Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ട വിമാനത്താവളത്തിന് പണം കണ്ടെത്തി നിർമ്മാണം തുടങ്ങിയത് ഉമ്മൻ ചാണ്ടി; കാടുപിടിച്ചു കിടന്ന മൂർഖൻ പറമ്പിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി കേന്ദ്ര അനുമതികളും നേടിയെടുത്തു; ലാർസൺ ആൻഡ് ടൂബ്രോ കമ്പനിക്ക് കരാർ നൽകി റൺവേ നിർമ്മിച്ചു; അനുബന്ധ സൗകര്യങ്ങൾ വികസിപ്പിച്ച് പരീക്ഷണ പറക്കൽ നടത്തി; മിനുക്കു പണികൾ നടത്തി ക്രെഡിറ്റെടുക്കാൻ പിണറായിക്ക് കഴിഞ്ഞെങ്കിലും കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർത്ഥ നായകൻ ഉമ്മൻ ചാണ്ടി തന്നെ!

വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ട വിമാനത്താവളത്തിന് പണം കണ്ടെത്തി നിർമ്മാണം തുടങ്ങിയത് ഉമ്മൻ ചാണ്ടി; കാടുപിടിച്ചു കിടന്ന മൂർഖൻ പറമ്പിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി കേന്ദ്ര അനുമതികളും നേടിയെടുത്തു; ലാർസൺ ആൻഡ് ടൂബ്രോ കമ്പനിക്ക് കരാർ നൽകി റൺവേ നിർമ്മിച്ചു; അനുബന്ധ സൗകര്യങ്ങൾ വികസിപ്പിച്ച് പരീക്ഷണ പറക്കൽ നടത്തി; മിനുക്കു പണികൾ നടത്തി ക്രെഡിറ്റെടുക്കാൻ പിണറായിക്ക് കഴിഞ്ഞെങ്കിലും കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർത്ഥ നായകൻ ഉമ്മൻ ചാണ്ടി തന്നെ!

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തിന്റെ വികസനകാര്യങ്ങൾ അതിവേഗം കൊണ്ടുപോകുന്നതിൽ മിടുക്കനായ രാഷ്ട്രീയക്കാരൻ ആരാണെന്ന് ചോദിച്ചാൽ എടുത്തു പറയാൻ സാധിക്കുക വിട പറഞ്ഞ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെയും സി അച്യുത മേനോന്റെയുമൊക്കെ പേരുകളാണ്. എന്നാൽ, ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി വികസനം കൊണ്ടുവന്നവരുടെ പേരുകൾ പരിശോധിച്ചാൽ അതിൽ ഇ കെ നായനാരുടെയും എ കെ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും പേരുകൾ വരും.

ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ച് വർഷക്കാലം കേരളത്തിൽ വിവാദങ്ങളുടെ പേമാരി തന്നെ ഉണ്ടായെങ്കിലും ചില വൻകിട പദ്ധതികളുടെ നിർമ്മാണം തുടങ്ങിയത് അദ്ദേഹത്തിന്റെ ഭരണമികവ് വ്യക്തമാക്കുന്ന കാര്യമാണ്. കൊച്ചി മെട്രോ നിർമ്മാണം തുടങ്ങുകയും പരീക്ഷണയോട്ടം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചത് അടക്കം ഉമ്മൻ ചാണ്ടിയുടെ മികവ് വ്യക്തമാക്കുന്നതാണ്. ഇത് കൂടാതെ വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന് അദാനിയെ കണ്ടെത്തുകയും കാർ ഏൽപ്പിക്കുകയും ചെയ്തതും ഇതിൽ കൂട്ടിവായിക്കണം. ഇന്ന് ഉത്തരമലബാർ മൂർഖൻ പറമ്പിലെ വിമാനത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നുണ്ടെങ്കിൽ അതിൽ നിർണായകമായ റോൾ മുൻ മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണ്.

വിമാനത്താവളത്തിന്റെ ആശയത്തിൽ നിരവധി പേരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം പറയുന്നത് അനുസരിച്ചാണെങ്കിൽ അദ്ദേഹത്തിന് മുന്നിൽ വിമാനത്താവള ആവശ്യം ഉന്നയിച്ച് ആദ്യം കത്തു നൽകിയത് അന്നത്തെ കണ്ണൂർ എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്. തുടർന്നിങ്ങോട്ട് മുൻ മുഖ്യമന്ത്രി ഇ കെ നായനാരും പദ്ധതിക്ക് വേണ്ടി വലിയ ശ്രമങ്ങൾ നടത്തി. ഇക്കൂട്ടത്തിൽ വിമാനത്താവളത്തിനായി രൂപീകരിച്ച കമ്മിറ്റിയിൽ ഇപ്പഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കാളിയായിരുന്നു. സ്വന്തം നാട്ടിൽ വിമാനത്താവളം വേണമെന്ന ആഗ്രഹത്തിനൊപ്പമായിരുന്നു പിണറായിയും. എങ്കിലും കണ്ണൂർ വിമാനത്താവളം നിർമ്മാണം തുടങ്ങിയതും അത് വേഗത്തിൽ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ഉമ്മൻ ചാണ്ടി തന്നെയായിരുന്നു.

'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായാണ് ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തുന്നത്. അധികാരത്തിലേറിയ നാൾ മുതൽ കണ്ണൂർ വിമാനത്താവളത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയിരുന്നു. ഇക്കാര്യത്തിൽ വിമാനത്താവളം എങ്ങനെ വേണം എന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ടു നീക്കിയത് ഈ കേൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു.

വിമാനത്താവള ആശയവും തുടക്കവും

കണ്ണൂരിൽ വിമാനത്താവളം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള തുടക്കം 1996ലണ്. അന്ന് എച്ച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ വ്യോമയാന മന്ത്രിയായി മലയാളിയായ സി.എം.ഇബ്രാഹിം എത്തിയതോടെയാണു വിമാനത്താവളത്തിനായുള്ള ഉത്തരമലബാറുകാരുടെ പരിശ്രമത്തിനു ഗതിവേഗം കൂടിയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ എവിടെയെങ്കിലും വിമാനത്താവളം വേണമെന്ന് ആവശ്യപ്പെട്ട് 1996 നവംബർ 11നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ അന്നത്തെ പ്രസിഡന്റ് സി.എച്ച്.അബൂബക്കർ ഹാജി കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിമിനു കത്തെഴുതി. മുല്ലപ്പള്ളിയും ഈ ആവശ്യം ഉന്നയിച്ചതായി സി എം ഇബ്രാഹിം പറയുന്നു.

പിന്നീട് കോഴിക്കോട്ട് മലബാർ മഹോത്സവ പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തിനിടെ സി.എം.ഇബ്രാഹിം, കണ്ണൂരിൽ വിമാനത്താവളം തുടങ്ങുമെന്നു പ്രഖ്യാപനം നടത്തി. ഇതോടെ വിമാനത്താവള ചർച്ചകൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ആദ്യമുയർന്നത് മൂർഖൻപറമ്പിൽ വേണമെന്ന ആവശ്യം. പിന്നീട് ഗുജറാൾ സർക്കാറിന്റെ കാലത്തും വിമാനത്താവളത്തിന് തത്വത്തിൽ അനുമതി ലഭിച്ചു. തുടർന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ രക്ഷാധികാരിയായും മന്ത്രി പിണറായി വിജയൻ ചെയർമാനായും ആക്ഷൻ കമ്മിറ്റിയുണ്ടാക്കി.

1998ൽ പദ്ധതി നടത്തിപ്പിനു നോഡൽ ഏജൻസിയായി കിൻഫ്രയെ ചുമതലപ്പെടുത്തുകയും ഭൂമി ഏറ്റെടുക്കുന്നതിനു നടപടികൾ തുടങ്ങുകയും ചെയ്തു. സ്ഥലമേറ്റെടുക്കൽ നടപടിയുടെ ഭാഗമായി വിജ്ഞാപനവും പുറപ്പെടുവിച്ചു. പിന്നീട് നായനാർ മന്ത്രിസഭ മാറിയതോടെ കാര്യങ്ങൾ മന്ദഗതിയിലായി. കേന്ദ്രാനുമതി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ മറ്റു നടപടികൾ ത്വരിതപ്പെടുത്തുമെന്ന് 2003 ജൂണിൽ മുഖ്യമന്ത്രി എ.കെ.ആന്റണി പ്രഖ്യാപിച്ചു. 2006ൽ വി എസ്.അച്യുതാനന്ദൻ മന്ത്രിസഭ അധികാരമേറ്റെടുത്തതിനെ തുടർന്നു ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു. 2007 ഒക്ടോബറിൽ മൂർഖൻപറമ്പിൽ 1,091 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം വന്നു. 2008 ജനുവരിയിൽ വിമാനത്താവളത്തിനു കേന്ദ്രാനുമതിയായി. വിമാനത്താവളം ബിഒടി അടിസ്ഥാനത്തിൽ നിർമ്മിക്കാൻ 2008 മേയിൽ മന്ത്രിസഭ തീരുമാനിച്ചു. 2009 ഡിസംബറിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) നിലവിൽ വന്നു. 2010 ഡിസംബറിൽ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ പദ്ധതിക്കു തറക്കല്ലിട്ടു.

വിഎസിന്റെ തറക്കല്ല് വിമാനത്താവളമാക്കിയത് ഉമ്മൻ ചാണ്ടിയുടെ വേഗം

വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ട വിമാനത്താവളത്തിന്റെ നിർമ്മാണ വേഗം കൂട്ടിയത് ഉമ്മൻചാണ്ടായായിരുന്നു. ഇത്രയും വേഗത്തിൽ കേരളത്തിൽ പദ്ധതി പൂർത്തിയാകുമോ എന്നു പോലും ആളുകൾ സംശയിച്ച വേഗത്തിലായിരുന്ു കാര്യങ്ങൾ. 2012 ഡിസംബർ 6ന് കിയാൽ പ്രൊജക്ട് ഓഫിസ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങിയതു മുതൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും മന്ത്രി കെ ബാബുവിന്റേയും നേതൃത്വത്തിലായിരുന്നു ഘട്ടംഘട്ടമായി ഓരോ കാര്യവും നടന്നത്.

എയർപോർട്ടിന്റെ ഓഹരിമൂലധനം കണ്ടെത്തിയത് അടക്കമുള്ള കാര്യങ്ങൽ മുന്നോട്ടു നീക്കിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. 1000 കോടി രൂപ സമാഹരിക്കാൻ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി രൂപീകരിച്ചതും 2013 ജുലൈയിൽ കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചതുമൊക്കെ ഇക്കാലത്തായിരുന്നു. 2014 ഫെബ്രുവരി 2ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.

ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്, എയർട്രാഫിക് കൺട്രോൾ ടവർ, ടെക്‌നിക്കൽ ബിൽഡിങ്, തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾക്ക് 498 കോടി രൂപയ്ക്ക് ലാർസൺ ആൻഡ് ടൂബ്രോ കമ്പനിയുമായി കരാറുണ്ടാക്കിയതു മുതൽ നിർമ്മാണം പൂർത്തീകരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തിയതു വരെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഞ്ചു വർഷ കാലയളവാണ് വടക്കേ മലബാറിന്റെ വികസന കുതിപ്പിന് വഴിവെച്ച ഈ പദ്ധതിയിൽ നിർണായകമായത്.

ഈ കേരള സംസ്ഥാനത്തെ മുന്നോട്ടു നയിച്ച ഒരു സർക്കാരിന്റെ സ്വന്തമെന്ന് തലയുയർത്തിപ്പറയാൻ സാധിക്കുന്ന പദ്ധതിയാക്കി കണ്ണൂർ വിമാനത്താവളത്തെ മാറ്റിയതിൽ നിർണായക പങ്ക് ഉമ്മൻ ചാണ്ടിക്ക് തന്നെ അവകാശപ്പെടാനുണ്ട്. ഉമ്മൻ ചാണ്ടിയുടെ അവകാശവാദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞപ്പോഴും ഉമ്മൻ ചാണ്ടിക്ക് പരിഭവമില്ല. കാരണം എല്ലാം ജനങ്ങൾക്കറിയാം എന്നാണ് അദ്ദേഹം വാദിക്കുന്നത്.

സ്ഥലമേറ്റെടുപ്പ് തൊട്ട് പൂർത്തീകരണം വരെ, പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കിയിടത്തു വരെയെത്തിയ യു ഡി എഫ് സർക്കാരുകളുടെ ഈ സ്വപ്നപദ്ധതിക്ക് ഏറ്റവുമധികം ശ്രമിച്ചതും പ്രവർത്തിച്ചതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നത് പകൽ പോലെ വ്യക്തമാണ്. വിമാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കിയതിന്റെ ഉദ്ഘാടനം ഉൽസവാന്തരീക്ഷത്തിൽ നടന്നപ്പോൾ പ്രതിഷേധവുമായി സിപിഎം രംഗത്തു വന്നിരുന്നു. അന്ന് പിണറായി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

'കണ്ണൂർ വിമാനത്താവളത്തിന് 4000 മീറ്റർ റൺവേ ആണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ നിർദ്ദേശിച്ചത്. യു ഡി എഫ് സർക്കാർ അത് 3050 മീറ്ററായി കുറച്ചു. പ്രതിഷേധങ്ങളെ തുടർന്ന് അത് 3400 മീറ്ററായി വർധിപ്പിച്ചെങ്കിലും റൺവേയുടെ നീളക്കുറവ് വലിയ വിമാനങ്ങൾ ഉൾപ്പെടെ വരാൻ കഴിയുന്ന തരത്തിൽ ഈ വിമാനത്താവളം വളരുന്നതിന് തടസമാകും. മന്ത്രി ബാബു വ്യക്തമായി പറഞ്ഞത് റൺവേയുടെ നീളം 3400 മീറ്ററിൽ നിന്നും വർധിപ്പിക്കാൻ കഴിയില്ല എന്നാണ്. ഉമ്മൻ ചാണ്ടി ബജറ്റിൽ പ്രഖ്യാപിച്ചത് 4000 മീറ്റർ റൺവേ ഉണ്ടാകും എന്നാണ്. കബളിപ്പിക്കൽ മത്സരമാണ് നടത്തുന്നത്...'

എന്നാൽ ഇന്ന് കണ്ണൂരിൽ നിന്നും വിമാനം പറന്നുയർന്നത് ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തിയാക്കിയ അതേ 3050 മീറ്റർ റൺവേയിലാണ്. യാതൊരു തടസവുമില്ല. ഇപ്പോൾ അധികാരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് റൺവേ ഒരിഞ്ചു പോലും കൂട്ടിയിട്ടുമില്ല. സ്ഥലമെടുപ്പും നടത്തിയിട്ടില്ല. വിമാനത്താവളത്തിന്റെ തുടക്കത്തിലും ഉദ്ഘാടന വേളയോട് അടുപ്പിച്ചുമുള്ള കാര്യങ്ങളിലാണ് പിണറായി വിജയന് അവകാശപ്പെടാനുള്ളത്. മറിച്ച് കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർത്ഥ നായകൻ ആരെന്ന് ചോദിച്ചാൽ പറയാനുള്ളത് ഉമ്മൻ ചാണ്ടിയുടെ പേരു തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP