Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടിനാര് എഴായ് കീറീട്ട് കെട്ടിയ നരകത്തിലെ പാലം താഴെയുള്ള അഗ്നിച്ചൂടിൽ കത്തിപ്പോവില്ലേ എന്ന് ചോദിച്ച കെ.ടി മുഹമ്മദിന്റെ നാടകം ഇന്ന് കളിക്കാൻ കഴിയുമായിരുന്നോ? എന്തുകൊണ്ട് സ്ത്രീകൾക്കായി ഹൂറന്മാരെ കൊടുക്കുന്നില്ല എന്ന ചോദ്യം കാൽനൂറ്റാണ്ട് മുമ്പ് ചോദിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പരിശീലിക്കയാണ്; കിത്താബ് വിവാദത്തിൽ ഉണ്ണി ആർ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ നിലപാടുകൾ ഞെട്ടിപ്പിക്കുന്നത്; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ അപമാനം

മുടിനാര് എഴായ് കീറീട്ട് കെട്ടിയ നരകത്തിലെ പാലം താഴെയുള്ള അഗ്നിച്ചൂടിൽ കത്തിപ്പോവില്ലേ എന്ന് ചോദിച്ച കെ.ടി മുഹമ്മദിന്റെ നാടകം ഇന്ന് കളിക്കാൻ കഴിയുമായിരുന്നോ? എന്തുകൊണ്ട് സ്ത്രീകൾക്കായി ഹൂറന്മാരെ കൊടുക്കുന്നില്ല എന്ന ചോദ്യം കാൽനൂറ്റാണ്ട് മുമ്പ് ചോദിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പരിശീലിക്കയാണ്; കിത്താബ് വിവാദത്തിൽ ഉണ്ണി ആർ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ നിലപാടുകൾ ഞെട്ടിപ്പിക്കുന്നത്; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ അപമാനം

എം റിജു

'നിങ്ങളുടെ ആശയത്തോട് എനിക്ക് ഒട്ടും യോജിപ്പില്ലെന്ന് വെക്കുക. പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ എത് അറ്റവും പോവും'- ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന സാംസ്കാരിക നായകരെന്നും പ്രവർത്തകരെന്നും പറയുന്നവർ എക്കാലവും ഉയർത്തിപ്പിടിച്ച ആശയമാണിത്. പക്ഷേ നമ്മുടെ നാട്ടിലെ ഒരു പ്രത്യേകതര നവോത്ഥാനംപോലെ ഒരു പ്രത്യേക തരം ആവിഷക്കാര സ്വാതന്ത്ര്യവും നടക്കുന്നത് നോക്കുക. റഫീഖ് മംഗലശ്ശേരിയുടെ വിവാദ നാടകമായ 'കിത്താബി'നെ കുറിച്ചു തന്നെയാണ് പറയുന്നത്. 'മീശ' എന്ന നോവലിന്റെ കാര്യത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടിയ ഒരാളെയും 'കിത്താബി'ൽ കാണാനില്ല. ആദ്യം ഇസ്ലാമോഫോബിയ പറഞ്ഞ ഉണ്ണി ആറും, ജെ ദേവികയും നാടകത്തെ തള്ളി. പിന്നാലെ ഒപ്പിട്ട പ്രസ്താവനയിൽ താൻ ഇല്ലെന്ന് എസ് ഹരീഷ് അറിയിച്ചു. ഇന്നലെ സച്ചിദാനന്ദനും കൽപ്പറ്റ നാരായണനും കിത്താബിന് അനുകൂലമായി ഒപ്പിട്ട പ്രസ്താവനയിൽനിന്ന് പിന്മാറി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. വല്ലാത്ത പുരോഗമന കേരളം തന്നെ. ഒപ്പമില്ലെങ്കിൽ മിണ്ടാതിരിക്കുക മാത്രമല്ല ഒപ്പമില്ല എന്ന് പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ലജ്ജാകരം തന്നെ!

എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒരു കിത്താബ് ഉണ്ടോ. ഇനി ഒരു മുസ്ലിം പെൺകുട്ടി വാങ്ക് കൊടുത്താൽ എന്താണ് പ്രശ്നം. ഹൂറിമാർ സ്വർഗ്ഗത്തിൽ ഉണ്ടെങ്കിൽ ഹൂറന്മാർ എന്തൂകൊണ്ടില്ല എന്ന് ആധുനിക യുഗത്തിലെ ഒരു കുട്ടി ചോദിക്കില്ലേ. ആ രീതിയിൽ വലിയ ചർച്ചക്ക് ഇടവരുത്തുന്ന ഒരു സാമൂഹിക പരിഷ്‌ക്കരണ നാടകത്തെയാണ് ഇവർ തള്ളിക്കളയുന്നത് എന്നോർക്കണം. എന്തുകൊണ്ടാണ് 'കിത്താബ്' നാടകത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നമ്മുടെ സാംസ്കാരിക ലോകത്തിന് മുട്ടിടിക്കുന്നത് എന്നതിന്റെ കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഫിയർ സൈക്കോസിസ് എന്നുപറയുന്ന ഒരു സാധനമുണ്ട്. അത് കൃത്യമായി ഇസ്ലാമിന്റെ കാര്യത്തിൽ വർക്കൗട്ടാവുന്നുണ്ട്. ചേകന്നൂർ വധം തൊട്ട് അദ്ധ്യാപകന്റെ കൈവട്ടുകേസുവരെയുള്ള എത്ര സംഭവങ്ങൾ. നാമജപ സംഘികളോട് മുട്ടുന്ന പോലെയല്ല ഇസ്ലാമുമായുള്ള കളിയെന്ന് പലർക്കും നന്നായി അറിയാം. ലോക വ്യാപകമായി അത് അങ്ങനെയാണ്. ആ അബോധമായ പേടി നമ്മുടെ സാംസ്കാരിക നായകരിലും വർക്കൗട്ടാവുന്നുണ്ട്. എഴുത്തോ നിന്റെ കഴുത്തോ എന്ന് ചോദിച്ചാൽ എഴുത്ത് എന്ന് പറയുന്നിടത്ത് നിൽക്കാൻ ഉണ്ണി ആറിനെയൊന്നും കിട്ടില്ല. കാരണം എല്ലാവർക്കും വലുത് കഴുത്തു തന്നെയാണ്. ( എതിർക്കുന്നവരെ വലതുകാലും ഇടതുകൈയും എന്ന രീതിയിലോ തിരിച്ചുമോ വെട്ടിയെടുക്കണമെന്നാണ് ഇസ്ലാമിന്റെ രീതിയെന്ന് ഈ വർഗീയ സംഘടനകൾ പച്ചയ്ക്ക് പറയുന്നുണ്ട്. ജോസഫ് മാഷെ ചെയ്യാൻ ശ്രമിച്ചതും അതുതന്നെ.)

തലതിരിഞ്ഞ സാംസ്കാരിക യുക്തിക്ക് പിന്നിൽ

കേരളത്തിലെ സാംസ്കാരിക മേഖലയിലെ ഏറ്റവും സുരക്ഷിതാമായ രീതി ഇതാണ്. ഇടത് ന്യൂനപക്ഷ ഫാസിസ്റ്റ് വിരുദ്ധ ബുജിയായി ചുമ്മാ നടന്നാൽ നിങ്ങൾക്ക് ഗുണങ്ങൾ ഏറെയാണ്. കേരളത്തിന്റെ പൊതുബാധം അങ്ങനെയാണ്. അങ്ങേയറ്റം അസംബന്ധമായ നക്സൽ ആശയങ്ങളുടെ നൊസ്റ്റാൾജിയ പോലും വലിയ രീതിയിൽ അലയടിക്കുന്ന സമൂഹമാണ് നമ്മുടേത്. ചൂഷകരുടെ രക്ഷകർ എന്ന ഉട്ടോപ്പിയൻ ഇമേജ് അവർക്ക് ഇന്നും നിലനിൽക്കുന്നു. കേരളത്തിന്റെ പൊതുബോധം ഒരിക്കലും നക്സലിസത്തിന് എതിരായിരുന്നില്ല. ഇത്തരം കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയയും ഇരവാദവും കൂട്ടിക്കുഴച്ചാൽ നിങ്ങൾക്ക് ലക്ഷണമൊത്ത ഒരു സാംസ്കാരിക നായകനാവാം. ഹിന്ദുത്വത്തെ നാഴികയ്ക്ക് നാൽപ്പതുവട്ടം വിമർശിക്കുന്നതുപോലെ ഇസ്ലാമിനെക്കുറിച്ചും ക്രിസ്റ്റിയാനിറ്റിയെക്കുറിച്ചും മിണ്ടരുതെന്ന് മാത്രം.

എന്നാൽ എല്ലാ മതങ്ങളെയും ഒരുപോലെ വിമർശിക്കുകയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും ടൂളുകളിലൂടെ കാര്യങ്ങളെ വിലയിരുത്തുകയും ചെയ്തുനോക്കൂ. പിന്നെ നിങ്ങൾക്ക് ഒരിക്കലും അവാർഡ് കിട്ടില്ല, പൊന്നാടകൾ ഉണ്ടാവില്ല. അക്കാദമി അംഗത്വം ഉണ്ടാവില്ല, ഗൾഫ് യാത്രകൾ ഉണ്ടാവില്ല. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളാണ് ഈ ന്യൂനപക്ഷ ഗ്രൂപ്പുകൾ എന്നതിനും യാതൊരു തർക്കവുമില്ല. മുസ്ലിം ലീഗ് നേതാവ് കെ.എൻ.ഷാജി ഒരിക്കൽ ചൂണ്ടിക്കാട്ടിയ പോലെ, നിരന്തരമായ ഗൾഫ് യാത്രകളും, കനത്ത പ്രതിഫലവും, അവാർഡുകളുമൊക്കെയായി ഇത്തരം ഇസ്ലാമിക സംഘടനകൾ സാംസ്കാരിക നായകരെ അവരറിയാതെ വിലക്കെടുക്കുകയാണ്. പ്രമുഖ പത്രങ്ങളും മാസികകളും ചാനലുകളുമൊക്കെയായുള്ള വലിയ ഇടപെടലുകൾ നടത്താനുള്ള സ്പേസ് ഇവർ ഈ 'നായകർക്ക് കൊടുക്കുന്നുണ്ട്.

ഇനി അതല്ലാതെ ഇരവാദം പോലുള്ള തെറ്റായ ആശയങ്ങൾ തലയിലെടുത്തുകേറ്റിയാണ് കെഇഎൻ കുഞ്ഞഹമ്മദിനെപ്പോലുള്ളവർ നടക്കുന്നത്. സത്യത്തിൽ 'കിത്താബിലെ' വിവാദമായ, സ്വർഗ്ഗത്തിൽ ഹൂറിമാരുണ്ടെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്കായി ഹൂറന്മാരെ കൊടുക്കുന്നില്ല എന്ന ചോദ്യം കെഇഎന്നിന്റെ 'സ്വർഗം നരകം പരലോകം' എന്ന പുസ്തകത്തിൽ നിന്നാണ് ഈ ലേഖകൻ ആദ്യമായി കേൾക്കുന്നത്.

കാൽനൂറ്റാണ്ട് കഴിഞ്ഞ് അതേ കെഇഎൻ തന്നെ ഇപ്പോൾ സലാം മടക്കാൻ പഠിക്കുന്നത് കാണുമ്പോൾ, കേരളീയ നവോത്ഥാനത്തിന്റെ 'ആഴം' വ്യക്തമാവും! നവോത്ഥാനവും സാമൂഹിക പരിഷ്‌ക്കരണവും ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം മതിയെന്ന വനിതാ മതിലിന്റെ രാഷ്ട്രീയം തന്നെയാണ് നമ്മുടെ സാംസ്കാരിക നായകർക്കും. അല്ലെങ്കിൽ അവക്കെങ്ങനെ കിത്താബ് എന്ന നാടകത്തെ നിർലജ്ജം തള്ളിക്കളയാൻ കഴിയും.

ആരാണ് ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്നത്?

'മുടിനാര് എഴായ് കീറീട്ട്
നേരിയ പാലം കെട്ടീട്ട്'....

കെ.ടി.മുഹമ്മദിന്റെ 'ഇതുഭൂമിയാണ്' എന്ന നാടകത്തിൽ ഒരാൾ തന്റെ മകൾക്ക് മതപാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന രസകരമായ ഒരു രംഗമുണ്ട്. പാപം ചെയ്യുന്നവരെ കത്തിക്കാളുന്ന തീയിനു മുകളിൽ ഒരു മുടി നാരു ഏഴായ് കീറിയതിൽ ഒരിഴ കൊണ്ട് കെട്ടിയിട്ടുള്ള പാലത്തിലൂടെ നടത്തും എന്നു പറയുന്നുണ്ട്. അപ്പോൾ കുട്ടി ചോദിക്കുന്നു, 'അല്ല ബാപ്പാ ... അപ്പോൾ ആ മുടി കത്തിപ്പോവില്ലേ ? നീ ശോദ്യം ചോദിക്കുന്നോ ബലാലേ എന്ന് ദേഷ്യപ്പെടുകയും ഇനി ഇങ്ങനെ ചോദിക്കരുത് എന്നു പറഞ്ഞ് ശിക്ഷിക്കുകയും ചെയ്യുന്നു.....!

വർഷങ്ങൾക്കിപ്പുറം 'കിതാബിലെ' പെൺകുട്ടികളോടും നാം പറയുന്നത് 'ഇങ്ങനെ'' ചോദിക്കരുത് എന്ന് തന്നെയാണ് ......!

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിലെ വാചകങ്ങളാണിത്. നോക്കുക ഈ ലേഖകനൊക്കെ പ്രീഡിഗ്രിക്ക് നോൺ ഡീറ്റെയിൽ പുസ്തകമായി പഠിച്ച നാടകമാണിത്. ഇന്നാണെങ്കിൽ ഇത് ഭൂമിയാണ് പഠിപ്പിക്കാൻ കഴിയുമായിരുന്നോ. വേദികളിൽ കളിക്കാൻ കഴിയുമായിരുന്നോ. സംശയമാണ്. പുരോഗമിച്ച് പുരോഗമിച്ച് നാം എവിടെ എത്തിയെന്ന് നോക്കുക.

സത്യത്തിൽ ഇത്തരത്തിലുള്ള സാംസ്കാരിക നായകർ തന്നെയല്ലേ ഇസലാമിനെ പ്രാകൃതമതമാക്കി ചിത്രീകരിക്കുന്നത്. ഒരു ചെറിയ വിമർശനം ഉണ്ടായാൽ പോലും കാക്കക്കൂട്ടത്തിൽ കല്ലിട്ടപോലെ ഇളകിവരുന്ന പ്രാകൃതരാണ് ഇവരെന്നും, ഒന്നും പറയാതെ എന്നും പ്രീണിപ്പിച്ചും പോഷിപ്പിച്ചും കൊണ്ടുനടക്കേണ്ട വിഭാഗമാണ്, കേരളത്തിൽപോലും മുസ്ലീങ്ങളെന്ന ധാരണയല്ലേ ഇവർ പറഞ്ഞുപരത്തുന്നത്. പക്ഷേ യാഥാർഥ്യമെന്താണ്? എല്ലാ സമുദായങ്ങളിലുമെന്നപോലെ പരിഷ്‌ക്കരണം മുസ്ലിം സമുദായത്തിലും ധാരാളം നടക്കുന്നുണ്ട്. വിദ്യാസമ്പന്നരായ പുതിയ തലമുറ മതയാഥാസ്തികത്വത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. പക്ഷേ തുമ്മിപ്പോയാൽ വ്രണപ്പെടുന്നവരാണ് മുസ്ലിം സമുദായമെന്ന് നമ്മുടെ സാംസ്കാരിക നായകർ പറയുന്നു.

എന്നാൽ സ്വതന്ത്ര ചിന്തകർ വിശ്വാസികളെ മതത്തിന്റെ ഇരകളായി കണ്ട് നിരന്തരമായ സംവാദസാധ്യതകളാണ് ഉയർത്തുന്നത്. നമ്മുടെ സോ കോൾഡ് സാംസ്കാരിക നായകരോ, അവർ മതസൗഹാർദ നോമ്പുതുറകളിൽ അധ്യക്ഷ പ്രസംഗം നടത്തും, ഗൾഫിൽ അവാർഡ് നൈറ്റുകളിൽപോയി പ്രവാചകന്റെ മാഹാത്മ്യം വിളമ്പും, കെ പി രാമനുണ്ണിയെപ്പോലുള്ളവർ ഒരു പരിധികൂടി കടന്ന് പള്ളികളിൽ പോലും മതസൗഹാർദം പ്രസംഗിച്ച് കൈയടിവാങ്ങിക്കും. പക്ഷേ ഒരിക്കലും അവർ വിമർശിക്കില്ല. ( ശബരിമല യാത്രികർക്ക് ചുക്കുവെള്ളവും ഹജ്ജ്യാത്രികർക്ക് മോരിൻ വെള്ളവുമൊക്കെക്കൊടുത്ത് എല്ലാ മതങ്ങളും ഒന്നാണ് എന്ന് സിപിഎമ്മൊക്കെ പഠിപ്പിച്ചതിന്റെ ഫലമാണ് ഇന്ന് പ്രതിസമരങ്ങളിലൂടെ കാണുന്നത്. എല്ലാ മതങ്ങളും ഒന്നാണ് എന്ന് പറയുന്നിടത്തല്ല, ഒരു മതവും ഒന്നുമല്ല എന്ന് പറയുന്നിടത്താണ് യഥാർഥ നവോത്ഥാനം)

നിരന്തരമായ വിമർശനമാണ് പരിഷ്‌ക്കരണത്തിന്റെ എറ്റവും ആരോഗ്യകരമായ തലം. പക്ഷേ നമ്മുടെ സാംസ്കാരിക ലോകം പാമ്പിനെ പാലൂട്ടി വളർത്തുന്നതുപോലെ ഇസ്ലാമിനെ പ്രീണിപ്പിച്ച് നടക്കുകയാണ് ചെയ്യുക. ഏറ്റവും രസം ഉണ്ണി.ആർ തൊട്ട് സച്ചിദാനന്ദൻ വരെയുള്ളവർ സംഘപരിവാർ ഫാസിസത്തിനെതിരെ പോരടിക്കുന്നവരുമാണ്. പക്ഷേ ഒന്നോർക്കുക, ഈ നാണം കെട്ട നിലപാടല്ലേ സംഘപരിവാറിനെ വളർത്തുന്നത്.

നിങ്ങൾ അവർ എന്ന ദ്വന്ദമുണ്ടാക്കാനും അവരെ തൊടാൻ അവർക്ക് പേടിയാണെന്നും എല്ലാ നിയമങ്ങളും ഹിന്ദുവിന് മാത്രമാണ് ബാധകമെന്നും ശബരിമല സമരത്തിലടക്കം സംഘപരിവാറിന് നിഷ്പ്രയാസം പറഞ്ഞു പരത്താൻ കഴിയുന്നു. അതായത് സംഘപരിവാറിനെ പ്രതിരോധിക്കാനെന്ന രീതിയിലുള്ള പ്രീണന കോപ്രായങ്ങൾ സത്യത്തിൽ സംഘപരിവാറിന് വളംവെക്കുകയാണ് ചെയ്യുന്നത്. ഈ നിലപാട് സാംസ്കാരിക പ്രവർത്തകർ തുടരണം എന്നുതന്നെയാണ് സംഘപരിവാർ ആഗ്രഹിക്കുക. എങ്കിൽ മാത്രമേ അവർക്കും അവരുടെ അജണ്ട നടപ്പാക്കാൻ കഴിയൂ.

അതുകൊണ്ട്...

പ്രിയപ്പെട്ട സാംസ്കാരിക നായകന്മാരെ... നിങ്ങളുടെ നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ലെങ്കിൽ നിങ്ങൾ കിത്താബിന് ഒപ്പം നിൽക്കുക. മതങ്ങളെ തൂക്കി നോക്കുമ്പോൾ കൈവിറക്കുന്ന സംാസ്‌ക്കാരിക നായകർ ഈ നാടിന് അപമാനംതന്നെയാണ്.

വാൽക്കഷ്ണം:

'വോൾയട്ടറുടെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്. ആരാണ് നിങ്ങളുടെ ഭരണാധികാരികൾ എന്ന് ചോദിക്കുമ്പോൾ, നിങ്ങൾക്ക് ഏറെ പരാതികൾ ഉള്ളപ്പോഴും നിങ്ങൾ ആർക്കെതിരെയാണ് മിണ്ടാതിരിക്കുന്നത്. നിങ്ങൾക്ക് ഒരുപാട് പ്രതിഷേധങ്ങൾ ഉള്ളപ്പോഴും ആർക്കെതിരേയാണ് നിങ്ങൾ മൗനം പാലിക്കുന്നത്. നിങ്ങൾക്ക് ഒരുപാട് വിമർശനം ഉന്നയിക്കാൻ താൽപര്യമുള്ളപ്പോഴും നിങ്ങളുടെ ഭാഷ മയപ്പെടുത്തുകയും നിങ്ങളുടെ ശരീര ഭാഷ ലളിതമാക്കപ്പെടുകയും ചെയ്യുന്നത് ആർക്കെതിരെയാണ്. അവരാണ് നിങ്ങളുടെ ഭരണാധികാരികൾ. അങ്ങനെ നോക്കുമ്പോൾ പിണറായി വിജയനോ നരേന്ദ്ര മോദിയോ അല്ല നമ്മെ ഭരിക്കുന്നത്. അവരെയെല്ലാം നാം വിമർശിക്കാറുണ്ട്, എഴുതാറുണ്ട്. എന്നാൽ ഒരു സംഗതി വരുമ്പോൾ, എല്ലാം വെള്ളം നിറയുന്നത് പോലെ വന്ന് നിൽക്കുന്ന സ്ഥലം ഉണ്ട്. എല്ലാവരും എഴുതുമ്പോൾ കൈ വിറയ്ക്കുന്നത് ആർക്കെതിരെയാണെന്ന് നോക്കിയാൽ മതി. ഒരു സിനിമാ സംവിധായകൻ ക്യാമറ ചലിപ്പിക്കുമ്പോൾ ഏതൊക്കെ ദൃശ്യമാണ് ഒഴിവാക്കുന്നത്. ഒരു തിരക്കഥാകൃത്ത് എഴുകുമ്പോൾ ഏതൊക്കെ സംഭവമാണ് ഒഴിവാക്കുന്നത്. ഇവയൊക്കെ നോക്കിയാൽ മതി. ഇവയെല്ലാം മതത്തിന് എതിരേയുള്ളതാണ്. മതത്തിന് മുന്നിൽ മരവിച്ച് നിൽക്കുന്ന സമൂഹം തന്നെയാണിത്. ഇതിനെ ശരിയായി അഡ്രസ് ചെയ്യുക എന്നല്ലാതെ യാതൊരു കുറുക്കു വഴിയുമില്ല. '- സി രവിചന്ദ്രൻ.

നവോത്ഥാന മതിലുകെട്ടാൻ ഓടി നടക്കുന്നവർ മറക്കാൻ പാടില്ലാത്ത വാക്കുകളാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP