ചെയ്തവർ കൊടുക്കണമെന്നാണ് നിയമം എന്ന് അന്ന് അറിവില്ലായിരുന്നു. എന്തായാലും അലിറ്റാലിയക്കാരുടെ ചെലവിൽ അങ്ങനെ ഒരു റോമൻ ബ്രേക്ക് അടിപൊളിയാക്കി.

റോമിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രയിൽ ഗൾഫിൽ ഉണ്ടാകാൻ പോകുന്ന അനിശ്ചിതത്തെക്കുറിച്ചു നല്ല ഭയം ഉണ്ടായിരുന്നു. ഞാൻ രക്ഷപെട്ടു എങ്കിലും അവിടെയുള്ള പ്രീയപ്പെട്ടവർ ഏറെ ഭീതിയോടെ നാളുകൾ എണ്ണുക തന്നെയാണ് എന്ന് ബോധ്യം ഉണ്ടായിരുന്നു. ആദ്യമായി ന്യൂയോർക്കിൽ വരുന്നതിന്റെ ഇമ്മിഗ്രേഷൻ പ്രശനങ്ങൾ ഒന്നും ഉണ്ടായില്ല, പുറത്തുകടന്നു, സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞവരെ കാണാനില്ല. പുറത്തു അതികഠിനമായ തണുപ്പ്. എന്തായാലും അങ്കിൾ സോമുച്ചായൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു ആശ്വാസമായി. വീട്ടിൽ എത്തി,യാത്രാക്ഷീണത്തിൽ അറിയാതെ സോഫയിലേക്ക് വീണുപോയി.

ആരോ ടീവി ഓൺ ചെയ്തു . പീറ്റർ ജെന്നിങ്സ് വേൾഡ് ന്യൂസ് കവർ ചെയ്യുകയാണ്. നമ്മൾ ഇറാക്കിൽ ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുകയാണ്, ഏതാനും നിമിഷങ്ങൾക്കകം പ്രസിഡന്റ് ബുഷ് രാജ്യത്തെ അഭിസംബോധന ചെയ്യും. താമസിയാതെ പ്രസിഡന്റ് ജോർജ് ബുഷ് (അച്ഛൻ ബുഷ്) സർവ്വസൈന്യാധിപൻ എന്ന നിലയിൽ രാജ്യം യുദ്ധം ചെയ്യാൻ തീരുമാനിച്ച കാര്യം വിശദമാക്കുകയാണ്. സമീപത്തുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുടെയും വിമാനത്താവളങ്ങൾ അമേരിക്ക നേതൃത്വം നൽകുന്ന സഖ്യ സേനകൾക്കായി തുറന്നു കൊടുത്തു. ഗൾഫിൽ നിന്നും പുറത്തേക്കുള്ള വിമാന സർവിസുകൾ നിലച്ചു.

പിന്നീട് ഗോൾഫ് കളിച്ചുകൊണ്ടേയിരിക്കുന്ന ബുഷ് ഇടക്ക് കളി നിർത്തി പത്രക്കാരോട് യുദ്ധകാര്യങ്ങൾ പ്രതികരിക്കുന്നത് കണ്ടു അത്ഭുതപ്പെടാതിരിന്നില്ല. ആയിരക്കണക്കിന് സൈനികർ ജീവൻ മുന്നിൽ വച്ച് മറ്റൊരു രാജ്യത്തിന്റെ മോചനത്തിനായി പോരാടുമ്പോൾ സൈന്യതലവനായ പ്രസിഡന്റ് ഗോൾഫ് കളിച്ചുകൊണ്ടിരുന്ന പടമെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്നു തോന്നിയിരുന്നിട്ടുണ്ട്. എന്തായാലും അദ്ദേഹം ഗോൾഫ് കളിച്ചതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ യുദ്ധം വിജകരമായി. ഒന്നാം ഗൾഫ് യുദ്ധം വലിയ പരുക്കുകൾ ഇല്ലാതെ, കുവൈറ്റ് വിമോചനം എന്ന ലക്ഷ്യം നേടി.

പിന്നീട് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒരു നിസ്സംഗമായ ഇടപെടൽ ശ്രദ്ധിക്കുകയുണ്ടായി. തന്നോട് എതിരുടുന്ന വളരെ പ്രായം കുറഞ്ഞ ആർക്കാൻസാസ് ഗവർണർ ബിൽ ക്ലിന്റൺനെ ഒരു എതിരാളി എന്നുപോലും അംഗീകരിച്ചുകൊടുക്കാനുള്ള മനസ്സ് ബുഷിന് ഇല്ലായിരുന്നു എന്ന് തോന്നിയിരുന്നു. ഡിബേറ്റിന്റെ സമയത്തു രണ്ടു കൈകളും പോക്കറ്റിൽ തിരുകി വളരെ മികച്ചവനായി തന്നെ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ, കയ്യിൽ കുറെ പേപ്പറുകൾ നിറച്ച ഫയലുമായി 'ചില സംഗതികൾ ഒക്കെ കൈവശമുള്ള' എന്ന ഭാവത്തോടെ വേദിയിൽ എത്തിയ ചെറുപ്പക്കാരനും മനുഷ്യ സ്‌നേഹി എന്ന് തോന്നുമായിരുന്ന ഒരു സ്ഥാനാർത്ഥിയായിട്ടാണ് ബിൽ ക്ലിന്റൺ അവതരിക്കപ്പെട്ടത് . ഡിബേറ്റിന്റെ ഇടയിൽ ബുഷ് വാച്ചിൽ നോക്കി വിരസത പ്രകടിപ്പിച്ചതോടെ, ജനം അപ്പോൾ തന്നെ വിധിയെഴുതു തുടങ്ങുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. നികുതി ഉയർത്തി എന്ന ആരോപണം നേരിടാതെ പരിഹാസം കൊണ്ട് മൂടുവാൻ ശ്രമിച്ചതും വിനയായി.

നീണ്ട വർഷങ്ങൾ വിവിധ തലങ്ങളിൽ രാജ്യസേവനം നിർവഹിച്ച, യുദ്ധം വിജയിച്ച ഒരു അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടേണ്ടിവന്നു. അമേരിക്കൻ രാഷ്ട്രീയം എന്നും അങ്ങനെത്തന്നെയായിരുന്നു. പക്ഷെ അമേരിക്കയുടെ നാല്പത്തിയൊന്നാം പ്രസിഡന്റ് എന്നും വളരെ ആദരണീയനായ വ്യക്തിത്വമായി അമേരിക്കക്കാർ അഭിമാനം കൊള്ളും എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു.. പ്രണാമം.. പ്രണാമം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP